Saturday 16 February 2013

ശിഖണ്ഠിയുദ്ധം 


ശിഖണ്ഠി മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്. സ്ത്രീയോ പുരുഷനോ എന്ന തീര്‍ച്ചയില്ലാത്ത കഥാപാത്രം. കൌരവ പക്ഷത്തിന്റെ സാരഥി ആയിരുന്ന ഭീഷ്മരെ വീഴ്ത്താന്‍  കൃഷ്ണന്‍ ഉപയോഗിച്ച  കഥാപാത്രം. നേരിട്ടുള്ള ഒരു ഏറ്റുമുട്ടലില്‍ ഭീഷ്മരെ വീഴ്ത്താന്‍  ആകില്ല എന്നറിയാവുന്ന  ശ്രീകൃഷ്ണന്‍ എന്ന  ദൈവം പോലും ശിഖണ്ടിയെ മുന്നില്‍ നിറുത്തി അര്‍ജ്ജുനനേക്കൊണ്ട്  ഭീഷ്മരെ വീഴ്ത്തി.

ഏക ദേശം ഇതിനു സമാനമായ  ഒരു യുദ്ധം കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. രണ്ടു പതിറ്റാണ്ടായി കേരള രാഷ്ട്രീയം വി എസ് അച്യുതാനന്ദന്‍ എന്ന സി പി എം നേതാവിനു ചുറ്റും കിടന്ന് തിരിയുകയാണ്. 1991 ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി കണ്ടു വച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. പക്ഷെ അന്നദ്ദേഹം പ്രതി പക്ഷ നേതാവേ ആയുള്ളു.  പ്രതി പക്ഷ നേതാവിന്റെ സ്ഥാനത്തിരുന്നു കൊണ്ട് അദ്ദേഹം ഇടപെട്ട  കാര്യങ്ങള്‍  പക്ഷെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ചിലരുടെ ഉറക്കം കെടുത്തി. അതിന്റെ പരിസമാപ്തി ആയിരുന്നു  സി പി എമ്മിന്റെ ഉറച്ച കോട്ടയായ മാരാരിക്കുളത്തെ  അദ്ദേഹത്തിന്റെ പരാജയം. എന്തുകൊണ്ടദ്ദേഹം അന്ന് പരാജയപ്പെട്ടു എന്നത് ഇന്നും എം എം ലോറന്‍സ് എന്ന സി ഐ റ്റിയു നേതാവിന്റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. അന്ന് വി എസിനെതിരെ ആരംഭിച്ച യുദ്ധത്തിന്റെ പരിസമാപ്തിയാണിപ്പോള്‍ കേരള രാഷ്ട്രീയം കണ്ടു കൊണ്ടിരിക്കുന്നത്.




വിജയന്‍  പാര്‍ട്ടി സെക്രട്ടറി ആകുമ്പോള്‍  വി എസിന്റെ കൂടെ പിന്തുണ ഉണ്ടായിരുന്നു എന്നത് സത്യമാണ്. ലാവലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിയോഗിച്ച  ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളി വിജയന്‍ എടുത്ത തീരുമാനം കൊണ്ട്  കേരള ഖജനാവിനു നഷ്ടമുണ്ടായി എന്ന സി എ ജി റിപ്പോര്‍ട്ട് വന്നപ്പോള്‍ മുതലാണ്, വി എസും വിജയനും തമ്മില്‍ അകന്നു തുടങ്ങിയത്. പിന്നെ അതൊരു നീണ്ട യുദ്ധമായിരുന്നു. ഇന്നും തീരുമാനമാകാത്ത യുദ്ധം.

സി പി എമ്മിനു കേരളത്തില്‍ മൂന്നു മുഖ്യമന്ത്രിമാരേ ഉണ്ടായിട്ടുള്ളു. അതില്‍ ഇ എം എസിനേയും നയനാരെയും ആഴ്ചയില്‍ മൂന്നു വട്ടമെന്ന നിലയില്‍ വിജയന്‍ പുകഴ്ത്തിയിരുന്നു. അതിന്റെ  ഉദ്ദേശ്യമൊന്നു മാത്രം. വി എസ് മോശമാണെന്നു തെളിയിക്കുക. അവരൊക്കെ പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചിട്ടില്ല. മറ്റ് മന്ത്രിമാരെ സംരക്ഷിച്ചിരുന്നു. ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ ലംഘിച്ചിട്ടില്ല എന്നൊക്കെയായിരുന്നു വിലാപങ്ങള്‍.,. . കൂടെക്കൂടെ ഇത് പറഞ്ഞിരുന്ന  വിജയന്‍ പറയാത്ത ചില കാര്യങ്ങളുണ്ട്. ഇ എം എസും നായനാരും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിമാര്‍ എങ്ങനെ പ്രവര്‍ത്തിച്ചിരുന്നു എന്നൊന്നും അദ്ദേഹം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.

അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടി തന്നെ തോല്‍പ്പിച്ചിട്ടില്ല. മത്സരിക്കുന്നതില്‍ നിന്നും പാര്ട്ടി  തടഞ്ഞിട്ടില്ല. സഹൂഹത്തിനു ഗുണകരമായ തീരുമാനങ്ങള്‍ എടുത്തപ്പോഴൊന്നും അതിനെ പാര്‍ട്ടി എതിര്‍ത്തു തോല്‍പ്പിച്ചിട്ടില്ല. കമ്യൂണിസ്റ്റുകാരായിരുന്ന ഇ  എം എസും നായനാരും ഭരിച്ചപ്പോഴൊന്നും കമ്യൂണിസത്തിനു നിരക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടി എടുത്തിരുന്നില്ല. അന്നൊന്നും പാര്‍ട്ടി ഭൂമായിയുടെയും ലോട്ടറി മാഫിയയുടെയും മണല്‍ മാഫിയയുടെയും ബ്ളേഡ് കമ്പനിയുടെയും ഏജന്റുമാരായി പ്രവര്‍ത്തിച്ചിട്ടില്ല. ഭൂപരിഷ്കരണം കാലഹരണപ്പെട്ടു എന്നും പറഞ്ഞ് സ്വകാര്യ കുത്തകള്‍ക്ക് ഭൂമി വില്‌ക്കാന്‍ ഒത്താശ ചെയ്തിട്ടില്ല. പാര്‍ട്ടി അന്നൊന്നും അമ്യൂസ്മെന്റ് പാര്‍ക്കോ പഞ്ച നക്ഷത്ര ഹോട്ടലോ നടത്തിയിരുന്നില്ല. അന്നും പാര്‍ട്ടിക്കു സെക്രട്ടറിയും മറ്റുമൊക്കെ ഉണ്ടായിരുന്നു. സെക്രട്ടറി ഇതുപോലുള്ള ഒന്നിനും ചൂട്ടു പിടിക്കാതിരുന്നതു കൊണ്ട് ഇ എം എസിനോ നായനാര്‍ക്കോ എതിര്‍പ്പുണ്ടാകേണ്ട വിഷയങ്ങളുമുണ്ടായിരുന്നില്ല. ഇന്നതല്ല അവസ്ഥ. ഫാരിസ് അബൂബേക്കറേപ്പോലുള്ള ഭൂമായിയകളാണിന്ന് പാര്‍ട്ടി അജണ്ട നിശ്ചയിക്കുന്നത്. ഭൂമാഫിയ സ്ഥലം വാങ്ങിയാല്‍ അവിടെ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിക്കുക എന്ന നിലയിലേക്ക് പാര്‍ട്ടിയെ തരം തഴ്ത്തിയതിന്റെ പൂര്‍ണ്ണ ഉത്തരവാദി ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി  വിജയനാണ്.


Politician Pinarayi Vijayan Photograph



ജനസമൂഹത്തിനു ശരി എന്നു തോന്നുന്നതിന്റെ നേരെ എതിര്‍വശത്തു നിന്നാല്‍ വി എസിനെ പ്രകോപിപ്പിക്കാന്‍ വളരെ എളുപ്പമാണെന്ന് പിണറായി വിജയന്‍ കണ്ടുപിടിച്ചിട്ട് കാലം കുറെ ആയി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് ജനകീയനായപ്പോള്‍ മുതല്‍ ഇത്  ആരംഭിച്ചതാണ്. അതിപ്പോഴും തുടരുന്നു.


വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക എന്നാണു ലക്ഷ്യം. അത് നേരിട്ട് പറയാന്‍  ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ശിഖണ്ഠികളേക്കൊണ്ട് പറയിപ്പിക്കുന്നു.

മുഖ്യമന്ത്രി എന്ന നിലയില്‍  , വി എസ് എല്ലാ ആഴ്ചയും പത്രസമ്മേളനം നടത്തിയിരുന്നു. അപ്പോഴൊക്കെ  പത്രക്കാര്‍ക്ക് ചോദിക്കാന്‍ വേണ്ട വിഷയങ്ങള്‍ വളരെ സമര്‍ദ്ധമായി അതിനു മുന്നേ പിണറായി വിജയന്‍ പറഞ്ഞിരുന്നു.  കേരളത്തിലെ പത്രക്കാരെ ശരിക്കും മനസിലാക്കിയ വിജയനറിയാം,   അവര്‍ വി എസിനോട് എന്തു ചോദിക്കുമെന്ന്. പത്രക്കാര്‍ക്ക് ചോദിക്കേണ്ട ചോദ്യം തയ്യാറാക്കി നല്‍കുന്നതു പോലെയാണ്‌ വിജയന്‍  മിക്കപ്പോഴും സംസാരിക്കുക. അവര്‍ ചോദിക്കുന്നതും പിണറായി പ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍ തന്നെ. വി എസ് പ്രതികരിക്കും. അത് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതായി വ്യാഖ്യാനിക്കാന്‍ വിജയനോളം സാമര്‍ദ്ധ്യം വേറെ ആര്‍ക്കുണ്ട്? നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണം എന്നു പറഞ്ഞപോലെ. ഇഷ്ടവിനോദമായ മാദ്ധ്യമ സിന്‍ഡിക്കേറ്റിനെ നാവിന്റെ ചൊറിച്ചില്‍ മാറുന്നതു വരെ ചീത്ത പറയാം. വി എസിനേക്കൊണ്ട് ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ ലംഘിപ്പിക്കാം. ബാക്കി പണികളൊക്കെ ചാവേറുകള്‍ നോക്കിക്കൊള്ളും. ലാവലിന്‍ പ്രശ്നത്തില്‍ ലെനിനിസ്റ്റ് തത്വങ്ങള്‍ ലംഘിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കുന്നതിന്റെ അടുത്തു വരെ എത്തിയതായിരുന്നു. അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ പൊലിഞ്ഞു പോയതിന്റെ നിരാശ ഇപ്പോഴും മാറിയിട്ടില്ല. ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും മാറ്റാന്‍ അതേ ലാവലിന്‍ വിഷയം ​ഉപയോഗിക്കുന്നു.

ഇത് വളരെ സമര്‍ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു തന്ത്രമാണ്. സി പി എം പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയുടെ ചട്ടക്കൂട് ഇതു പോലുള്ള തന്ത്രങ്ങള്‍ വിജയിക്കാന്‍ വളരെ യോജിച്ചതുമാണ്. പാര്‍ട്ടി വിരുദ്ധനായി ആരെയും മുദ്ര കുത്താന്‍ വളരെ എളുപ്പമാണ്. ആരേക്കൊണ്ടു വേണമെങ്കിലും വളരെ എളുപ്പത്തില്‍ പാര്‍ട്ടി അച്ചടക്കം ലംഘിപ്പിക്കാം.

ഇന്‍ഡ്യന്‍ ഭരണഘടനാ സ്ഥാപനമായ സി എ ജി കണ്ടെത്തിയ ക്രമക്കേടാണ്,ലാവലിന്‍ കരാറില്‍ ഖജനാവിനുണ്ടായ നഷ്ടം. സി ബി ഐ ആണതന്വേഷിച്ച്  കുറ്റപത്രം സമര്‍പ്പിച്ചതും. അത് തീര്‍പ്പാക്കേണ്ടത്, ഏതെങ്കിലും പാര്‍ട്ടി വേദികളിലല്ല. അതിനു വ്യവസ്ഥാപിതമായ ഒരു സംവിധാനം  ഇന്‍ഡ്യയിലുണ്ട്. .  വിജയന്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് പാര്‍ട്ടി തീരുമാനിച്ചാലൊന്നും അത് ജനങ്ങളും നിയമവ്യവസ്ഥയും അംഗീകരിക്കില്ല.  ആ സംവിധാനത്തിലൂടെ പോകണമെന്നേ വി എസ്  പറഞ്ഞുള്ളു. അതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട വി എസിനു കിട്ടുന്ന പിന്തുണ, ജനം എങ്ങനെ ഇതിനെ കാണുന്നു എന്നതിനു തെളിവാണ്.

വി എസ് കുറേക്കാലമായി പാര്‍ട്ടിയിലെ ജീര്‍ണതക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍, അച്ചടക്കമെന്ന ആയുധപ്രയോഗത്തിലൂടെ അടക്കി നിര്‍ത്തിയതിലൂടെ ഉണ്ടായതാണ് ഇന്നത്തെ പ്രതിസന്ധി. ഇത് ഇത്രയാക്കി വര്‍ദ്ധിപ്പിച്ചതില്‍ കാരാട്ടിനും വലിയ പങ്കുണ്ട്. ലാവലിന്‍ കേസാണ്, ഇതില്‍ ഏറ്റവും ഗുരുതരം. ഈ വിഷയത്തില്‍ പാര്‍ട്ടി വ്യക്തമായ ഒരു തീരുമാനം എടുത്തിട്ടില്ല ഇതു വരെ.  നേതാക്കള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കിയ ഒരു പാര്‍ട്ടി തീരുമാനത്തെ പിന്നീട് തള്ളിപ്പറയുന്നതിന് തുല്യമായിരിക്കും എന്നതാണ് കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തുന്ന ചിന്ത. തെറ്റ് സംഭവിച്ചത് വിജയനല്ലെന്നും പാര്‍ട്ടിക്കാണെന്നും പരസ്യ സമ്മതം നടത്തേണ്ടിവരുമെന്ന പേടിയാണ്‌ പ്രകാശിനും മറ്റു ചിലര്‍ക്കും. അത് ഒരു തെറ്റിദ്ധാരണകൊണ്ടുള്ള നിലപാടാണ്. ലാവലിന്‍ കരാര്‍ അഴിമതിയിലൂടെ നടപ്പാക്കണമെന്ന് പാര്‍ട്ടി പിണറായിയോട് നിര്‍ദ്ദേശിച്ചിരുന്നില്ല. കരാര്‍ നടപ്പിലാക്കിയപ്പോള്‍ ചില വീഴ്ചകള്‍ സംഭവിച്ചു. അതിന്റെ ഉത്തരവാദിത്തം അത് നടപ്പിലാക്കിയ വ്യക്തികള്‍ക്കാണെന്ന തിരിച്ചറിവ്, പാര്‍ട്ടിക്കില്ലാതെ പോയി. അതുകൊണ്ടുതന്നെ, ലാവലിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ, അറിഞ്ഞതെല്ലാം പൂര്‍ണമാണെന്ന വിലയിരുത്തലാണ്, പ്രകാശ് കാരാട്ട് നടത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ്, വിജയനെ  കുറ്റവിമുക്തനാക്കിയുള്ള തീര്‍പ്പ് കേന്ദ്രനേതൃത്വം കൈക്കൊണ്ടത്. ഇവിടെ കാരാട്ടൊക്കെ വളരെ ആപത്ക്കരമായ ഒരു നിലപാടിലേക്ക് മാറുന്നു. പിണറായി തെറ്റു ചെയ്തോ എന്നു തീരുമാനിക്കേണ്ടത്, കോടതിയല്ല പാര്‍ട്ടിയാണ്, എന്ന പുതിയ ഒരു നിലപാടാണത്. നാളെ മറ്റു പാര്‍ട്ടികളും ഇതാവര്‍ത്തിച്ചാല്‍, അത്ഭുതപ്പെടേണ്ടതില്ല. തിരുത്തപ്പെടേണ്ടത് പാര്‍ട്ടിയാകയാല്‍ അതിന് തുനിഞ്ഞില്ല. മാത്രമല്ല, അഴിമതി ആരോപിതനായ വ്യക്തിപോലും സംരക്ഷിക്കപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.ഇത് കേന്ദ്രീകൃത ജനാധിപത്യവും ലെനിനിസ്റ്റ് സംഘടനാരീതിയും അനുവര്‍ത്തിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാധകമായിരിക്കാം. എന്നാല്‍ പാര്‍ട്ടിഭരണഘടനക്ക് പുറത്ത് കഴിയുന്നവര്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ല.

വിജയന്‍ നേതാവായ ശേഷം ഒരു ബഹുജനസമരം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. കാരാട്ടിന്റെ അവസ്ഥയും മറ്റൊന്നല്ല. അത് ബഹുജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടല്ല. പൊതുസമൂഹത്തിന്റെ താഴെത്തട്ടിലുള്ള ദാരിദ്യം, ഭൂമി, പരിസ്ഥിതി, സ്ത്രീത്വം, ദലിത് മുന്നേറ്റം, തൊഴിലില്ലായ്മ, വിലക്കയറ്റം, വരള്‍ച്ച, കള്ളപ്പണം, പെണ്‍വാണിഭം, ബലാല്‍ സംഗം  എന്നിങ്ങനെ, വര്‍ഗപരമായി പ്രതിനിധാനം ചെയ്യേണ്ട ബഹുഭൂരിപക്ഷം ജനതയുടെ ഒരുപ്രശ്നം പോലും വിജയന്‍ നേതാവായ ശേഷം സി പി എം ഏറ്റെടുത്തില്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ അജണ്ടയില്‍ നിന്നു തന്നെ മാറിപ്പോയി. എങ്ങനെയും കുറച്ച് സീറ്റു നേടുക എന്നതായി മാറി പാര്‍ട്ടി ലക്ഷ്യം. ഭൂമി കയ്യേറ്റം, അഴിമതി, ലൈംഗിക പീഢനം, നെല്‍ വയല്‍ നികത്തല്‍ തുടങ്ങിയ സമൂഹിക പ്രശ്നങ്ങള്‍ ഒറ്റക്ക് വി എസ് ഏറ്റെടുത്തു. അതിനു പിന്നില്‍ ബഹുജനങ്ങളെ അണിനിരത്തേണ്ടതായി പാര്‍ട്ടിക്കു തോന്നിയില്ല. വി എസിനു ഇവയെല്ലാം ജനപ്രിയത നേടിക്കൊടുത്തു എന്നു മനസിലായപ്പോള്‍, അതിന്റെ പങ്ക് അവകാശപ്പെടാന്‍ പാര്‍ട്ടി ശ്രമിച്ചു എന്നത് നേരാണ്. വി എസ് ഇവയിലൊക്കെ സജീവമായി ഇടപെട്ടപ്പോള്‍, പാര്‍ട്ടി നേതാക്കള്‍ മുതലാളിത്തത്തിന്റെ ഇതുവരെ എതിര്‍ത്ത കനികള്‍ ആസ്വദിക്കാന്‍ തുടങ്ങി. അമ്യൂസ്മെന്റ് പാര്‍ക്ക്, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ അനുഭവിക്കുക മാത്രമല്ല, അവയുടെ നടത്തിപ്പുകാരായി ചില നേതാക്കള്‍ മാറി. ഇവിടെയും നിന്നില്ല, കള്ളപ്പണക്കാരും, കൊള്ളപ്പലിശക്കാരും, ഭൂമാഫിയക്കാരും, കള്ളവാറ്റുകാരും, വലിയ തൊഴിലുടമകളും, പാര്‍ട്ടി വേദികളില്‍ സ്വീകാര്യരും ബഹുമാനിതരും ആയി. ഇതിനെതിരെ ഉയര്‍ന്ന ശബ്ദം വി എസിന്റേതു മാത്രമായിരുന്നു.

കേരളപ്പിറവിക്കു ശേഷം ഉണ്ടായ ഏറ്റവും വിപ്ലവാത്മകമായ സമരം എന്നു വിശേഷിപ്പിക്കാവുന്നതാണു നെല്‍വയല്‍ നിരത്തലിനെതിരെ, വി എസിന്റെ നേതൃത്വത്തില്‍ നടന്ന ഒരു സമരം. അതിനെ, 'വെട്ടി നിരത്തല്‍ സമരം' എന്ന് ആക്ഷേപിച്ച് , വിമര്‍ശിച്ച് എതിര്‍ത്തു ഭൂമാഫിയകള്‍ പരാജയപ്പെടുത്തി. അത് പരാജയപ്പെടുത്തുന്നതില്‍ പാര്‍ട്ടിക്കും വ്യക്തമായ ഒരു പങ്കുണ്ട്.

അതിനു ശേഷം ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ നടന്ന നീക്കവും സമാന സ്വഭാവമുള്ളതും, അഭൂത പൂര്‍വമായതുമായിരുന്നു. ഭൂമാഫിയക്കാരെ പേടിച്ചും അവര്‍ക്ക് ഒത്താശചെയ്തും ഭരണ നേതൃത്വം നിന്നിരുന്ന കേരളത്തില്‍, അവര്‍ക്കെതിരെ ആദ്യമായാണങ്ങനെ ഒരു നീക്കമുണ്ടായത്. നിര്‍ഭാഗ്യമെന്നു പറയട്ടെ പാര്‍ട്ടി നേതൃത്വം അത് പരാജയപ്പെടുത്തുന്നതിലും നല്ല ഒരു പങ്കു വഹിച്ചു. ഈ ഭൂമാഫിയക്കാരു തന്നെയാണിപ്പോള്‍ ഭൂമി വില സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരത്തില്‍ ആക്കിയതും. ആ മാഫിയക്കാരില്‍ ഒരാളായ ഫാരീസ് അബൂബേക്കര്‍ ഇന്ന് പാര്‍ട്ടിയുടെ  ചങ്ങാതിയാണ്.

രാജ്യദ്രോഹികളുടെയും, അഴിമതിക്കാരുടെയും ചരിത്രം വായിച്ച് ആരും ആവേശം കൊള്ളില്ല. പരാജയപ്പെട്ടവരെങ്കിലും ധീരമായി ചെറുത്തു നിന്നവരുടെ ചരിത്രം വായിച്ചാണു, ആളുകള്‍ ആവേശം കൊള്ളുക. ചെ ഗവേരയെ കൊന്നവരെ ആരും ഇന്ന് ഓര്‍ക്കുന്നില്ല. അവസാനം വരെ പോരാടി മരിച്ച ചെ ഗവേരയെ ചരിത്രം എന്നും ഓര്‍മ്മിക്കും.  വി എസിനെ കീടം എന്നു വിളിച്ചാക്ഷേപിച്ചവരോടും, ബിംബം പേറുന്ന കഴുത എന്നു  വിശേഷിപ്പിച്ചവരോടും, ഈ തൊണ്ണൂറാം വയസിലും പോരാടിനില്‍ക്കുന്ന വി എസിന്റെ സമരവീര്യം ഒരു കൊഞ്ഞാണനും, ഏഴു ജന്മം ജനിച്ചാലും കിട്ടാന്‍ പോകുന്നില്ല. ഓരോ പ്രാവശ്യവും ഈ കൃമികള്‍ ചവുട്ടിത്താഴ്ത്തുമ്പോഴും വി എസിന്റെ മൂല്യം മലയാളിയുടെ മനസില്‍ ഉയരുകയാണ്.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സാധാരണ ജനതയുടെ മനസാക്ഷി സൂക്ഷിപ്പുകാരായിട്ടാണറിയപ്പെടുന്നത്. സി പി എം എന്ന പാര്‍ട്ടിക്ക് ഇന്‍ഡ്യന്‍ ഭൂമികയില്‍ കറകളഞ്ഞ ഒരു സ്ഥാനം അവകാശപ്പെടാം . ആ പാര്‍ട്ടിയുടെ നേതാക്കള്‍ പൊതുവെ അഴിമതി രഹിതരും, സുതാര്യരും, എളിയ ജീവിതം നയിക്കുന്നവരുമായിട്ടാണറിയപ്പെടുന്നത്. ഇ എം എസിനേപ്പൊലുള്ള നേതാക്കള്‍ സ്വന്തം ജീവിതം തന്നെ അര്‍പ്പിച്ച് പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണത്. പക്ഷെ അടുത്തകാലത്തായി അത് ഒരു പ്രത്യേകതരം അപചയം നേരിടുന്നു. പ്രസ്ഥാനം അപചയം നേരിടുന്നു എന്നു പറയുന്നതിലും യുക്തം , അതിന്റെ പുതിയ നേതാക്കള്‍ അപചയം നേരിടുന്നു എന്നതാവും കൂടുതല്‍ ശരി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ലാവ് ലിന്‍ കേസും പിണറായി വിജയന്‍ അതിലെ ഒരു പ്രതിയുമായതും.  ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണോ എന്നൊന്നും തീരുമാനിക്കാനാവില്ല. പക്ഷെ അതില്‍ പല ദുരൂഹതകളും അടങ്ങിയിട്ടുണ്ട്. പിണറായി വിജയന്‍ കോഴ വാങ്ങി എന്നോ , പണം തിരിമറി ചെയ്തു എന്നോ ആരും ആക്ഷേപിച്ചിട്ടില്ല. പക്ഷെ സാധാരണ ജനങ്ങളുടെ ഇടയില്‍ പല സന്ദേഹങ്ങളും ഉണ്ട്.

പിണറായി വിജയന്‍ എന്ന വ്യക്തി കേരള രാഷ്ട്രീയത്തില്‍ അര്‍ഹിക്കുന്നതിലേറെ വേട്ടായടപ്പെട്ട ഒരു വ്യക്തിയാണ്‌. അതിന്റെ കാരണം അദ്ദേഹത്തെ ചുറ്റിപ്പറ്റി എന്നുമുള്ള ഒരു ദുരൂഹതയും .  കേരള രാഷ്ട്രീയത്തില്‍ ഒരു പ്രതി നായകന്റെ പ്രതിഛായ ഉണ്ടാക്കുന്നതില്‍ പിണറായി വിജയനും ചെറുതല്ലാത്ത പങ്കുണ്ട്. പത്രക്കാരോട് എന്നും വെറുപ്പോടെയേ അദ്ദേഹം പെരുമാറാറുള്ളൂ. അതുപോലെ പൊതുവേദികളില്‍ ചിരിക്കാറില്ല. പലതിനോടും പ്രതികരിക്കുന്നത് ധാര്‍ഷ്ട്യത്തോടെയും. ഇതു പോലെയുള്ള വ്യക്തികളെ മാധ്യമങ്ങളും ജനങ്ങളും ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണ്‌. അതു കൊണ്ട്‌ മാധ്യമങ്ങള്‍ പിണറായിയെ കൂടുതല്‍ വേട്ടയാടി. ജനങ്ങള്‍ അതാഘോഷിച്ചു.

വി എസിനേപ്പോലെ ഏതെങ്കിലും  ജനകീയ സമരങ്ങളില്‍ വിജയന്‍ പങ്കെ ടുത്തതായി  കേട്ടിട്ടില്ല. വി എസിനെതിരെ ഇതു വരെ നടത്തിയ എല്ലാ നീക്കങ്ങളും തിരിച്ചടിക്കുന്നതാണു കണ്ടിട്ടുള്ളത്. 90 വയസു വരെ അദ്ദേഹം പിടിച്ചു നിന്നെങ്കില്‍ അതിന്റെ കാരണം അദ്ദേഹത്തിന്റെ ധാര്‍മ്മികത തന്നെയാണ്. അദ്ദേഹത്തെ ഒതുക്കാന്‍  വേണ്ടി  കളിക്കാവുന്ന എല്ലാ കളികളും വിജയന്‍ കളിച്ചു.  അദ്ദേഹത്തിന്റെ കൂടെ  ഉണ്ടായിരുന്നവരെ ഓരോരുത്തരേയായി അടര്‍ത്തി മാറ്റി. അതിനു വിസമ്മതിച്ചവരെ പുറത്താക്കി.  ഇതൊക്കെ വി എസ് ഒരു പരിധി വരെ അംഗീകരിച്ച് പാര്‍ട്ടിക്കു കീഴ്പ്പെട്ടു. പക്ഷെ റ്റി പി ചന്ദ്രശേഖരന്റെ വധം അദ്ദേഹത്തിനു താങ്ങാവുന്നതിലധികമായിരുന്നു. പാര്‍ട്ടിക്കതില്‍ പങ്കുണ്ടെന്ന വ്യക്തമായ അറിവു വച്ചാണദ്ദേഹം പിന്നീട് പ്രതികരിച്ചതൊക്കെ.  അതിനു ശേഷമാണദ്ദേഹം വിജയനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാന്‍ തുടങ്ങിയതും.






കമ്യൂണിസത്തിനും കമ്യൂണിസ്റ്റുകാര്‍ക്കും ചേരാത്ത തീരുമാനങ്ങള്‍ എടുക്കുക. യധാര്‍ത്ഥ കമ്യൂണിസ്റ്റായ വി എസിനെക്കൊണ്ട് പ്രതികരിപ്പിക്കുക. ലെനിനിസ്റ്റ് സംഘടന  തത്വം ലംഘിച്ചു എന്നും പറഞ്ഞ് അദ്ദേഹത്തെ പ്രതികൂട്ടിലാക്കുക. ഇതാണു കുറെനാളുകളായി കേരളത്തില്‍ കാണുന്ന പ്രതിഭാസം. മൂന്നാറിലും ലാവലിനിലും കിളിരൂരിലും സ്മാര്‍ട്ട് സിറ്റിയിലും കിനാലൂരിലും ഇതൊക്കെ പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ അവസാന ഇനമാണ്, ഇപ്പോള്‍ ലാവലിന്‍ വിഷയത്തില്‍ വി എസ് ന്യായാധിപന്‍മാരെ സ്വാധീനിച്ചു എന്ന്  ഒരു പാര്‍ട്ടിയംഗത്തേക്കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത്. അന്വേഷണം നടത്തിയ കമ്മീഷനും ഏകപക്ഷീയമായി  വി എസിനെ പ്രതിക്കൂട്ടിലാക്കി.

70 വര്‍ഷക്കാലം കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച, 30 വര്‍ഷക്കാലം അതിന്റെ  അമരത്തിരുന്ന വി എസിനെതിരെ രാഷ്ട്രീയ എതിരാളികള്‍ക്ക് കൊണ്ടുവരാനായത് രണ്ടേ രണ്ട് ആരോപണങ്ങളാണ്. മകന്‍ അരുണ്‍ കുമാറിനു വഴി വിട്ട് സ്ഥാനമാനങ്ങള്‍ നല്‍കി എന്നും ബന്ധുവിന്,
അനധികൃതമായി ഭൂമി അനുവദിച്ചു എന്നും. പക്ഷെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹത്തിനെതിരെ  ആഴ്ച്ച തോറും ആരോപണങ്ങള്‍ കൊണ്ടു വരാനായി. നിരന്തരം പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന വ്യക്തിയായി അദ്ദേഹത്തെ പൊതു ജനമദ്ധ്യത്തില്‍ ചിത്രീകരിച്ച് അവഹേളിക്കാന്‍  ശ്രമിച്ചു. പക്ഷെ ഓരോ പ്രാവശ്യവും  വി എസിനു ജനങ്ങളുടെ ഇടയില്‍  മതിപ്പു കൂടുന്നേ ഉള്ളു. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ നടക്കുന്ന പടയൊരുക്കം അദ്ദേഹം അവജ്ഞയോടെ തള്ളിക്കളയുന്നു. വി എസിന്റെ  പെഴ്‌സണല്‍ സ്റ്റാഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി അദ്ദേഹത്തെ നിരായുധനാക്കാന്‍  നടത്തിയ ശ്രമം ഇപ്പോഴും വിജയം കണ്ടിട്ടില്ല. അത് വിജയം കണ്ടാലും വി എസിനു മാറ്റമുണ്ടാകില്ല. പക്ഷെ ഇത് തിരിച്ചറിയാന്‍ വിജയനോ കൂടെയുള്ളവര്‍ക്കോ സാധിക്കുന്നില്ല.

ഭൂമിദാനക്കേസ് ഹൈക്കോടതിയില്‍ വന്നപ്പോള്‍ കോടതി പറഞ്ഞതൊക്കെ എല്ലാവര്‍ക്കും അറിയാം. പത്രങ്ങള്‍ ഈ കേസിനെച്ചൊല്ലി വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന സമയത്തൊക്കെ വി.എസ്‌. അച്യുതാനന്ദന്‍ കുലുങ്ങാതെ നിന്നു. ധാര്‍മ്മികത ഉള്ളവര്‍ക്കേ ഇതുപോലെ കുലുങ്ങാതെ നില്‍ക്കാന്‍ ആകൂ. കോടതിവിധി വന്നയുടനെ വി എസ്‌. പറഞ്ഞത് തന്നെ പ്രതിപക്ഷനേതാവു സ്‌ഥാനത്തുനിന്നു തെറിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു.  വി എസിന്റെ പ്രസ്‌താവനയ്‌ക്കു മറുപടിയായി പിണറായിയുടെ പ്രസ്‌താവനയും വന്നു. വി എസ്‌. ആഗ്രഹിച്ച ഇടത്തുനിന്നുതന്നെ പ്രതികരണം വന്നു. അദ്ദേഹത്തെ  പ്രതിപക്ഷനേതാവിന്റെ സ്‌ഥാനത്തുനിന്നു മാറ്റേണ്ടത്‌ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലെന്നു ആര്‍ക്കാണറിഞ്ഞു കൂടാത്തത്?   തന്നെ പ്രതിപക്ഷനേതാവിന്റെ സ്‌ഥാനത്തുനിന്നു മാറ്റാന്‍ ശ്രമിക്കുന്നവരുടെ പേരുകളെക്കുറിച്ച്‌ അന്വേഷിക്കാനാണ്‌  അദ്ദേഹം പത്രക്കാരോടു പറഞ്ഞത്‌.,.   തന്റെ തകര്‍ച്ച സ്വപ്‌നം കാണുന്നവരെ  അദ്ദേഹം നിരാശപ്പെടുത്തുന്നു. വി.എസിനെ ആര്‍ക്കാണു പേടി എന്നതു കാലം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അത് തെളിഞ്ഞും കഴിഞ്ഞും. കേരള സി പി എം സെക്രട്ടേറിയറ്റ്   അതിനുള്ള പ്രമേയം പാസാക്കി. സംസ്ഥാന സമിതി ബഹുഭൂരിപക്ഷത്തോടെ അതംഗീകരിച്ച് കേന്ദ്ര കമ്മിറ്റിക്കുമയച്ചു.


ഭൂമി ദാനക്കേസില്‍ കേരള ഹൈക്കോടതി നടത്തിയ അഭിപ്രായം ഇതായിരുന്നു.

"വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ പ്രതിപക്ഷനേതാവിനെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ദുരുദ്ദേശ്യപരമായി നടത്തിയ കേസാണിത്. കേസന്വേഷിച്ച വിജിലന്‍സ് ഉദ്യോഗസ്ഥന് ക്രിമിനല്‍ അന്വേഷണത്തിന്റെ പ്രാഥമികതത്ത്വം പോലും അറിയില്ല. പ്രതിപക്ഷനേതാവിനെ അഴിമതിക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. അഴിമതിക്കെതിരെ പോരാടിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. പൊതുജനങ്ങള്‍ക്കിടയില്‍ തനിക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ് വിജിലന്‍സ് അന്വേഷണം എന്ന ഇദ്ദേഹത്തിന്റെ വാദത്തില്‍ കഴമ്പുണ്ട്. കള്ളക്കേസില്‍ ഒരാളെ കുടുക്കിയശേഷം അയാളെ ആണിയടിച്ച് തറയ്ക്കാനുള്ള കുരിശ് കണ്ടെത്തുകയാണ് ഗവ. ചെയ്തിട്ടുള്ളത്. പൊതുജനമധ്യത്തില്‍ തന്നെ കരിതേക്കാനുള്ള ശ്രമം മാത്രമായിരുന്നു കേസ് എന്ന ആരോപണത്തോട് കോടതി യോജിക്കുന്നു.'' 

പാര്‍ട്ടിക്കുള്ളിലും വി എസിനെതിരെ കുറ്റം കണ്ടെത്തുന്നതും  കോടതി അഭിപ്രായപ്പെട്ട അതേ രീതിയിലാണ്. അവാസ്ഥവങ്ങളായ ആരോപണങ്ങള്‍  ഉന്നയിപ്പിച്ച് വി എസിനെ അവഹേളിച്ച് പ്രതികരിപ്പിച്ച്  കേന്ദ്ര നേതൃ ത്വത്തേക്കൊണ്ട് നടപടി എടുപ്പിക്കുക. സ്വന്തം പാര്‍ട്ടി തന്നെ പൊതു ജന മദ്ധ്യത്തില്‍ അവഹേളിക്കപ്പെട്ടാലും വി എസിനെ ഉപദ്രവിക്കുക എന്നതാണ്, വിജയന്റെ തന്ത്രം. വിജയനെ ലാവലിന്‍ കേസില്‍ പ്രതിയാക്കിക്കാന്‍ പാര്‍ട്ടി മുഖ്യമന്ത്രി  ന്യായാധിപന്‍മാരെ സ്വാധീനിച്ചു എന്നാണവസാനത്തെ ആരോപണം. അതും ഒന്നല്ല മൂന്നു പേരെ സ്വാധീനിച്ചു എന്നാണു പറയുന്നത്. ജസ്റ്റിസ് ബാലി, ജസ്റ്റിസ് ദത്തു, ജസ്റ്റിസ് ചെലമേശ്വര്‍ എന്നിവരെ  സ്വാധീനിച്ചത്രെ. ഇവരെയൊക്കെ വി എസ് കണ്ട് ലാവലിന്‍ കേസിന്റെ കാര്യം ചര്‍ച്ച ചെയ്തു.

ഇതിനു തൊട്ടു മുമ്പുള്ള ആരോപണം വി എസിന്റെ പെഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങള്‍ വി എസ് അംഗമായ ഘടകങ്ങളിലെ വാര്‍ത്ത ചോര്‍ത്തി എന്നായിരുന്നു. വി എസ് വാര്‍ത്ത ചോര്‍ത്തി എന്നു തെളിച്ചു  പറയാനുള്ള നട്ടെല്ലൊന്നും വിജയിനില്ല. അതുകൊണ്ട്  കൂടെയുള്ളവര്‍ വാര്‍ത്ത ചോര്‍ത്തി എന്നു പറഞ്ഞ്  അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വിജയനൊക്കെ മൂഡ സ്വര്‍ഗ്ഗത്തിലാണ്. മുന്നു പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയാല്‍ വി എസ് വരുതിയിലാകുമെന്നു കരുതുന്ന മൂഡ സ്വര്‍ഗ്ഗത്തില്‍. ഇത്ര കാലവും  വി എസിനോടൊപ്പം ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും ഇവര്‍ക്കൊന്നും വി എസിനെ മനസിലായില്ല എന്നത് ആരിലും  അത്ഭുതമുണ്ടാക്കും.

പ്രശ്നം വളരെ ലളിതമാണ്. വി എസിനേപ്പോലുള്ള ഒരു നേതാവിനെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകാന്‍ കേരളത്തിലെ പാര്‍ട്ടിക്കാവില്ല. ഹൈക്കോടതി പറഞ്ഞതുപോലെ പാര്‍ട്ടി എന്ന കുരിശിനേക്കാള്‍ വലുതാണ്, വി എസ് എന്ന വ്യക്തി. അദ്ദേഹത്തെ തറയ്ക്കാന്‍  കേരള സി പി എം എന്ന കുരിശു പോരാ. അപ്പോള്‍ ഒറ്റ വഴിയേ ഉള്ളു. പാര്‍ട്ടിക്ക് വി എസിനെ വിശ്വാസമില്ലെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക. ലാവലിന്‍  കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നതാണ്,  പാർട്ടി നിലപാട്. ഇത് ഇപ്പോള്‍ വിഎസ് പരസ്യമായി തള്ളിയിരിക്കുന്നു.  സത്യത്തോടൊപ്പം നിന്നതിനാണ് തന്നെ പി ബിയിൽ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം പറയുന്നു.  പാർട്ടിയുടെ സംഘടനാ തത്വങ്ങളെ ലംഘിച്ചുകൊണ്ടുള്ള ഗുരുതരമായ അച്ചടക്ക ലംഘനമാണത്. വി എസിന്റെ പെഴ്സണൽ സ്റ്റാഫിലെ വിശ്വസ്തരെ പാർട്ടയിൽനിന്ന് പുറത്താക്കാൻ നടത്തിയ നീക്കം പാളിയപ്പോൾ വി എസിനെ വ്യക്തിപരമായി ആക്രമിക്കുന്ന കരുണാകരൻ കമ്മീഷൻ റിപ്പോർട്ട് പുറത്തെടുത്തു. മറ്റേതു കേസും പോലെ ജനങ്ങളൊക്കെ മറന്നു തുടങ്ങിയ ലാവലിന്‍ കേസ് ഇപ്പോള്‍ വീണ്ടും പൊതു ജനമദ്ധ്യത്തില്‍ ചര്‍ച്ചയായി.


അന്തരിച്ച പ്രഫസര്‍  എം.എന്‍ . വിജയന്‍  വി എസിനെ വിശേഷിപ്പിച്ചത് പരാജയം ഭക്ഷിച്ച് ജീവിക്കുന്ന നേതാവ് എന്നായിരുന്നു.  രാഷ്ട്രീയമായി ശരിയായ നിലപാടെടുക്കുമ്പോഴെല്ലാം സംഘടനയില്‍  വി എസ് തോറ്റുപോകുന്നതിനെയാണ് അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചത്. പാര്‍ട്ടിയില്‍  നേരിടുന്ന പരാജയങ്ങള്‍ പലപ്പോഴും വി എസിന്,  ഊര്‍ജ്ജമായി മാറുകയാണ് ചെയ്തിട്ടുള്ളത്. പക്ഷെ രാഷ്ട്രീയമായും സംഘടനാപരമായും പരാജയപ്പെട്ട നേതാവാണ് വിജയന്‍,. ഒരുതരം പകയുടെയും വിദ്വേഷത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും രാഷ്ട്രീയമാണ് വിജയന്‍   കൈക്കൊണ്ടുപോന്നിട്ടുളളത്.  സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം ഒറ്റ ജനകീയ സമരമെങ്കിലും അദ്ദേഹം നടത്തിയതായി കേട്ടിട്ടില്ല. പാര്‍ട്ടിയുടെ ഊര്‍ജ്ജവും സമ്പത്തും വിനിയോഗിച്ചതാവട്ടെ വി  എസ് എന്ന രാഷ്ട്രീയ നേതാവിനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന  രാഷ്ട്രീയത്തെയും ഇല്ലാതാക്കാനും.  ആ ലക്ഷ്യം ഇതുവരെ നടപ്പാക്കാന് സാധിച്ചിട്ടുമില്ല.  ഏറെ കൊട്ടിഘോഷിച്ച് അടുത്ത കാലത്ത്  നടത്തിയ മിച്ച ഭൂമി സമരവും പെന്‍ഷന്‍ സമരവും പരാജയപ്പെട്ടു. ഈ സമരങ്ങളിലൊക്കെ ജന പങ്കാളിത്തം  വളരെ കുറവായിരുന്നു. സി പി എമ്മിന്റെ ചരിത്രത്തില്‍ ഇതിനു മുന്നെ ഇങ്ങനെ ഒന്നുണ്ടായിട്ടില്ല. സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയടക്കിയിട്ടുള്ള ഭൂമി പിടിച്ചെടുക്കുന്നതിന് വി എസ്  സര്‍ക്കാര്‍   മൂന്നാറില് ആരംഭിച്ച നടപടികള് ,വന്‍കിട കൈയ്യേറ്റക്കാരുടെ താല്പര്യം സംരക്ഷിക്കാന്‍,  അട്ടിമറിച്ചവരാണ് മിച്ചഭൂമി പിടിക്കാനിറങ്ങിയതെന്നു മനസിലാക്കിയ പൊതു ജനം പുറം തിരിഞ്ഞു നിന്നു.

കരുണാകരന്‍  രൂപീകരിച്ച ഡി.ഐ.സിയുമായും മദനിയുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതും, ഐസ്ക്രീം പാര്‍ലര്‍  കേസില്‍  കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍  ശ്രമിച്ചതും, നിരവധി ക്രിമിനല്‍  കേസുകളില്‍  പ്രതിയായ  ടോമിന് തച്ചങ്കരിയെ രക്ഷിക്കാന് ശ്രമിച്ചതും, മൂന്നാറിലെ ഭൂമി കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം അട്ടിമറിച്ചതും ഉള്‍പ്പടെ വിജയന്റെ തൊപ്പിയില്‍ അനേകം തൂവലുകളുണ്ട്.   ഈ പ്രശ്നങ്ങളിലെല്ലാം ശരിയായ നിലപാട് സ്വീകരിച്ചതായിരുന്നു വിഎസ്,  വിജയന്റെ കണ്ണിലെ കരടാകാന്‍ ഉള്ള കാരണം. വിജയനെ വി എസ് ഡാംഗേയോടുപമിച്ചപ്പോള്‍ ഭാസുരേന്ദ്ര ബാബു പറഞ്ഞത്, ഇനി ഈ പാര്‍ട്ടിയില്‍  വി എസും വിജയനും ഒരുമിച്ചുണ്ടാകില്ല എന്നായിരുന്നു. അതാണു നല്ലതും. ആരെങ്കിലും ഒരാള്‍ മതി. എളുപ്പം നടപ്പാക്കാവുന്നത് വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണ്.



ശിഖണ്ഠികളെ മാറ്റി നിറുത്തി  പിണറായി വിജയനെന്ന പാര്‍ട്ടി സെക്രട്ടറിക്ക് വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യം കേന്ദ്ര കമ്മിറ്റിക്കു മുമ്പാകെ വയ്ക്കാനാകുമോ? പര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും അതിനെ വി എസ് കാര്യമായി എടുക്കില്ല. ജനങ്ങളുടെ നേതാവിന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വ രെജിസ്റ്ററില്‍ അല്ല. ഇപ്പോള്‍ വി എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റണമെന്നാണ്, വിജയന്റെ ആവശ്യം. പക്ഷെ വി എസ് എന്നേ കേരളത്തിലെ ആജീവനാന്ത പ്രതിപക്ഷനേതാവാണെന്ന കാര്യം വിജയന്‍ മറക്കുന്നു. ഇനി പ്രതിപക്ഷ നേതാവിന്റെ സ്‌ഥാനത്തുനിന്ന്‌ അദ്ദേഹത്തെ മാറ്റിയിട്ടും കാര്യമില്ല. വി.എസ്‌. വിചാരിച്ചാല്‍ മരണം വരെയും അദ്ദേഹം തന്നെയാണു കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. അതിന്‌ എം.എല്‍.എ. ആകേണ്ട ആവശ്യം പോലുമില്ല. കേരള പൊതു  സമൂഹം അദ്ദേഹത്തെ ആ നിലയില്‍ എന്നേ തീരുമാനിച്ചു കഴിഞ്ഞു. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി ഇരുന്നപ്പോഴും പ്രതിപക്ഷ നേതാവും അദ്ദേഹം തന്നെയായിരുന്നു. വി എസ് എവിടെ ഏത് പ്രശ്നത്തില്‍ ഇടപെട്ടാലും  ആ പ്രശ്നത്തിന്റെ ഗതിമാറുന്നതു കാണാം. നഴ്‌സുമാരുടെ സമരം തന്നെ ഏറ്റവും നല്ല  ഉദാഹരണം. ഒരു സംസ്‌ഥാനത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും സാധ്യമാവാത്തതു വി എസിനു സാധ്യമായതു കേരളം  കണ്ടു.   ഇതും മറ്റെല്ലാ പ്രശ്നങ്ങളും  അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക്‌ ഇതിലൊരു പങ്കുമില്ല. പാര്‍ട്ടിയും വി എസും രണ്ടു വഴിക്കാണ്‌. എപ്പോഴും. ഇതിനൊക്കെ വി എസിനു പിന്തുണ ലഭിക്കുന്നത് പാര്‍ട്ടിയില്‍ നിന്നല്ല. പുറത്തു നിന്നാണ്. അദ്ദേഹം ഇടപെടുന്ന കേസുകളില്‍ പ്രതിഫലം പോലും വാങ്ങാതെ പല പ്രഗത്ഭ അഭിഭാക്ഷകരും അദ്ദേഹത്തിനു വേണ്ടി കേസു വാദിക്കുന്നു.

കേരളത്തില്‍  പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് വി എസിനേപ്പൊലുള്ള ഒരു നേതാവിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പക്ഷെ പാര്‍ട്ടി ഭേദമെന്യേ പൊതു ജനത്തിനത് കഴിയുന്നു.  സി പി എം എന്ന പാര്‍ട്ടിയില്‍ വി എസ് ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ വെറും സാങ്കേതികം മാത്രമാണ്.


142 comments:

kaalidaasan said...

കേരളത്തില്‍ പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് വി എസിനേപ്പൊലുള്ള ഒരു നേതാവിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പക്ഷെ പാര്‍ട്ടി ഭേദമെന്യേ പൊതു ജനത്തിനത് കഴിയുന്നു. സി പി എം എന്ന പാര്‍ട്ടിയില്‍ വി എസ് ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ വെറും സാങ്കേതികം മാത്രമാണ്.

Baiju Elikkattoor said...

കാളിദാസന്‍,

വളരെ നല്ല ലേഖനം. അഭിനന്ദനങ്ങള്‍! വായനക്കാരുടെ അഭിപ്രായങ്ങള്‍ ഉറ്റുനോക്കുന്നൂ.

Rajeev Elanthoor said...

കൊള്ളാം ലേഖനം നന്നായിരിക്കുന്നു..
ആശംസകള്‍

ajith said...

പക്ഷെ വി എസ് എന്നേ കേരളത്തിലെ ആജീവനാന്ത പ്രതിപക്ഷനേതാവാണെന്ന കാര്യം വിജയന്‍ മറക്കുന്നു. ഇനി പ്രതിപക്ഷ നേതാവിന്റെ സ്‌ഥാനത്തുനിന്ന്‌ അദ്ദേഹത്തെ മാറ്റിയിട്ടും കാര്യമില്ല. വി.എസ്‌. വിചാരിച്ചാല്‍ മരണം വരെയും അദ്ദേഹം തന്നെയാണു കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. അതിന്‌ എം.എല്‍.എ. ആകേണ്ട ആവശ്യം പോലുമില്ല. കേരള പൊതു സമൂഹം അദ്ദേഹത്തെ ആ നിലയില്‍ എന്നേ തീരുമാനിച്ചു കഴിഞ്ഞു. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി ഇരുന്നപ്പോഴും പ്രതിപക്ഷ നേതാവും അദ്ദേഹം തന്നെയായിരുന്നു. വി എസ് എവിടെ ഏത് പ്രശ്നത്തില്‍ ഇടപെട്ടാലും ആ പ്രശ്നത്തിന്റെ ഗതിമാറുന്നതു കാണാം. നഴ്‌സുമാരുടെ സമരം തന്നെ ഏറ്റവും നല്ല ഉദാഹരണം. ഒരു സംസ്‌ഥാനത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും സാധ്യമാവാത്തതു വി എസിനു സാധ്യമായതു കേരളം കണ്ടു. ഇതും മറ്റെല്ലാ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക്‌ ഇതിലൊരു പങ്കുമില്ല. പാര്‍ട്ടിയും വി എസും രണ്ടു വഴിക്കാണ്‌. എപ്പോഴും. ഇതിനൊക്കെ വി എസിനു പിന്തുണ ലഭിക്കുന്നത് പാര്‍ട്ടിയില്‍ നിന്നല്ല. പുറത്തു നിന്നാണ്.

വസ്തുനിഷ്ഠമായ ലേഖനത്തിന് മകുടം പോലെ ഈ വാക്കുകള്‍

maharshi said...

കേരളം കണ്ട ഒരു കമ്മ്യുണിസ്റ്റ് വിഡ്ഢി ആണ് സഖാവ് പിണറായി വിജയന്‍.. .ലാവലിന്‍ ഇടപാടിന്‍ വിജയനെ തന്ത്ര പൂര്‍വ്വം ഇറക്കിയവര്‍ തന്നെ ആണ് .പാര്‍ട്ടി സെക്രട്ടറി ആയി തുടരണമെന്ന് ശഠിക്കുന്നതും .ഇത് മനസ്സിലാക്കി വിവേക ബുദ്ദിയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം കൂടുതല്‍ കുഴപ്പത്തില്‍ ചാടുകയാണ് പിണറായി ചെയ്യുന്നത് .എന്റെ നിരീക്ഷണത്തില്‍ പിണറായിക്ക് ഇന്നുവരെ അച്ചുദാനന്തനോട് ഒരു വിരോധവും ഇല്ല.പാര്‍ട്ടിക്കുള്ളിലെ ചിലര്‍ അത് ഉണ്ടെന്നു വരുത്തി പ്രകോപനം സൃഷ്ടിക്കുകയാണ് .ഇത് മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ പിണറായി ഒരു കമ്മ്യൂനിസ്റ്റ് ആണെന്ന് ജനം കരുതും അല്ലെങ്കില്‍ ചവറ്റു കുട്ടയില്‍ തള്ളും .

kaalidaasan said...

ബൈജു, രാജീവ്, അജിത്,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

kaalidaasan said...

Maharshi,

കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ വ്യക്തിയാണ്, പിണറായി വിജയന്‍,. കമ്യൂണിസ്റ്റു പ്രസ്ഥാനം ​നിരന്തരം  തന്നെ വിമര്‍ശനത്തിനു വിധേയമാകേണ്ടതാണ്. ഓരോ കമ്യൂണിസ്റ്റുകാരന്റെ പ്രവര്‍ത്തനവും ഇതു പോലെ വിമര്‍ശനം ചെയ്യപ്പെടേണ്ടതാണ്. വിജയന്‍ വിമര്‍ശനത്തിനു വിധേയനാകുമ്പോള്‍  എന്തുകൊണ്ടോ അദ്ദേഹം അസഹിഷ്ണുവാകുന്നു.

വിജയന്‍ ഒരു കമ്യൂണിസ്റ്റു വിഡ്ഢിയാണെന്ന താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള വ്യഗ്രതയില്‍ അദ്ദേഹം  ജനങ്ങളുടെ മനസില്‍ നിന്നകന്നു പോകുന്നത് മനസിലാക്കാന്‍  സാധിക്കുന്നില്ല. അദ്ദേഹം മികച്ച സംഘാടകനാണ്. പക്ഷെ അതുകൊണ്ട് മികച്ച രാഷ്ട്രീയക്കാരനാകില്ല. അദ്ദേഹം എടുത്ത എല്ലാ രാഷ്ട്രീയ തീരുമാനങ്ങളും പാളിപ്പോവുകയാണുണ്ടായത്. മുസ്ലിം ലീഗ്, ഡി ഐ സി, മദനി ബന്ധങ്ങളൊക്കെ മികച്ച ഉദാഹരനം. ജനപക്ഷത്തു നില്‍ക്കേണ്ട പല വിഷയങ്ങളിലും അദ്ദേഹം എതിര്‍പക്ഷത്തു നിന്നു. മൂന്നാറിലെ കയ്യേറ്റ വിഷയത്തില്‍ സംഭവിച്ചത് അതായിരുന്നു. ഒരു ജില്ല കൂടെ പിടിച്ചെടുക്കാന്‍ വേണ്ടി പാര്‍ട്ടിയുടെ വിശ്വാസ്യത ആണദ്ദേഹം കളഞ്ഞുകുളിച്ചത്. കഴിവു തെളിയിച്ച പോലീസ്, ഐ എ എസ് റെവന്യു ഉദ്യോഗസ്ഥരെയാണന്ന് വി എസ് മൂന്നാര്‍ ഒഴിപ്പിക്കലിനു നിയോഗിച്ചത്. ആ നിര്‍ദ്ദേശമുണ്ടായപ്പോള്‍ തന്നെ വിജയന്‍ അതിനെ എതിര്‍ത്തു. എന്തുകൊണ്ട് എന്നതിപ്പോഴും ദുരൂഹമാണ്.

വി എസ്നോട് വ്യക്തി വിരോധം വിജയനുണ്ടോ എന്നത് തര്‍ക്കവിഷയമാണ്. പാര്‍ട്ടി ഘടകങ്ങളില്‍ തനിക്കുള്ള സ്വാധീനമുപയോഗിച്ചദ്ദേഹം വി എസിനെ പൊതു ജനമദ്ധ്യത്തില്‍ പരമാവധി അവഹേളിക്കുന്നുണ്ട്. വി എസിനെതിരെ എന്നും ദ്വയര്‍ത്ഥ പ്രയോഗം നടത്തുക അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണ്. വിജയനോളം കാപട്യം വി എസിനില്ലാത്തതുകൊണ്ട്, വി എസ് അതിനോടൊക്കെ പ്രതികരിക്കുന്നു. അത് അച്ചടക്ക ലംഘനമാക്കി എടുക്കുന്നതിനു വിജയനു പ്രത്യേക വിരുതുമുണ്ട്.

വിജയനെ കമ്യൂണിസ്റ്റു വിഡ്ഢി എന്നു വിശേഷിപ്പിക്കുന്നതിനേക്കാള്‍ യോജിക്കുന്നത് രാഷ്ട്രീയ വിഡ്ഢി എന്നായിരിക്കും. വേറെയാരെങ്കിലുമായിരുന്നെങ്കില്‍ വി എസിന്റെ ജനസമ്മിതി ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താന്‍ നോക്കുമായിരുന്നു. വി എസ് വരെഅയുള്ള പാര്‍ട്ടി സെക്രട്ടറിമാര്‍ വളര്‍ത്തിയതിനപ്പുറം സി പി എമ്മിനു കേരളത്തില്‍ വളരാനായിട്ടില്ല.

അനില്‍ഫില്‍ (തോമാ) said...

വീയെസിനോട് മാത്രമല്ല കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ജനങ്ങളുടെ ഇടയില്‍ സ്വാധീനവും സമ്മതിയുമുള്ള ഭൂരിഭാഗം മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരോടും സമാന സമീപനം തന്നെ സ്വീകരിക്കപ്പെട്ടിരിക്കുന്നു ജനപക്ഷ നിലപാടുകള്‍ മുന്നോട്ട് വെച്ചവരെ ഒന്നാകെ ഒതുക്കുകയോ പാര്‍ട്ടിയില്‍ നിന്നും പുകച്ചു ചാടിക്കുകയോ ചെയ്തുകഴിഞ്ഞിരിക്കുന്നു വിജയന്റെ ഒന്നര പതിറ്റാണ്ട് കാലത്തെ നേതൃത്വം.കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം എന്ന നിലയില്‍ നിന്നും മുസ്ലിം ലീഗിനും എസ്സെന്‍ഡീപ്പിക്കും സമാനമായ സ്തുതിപാഠകരുടെ ശൃംഘലയായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അധപതിപ്പിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും വിജയന് ഒഴിവാകുവാന്‍ ആവുമോ?

kaalidaasan said...

>>>കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം എന്ന നിലയില്‍ നിന്നും മുസ്ലിം ലീഗിനും എസ്സെന്‍ഡീപ്പിക്കും സമാനമായ സ്തുതിപാഠകരുടെ ശൃംഘലയായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അധപതിപ്പിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും വിജയന് ഒഴിവാകുവാന്‍ ആവുമോ?<<<<

അനല്‍ഫില്‍,

പൂര്‍ണ്ണമായും യോജിക്കുന്നു.


ജനകീയ പ്രസ്ഥാനം എന്ന നിലയില്‍ നിന്നും സ്തുതി പാഠകരുടെ ഒരു വൈതാളിക സംഘമാക്കി സി പി എമ്മിനെ അധപതിപ്പിച്ചതിന്റെ ഉത്തരവാദിത്വം  വിജയനുതന്നെയാണ്.

maharshi said...

ഞാന്‍ കമ്മ്യുണിസ്റ്റ് വിഡ്ഢി എന്ന് വിളിച്ചത് കമ്മ്യുണിസ്റ്റ്കാര്‍ ചെയ്യാന്‍ പാടില്ലാത്ത ചില പ്രവര്‍ത്തികള്‍ സഖാവ് പിണറായി വിജയന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നത് കൊണ്ടാണ്.വി എസിനു ഇന്ന് കിട്ടിയ ജന സമ്മതി കമ്മ്യുണിസ്റ്റ് പാര്‍ട്ടി കൈമാറിയതാണ് .സഖാവ് ഇ എം എസ് ,നായനാര്‍ അവരുടെ കാല ശേഷം മാത്രമാണ് വി എസിന് തന്റെ ജന സമ്മതി ഉറപ്പിക്കാനായത്.അത് മറ്റാരെങ്കിലും വേണം എന്ന് ആഗ്രഹിക്കുന്നെങ്കില്‍ അത് വി എസിന്റെ കാല ശേഷം മാത്രമെ അനുഭവിക്കാന്‍ കഴിയുക ഉള്ളു.അത് മനസ്സിലാക്കാതെ ജന സമ്മതി ഇപ്പോള്‍ തന്നെ വേണം എന്ന് ശഠിക്കുന്ന നേതാവാണ്‌ പിണറായി.അത് പ്രയാസമാണ് .

തീര്‍ച്ചയായും താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ആണെങ്കില്‍ വി എസിന്റെ ജന സമ്മതിയെ പാര്‍ട്ടിക്ക് വേണ്ടി ഉപയോഗ പെടുത്താം ആയിരുന്നു.അതിനു പകരം വി എസിനെ പ്രകോപിപ്പിച്ചു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം .അതിനു പിന്നില്‍ പിണറായി വിജയന്‍ മാത്രമല്ല ഉള്ളതെന്നാണ് എന്റെ പക്ഷം .

kaalidaasan said...

maharshi,

കമ്യൂണിസത്തിനു നിരക്കാത്ത അനേകം  കാര്യങ്ങള്‍ വിജയന്‍ ചെയ്തു എന്നത് ശരിയാണ്. അതിനദ്ദേഹത്തെ കമ്യൂണിസ്റ്റു വിഡ്ഢി എന്നു വിളിക്കുന്നതും ശരിയാണ്. പക്ഷെ അതിനേക്കാള്‍ വലിയ വിഡ്ഢിത്തം വിജയന്‍ രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിച്ചു എന്നാണു ഞാന്‍ കൂട്ടി ചേര്‍ത്തത്.

വി എസിനു കിട്ടിയ ജനസമ്മിതി അദ്ദേഹം കൂടി ഉണ്ടാക്കിയ പാര്‍ട്ടിയില്‍ നിന്നും തന്നെയാണ്. ആ പാര്‍ട്ടിയില്‍ വിശ്വസമര്‍പ്പിച്ച അനേകര്‍ ആണാ സമ്മതി നേടിക്കൊടുത്തതും. പക്ഷെ അദ്ദേഹം അതില്‍ മാത്രം ഒതുങ്ങിനിന്നില്ല. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ ഇ എം എസും, നായനാരും, ഇറങ്ങി ചെല്ലാന്‍ മടിച്ച, അല്ലെങ്കില്‍ മറന്നു പോയ പ്രശ്നങ്ങളിലേക്കു കൂടി അദ്ദേഹം ഇറങ്ങി ചെന്നു. അപ്പോള്‍ പാര്‍ട്ടിക്കു പുറത്തുള്ളവരും അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഈ ഇഷ്ടം പാര്‍ട്ടിക്കു മുതല്‍ കൂട്ടാകേണ്ടതായിരുന്നു. ഇവരൊക്കെ പാര്‍ട്ടി അനുഭാവികളോ ഒരു പക്ഷെ പാര്‍ട്ടി അംഗങ്ങള്‍ തന്നെയോ ആകേണ്ടതായിരുന്നു. വിജയന്റെ കമ്യൂണിസ്റ്റു വിരുദ്ധ നിലപാടുകള്‍ ഇല്ലാതിരുന്നെങ്കില്‍ അവര്‍ പാര്‍ട്ടിയിലേക്ക് വരികയും ചെയ്യുമായിരുന്നു. പക്ഷെ വിജയനും, ജയരാജന്‍മാരും, ദക്ഷിണാമൂര്‍ത്തിയും, ശശിയും, ഇളമരം ​കരീമൊമൊക്കെ നയിക്കുന്ന പാര്‍ട്ടിയിലേക്കവര്‍  വരാന്‍ മടിച്ചു. അവിടെയാണു ഞാന്‍ പറഞ്ഞ രാഷ്ട്രീയ പരാജയം ഉണ്ടായത്. പക്ഷെ ആ ആളുകള്‍ക്ക് വി എസിനോടുള്ള ഇഷ്ടം ഇന്നും  ഇല്ലാതായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് നടന്ന അഭിപ്രായ സര്‍വ്വേകളില്‍  ഐക്യ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരണമെന്നാഗ്രഹിച്ച പലരും മുഖ്യമന്ത്രിയായി വി എസ് വേണമെന്നാഗ്രഹിച്ചത് അതുകൊണ്ടായിരുന്നു.

താങ്കള്‍ പറഞ്ഞതുപോലെ വിജയനു അല്‍പ്പം ധൃതി കൂടിപ്പോയി. ഇപ്പൊഴേ വി എസിന്റെ ചെരുപ്പില്‍ കയറാന്‍ നോക്കി. അത് വി എസിനൊപ്പം നില്‍ക്കാതെ അദ്ദേഹത്തെ തോല്‍പ്പിച്ചു കൊണ്ടാകണമെന്നു തീരുമാനിച്ചിടത്ത് അദ്ദേഹത്തിനു പൂര്‍ണ്ണമായും തെറ്റിപ്പോയി. മാത്രമല്ല ലാവലിന്‍ കേസ് തീര്‍പ്പാകാതെ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യമല്ല എന്ന സത്യം വിജയനെ കൂടുതല്‍ അന്ധനാക്കുന്നു.

kaalidaasan said...


>>>>>അതിനു പകരം വി എസിനെ പ്രകോപിപ്പിച്ചു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം .അതിനു പിന്നില്‍ പിണറായി വിജയന്‍ മാത്രമല്ല ഉള്ളതെന്നാണ് എന്റെ പക്ഷം .<<<<

maharshi,

വിജയന്‍ മത്രമല്ല. വിജയനോടൊപ്പം  ഒരു സംഘം തന്നെയുണ്ട്. വി എസിനെ പ്രകോപിപ്പിച്ചു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക എന്നതു മാത്രമല്ല ഇവരുടെ ഉദ്ദേശ്യം. വി എസിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പ്രതികരിക്കും.അതൊക്കെ സമൂഹത്തില്‍ വലിയ ചര്‍ച്ചയാകും. ആ മറവില്‍ മറ്റ് പലതും ചെയ്യാന്‍ പറ്റും. വി എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക എന്നത് എളുപ്പം നടക്കുന്ന കാര്യമല്ല എന്ന തിരിച്ചറിവവര്‍ക്കുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഫലമായി പാര്‍ട്ടിയാണു അവഹേളിതമാകുന്നതെന്ന തിരിച്ചറിവ് അവര്‍ക്കില്ലാതെ പോകുന്നു.

വി എസ് പറയുന്നതില്‍ ശരിയുണ്ട് എന്നു വിശ്വാസമുള്ളവര്‍ പോലും നിശബ്ദരാകുന്നു. വി എസിനെ ഒരിക്കല്‍ ഇവരൊക്കെ കൂടി സംസ്ഥാന സമിതിയില്‍ വളഞ്ഞാക്രമിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച വയനാട്ടില്‍ നിന്നുള്ള ഒരംഗത്തെ വിജയന്‍ നേരിട്ടതെങ്ങനെ എന്നൊക്കെ അറിയുന്നവര്‍ നിശബ്ദരായി പോകുന്നു. അതാണീ ജനകീയ പ്രസ്ഥാനത്തിന്റെ ഗതികേട്. വിജയന്‍ തന്നെയാണു പ്രസ്ഥാനം ​എന്നൊക്കെ വിളിച്ചു പറയുന്നത് അഴകിയ രാവണനേപ്പോലെ ആസ്വദിക്കുകയാണു വിജയന്‍ ചെയ്യുന്നത്.

kaalidaasan said...


>>>>>വീയെസിനോട് മാത്രമല്ല കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ജനങ്ങളുടെ ഇടയില്‍ സ്വാധീനവും സമ്മതിയുമുള്ള ഭൂരിഭാഗം മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരോടും സമാന സമീപനം തന്നെ സ്വീകരിക്കപ്പെട്ടിരിക്കുന്നു ജനപക്ഷ നിലപാടുകള്‍ മുന്നോട്ട് വെച്ചവരെ ഒന്നാകെ ഒതുക്കുകയോ പാര്‍ട്ടിയില്‍ നിന്നും പുകച്ചു ചാടിക്കുകയോ ചെയ്തുകഴിഞ്ഞിരിക്കുന്നു വിജയന്റെ ഒന്നര പതിറ്റാണ്ട് കാലത്തെ നേതൃത്വം.<<<<

അനില്‍ഫില്‍.

സത്യസന്ധരായ എല്ലാനേതാക്കളെയും വിജയന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നിശബ്ദരാക്കുകയോ പുറത്താക്കുകയോ ചെയ്തു. മറ്റുള്ളവരെ വരുതിയിലുമക്കി. സ്തുതിപാഠകരെ മാത്രമേ വിജയനു വേണ്ടൂ. ഒരു തരം സാഡിസമാണത്.

റ്റി പി ചന്ദ്രശേഖരനേപ്പോലെ ഉള്ള ഒരു നേതാവിനെ ഏത് പാര്‍ട്ടിയും സ്വന്തമാക്കാന്‍ ആഗ്രഹിക്കും. പക്ഷെ വിജയന്റെ പാര്‍ട്ടിക്കു വേണ്ട. ഒഞ്ചിയത്ത് പാര്‍ട്ടിയില്‍ നിന്നു പോയവരെ തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി വി എസിനെ അവിടെ പ്രസംഗിക്കാന്‍ ഒരിക്കല്‍ പാര്‍ട്ടി അയച്ചിരുന്നു. വി എസ് അവിടെ ചെന്ന് അവരോടൊക്കെ പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍  പരസ്യമായി അഹ്വാനം ചെയ്യുകയും ചെയ്തു. അതിന്റെ പിറ്റേന്ന്, വിജയന്‍ പറഞ്ഞത് ഇതായിരുന്നു. പിണറായി വിജയന്‍ കുലം കുത്തി എന്നു വിളിച്ചവര്‍ എന്നും കുലം കുത്തി ആയിരിക്കും. വി എസിനെ അവഹേളിക്കാന്‍ വേണ്ടി തന്നെ മനപ്പുര്‍വ്വം പറഞ്ഞതായിരുന്നു അത്. ആര്‍ക്കും മനസിലാക്കാന്‍ പറ്റാത്ത ഒരു തരം മാനസിക രോഗമാണിത്.

Sandip said...

ഡിയര്‍ കാളിദാസന്‍ താങ്ങള്‍ 2004 നു ശേഷമുള്ള വീ എസ് നെ മാത്രമേ കാണികുന്നുള്ളൂ. തൊണ്ണൂറുകളില്‍ ഇന്നത്തെ പിണറായിയെകാള്‍ മോശമായിരുന്നു വീ എസ് ഇന്റെ image. നായനാര്‍ സര്കാരില്‍ 1996 ഇല തോല്‍വിക് ശേഷം തന്റെ അടുത്ത അനുയായി ആയ പി ശശി യെ നിയമിച്ചത് മറ്റാരും ആയിരുനില്ല. അന്നത്തെ നയനാര്‍ സര്‍കാരിന്റെ image പോകാനുള്ള കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ല. Medical college ഇല വൃദ്ധ രോഗിയുടെയും london ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ കിടന്ന vs ഇന്റെയും photo പത്രങ്ങളില്‍ വന്നത് താങ്ങള്‍ മറനിരിക്കും പക്ഷേ ഞങ്ങള്‍ മറകില്ല. vs ഇന്റെ അന്നത്തെ പ്രതികരണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നു പുഴുത് മരിക്കാനുല്ലതല്ല എന്റെ ജീവിതം. 2001 ഇല്‍ ldf നു ഏറ്റവും വലിയ തോല്‍വി വാങ്ങി കൊടുത്തത് vs ഇന്റെ ഇങ്ങനത്തെ പ്രസ്ഥാവനകള്‍ ആണ്. ഇന്ന് vs എടുത്ത് പ്രസ്താവിക്കുന്ന ബാലാനന്ദന്‍ committe റിപ്പോര്‍ട്ട്‌.ഈ റിപ്പോര്‍ട്ട്‌ നല്‍കിയതിനു ശേഷം vs ഇന്റെ നേതൃത്വത്തില്‍ പാലക്കാട്‌ സംസ്ഥാന സമ്മേളനത്തില്‍ ബാലാനന്ദന്‍ നു എന്ത് സംഭവിച്ചു എന്ന് കൂടി ആലോചിക്കുക. പിന്നെ കേരളത്തില്‍ ലാളിത്യമാര്‍ന്ന നേതാക്കളെ വെട്ടിനിരത്താന്‍ തുടങ്ങിയത് vs അല്ലാതെ വേറെ ആരാ . c കണ്ണന്‍ o ഭരതന്‍ തുടങ്ങിയ നേതാക്കളെ വെട്ടിനിരത്തിയ സംസ്ഥാന സമ്മേളനം. ഇന്നി എന്ന് മുതല്‌ ആണ് vs ഇന് ഈ കാണുന്ന ഇമേജ് ഉണ്ടായത്‌. ഏതോ ഒരു കാരണത്താല്‍ vs ഉം പിണറായി ഉം തമ്മില്‍ തെട്ടിയപ്പോള്‍ സിപിഎം ന്റെ ഉള്ളിലെ റിബല്‍ ശബ്ദത്തിനു media ഇല്‍ അമിത പ്രാധാന്യം ലഭിച്ചതിനു ശേഷം മാത്രം അല്ലെ. അധികാരത്തിന്റെ ലഹരി നുണയന്‍ വേണ്ടി മാത്രമുള്ള vs നെ പുറതാകുക്ക തന്നെ ആണ് നല്ലത്. റിബലുകള്‍ക്ക് ലഭിക്കുന്ന അമിത വാര്‍ത്തപ്രാധാന്യം കൊണ്ട് താല്‍കാലിക തിരിച്ചടികള്‍ ഉണ്ടാവുമെങ്ങിലും തെറ്റുകള്‍ മനസ്സിലാക്കി പോകുന്നവര്‍ തിരിച്ചു വരും.

പ്രൊമിത്യുസ് said...

ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും. അതാണ് കുരച്ചുകാലമായിട്ടുള്ള വീ .എസ്സ്.

kaalidaasan said...

>>>>>തൊണ്ണൂറുകളില്‍ ഇന്നത്തെ പിണറായിയെകാള്‍ മോശമായിരുന്നു വീ എസ് ഇന്റെ image.<<<<

സന്ദീപ്,

90 കളില്‍ വി എസിനെ മാദ്ധ്യമങ്ങള്‍ ഇന്ന് വിജയനെ വിമര്‍ശിക്കുന്നതിലും നിശിതമായി വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിനു പല വിളിപ്പേരുകളും ചാര്‍ത്തി നല്‍കിയിരുന്നു. വെട്ടിനിരത്തലുകാരന്‍ എന്നായിരുന്നു ഒരു പേര്. നെല്‍പ്പാടങ്ങളൊക്കെ നികത്തി കൃഷി നശിപ്പിക്കുന്നതിനെതിരെ നിലപാടെടുത്തതിനായിരുന്നു അത്. ഇന്ന് കേരളത്തില്‍ കൃഷി തന്നെ ഇല്ല. എല്ലാറ്റിനും തമിഴ് നാടിനെയും ആന്ധ്രയേയും ആശ്രയിക്കേണ്ട ഗതികേടാണ്. മഴ ഇല്ല. കുടി വെള്ളമില്ല. വൈദ്യുതി ഇല്ല. ഇതൊക്കെ അനുഭവിച്ചിട്ടും താങ്കളൊക്കെ വി എസിനെ അധിക്ഷേപിക്കുന്നു. നെല്‍പ്പാടങ്ങള്‍ നികത്തി, വൃ ഷങ്ങള്‍ വെട്ടി നശിപ്പിച്ച്, വനങ്ങള്‍ കയേറി നശിപ്പിച്ചിട്ട് ഇപ്പോള്‍ ചുട്ടുപൊള്ളുന്ന വെയില്‍ സഹിച്ച് ഉണങ്ങി വരണ്ടിരിക്കുമ്പോഴും  വി എസ് അന്ന് പറഞ്ഞത് ശരി ആയിരുന്നു എന്ന് സമ്മതിക്കാന്‍ ഇന്നും ആരും തയ്യാറല്ല.


മാദ്ധ്യമങ്ങള്‍ ഒന്നടങ്കം വി എസിനെ അധിക്ഷേപിച്ചിട്ടുംപക്ഷെ അദ്ദേഹം മാദ്ധ്യമ സിന്ഡിക്കേറ്റെന്ന് ആക്രോശിച്ച് കിട്ടുന്ന വേദികളൊക്കെ മാദ്ധ്യമങ്ങളെ ചീത്ത വിളിച്ചില്ല. അദ്ദേഹത്തിന്റെ സംസാര രീതി പോലും  അനാകര്‍ഷകമായിരുന്നു. അതൊക്കെ അദ്ദേഹം മാറ്റിയെടുത്തു. പക്ഷെ അദ്ദേഹം അടിയുറച്ച കമ്യൂണിസ്റ്റാണ്, അന്നും ഇന്നും.

ഇമേജ് ഏതുതരത്തിലായിരുന്നെങ്കിലും അദ്ദേഹം കമ്യൂണിസ്റ്റ് വിരുദ്ധ നയങ്ങള്‍ നടപ്പാക്കിയിരുന്നില്ല. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും കൂട്ടു കൂടാന്‍ പാടില്ലാത്തവരുമായി കൂട്ടു കൂടിയിരുന്നില്ല. ഫാരീസ് അബൂബേക്കര്‍, ലിസ് ചക്കോ, സാന്റിയാഗോ മാര്‍ട്ടിന്‍  തുടങ്ങിയവരേപ്പോലുള്ള മാഫിയകളുമായി കൂട്ടു കൂടിയിരുന്നില്ല. പാര്‍ട്ടി അന്ന് പഞ്ച നക്ഷത്ര ഹോട്ടലുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും നടത്തിയിരുന്നില്ല. ഇന്ന് മണല്‍ മാഫിയകളും, കള്ളു മാഫിയകളും, റിയല്‍ എസ്റ്റേറ്റ് മാഫിയകളും,ലോട്ടറി മാഫിയകളും ഒക്കെ പാര്‍ട്ടിയുടെ സഹചാരികളാണ്. ദേശാഭിമാനി എന്ന പാര്‍ട്ടി പത്രം  വി എസ് ഏതെങ്കിലും വ്യക്തിയുടെ പേരിലേക്ക് എഴുതി മാറ്റിയില്ല. വിജയന്‍ ഇതൊക്കെ ചെയ്യുന്നു. അതാണ്, വിജയനും വി എസു തമ്മിലുള്ള വ്യത്യാസം.

kaalidaasan said...

>>>>>നായനാര്‍ സര്കാരില്‍ 1996 ഇല തോല്‍വിക് ശേഷം തന്റെ അടുത്ത അനുയായി ആയ പി ശശി യെ നിയമിച്ചത് മറ്റാരും ആയിരുനില്ല. അന്നത്തെ നയനാര്‍ സര്‍കാരിന്റെ image പോകാനുള്ള കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ല.<<<<

സന്ദീപ്,

ശശി ഒരിക്കലും വി എസിന്റെ അടുത്ത അനുയായി ആയിരുന്നില്ല. 1992 ല്‍ വിഎസ് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതാണ്. പിന്നീട് നായനാര്‍ ആയിരുന്നു പാര്‍ട്ടി സെക്രട്ടറി. പാര്‍ട്ടി സെക്രട്ടറി ആയിരുന്ന നായനാരായിരുന്നു ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി ആക്കിയത്. അല്ലാതെ വി എസ് അല്ല.

നായനര്‍ സര്‍ക്കാരിന്റെ ഇമേജ് പോയെങ്കില്‍ അത് നായനാരുടെ പിടിപ്പുകേട്. പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിനു കഴിവില്ലായിരുന്നെകില്‍ അതിനു വി എസിനെ അല്ല കുറ്റപ്പെടുത്തേണ്ടത്. വിഎസ് മുഖ്യമന്ത്രി ആയപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി രാജേന്ദ്രനെ അയച്ചത് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന വിജയനാണ്. രാജേന്ദ്രന്‍ പന്തിയല്ല എന്നു മനസിലായപ്പോള്‍ അദ്ദേഹത്തെ മാറ്റണമെന്ന് വിജയനോട് പറഞ്ഞത് വി എസ് ആയിരുന്നു. ശശിയുടെ നടപടികള്‍ ശരിയല്ല എന്നു തോന്നിയിരുന്നെങ്കില്‍ നായനാര്‍ക്കും അതൊക്കെ ചെയ്യാമായിരുന്നു.

ശശി നായനാര്‍ സര്‍ക്കാരിന്റെ മാത്രമല്ല പാര്‍ട്ടിയുടെ ഇമേജ് തന്നെ കളഞ്ഞില്ലേ. എങ്ങനെയാണു ശശി പാര്‍ട്ടിക്കു പുറത്തായത്? അദ്ദേഹം വി എസിന്റെ അനുയായി ആയതുകോണ്ടാണോ,പെണ്ണുകേസില്‍ അകപ്പെട്ടിട്ടും വിജയന്‍ ആദ്ദേഹത്തെ സംരക്ഷിച്ചു നിറുത്തിയത്? പെണ്ണു കേസില്‍ പ്രതികളാകേണ്ടിയിരുന്ന പി ജെ കുര്യനെയും  കുഞ്ഞാലിക്കുട്ടിയേയും  രക്ഷപ്പെടുത്തിയത് ശശി ആയിരുന്നു. അതിന്റെ ഒക്കെ ഉത്തരവാദി വി എസ് ആണെന്ന് താങ്കള്‍ പറഞ്ഞോളൂ. പക്ഷെ ഇതൊക്കെ കേള്‍ക്കുന്നവരൊക്കെ താങ്കളേപ്പോലെ ആണെന്നു കരുതരുത്.

വി എസ് പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ വിജയനും വി എസിന്റെ ചേരിയില്‍ ആയിരുന്നു. ഇന്‍ വിജയന്റെ കൂടെ ഉള്ളവരൊക്കെ അന്ന് വി എസിനെ പിന്തുണച്ചിരുന്നു. താങ്കളുടെ വാദമനുസരിച്ചാണെങ്കില്‍ ഇന്ന് വിജയന്‍ ചെയ്യുന്ന എല്ലാറ്റിന്റെയും  ഉതതരവാദി വി എസ് ആകണമല്ലോ. ശശി പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന നയനാര്‍ സര്‍ക്കാരിലേക്ക് വിജയനെ നിയമിച്ചതും അപ്പോള്‍ വി എസ് അല്ലേ. എങ്കില്‍ ലാവലിന്‍ അഴിമതിയും  വി എസിന്റെ ചുമലില്‍ വച്ചു കൊടുക്കാം അല്ലേ.

kaalidaasan said...

>>>>>Medical college ഇല വൃദ്ധ രോഗിയുടെയും london ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ കിടന്ന vs ഇന്റെയും photo പത്രങ്ങളില്‍ വന്നത് താങ്ങള്‍ മറനിരിക്കും പക്ഷേ ഞങ്ങള്‍ മറകില്ല. vs ഇന്റെ അന്നത്തെ പ്രതികരണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നു പുഴുത് മരിക്കാനുല്ലതല്ല എന്റെ ജീവിതം.<<<<

സന്ദീപ്,

താങ്കള്‍ക്കിതേക്കുറിച്ചൊക്കെ നല്ല അറിവാണല്ലോ.

ലണ്ടനിലെ ഏത് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ ഏത് രോഗം ചികിത്സിക്കാണദ്ദേഹം കിടന്നത്? അതിന്റെ ഫോട്ടോയുടെ കോപ്പി ഉണ്ടെങ്കി ഒരെണ്ണം ഒന്നു പ്രസിദ്ധീകരിക്കരുതോ? കോപ്പി ഇല്ലെങ്കില്‍ ഏതു പത്രത്തില്‍ എന്നാണത് വന്നതെന്നു പറഞ്ഞാലും മതി. എല്ലാവരും വി എസിന്റെ തനി നിറം ഒന്നു കാണട്ടെ.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നു പുഴുത്തു മരിക്കാനുള്ളതല്ല എന്റെ ജീവിതം, എന്നു വി എസ് പറയണമെന്നൊക്കെ താങ്കളാഗ്രഹിക്കുന്നുണ്ടാകും. പക്ഷെ അതുണ്ടാകില്ല സന്ദീപേ? കേരളത്തിലെ പാര്‍ട്ടി വളര്‍ത്താന്‍ മാസം തോറും ഗള്‍ഫ് യാത്രയും സിംഗപ്പൂര്‍ യാത്രയും നടത്തുന്നവരെ രക്ഷപ്പെടുത്താന്‍ ഇതുപോലെ നുണപ്രചരണം കൊണ്ട് ആകില്ല.

വിജയനും, മൂര്‍ത്തിയും, ജയരാജന്‍മാരും ഒക്കെ ഗള്‍ഫില്‍ പോയി പിരിച്ചെടുക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് കേരളത്തിലിരിക്കുന്ന വി എസിന്റെ പോരാട്ടങ്ങള്‍ക്ക് വേണ്ടി മറുനാടന്‍ മലയാളികള്‍ അയച്ചു കൊടുക്കുന്നുണ്ട് എന്ന് താങ്കള്‍ക്കറിയുമോ? വി എസിനീ പണം എവിടന്നു കിട്ടുന്നു എന്ന് ഇവരൊക്കെ ചോദിക്കാറുണ്ട്. ഏതായാലും ഫാരീസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചാക്കോയും, ലാവലിനുമൊന്നും കൊടുക്കുന്നതല്ല. മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ലാത്തവര്‍ കൊടുക്കുന്നതാണത്. അതേതായാലും രമ്യ ഹര്‍മ്മ്യം പണിയാനോ മകനെ ബര്‍മ്മിംഗ്‌ഹാമില്‍ അയച്ച് പഠിപ്പിക്കാനോ അല്ല.

kaalidaasan said...

>>>>>ഇന്ന് vs എടുത്ത് പ്രസ്താവിക്കുന്ന ബാലാനന്ദന്‍ committe റിപ്പോര്‍ട്ട്‌.ഈ റിപ്പോര്‍ട്ട്‌ നല്‍കിയതിനു ശേഷം vs ഇന്റെ നേതൃത്വത്തില്‍ പാലക്കാട്‌ സംസ്ഥാന സമ്മേളനത്തില്‍ ബാലാനന്ദന്‍ നു എന്ത് സംഭവിച്ചു എന്ന് കൂടി ആലോചിക്കുക. <<<<

സന്ദീപ്,

അതില്‍ അലോചിക്കാനെന്തിരിക്കുന്നു? പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍  വ്യക്തികളും ലോബികളും പരാജയപ്പെടാറുണ്ട്. ജനാധിപത്യത്തില്‍ അതൊക്കെ സംഭവിക്കും. ബാലാനന്ദന്റെ കൂടെ ഉണ്ടായിരുന്ന സി ഐ റ്റിയു ലോബി അന്ന് പരാജയപ്പെട്ടു. പക്ഷെ അതിന്റെ പേരില്‍ ബാലാനന്ദനെയോ സി ഐ റ്റിയുക്കാരെയോ പാര്‍ട്ടി പുറത്താക്കുകയോ അവഹേളിക്കയോ ചെയ്തില്ല. അതു കഴിഞ്ഞ് മലപ്പുറവും കണ്ണൂരും  കോട്ടയവുമൊക്കെ ഉണ്ടായി. പലരും പരാജയപ്പെട്ടു. പലരും തെരഞ്ഞെടുക്കപ്പെട്ടു. അതൊക്കെ ജാനധിപത്യ പാര്‍ട്ടിയില്‍ നടക്കുന്ന സാധാരണ സംഭവങ്ങള്‍ മാത്രമാണ്.

ലാവലിന്നെ കരാറേല്‍പ്പിച്ചതുകോണ്ട് കേരളത്തിനു നഷ്ടമുണ്ടായതുകൊണ്ടാണ്, വി എസ് ബാലാനന്ദന്‍ കമ്മിറ്റിയെ എടുത്തുപയോഗിക്കുന്നത്. പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി ആയിരുന്നു അത്. അതിന്റെ റിപ്പോര്‍ട്ട് തള്ളി മറ്റൊന്നു സ്വീകരിക്കുമ്പോള്‍ അത് കുറച്ചു കൂടെ നല്ലതായിരിക്കണം. വിജയന്‍ വ്യക്തിപരമായി അതില്‍ മുന്‍കൈ എടുത്തു. ലാവലിനു കരാര്‍ നല്‍കുന്നതിനു പ്രതിഫലമായി മലബാര്‍ ക്യാന്‍സര്‍ സെന്ററിനു ധനസഹായം ലഭിക്കുമെന്നു പറഞ്ഞായിരുന്നു പാര്‍ട്ടിയെ അതിനു സമ്മതിപ്പിച്ചത്. പാര്‍ട്ടി സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്‍ അതില്‍ വിശ്വസിച്ചു. പാര്‍ട്ടി അതിനംഗീകാരവും നല്‍കി. പക്ഷെ ലഭികേണ്ടിയിരുന്ന ധനസഹായം ഉറപ്പാക്കാന്‍ കരാറുണ്ടാക്കിയ വിജയനായില്ല. അങ്ങനെ ചെയ്യണമെന്നൊന്നും പാര്‍ട്ടി പറഞ്ഞിരുന്നില്ല. ആ പണം ലഭിച്ചില്ല. കൂടെ നവീകരണം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. അതുകൊണ്ടാണ്, ഖജനാവിനു നഷ്ടമുണ്ടായതെന്ന് സി എ ജി അഭിപ്രായപ്പെട്ടത്. അതിന്റെ പിന്നില്‍ അഴിമതി ഉണ്ടെന്നും സി എ ജി അഭിപ്രായപ്പെട്ടു. അതിന്റെ പേരില്‍ ഇപ്പോള്‍ കേസു നടക്കുന്നു. വിജയന്‍ ആ കേസിലെ ഒരു പ്രതിയുമാണ്.

പാലക്കാടു സമ്മേളനത്തില്‍ ബാലാനന്ദനെന്തു സംഭവിച്ചാലും അദ്ദേഹം പിന്നീട് കുറെ അധികം കാലം, ആരോഗ്യ കാരണങ്ങളാല്‍ സ്വയം പിന്‍മാറുന്നതു വരെ, പി ബി അംഗവും പാര്‍ട്ടിയിലെ ആദരണിയനായ നേതാവുമായിരുന്നു. ബാലാനന്ദന്‍ നല്‍കിയ റിപ്പോര്‍ട്ട് വിജയന്‍  തള്ളിക്കളഞ്ഞതില്‍ അദ്ദേഹത്തിനു അവസാനം വരെ സങ്കടമുണ്ടായിരുന്നു. അതദ്ദേഹം പല വട്ടം പരസ്യമായി തന്നെ പറഞ്ഞുമിരുന്നു. ബാലനന്ദനോടുള്ള വെറുപ്പ് വിജയന്‍ തീര്‍ത്തത് സരോജിനി ബാലാനന്ദനെ സംസ്ഥാന സമിതിയില്‍ നിന്നും പുറത്താക്കിയായിരുന്നു. അവര്‍ കരഞ്ഞുകൊണ്ടാണ്, സമ്മേളന വേദി വിട്ടത്. ഇതിന്റെ ഫോട്ടോ താങ്കള്‍ കണ്ടതായി ഓര്‍ക്കുന്നുണ്ടോ?

2006 ല്‍  പ്രത്യേക കാരണമൊന്നുമില്ലാതെ വി എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് വിജയന്‍ അങ്ങ് തീരുമാനിച്ചു. 2011ല്‍ വിജയനേക്കാള്‍ ചുറുചുറുക്കോടെ കേരളം മുഴുവന്‍ ഓടി നടന്ന വി എസിന്, ആരോഗ്യമില്ല എന്നും  പറഞ്ഞ് മത്സരിപ്പിക്കേണ്ട എന്നും തീരുമാനിച്ചു. പക്ഷെ വൈര്യ നിര്യാതനം കേരളത്തിലെ ജനങ്ങള്‍ പരാജയപ്പെടുത്തി. വിജയനും കൂടെയുള്ള വൈതാളികര്‍ക്കും വി എസിനെ വേണ്ടെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കദ്ദേഹത്തെ വേണം. ഇനി പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയാലും ജങ്ങളുടെ ഇടയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തിനൊരു കോട്ടവും ഉണ്ടാകില്ല.

kaalidaasan said...

>>>>>ഇന്നി എന്ന് മുതല്‌ ആണ് vs ഇന് ഈ കാണുന്ന ഇമേജ് ഉണ്ടായത്‌. ഏതോ ഒരു കാരണത്താല്‍ vs ഉം പിണറായി ഉം തമ്മില്‍ തെട്ടിയപ്പോള്‍ സിപിഎം ന്റെ ഉള്ളിലെ റിബല്‍ ശബ്ദത്തിനു media ഇല്‍ അമിത പ്രാധാന്യം ലഭിച്ചതിനു ശേഷം മാത്രം അല്ലെ. അധികാരത്തിന്റെ ലഹരി നുണയന്‍ വേണ്ടി മാത്രമുള്ള vs നെ പുറതാകുക്ക തന്നെ ആണ് നല്ലത്. <<<<

സന്ദീപ്,

വി എസിന്, എന്നു മുതലാണിമേജുണ്ടായതെന്നത് പ്രസക്തമല്ല. ഇമേജുണ്ടോ എന്നതിനാണ്. വി എസിനിമേജുണ്ടായത് അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു തുടങ്ങിയപ്പോഴാണ്. വിജയനും അതൊക്കെ ചെയ്യാം. പക്ഷെ ചെയ്യുന്നില്ല. അതിനു പകരം അതിനെ തുരങ്കം വയ്ക്കുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍  ശ്രമിച്ചപ്പോള്‍ ഇടുക്കി ജില്ല പിടിച്ചെടുക്കാന്‍ വേണ്ടി അതിനെ അട്ടിമറിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ഒഴിപ്പിക്കുക എന്ന ജനകീയ പ്രശ്നത്തേക്കാള്‍ വിജയനെ ആകര്‍ഷിച്ചത് ഇടുക്കി ജില്ല കൂടിപിടിച്ചടക്കുക എന്ന സംഘടനാ വിഷയമായിരുന്നു.

ഏതോ ഒരു കാരണത്താലല്ല വി എസും വിജയനും തമ്മില്‍ തെറ്റിയത്. കമ്യൂണിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ നിന്നു വിജയന്‍ വഴിവിട്ടു സഞ്ചരിച്ചപ്പോഴാണ്. കമ്യൂണിസത്തെ മാറ്റി വച്ചിട്ട് ലെനിനിസ്റ്റ് സംഘടന തത്വം മാത്രം പിന്തുടരാന്‍ തുടങ്ങിയപ്പോഴാണ്.

അധികാരത്തിന്റെ ലഹരി ഒട്ടുമില്ലാത്തതുകൊണ്ടല്ലെ വിജയന്‍ അഴിമതി കേസില്‍ പ്രതിയായിട്ടുപോലും പാര്‍ട്ടിയിലെ അധികാര സ്ഥാനങ്ങളില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നത്. പാര്‍ട്ടി ഭാരവാഹികള്‍ക്ക് മൂന്നു ടേമില്‍ കൂടുതല്‍ അധികാരത്തില്‍ തുടരാനാകില്ല എന്ന നിയമം ഉണ്ടായത് ആരെ ലക്ഷ്യം വച്ചാണെന്ന് സന്ദീപിനറിയാമോ?

വി എസ് എന്ന കമ്യൂണിസ്റ്റിനെ ഉള്‍ക്കൊള്ളാന്‍ ഇന്ന് കേരളത്തിലെ പാര്‍ട്ടിക്ക് കഴിയില്ല. അതുകൊണ്ട് വി എസിനെ പുറത്താക്കുകയാണു നല്ലത്.

kaalidaasan said...

>>>>>ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും. അതാണ് കുരച്ചുകാലമായിട്ടുള്ള വീ .എസ്സ്.<<<<

പ്രൊമെത്യൂസ്,

കേരളത്തില്‍ ഒരു മുന്നണി അഞ്ചു വര്‍ഷം ഭരിച്ചാല്‍ പിന്നെ ദയനീയമായി തോല്‍ക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. പക്ഷെ കഴിഞ്ഞ പ്രാവശ്യം അത് തിരുത്തപ്പെട്ടേനെ. ഈ ദുഷ്ടത്തരമാണോ താങ്കളുദ്ദേശിച്ചത്?

ഈ ദുഷ്ടനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിജയന്‍ ശ്രമിക്കുന്നു. അതും കേരള സി പി എമ്മിലെ എതിരില്ലാത്ത സെക്രട്ടറിയും. എന്തുകൊണ്ട് ഇതു വരെ അത് വിജയിച്ചില്ല?

Baiju Elikkattoor said...

"2002 ല്‍ നടക്കേണ്ടിയിരുന്ന അസംബ്ളി തെരഞ്ഞെടുപ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടൊപ്പം 2001 ല്‍ നടത്താന്‍ തീരുമാനിച്ചു എന്നേ ഉള്ളു. പക്ഷെ അന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട സഹതാപ തരംഗത്തില്‍ ...."



കാളിദാസന്‍,

രാജിവ് ഗാന്ധി കൊല്ലപ്പെട്ടത് 1991-ഇല അല്ലെ?

kaalidaasan said...

>>>കാളിദാസന്‍,

രാജിവ് ഗാന്ധി കൊല്ലപ്പെട്ടത് 1991-ഇല അല്ലെ?<<<<


ശരിയാണു ബൈജു. എന്റെ നോട്ടപ്പിശകാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് 1991 ല്‍ ആയിരുന്നു. 2001 ല്‍ ആണെന്നു പറഞ്ഞത് എന്റെ തറ്റാണ്. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി

kaalidaasan said...


>>>>>2001 ഇല്‍ ldf നു ഏറ്റവും വലിയ തോല്‍വി വാങ്ങി കൊടുത്തത് vs ഇന്റെ ഇങ്ങനത്തെ പ്രസ്ഥാവനകള്‍ ആണ്. <<<<

സന്ദീപ്,

2001 ല്‍ എല്‍ ഡി എഫിന്റെ ഏറ്റവും വലിയ പരാജയമന്നൊന്നുമല്ലായിരുന്നു. അത് 1977 ല്‍ ആയിരുന്നു. അന്ന് എല്‍ ഡി എഫ് 29 സീറ്റുകളില്‍ ഒതുങ്ങി. 2001 ല്‍ 41 സീറ്റുകള്‍ ലഭിച്ചിരുന്നു.

താങ്കളാരോപിക്കുമ്പോലെയുള്ള ഒരു പ്രസ്താവനയും  വി എസ് നടത്തിയിട്ടില്ല.

ഓരോ തെരഞ്ഞെടുപ്പിലും  മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്നതായിരുന്നു അന്നുവരെ ഉണ്ടായിരുന്ന രീതി. 20001 ല്‍ പരാജയപ്പെട്ടതിനു വേറെ എന്തെങ്കിലും കാരണമുണ്ടെങ്കില്‍  അത് ലാവലിന്‍ കരാറില്‍ അഴിമതി നടന്നു എന്ന സി എ ജി റിപ്പോര്‍ട്ടാകാന്‍ സാധ്യതയുണ്ട്.

2011 ല്‍ എല്‍ ഡി എഫ് അധികാരത്തിനടുത്തെത്തിയത് ആരുടെ കഴിവാണു സന്ദീപേ?

kaalidaasan said...

>>>>ഡിയര്‍ കാളിദാസന്‍ താങ്ങള്‍ 2004 നു ശേഷമുള്ള വീ എസ് നെ മാത്രമേ കാണികുന്നുള്ളൂ. c കണ്ണന്‍ o ഭരതന്‍ തുടങ്ങിയ നേതാക്കളെ വെട്ടിനിരത്തിയ സംസ്ഥാന സമ്മേളനം. <<<<<

1991 ല്‍ പ്രതിപക്ഷനേതാവായതുമുതലുള്ള വി എസിനെ എനിക്കറിയാം. താങ്കള്‍ പറയുന്നതുപോലെ ഒന്നുമുണ്ടായിട്ടില്ല. അന്നൊക്കെ വി എസിനേക്കാള്‍ മുതിര്‍ന്ന നേതാക്കളായ ഇ എം എസും നായനാരും ഒക്കെ  ആയിരുന്നു പാര്‍ട്ടി അജണ്ട നിശ്ചയിച്ചിരുന്നത്. അന്നൊന്നും വി എസോ മറ്റ് നേതാക്കളോ ഇപ്പോളത്തെ വിജയനേപ്പോലെ ഏകാധിപതികളായിരുന്നില്ല. സി കണ്ണനും ഒ ഭരതനും പാര്‍ട്ടി സംഘടന തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ടാണോ ഇപ്പോള്‍ വി എസിനെ പാര്‍ട്ടിയില്‍ നിന്നും  പുറത്താക്കണമെന്ന് വിജയന്‍  തീരുമാനിച്ചത്? അതിനു പകരം ​വീട്ടാനായിരുന്നോ വി എസിന്റെ കൂടെയുള്ളവരെ അതു കഴിഞ്ഞു വന്ന സമ്മേളനങ്ങളിലൊക്കെ പരാജയപ്പെടുത്തിയത്? അതുകൊണ്ടാണോ വിജയന്‍ ഒരു കമ്യൂണിസ്റ്റിനു നിരക്കാത്ത കാര്യങ്ങളൊക്കെ ചെയ്യുന്നത്?

പാര്‍ട്ടിക്കുള്ളില്‍ ഇന്നലെ വി എസ് എന്തായിരുന്നു എന്നൊന്നും കേരളത്തിലെ ജനങ്ങളോ സി പി എം എന്ന പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകരോ അനുഭാവികളോ ചിന്തിക്കില്ല. അവര്‍ക്ക് വേണ്ടി എന്തു ചെയ്യുന്നു എന്നേ ചിന്തിക്കൂ. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ അവരെ ബാധിക്കില്ല. അവര്‍ അത് ശ്രദ്ധിക്കുകയും ഇല്ല. ഭരണത്തിലേറിയപ്പോള്‍ അദ്ദേഹത്തിനു കടിഞ്ഞാണിടാന്‍ വിജയന്‍ ശ്രമിച്ചതൊക്കെ അവര്‍ക്കറിയാം. അതുകൊണ്ട് അദ്ദേഹം ചെയ്യാതെ പോയ കാര്യങ്ങളെ ഒന്നും  കേരള ജനത കാര്യമാക്കുന്നില്ല. ഇടുക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ഡി വൈ എഫ് ഐ സമ്മേളനത്തില്‍ ഏറ്റവും ഇഷ്ടമുള്ള നേതാവിന്റെ പേരെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭൂരിഭാഗം പേരും വി എസിന്റെ പേരാണെഴുതിയത്. വിജയനും കിങ്കരന്‍മാര്‍ക്കും വി എസിനെ ഇഷ്ടമില്ലെങ്കിലും  പാര്‍ട്ടിക്കുള്ളിലെ സാധാരണക്കാര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. വിജയനും കൂട്ടരും പറയുന്നതിനേക്കാള്‍ അവര്‍ക്ക് വിശ്വാസം വി എസ് പറയുന്നതാണ്. വി എസും  വിജയനും ഒരുമിച്ച് പങ്കെടുക്കുന്ന ഏത് വേദിയിലും വിജയനു ലഭിക്കുന്നതിനേക്കാള്‍ ആദരവും ആര്‍പ്പുവിളികളും വി എസിനു ലഭിക്കുന്നു. അതിന്റെ അര്‍ത്ഥം താങ്കള്‍ക്ക് മനസിലാകുമോ എന്തോ. അത് കാണുമ്പോള്‍ വിജയനു നിയന്ത്രണം പോകുന്നു. അത് അസൂയകാരണമാണ്.

Unknown said...

കാളിദാസന്‍ - വളരെ നല്ല ലേഖനം. കുറച്ചു കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇന്നും കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക് വോട്ടു ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മണ്മറഞ്ഞ ഒരു നല്ല ഭൂതകാലത്തിന്റെ ഓര്‍മകളില്‍ അവരെ മാത്രം പിന്തുണക്കാന്‍ കഴിയുന്നവരാണ്. അവര്‍ക്കൊരിക്കലും ഈ പാര്‍ട്ടി തകരുന്നതോ തകര്‍ക്കപ്പെടുന്നതോ സഹിക്കാന്‍ പറ്റില്ല.സഖാവ് ഇ എം എസ് ന്റെയും കൃഷ്ണപിള്ളയുടെയും എ കെ ജി യുടെയും ഓര്‍മകളില്‍ ജന്മിതതിന്റെയും അതിനു എതിരായി നടന്ന പോരാട്ടങ്ങളുടെയും പേരില്‍, ഭൂപരിഷ്കരണത്തിന്റെ ഓര്‍മകളില്‍ ഈ പ്രസ്ഥാനം നയിച്ചവരുടെയും അവരുടെ നിലപാടുകളുടെയും പേരില്‍ ഇന്നും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍, അവര്‍ക്കറിയുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇതല്ല. പക്ഷെ എന്നോ സ്നേഹിചു വഴി പിരിഞ്ഞ സ്വന്തം മക്കളെ പോലെയോ രക്ഷിതാവിനെ പോലെയോ ഇന്നും അവര്‍ ഈ പ്രസ്ഥനത്തിനെ വേദനയോടെ സ്നേഹിക്കുന്നു. എന്നെങ്കിലും ഈ വൃത്തികെട്ട നേതാക്കള്‍ക്ക് വക തിരിവുണ്ടാകും എന്ന തോന്നലില്‍.
പിന്നെ ഈ നാശത്തിലേക്കുള്ള പോക്കില്‍ എല്ലാവര്ക്കും തുല്യ പ്രാധാന്യമില്ലേ ??? സഖാവ് വി എസും അതില്‍ ഒരു പരിധിവരെ കാരണക്കാരനകുന്നില്ലേ? സഖാവ് നായനാര്‍ മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ ആരംഭിച്ച പാര്‍ട്ടി വിഭാഗീയത, അന്ന് CITU ഗ്രൂപും അച്യുതാനന്ദന്‍ ഗ്രൂപ്പും ആയിരുന്നു. അത് ഇന്ന് വി എസിലും പിണറായി യിലും എത്തി നില്‍ക്കുന്നു. ലെനിനിസ്റ്റ് സിദ്ധാന്തത്തിന്റെ പേര് പറഞ്ഞു ഭൂരിപക്ഷമുള്ള വിഭാഗം ന്യുന പക്ഷത്തെ അടിച്ചമര്‍ത്തുന്നു. ശരിയും തെറ്റും മനസ്സിലാവാതെ ആരെ ന്യായീകരിക്കണം എന്നറിയാതെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും.ഈ നേതാക്കന്‍ മാര്‍ മനസ്സിലാക്കാത്ത ഒന്നുണ്ട് പാര്‍ട്ടി മെമ്പര്‍ മാര്‍ മാത്രമല്ല പാര്‍ട്ടി. യഥാര്‍ത്ഥ പാര്‍ട്ടി എന്നാല് അതിന്റെ അനുഭാവികളാണ്. അത് പാര്‍ട്ടി മെമ്പര്‍മാരുടെ എത്രയോ ഇരട്ടി വരും. അവരാണ് പാര്‍ട്ടിയെ ജയിപ്പീകുന്നതും തോല്‍പ്പിക്കുന്നതും. ഏതു നേതാവായാലും വിഴുപ്പുകള്‍ പൊതു സമൂഹത്തിനു മുന്നില്‍ ഇട്ടലക്കി ഒരുത്തന്‍ മറ്റുള്ളവനെ തെറി വിളിചു ഈ പ്രസ്ഥാനത്തെ നശിപ്പിക്കരുത്. കാരണം ഇത് കൊണ്ഗ്രെസ്സു പാര്‍ടിയെ പോലെ നേതാക്കന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ല , പാവപ്പെട്ട തൊഴിലാളിക്കും അശരണര്‍ക്കും ചൂഷണം ചെയ്യപ്പെടുനും വേണ്ടി ഉണ്ടാക്കിയതാണ്. അതോര്‍ത്താല്‍ പിണറായിക്കും വി എസിനും നന്ന്.

Sandip said...

ഡിയര്‍ കാളിദാസന്‍ താങ്ങള്‍ ഇപ്പോഴും തൊണ്ണൂറുകള്‍ മറക്കുന്നു. താങ്ങള്‍ ഇപ്പോള്‍ പറയുന്ന വെട്ടിനിരത്തല്‍ സമരം vs തന്നെ അക്കാലത്ത് തള്ളിപറഞ്ഞതാനെ. അത് താങ്ങള്‍ ഓര്‍ക്കുന്നിലെങ്കിലും ഞങ്ങള്‍ ഓര്‍ക്കുന്നു. KSKTU നെ വെച് CITU വിഭാഗത്തെ ഒതുകാനുള്ള ഒരു നീക്കം. വ്യാപകമായ പ്രതിഷേധം മാധ്യമങ്ങളിളുടെ വന്നപ്പോള്‍ vs തന്നെ തൊണ്ണൂറുകള്ളില്‍ തള്ളിയ സമരത്തെ താങ്ങള്‍ 2013 ഇല്‍ പ്രയോഗിക്കുന്നു.

അതെ തൊണ്ണൂറുകള്ളില്‍ VS LDF convenor ആയിരുന്നപ്പോള്‍ മണിച്ചന്റെ കയില്‍ നീന്‌ന്നു അന്നത്തെ പാര്‍ട്ടി കാശു വാങ്ങി എന്ന് സമ്മതിച്ചത് താങ്ങള്‍ മറന്നോ. ദേശാഭിമാനി കൊച്ചി എഡിഷന്‍ തുടങ്ങാന്‍ വേണ്ടി മനര്‍ക്കാട് പാപ്പന്‍ ഇന്റെ കയ്യില്‍ നിന്ന് കാശ് വാങ്ങിയത് ആണ്. അപ്പോള്‍ ഇതൊന്നും മാഫിയ പണം അല്ല.
1996 ഇല്‍ തൊട്ടപ്പോള്‍ അന്നു ജയിച്ച mla മാരില്‍ ആരെയും chief minister ആക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു നായനാരെ CM ആക്കിയത് ആരാ. അന്ന് പ്പ്ശസി, പിണറായി, Kodiyeri ഇവര്‍ എല്ലാവരും VS സൈഡ് ആയിരുന്നു. 90s ഇല്‍ പ Sasi VS ഇന്റെ അടുത്ത ആള്‍ അല്ലാതെ പിന്നെ ആരായിരുന്നു. പി ശശിയെ വെച് അധികാരം ആസ്വടികുക്ക അല്ലായിരുന്നോ VS. പെണ്ണു കേസില്‍ പ്രതികളാകേണ്ടിയിരുന്ന പി ജെ കുര്യനെയും കുഞ്ഞാലിക്കുട്ടിയേയും രക്ഷപ്പെടുത്തിയത് ശശി ആയിരുന്നു. അന്ന് പാര്‍ട്ടിയുടെ main അധികാരസ്ഥാനമായിരുന്ന vs ഇനെ സുഖമായി ഇവരെ arrest ചെയ്യാമായിരുന്നു. ഇപ്പോള്‍ ഉള്ള എല്ലാ ജല്പനന്ങ്ങളും VS ഉം pinarayi ഉം തെട്ടിയതിന്നു ശേഷം മാത്രം ആണ്.

വിഎസ് മുഖ്യമന്ത്രി ആയപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി രാജേന്ദ്രനെ അയച്ചത് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന വിജയനാണ്. ഇത് വലിയ തമാശ. 2006 ഇല്‍ VS കേന്ദ്രത്തില്‍ പോയി തന്റെ മുഖ്യമന്ത്രി candidateship ഉറപിച്ചു വന്നപ്പോള്‍ ഒരു സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ മാത്രമേ അദ്ധേഹത്തിന്റെ കൂടെ ഉണ്ടായിരുന്നുള്ളു അത് ഇപ്പോള്‍ തങ്ങള്‍ പറഞ്ഞ രാജേന്ദ്രന്‍ ആണ്. അന്ന് രാജേന്ദ്രനെ AKG center ചുമതലയില്‍ നിന്ന് Pinarayi മാറ്റിയപ്പോല്‍ VS കൂടെ കൂടിയത് ആണ്. ഇത് രാജിവ് ദേവരാജ് പറയാതെ വയ്യ എന്നാ പരിപാടിയില്‍ with visuals കാണിച്ചത് അന്ന്. ഇത് താങ്ങള്‍ കണ്ടില്ല എന്നുണ്ടോ.

താങ്ങള്‍ VS എപ്പോളാണ് ലണ്ടനില്‍ ചികിത്സക്ക് പോയത് എന്ന് തിരകുക.താങ്ങള്‍ക്ക്‌ ഓര്‍മയില്ല എന്ന് കരുതി ബാകി എല്ലാവരും മറന്നു എന്ന് വിചാരിക്കരുത്. ആ സമയത്തെ മനോരമ മാതൃഭൂമി പത്രങ്ങളുടെ ഫ്രന്റ്‌ പേജ് ഫോറ് ആയിരുന്നു ഞാന്‍ പറഞ്ഞ സംഭവം.

പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ വ്യക്തികളും ലോബികളും പരാജയപ്പെടാറുണ്ട്. ആദ്യമായി കൃത്യമായ അജണ്ടയുടെ പുറത്ത് ചിലരെ തിരഞ്ഞു പിടിച്ചു തോല്പിച്ച സമ്മേളനം ആണ് പാലക്കാട്‌ നടന്നത്. അത്രയും കാലം groupism എന്നത് കേള്‍കാത്ത cpm ഇല ആദ്യമായി group കളിച്ചു ചിലരെ തോല്‍പിച്ചത്. ബാലാനന്ദന്‍ vs നെ മാതിരി പത്രക്കാരെ കാണുമ്പോള്‍ വിടുവായത്തം പറയാന്‍ പോയില്ല അത് കൊണ്ട് കേന്ദ്രത്തില്‍ സംരക്ഷിക്കപെട്ടു.
VS നെയും സെന്‍ട്രല്‍ കംമിട്ടെ ആദ്യം നല്ലവണ്ണം protect ചെയ്തിരുന്നു.ചെയ്തികള്‍ സഹിക്കാന്‍ വയ്യാതെ ആയപോള്‍ ആണ് പിടിച്ചു പുറത്താകിയത്.
VS ഉം pinarayi ഉം തെറ്റിയപ്പോള്‍ തന്നെയന്നു lavlin വാര്‍ത്ത ആയത്. vigilance കുറ്റവിമുക്തന്‍ ആക്കിയ കേസ് സിബിഐ ഇപ്പോളും വിചാരണ നീതി വെച്ച് ഉരുണ്ടൂ കളികുകയാണ്.
ഇപ്പോളത്തെ വിവാദങ്ങളുടെ പരിസമാപ്തി എന്താവും എന്ന് എല്ലാവര്‍ക്കും അറിയാം. central committee april ഇല ആവുമ്പോഴേക്കും vs എന്തെങ്ക്കിലും മാപ് പറഞ്ഞു തന്തേ opposition leader സ്ഥാനം safe ആക്കും.ഇതു തന്നെയാ കഴിഞ്ഞ 8 വര്‍ഷമായി സംഭവികുന്നത്. ഇന്നിയും അത് തന്നെ സംഭവിക്കും

kaalidaasan said...

>>>>>ഇന്നും കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക് വോട്ടു ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മണ്മറഞ്ഞ ഒരു നല്ല ഭൂതകാലത്തിന്റെ ഓര്‍മകളില്‍ അവരെ മാത്രം പിന്തുണക്കാന്‍ കഴിയുന്നവരാണ്. അവര്‍ക്കൊരിക്കലും ഈ പാര്‍ട്ടി തകരുന്നതോ തകര്‍ക്കപ്പെടുന്നതോ സഹിക്കാന്‍ പറ്റില്ല.<<<<<

മനോജ്,

ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. വോട്ടു ചെയ്യുന്നവര്‍ മാത്രമല്ല. പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും ഇതാണഗ്രഹിക്കുന്നതും. അതുകൊണ്ടാണിവരൊക്കെ ഇതില്‍ തന്നെ നില്‍ക്കുന്നതും.

കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഇടപെടാന്‍ പറ്റിയ അനേകം വിഷയങ്ങള്‍ ഇന്‍ഡ്യയിലുണ്ട്. പക്ഷെ ഇടപെടുന്നില്ല. എന്തുകൊണ്ട് എന്നതിനുള്ള ഉത്തരം തേടുമ്പോള്‍ അസ്വാസ്ഥയുണ്ടാക്കുന്ന പലതും  നമ്മുടെ മുന്നിലെത്തുന്നു. ധാര്‍മ്മികത ചോര്‍ന്നു പോയ ഒരു നേത്വമാണതിനു കാരണം. കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള കേരളത്തില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. എന്തുകൊണ്ട് എന്ന് പാര്‍ട്ടി ചിന്തിക്കുന്നില്ല. ഇന്നത്തെ കേരളത്തിലെ സി പി എമ്മിന്, ഒറ്റ അജണ്ടയേ ഉള്ളു. അത് വി എസിനെ എങ്ങനെ മെരുക്കാം എന്നാണ്. വി എസിനെ മെരുക്കുകയോ പുറത്താക്കുകയോ ചെയ്താല്‍ പ്രശ്നം തീരും എന്ന മൂഢ ചിന്തയാണവര്‍ക്ക്. ഇന്നത്തെ നേത്വത്തിനു ജീര്‍ണ്ണതയും അലസതയുമാണ്. വി എസും വിജയനും ഒരു പോലെ ശരിയല്ലല്ലോ. ആരെങ്കിലും ഒരാളാണു ശരി. ആരാണു ശരി എന്ന് പാര്‍ട്ടി തുറന്നു പറയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തേത് ഒരു ശിഖണ്ഠി നിലപാടാണ്.

പല വിഷയങ്ങളിലും വി എസിന്റെ നിലപാടാണു ശരി എന്ന് പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗം തിരിച്ചറിയുന്നു. അതുകൊണ്ടാണദ്ദേഹത്തിനു പിന്തുണ ലഭിക്കുന്നത്. മുസ്ലിം ലീഗ് ബന്ധത്തിലും, ഡി ഐ സി ബന്ധത്തിലും, മദനി ബന്ധത്തിലും, വി എസിന്റെ നിലപാടിലേക്ക് പാര്‍ട്ടിക്ക് പിന്നീടു വരേണ്ടി വന്നു. അതൊക്കെ അറിയുന്ന പാര്‍ട്ടി അനുഭാവികള്‍ വി എസാണു ശരി എന്നു തീരുമാനിക്കുന്നു. ലാവലിന്‍ വിഷയത്തിലും റ്റി പി വധത്തിലും വി എസ് പറഞ്ഞതാണു ശരി എന്ന് അവസാനം പാര്‍ട്ടിക്കു സമ്മതിക്കേണ്ടി വരും. പാര്‍ട്ടി നേതാവായതുകൊണ്ട് വിജയന്, മറ്റ് ഇന്‍ഡ്യക്കാര്‍ക്കില്ലാത്ത ആനുകൂല്യം ഉണ്ടെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. പാര്‍ട്ടിയുടെ ധാര്‍മ്മികത ചോര്‍ന്നു പോയത് ഈ ഒറ്റ വിഷയത്തിലാണ്.

ഈ പാര്‍ട്ടി തകരുന്നതോ തകര്‍ക്കപ്പെടുന്നതോ വി എസിനും സഹിക്കാന്‍ പറ്റുന്നില്ല അതുകൊണ്ടാണ്,. അച്ചടക്ക ലംഘനം ആയിട്ടുകൂടി പലതുമദേഹം വിളിച്ചു പറയുന്നത്. കാരണം പാര്‍ട്ടിക്കുള്ളില്‍ പറയുമ്പോള്‍ അത് കേള്‍ക്കാനുള്ള ക്ഷമ പോലും പാര്‍ട്ടിക്കില്ല. കോണ്‍ഗ്രസിനേപ്പോലെ ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി അതിന്റെ അനുഭാവികള്‍ക്ക് ആവശ്യമില്ല.

kaalidaasan said...

>>>>>സഖാവ് ഇ എം എസ് ന്റെയും കൃഷ്ണപിള്ളയുടെയും എ കെ ജി യുടെയും ഓര്‍മകളില്‍ ജന്മിതതിന്റെയും അതിനു എതിരായി നടന്ന പോരാട്ടങ്ങളുടെയും പേരില്‍, ഭൂപരിഷ്കരണത്തിന്റെ ഓര്‍മകളില്‍ ഈ പ്രസ്ഥാനം നയിച്ചവരുടെയും അവരുടെ നിലപാടുകളുടെയും പേരില്‍ ഇന്നും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍, അവര്‍ക്കറിയുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇതല്ല. <<<<<

മനോജ്,

ഇ എം എസും കൃഷ്ണപിള്ളയും എ കെ ജിയുമൊക്കെ ജന്മികളുടെ കയ്യിലിരുന്ന ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് കൊടുക്കാന്‍ നടത്തിയ സമരത്തതിനെ പിന്തുണച്ചവര്‍ ഈ അടുത്ത കാലത്ത് പാര്‍ട്ടി നടത്തിയ ഭൂസമരത്തെ ഗൌനിച്ചതേ ഇല്ല. അതെന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ഇന്നത്തെ നേതാക്കള്‍ക്ക് ബുദ്ധിയില്ല.

എളമരം കരീം എന്ന കമ്യൂണിസ്റ്റു മന്ത്രി തന്റെ വകുപ്പു സെക്രട്ടറിയേക്കൊണ്ട് എല്ലാ വേദികളിലും ഭൂപരിഷ്കരണത്തിനെതിരെ പറയിപ്പിച്ചിട്ടും പാര്‍ട്ടി നേതാക്കള്‍ അതിനെ മൌനമായി പിന്തുണച്ചു. എച് എം റ്റിയുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാന്‍ കൂട്ടു നിന്നു. സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് മാഫിയ കയ്യേറിയത് ഒഴിപ്പിക്കാന്‍ വി എസ് നടത്തിയ നീക്കം പാര്‍ട്ടി തന്നെ പരാജയപ്പെടുത്തി. പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് മനസിലാക്കിയ അനുഭാവികളും പൊതു ജനങ്ങളും  അതുകൊണ്ട് അതില്‍ നിന്നും അകന്നു നിന്നു.

സാധാരണ പ്രവര്‍ത്തകര്‍ അറിയുന്ന കമ്യൂണിസ്റ്റു പ്രസ്ഥാനം ​ഇതല്ല. അത് ആകെ മാറിപ്പോയിരിക്കുന്നു. ശീതീകരിച്ച പാര്‍ട്ടി ഭവനുകളിലും സെന്ററുകളിലും അന്തിയുറങ്ങുന്ന, വില കൂടിയ കാറുകളില്‍ കറങ്ങി നടക്കുന്ന, കോടിക്കണക്കിനു രൂപാ മുടക്കി മക്കളുടെ വിവാഹം നടത്തുന്ന, കൂടെക്കൂടെ വിദേശ യാത്ര നടത്തുന്ന നേതാക്കളുള്ള ഒരു പ്രസ്ഥാനത്തെയല്ല അവര്‍ അറിയുന്നത്. അതുകൊണ്ട് അവരില്‍ ഇപ്പോഴത്തെ പ്രസ്ഥാനം അവമതിപ്പുണ്ടാക്കുന്നു. പക്ഷെ പ്രസ്ഥാനത്തിനതു മനസിലാകുന്നില്ല. കട്ടന്‍ ചായയും പരിപ്പു വടയും കഴിച്ചിരുന്നാല്‍ പാര്‍ട്ടി വളരില്ല എന്നാണിപ്പോള്‍ പ്രസ്ഥാനത്തിന്റെ നിലപാട്. അതുകൊണ്ട് കോഴിക്കാലും കോക കോളയും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നു കഴിക്കുന്നു. അതിനെ അനുഭാവികളും പ്രവര്‍ത്തകരും  അംഗീകരിച്ചു കൊള്ളണെമെന്നാണു നിലപാട്.

ഇ എം എസ് അദ്ദേഹത്തിന്റെ സ്വത്തുക്കളൊക്കെ പാര്‍ട്ടിക്കെഴുതിക്കൊടുത്തു. അതിന്റെ കൂടെ ഭാഗം കൊണ്ടായിരുന്നു ദേശാഭിമാനി എന്ന പത്രം പാര്‍ട്ടി തുടങ്ങിയത്. വിജയന്‍  അത് ഇ പി ജയരാജന്റെ പേരിലേക്ക് എഴുതിക്കൊടുത്തു. വിജയന്റെ കൂടെയുള്ളവര്‍ക്ക് അതില്‍ യാതൊരു കുഴപ്പവും തോന്നിയില്ല.

kaalidaasan said...

>>>>>പിന്നെ ഈ നാശത്തിലേക്കുള്ള പോക്കില്‍ എല്ലാവര്ക്കും തുല്യ പ്രാധാന്യമില്ലേ ??? സഖാവ് വി എസും അതില്‍ ഒരു പരിധിവരെ കാരണക്കാരനകുന്നില്ലേ? സഖാവ് നായനാര്‍ മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ ആരംഭിച്ച പാര്‍ട്ടി വിഭാഗീയത, അന്ന് CITU ഗ്രൂപും അച്യുതാനന്ദന്‍ ഗ്രൂപ്പും ആയിരുന്നു. അത് ഇന്ന് വി എസിലും പിണറായി യിലും എത്തി നില്‍ക്കുന്നു. <<<<<

മനോജ്,

എനിക്കിതിനോട് യോജിക്കാന്‍ ആകില്ല. പാര്‍ട്ടിയില്‍ ഇന്നു നടക്കുന്ന പ്രശ്നങ്ങള്‍ വെറും ഗ്രൂപ്പു വഴക്കായി എനിക്കു കാണാന്‍ ആകില്ല.

പാര്‍ട്ടിയില്‍ എന്നും വ്യത്യസ്ഥ അഭിപ്രായങ്ങളുള്ളവര്‍ ഉണ്ടായിരുന്നു. സി പി ഐയിലെ ഒരു ഗ്രൂപ്പായിരുനു സി പി എം ആയി പുറത്തു വന്നത്. അതിനെയും നമ്മള്‍ വിഭാഗീയത എന്നു വിളിക്കേണ്ടതല്ലേ?

നായനാര്‍ മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ സി ഐ റ്റി യു ഗ്രൂപ്പും അച്യുതാനന്ദന്‍ ഗ്രൂപ്പും തമ്മില്‍ ലോക്കല്‍ തലം മുതല്‍ സെക്രട്ടേറിയറ്റ് വരെ യുദ്ധമോ വിഴുപ്പലക്കലോ നടന്നിട്ടില്ല. പാര്‍ട്ടി സംഘടന തെരഞ്ഞെടുപ്പില്‍ സി ഐ റ്റിയു നേതാക്കള്‍ പരാജയപ്പെട്ടു. അത് തെരഞ്ഞെടുപ്പുണ്ടായിട്ടല്ലേ.

ഇപ്പോള്‍ അച്യുതാനന്ദന്‍ ഗ്രൂപ്പ് എന്നു പറയുന്ന ഒരു ഗ്രൂപ്പുണ്ടോ? എനിക്ക് തോന്നുന്നില്ല. വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ഒരു കാലത്ത് ഈ അച്യുതാനന്ദനോടൊപ്പമായിരുന്നു. സി ഐ റ്റിയുവിനെ വെട്ടി നിരത്തി എന്നു പറയുന്ന സമയത്തൊക്കെ. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ ആരും വിഎസിനെ പിന്തുണച്ചില്ല എന്നാണു കേട്ടത്. സംസ്ഥാന സമിതിയില്‍ ആകെ ഏഴു പേരേ വി എസിനെതിരെ നടപടി എടുക്കരുതെന്നു പറഞ്ഞുള്ളു. ഇനി കേന്ദ്ര കമ്മിറ്റിയില്‍ ഈ വിഷയം വന്നാല്‍ വി എസിന്റെ കൂടെ നില്‍ക്കാന്‍ സാധ്യതയുള്ളത് എം സി ജോസഫൈനും  പി കെ ഗുരുദാസനും മാത്രമായിരിക്കും. ഈ രണ്ടോ മുന്നോ പേരെ എങ്ങനെ ഗ്രൂപ്പെന്നു വിളിക്കാന്‍ ആകും? വി എസിന്റെ കൂടെ നിന്നവരൊക്കെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ പേടി കൊണ്ടോ അദ്ദേഹത്തെ വിട്ടു പോയി. ഇപ്പോള്‍ അദ്ദേഹം മിക്കവാറും ഏകനാണെന്നു പറയാം.

ഇതിനെയൊക്കെ ഗ്രൂപ്പെന്നൊക്കെ ഓരോരുത്തരുടെ ഇഷ്ടം പോലെ വിളിക്കാം. പ്രത്യയശാസ്ത്രപരമായ, ആശയപരമായ നിലപാടുകള്‍ക്ക് വേണ്ടി ഒരുമിച്ചു നില്‍ക്കുന്നവരെ ഗ്രൂപ്പെന്നോ മറ്റെന്തെങ്കിലുമോ വിളിക്കുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷെ ഇവര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ തമസ്കരിക്കപ്പെടുമ്പോള്‍ അതിനു ഗൌരവം കൂടുന്നു.

വി എസ് ഇന്ന് പാര്‍ട്ടിയില്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ധാര്‍മ്മികതയുടെയും, നൈതികതയുടെയും, പ്രത്യയശാസ്ത്രത്തിന്റെയും  പിന്‍ബല മുള്ളതാണ്. അതുകൊണ്ടാണതിനു വ്യാപകമായ ശ്രദ്ധ ലഭിക്കുന്നതും. വി എസിനേപ്പോലുള്ളവര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ അവഗണിച്ചപ്പോള്‍ ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി കണ്ടില്ലേ. പാര്‍ട്ടി ഉപേക്ഷിച്ചു പോയ ഇടങ്ങളിലേക്ക് മമത ബാനര്‍ജി കയറി നിന്നു. ജനങ്ങള്‍ അവരുടെ പിന്നില്‍ അണിനിരന്നു. കമ്യൂണിസ്റ്റുപാര്‍ട്ടി തന്നെ വേണമെന്ന ചിന്ത ജനങ്ങള്‍ക്കില്ല എന്നാണത് തെളിയിക്കുന്നത്. വി എസ് ഒരു പതിറ്റാണ്ടായി നിലകൊള്ളുന്ന ആശയങ്ങള്‍ ഇപ്പോള്‍ കേരളത്തിലെ ഹരിത എം എല്‍ മാര്‍ എന്നു വിളിക്കുന്നവര്‍ റാഞ്ചിക്കൊണ്ടു പോയിരിക്കുന്നു. ഇത് വാസ്തവത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിലപാടാകേണ്ടിയിരുന്നു. അതാകാത്തതിന്റെ ഉത്തരവാദിത്തം  പാര്‍ട്ടിയുടെ ഇന്നത്തെ നേതാക്കള്‍ക്ക് തന്നെയാണ്.

ലാവലിന്‍ കരാറില്‍  ഖജനാവിനു നഷ്ടമുണ്ടായി എന്നത് വി എസിന്റെ കണ്ടുപിടുത്തമല്ല. സി എ ജി എന്ന ഭരണ ഘടന സ്ഥാപനം നടത്തിയ ഓഡിറ്റില്‍ കണ്ടെത്തിയതാണ്. റ്റു ജി സ്പെക്ട്രം വിഷയത്തില്‍ ഖജനാവിനു നഷ്ടമുണ്ടായി എന്നു കണ്ടെത്തിയ പോലെ തന്നെ. പാര്‍ട്ടിക്കിതുപോലെയുള്ള വിഷയങ്ങളില്‍  തത്വാധിഷ്ടിതമായ ഒരു നിലപാടുണ്ട്. അതില്‍ നിന്നും വ്യതി ചലിച്ചപ്പോഴാണ്, വി എസ് ആ വിഷയം ഉയര്‍ത്തികൊണ്ടു വന്നത്. അത് വെറും ഗ്രൂപ്പു വഴക്കായി കാണാന്‍ എനിക്കാകില്ല. പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ അഴിമതി ഉണ്ടെന്നു കണ്ടെത്തിയില്ല എന്നൊക്കെ പറയാന്‍ നമ്മള്‍ ജീവിക്കുന്നത് പഴയ സോവിയറ്റ് യൂണിയനിലോ ഇന്നത്തെ ചൈനയിലോ അല്ല.

ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. പക്ഷെ പാര്‍ട്ടി അത് സമ്മതിക്കുന്നില്ല. അതന്വേഷിക്കാന്‍ ഒരു കമ്മീഷനെ വയ്ക്കും എന്നു പറയുന്നു. ഇങ്ങനെ പറയുന്നത് ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഉത്തരവാദപ്പെട്ട ഒരു ജനകീയ പ്രസ്ഥാനത്തിനും അങ്ങനെ പറയാന്‍ ആകില്ല

kaalidaasan said...

>>>>>ഡിയര്‍ കാളിദാസന്‍ താങ്ങള്‍ ഇപ്പോഴും തൊണ്ണൂറുകള്‍ മറക്കുന്നു. താങ്ങള്‍ ഇപ്പോള്‍ പറയുന്ന വെട്ടിനിരത്തല്‍ സമരം vs തന്നെ അക്കാലത്ത് തള്ളിപറഞ്ഞതാനെ. അത് താങ്ങള്‍ ഓര്‍ക്കുന്നിലെങ്കിലും ഞങ്ങള്‍ ഓര്‍ക്കുന്നു. KSKTU നെ വെച് CITU വിഭാഗത്തെ ഒതുകാനുള്ള ഒരു നീക്കം. വ്യാപകമായ പ്രതിഷേധം മാധ്യമങ്ങളിളുടെ വന്നപ്പോള്‍ vs തന്നെ തൊണ്ണൂറുകള്ളില്‍ തള്ളിയ സമരത്തെ താങ്ങള്‍ 2013 ഇല്‍ പ്രയോഗിക്കുന്നു.<<<<<

സന്ദീപ്,

താങ്കള്‍ പലതും ഓര്‍ക്കുന്നുണ്ട് പക്ഷെ പലതും തല തിരിച്ചാണെന്ന കുഴപ്പമുണ്ട്.

വെട്ടിനിരത്തല്‍ സമരം എന്ന പേരില്‍ വി എസ് ഒരു സമരവും നടത്തിയിട്ടില്ല. പാടങ്ങള്‍ നികത്തി കരഭൂമിയാക്കി കെട്ടിടങ്ങള്‍ പണിയുന്നതിനെതിരെ സമരം ചെയ്തിട്ടുണ്ട്. അതിനെ താങ്കളേപ്പോലുള്ളവര്‍ വിളിച്ച പേരായിരുന്നു വെട്ടി നിരത്തല്‍ എന്ന്. വി എസ് നടത്തിയ സമരത്തിന്റെ മറപിടിച്ച് സമൂഹ്യ ദ്രോഹികള്‍ വ്യാപകമായി വിളകള്‍ വെട്ടി നശിപ്പിച്ചപ്പോള്‍  വി എസ് അതിനെതിരെ രംഗത്തു വന്നു എന്നേ ഉള്ളൂ. നിലം നികത്തുന്നതിനെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടില്‍ ഇന്നും മാറ്റമുണ്ടായിട്ടില്ല.

ഈ സമരത്തെയും എതിര്‍ത്തു തോല്‍പ്പിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്നു. ആറന്‍മുളയില്‍ നെല്‍പ്പാടം നികത്തി വിമാനത്താവളമുണ്ടാക്കാന്‍  മുന്‍ കൈ എടുത്തത് എളമരം കരീം ഭരിച്ച വ്യവസായ വകുപ്പായിരുന്നു. വി എസിന്റെ എതിര്‍പ്പിനെ പാര്‍ട്ടിയിലെ ശക്തി ഉപയോഗിച്ച് അന്ന് വിജയന്‍ പരാജയപ്പെടുത്തി.

kaalidaasan said...

>>>>>അതെ തൊണ്ണൂറുകള്ളില്‍ VS LDF convenor ആയിരുന്നപ്പോള്‍ മണിച്ചന്റെ കയില്‍ നീന്‌ന്നു അന്നത്തെ പാര്‍ട്ടി കാശു വാങ്ങി എന്ന് സമ്മതിച്ചത് താങ്ങള്‍ മറന്നോ. ദേശാഭിമാനി കൊച്ചി എഡിഷന്‍ തുടങ്ങാന്‍ വേണ്ടി മനര്‍ക്കാട് പാപ്പന്‍ ഇന്റെ കയ്യില്‍ നിന്ന് കാശ് വാങ്ങിയത് ആണ്. അപ്പോള്‍ ഇതൊന്നും മാഫിയ പണം അല്ല.<<<<<

സന്ദീപ്,

എല്‍ ഡി എഫ് കണ്‍വീനര്‍ എന്നു പറഞ്ഞാല്‍ എന്താണെന്ന് താങ്കള്‍ക്കറിയില്ല. അതുകൊണ്ടാണിതുപോലെയുള്ള അസംബന്ധം എഴുതി വിടുന്നത്. ഇപ്പോഴത്തെ എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ്. പാര്‍ട്ടി ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദി വൈക്കം വിശ്വനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, വിജയന്റെ ഭാഷ കടമെടുത്ത്, അവരുടെ തല പരിശോധിക്കണമെന്നേ ഞാന്‍ പറയൂ.

മണിച്ചന്റെ കയ്യില്‍ നിന്നോ മണര്‍ക്കാട് പാപ്പന്റെ കയ്യില്‍ നിന്നോ അന്നത്തെ പാര്‍ട്ടി കാശു വാങ്ങി വാങ്ങിയിട്ടുണ്ടെങ്കില്‍, അന്ന് പാര്‍ട്ടിയെ നയിച്ച നായനാരും, ചടയന്‍ ഗോവിന്ദനും, പിണറായി വിജയനുമാണതിനുത്തരവാദികള്‍ ്‌. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനിക്കു വേണ്ടി കാശു വാങ്ങിയതും വേണമെങ്കില്‍  താങ്കള്‍ വി എസിന്റെ തലയില്‍ വച്ചു കൊടുത്തോളൂ. അരിയാഹാരം കഴിക്കുന്നവര്‍ അതൊന്നും വിശ്വസിക്കില്ല. പിന്നെ നിറപറയുടെ നല്ല വറ്റു കഴിക്കുന്നവര്‍ വിശ്വസിച്ചേക്കും.

kaalidaasan said...

>>>>>1996 ഇല്‍ തൊട്ടപ്പോള്‍ അന്നു ജയിച്ച mla മാരില്‍ ആരെയും chief minister ആക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു നായനാരെ CM ആക്കിയത് ആരാ. അന്ന് പ്പ്ശസി, പിണറായി, Kodiyeri ഇവര്‍ എല്ലാവരും VS സൈഡ് ആയിരുന്നു. <<<<<

സന്ദീപ്,

വി എസ് അന്ന് ജയിച്ചിരുന്നെങ്കില്‍ അദ്ദേഹമാകുമായിരുന്നു മുഖ്യ മന്ത്രി. പക്ഷെ പാര്‍ട്ടി അദ്ദേഹത്തെ പരാജയപ്പെടുത്തി.

സുശീലാ ഗോപാലനും  ശിവദാസമേനോനും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കടിപിടി കൂടിയപ്പോള്‍ ഇവര്‍ രണ്ടു പേരും വേണ്ട, നായനാര്‍ ആകട്ടെ എന്ന് വി എസ് പറഞ്ഞു. അതിലെന്താണു തെറ്റ്? നിക്ഷ്പക്ഷനായ ഒരാള്‍ അല്ലേ നല്ലത്? വി എസിനെ മാരാരിക്കുളത്തു തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചതാരൊക്കെ ആയിരുന്നു എന്ന് വി എസിനു തീര്‍ച്ചയുണ്ടായിരുന്നു. അതുകൊണ്ട് വി എസ് സുശീലയേയും മേനോനെയും പിന്തുണച്ചില്ല. ഇന്നും മേനോനാ ദേഷ്യം വി എസിനോടുണ്ട്.

ശശിയും, വിജയനും, കോടിയേരിയുമൊക്കെ നായനാരെ മുഖ്യമന്ത്രിയാക്കാന്‍ വി എസിനൊപ്പം  നിന്നതെന്തിനാണ്? ഇവര്‍ക്ക് ജയിച്ച എം എല്‍  എ മാരെ ആരെയെങ്കിലും പിന്തുണക്കാന്‍ വയ്യായിരുന്നോ? താങ്കളെന്താണു ഇതുകൊണ്ടുദ്ദേശിക്കുന്നത്? സ്വന്തമായി ചിന്താശേഷി ഇല്ലാത്ത മന്ദബുദ്ധികളാണ്, ശശിയും, വിജയനും, കോടിയേരിയുമൊക്കെ എന്നാണോ?

kaalidaasan said...

>>>>>90s ഇല്‍ പ Sasi VS ഇന്റെ അടുത്ത ആള്‍ അല്ലാതെ പിന്നെ ആരായിരുന്നു. പി ശശിയെ വെച് അധികാരം ആസ്വടികുക്ക അല്ലായിരുന്നോ VS. പെണ്ണു കേസില്‍ പ്രതികളാകേണ്ടിയിരുന്ന പി ജെ കുര്യനെയും കുഞ്ഞാലിക്കുട്ടിയേയും രക്ഷപ്പെടുത്തിയത് ശശി ആയിരുന്നു. അന്ന് പാര്‍ട്ടിയുടെ main അധികാരസ്ഥാനമായിരുന്ന vs ഇനെ സുഖമായി ഇവരെ arrest ചെയ്യാമായിരുന്നു. <<<<<

സന്ദീപ്,

എല്‍ ഡി എഫ് കണ്‍വീനറല്ലേ കേരളം ഭരിക്കുന്നത്. ഈ തല വെയിലു കൊള്ളിക്കരുത്. താങ്കളേത് നാട്ടിലാണു ജീവിക്കുന്നത്?

1992 മുതല്‍ നായനാരായിരുന്നു പാര്‍ട്ടി സെക്രട്ടറി. നായനര്‍ മുഖ്യമന്ത്രി അയപ്പോള്‍ ചടയന്‍ ഗോവിന്ദനായി. ചടയന്‍ മരിച്ചപ്പോള്‍ മന്ത്രി സ്ഥാനം  ഉപേക്ഷിച്ച് വിജയന്‍  പാര്‍ട്ടി സെക്രട്ടറി ആയി. ഇതൊക്കെ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് അറിയുന്ന കാര്യങ്ങള്‍,. ആരാണു പാര്‍ട്ടിയുടെ മെയിന്‍ അധികാരി എന്നും ആവര്‍ക്കറിയാം. താങ്കള്‍ക്ക് നല്ല വറ്റു കഴിക്കുന്നതിന്റെ കുഴപ്പമാണ്. നാളെ മുതല്‍ സാധരണക്കാരു കഴിക്കുന്ന അരിയാഹാരം കഴിച്ചു തുടങ്ങിയാല്‍ പലതും മനസിലാകാന്‍ തുടങ്ങും.

പി ശശി പെണ്ണുപിടിയനാണെന്ന് ഏതായാലും ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാമല്ലോ. അതിന്റെ പേരിലാണല്ലോ അദ്ദേഹം പാര്‍ട്ടിക്കു പുറത്തു നില്‍ക്കുന്നതും. ഈ പെണ്ണു പിടിയനെ സംരക്ഷിക്കാന്‍ വിജയന്‍ കളിച്ച കളികളും ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്.പി ശശി എന്ന പെണ്ണു പിടിയന്‍ സഹ പെണ്ണു പിടിയന്‍മാരായ കുഞ്ഞാലിയേയും കുര്യനേയും സഹായിച്ചിരിക്കാം. താങ്കള്‍ക്കതില്‍ ഉറപ്പുണ്ടെങ്കില്‍ അതൊക്കെ കോടതിയെ ബോധ്യപ്പെടുത്തി ഇവരെ അറസ്റ്റ് ചെയ്യിക്കുകയാണു വേണ്ടത്. വി എസ് അറസ്റ്റ് ചെയ്യിക്കാന്‍ മറന്നു പോയി. എന്തു ചെയ്യാം. ആ മറവിക്കും കൂടി വേണമെങ്കില്‍ ശിക്ഷ മേടിച്ചു കൊടുത്തോളൂ. പറ്റുമെങ്കില്‍ സൂര്യനെല്ലികേസിലും, ഐസ് ക്രീം കേസിലും വി എസിനെക്കൂടെ പ്രതിയാക്കുക. പണ്ട് ചന്ദ്രശേഖറ്റ്രന്‍ വധക്കേസില്‍ വി ഐസ്നെ പ്രതിയാക്കി എടങ്ങേറവസാനിപ്പിക്കണമെന്ന് റ്റി കെ ഹംസ പറഞ്ഞതുപോലെ.

kaalidaasan said...

>>>>വിഎസ് മുഖ്യമന്ത്രി ആയപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി രാജേന്ദ്രനെ അയച്ചത് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന വിജയനാണ്. ഇത് വലിയ തമാശ. 2006 ഇല്‍ VS കേന്ദ്രത്തില്‍ പോയി തന്റെ മുഖ്യമന്ത്രി candidateship ഉറപിച്ചു വന്നപ്പോള്‍ ഒരു സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ മാത്രമേ അദ്ധേഹത്തിന്റെ കൂടെ ഉണ്ടായിരുന്നുള്ളു അത് ഇപ്പോള്‍ തങ്ങള്‍ പറഞ്ഞ രാജേന്ദ്രന്‍ ആണ്. <<<<<

സന്ദീപ്,

ഇത് നല്ല തമാശയൊന്നുമല്ല. സത്യമാണ്. വിഎസ് മുഖ്യമന്ത്രി ആയപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി രാജേന്ദ്രനെ അയച്ചത് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന വിജയനാണെന്, വി എസ് പരസ്യമായി പറഞ്ഞതാണ്. ഇതാണു മാഭൂമിയില്‍ അദ്ദേഹം അപ്റഞ്ഞ വക്കുകള്‍.

ഒന്നാമത് അയാളൊരു കംപ്ലയിന്റ് തന്നതല്ല. അയാള്, ഞാന് വല്യ സമ്പ്യാദ്യമൊക്കെ ഉണ്ടാക്കി, മറ്റതാ മറിച്ചേതാ എന്നൊക്കെ സ്റ്റേറ്റ് കമ്മിറ്റിയില് ഒരു വലിയ പ്രസംഗം നടത്തി. അപ്പോള് ഞാനാണ് ആവശ്യപ്പെട്ടത്, അതിനെപ്പറ്റി അന്വേഷിക്കണമെന്ന്. ഗവണ്മെന്റിന്റെ പകുതിയോളം വരുന്ന അവസരത്തില് ഇയാളുടെ കൊള്ളരുതായ്മ കൊണ്ട് ഞാന് പാര്ട്ടി സെക്രട്ടറിയോട് ആവശ്യപ്പെട്ടു, ഇയാളെ മാറ്റണമെന്ന്. പാര്ട്ടി സെക്രട്ടറി അയച്ചുതന്നതാണ്, ഇയാളെ പ്രൈവറ്റ് സെക്രട്ടറിയായിട്ട്. ഞാന് പറഞ്ഞു, ഇയാളെ പറ്റില്ല. എന്റെ മന്ത്രിസഭ ഓഫീസിനെ സംബന്ധിച്ച് ചീത്തപ്പേരുണ്ടാക്കുകയും ഞാന് ചെയ്യേണ്ട കാര്യങ്ങളെ, ചെയ്യാവുന്ന കാര്യങ്ങളെ എന്റെ ശ്രദ്ധയില്പ്പെടുത്തി പരിഹാരം കാണുന്നതിന് പകരം, വാതില്ക്കല് വരുമ്പോള് തന്നെ, അകത്തുകയറ്റാതെ തന്നെ ആളുകളെ പറഞ്ഞുവിടുന്ന സമ്പ്രദായമാണെന്നും എനിക്ക് ഒരുപാട് റിപ്പോര്ട്ടുകള് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് അയാളെ വെച്ചുകൊണ്ടിരിക്കാന് പറ്റില്ല. അതുപോലെ എന്നെ ഹാന്ഡില് ചെയ്യുന്നതിലും സ്വാര്ഥതാത്പര്യത്തിനുവേണ്ടിയുള്ള കാര്യങ്ങള് ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് മനസ്സിലായി. അതെല്ലാംകൂടി കാണിച്ച് ഞാന് പാര്ട്ടി സെക്രട്ടറി വിജയനെ വിവരം അറിയിക്കുകയും അങ്ങനെ വിജയന്റെ സമ്മതത്തോടുകൂടി ഞാന് അയാളെ പുറത്താക്കുകയുമാണ് ചെയ്തത്.

വി എസ് പറഞ്ഞത് തെറ്റാണെങ്കില്‍ വിജയനത് നിഷേധിക്കാം.

2006 ല്‍ വി എസ് ഗ്രൂപ്പെന്നു പറഞ്ഞാല്‍ അപ്പോള്‍ വി എസും രാജേന്ദ്രനും മാത്രമായിരുന്നു അല്ലേ. നല്ല കാര്യം.

kaalidaasan said...

>>>>താങ്ങള്‍ VS എപ്പോളാണ് ലണ്ടനില്‍ ചികിത്സക്ക് പോയത് എന്ന് തിരകുക.താങ്ങള്‍ക്ക്‌ ഓര്‍മയില്ല എന്ന് കരുതി ബാകി എല്ലാവരും മറന്നു എന്ന് വിചാരിക്കരുത്. ആ സമയത്തെ മനോരമ മാതൃഭൂമി പത്രങ്ങളുടെ ഫ്രന്റ്‌ പേജ് ഫോറ് ആയിരുന്നു ഞാന്‍ പറഞ്ഞ സംഭവം.<<<<<

സന്ദീപ്,

തിരക്കേണ്ട ആവശ്യമില്ല. ഏതെങ്കിലും അസുഖം ചികിത്സിക്കാന്‍ വേണ്ടി ലണ്ടനില്‍ വി എസ് പോയിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണു ഞാന്‍ പറയുന്നത്.

kaalidaasan said...

>>>>പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ വ്യക്തികളും ലോബികളും പരാജയപ്പെടാറുണ്ട്. ആദ്യമായി കൃത്യമായ അജണ്ടയുടെ പുറത്ത് ചിലരെ തിരഞ്ഞു പിടിച്ചു തോല്പിച്ച സമ്മേളനം ആണ് പാലക്കാട്‌ നടന്നത്. അത്രയും കാലം groupism എന്നത് കേള്‍കാത്ത cpm ഇല ആദ്യമായി group കളിച്ചു ചിലരെ തോല്‍പിച്ചത്. ബാലാനന്ദന്‍ vs നെ മാതിരി പത്രക്കാരെ കാണുമ്പോള്‍ വിടുവായത്തം പറയാന്‍ പോയില്ല അത് കൊണ്ട് കേന്ദ്രത്തില്‍ സംരക്ഷിക്കപെട്ടു.<<<<<

സന്ദീപ്,

ലോബികള്‍ ഉണ്ടാകുന്നത് കൃത്യമായ അജണ്ടയുടെ പുറത്ത് തന്നെയാണ്.

സി പി എമ്മില്‍ ഗ്രൂപ്പിസം കേട്ടിട്ടില്ല എന്നതൊക്കെ താങ്കളുടെ തോന്നലാണ്. കമ്യൂണിസ്റ്റു പാര്‍ട്ടി ഉണ്ടായത് കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പില്‍ നിന്നായിരുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ തന്നെ മറ്റൊരു ഗ്രൂപ്പില്‍ നിന്നാണ്, സി പി എം ഉണ്ടായത്. ഇതൊന്നും താങ്കള്‍ കേട്ടിട്ടില്ല.

വി എസ് പണ്ട് ഗ്രൂപ്പു കളിച്ച് ചിലരെ തെരഞ്ഞു പിടിച്ചു തോല്‍പ്പിച്ചതിനു പകരം വിട്ടാനാനോ , അതു കഴിഞ്ഞു നടന്ന എല്ലാ സമ്മേളനങ്ങളിലും  വിജയന്‍ അതാവര്‍ത്തിക്കുന്നത്?

വി എസിനെ കേന്ദ്രം സംരക്ഷിക്കുന്നു എന്നാണല്ലോ വിജയന്‍ എല്ലാ ദിവസവും പറഞ്ഞു നടക്കുന്നത്? അത് വെറും നുണയാണോ?

kaalidaasan said...

>>>>VS ഉം pinarayi ഉം തെറ്റിയപ്പോള്‍ തന്നെയന്നു lavlin വാര്‍ത്ത ആയത്. vigilance കുറ്റവിമുക്തന്‍ ആക്കിയ കേസ് സിബിഐ ഇപ്പോളും വിചാരണ നീതി വെച്ച് ഉരുണ്ടൂ കളികുകയാണ്.<<<<<

സന്ദീപ്,

ലാവലിന്‍ മാത്രമല്ല. മറ്റ് പലതും വാര്‍ത്തകളായതും, പൊതു സമൂഹം ചര്‍ച്ച ചെയ്തതുമൊക്കെ വി എസും വിജയനും തമ്മില്‍ അകന്നപ്പോഴാണ്. വി എസ് മരക്കുളത്തു തോറ്റപ്പോഴും മറ്റ് പലതും ചര്‍ച്ചയായിരുന്നു. അതുകൊണ്ട് ഒരു ലാവലിന്‍ ലോകാവസാനമൊന്നുമല്ല.

വിജയന്റെ കെസ് ഇപ്പോഴും കോടതി പരിഗണിക്കുന്നേ ഉള്ളു. വിചാരണ പോലം ​നടന്നിട്ടില്ല. കുറ്റവികുതമാക്കേണ്ടത് കോടതിയാണ്. അല്ലാതെ വിജിലന്‍സ് അല്ല. വിജയനു മാത്രമായി പ്രത്യേക വിചരണ വേണമെന്നു പറഞ്ഞാല്‍ കോടതി അത് കേള്‍ക്കില്ല. സുപ്രീം കോടതിയില്‍  ഇത് സംബന്ധിച്ചു വന്ന അപ്പീല്‍  ശര വേഗത്തില്‍ പരിഗണിക്കപ്പെട്ടു എന്നു കരുതി വിജയന്‍ കുറ്റമിമുക്തനാകില്ല. സുപ്രീം കോടതി പറഞ്ഞത് വിചാരണ കോടതിയില്‍ ഹാജരായി വിചാരണ നേരിടാനാണ്. അതൊന്നും സി ബി ഐയുടെ ഉരുണ്ടു കളിയല്ല. ഇനി സി ബി ഐയെയും വിഎസ് സ്വാധീനിക്കുന്നു എന്ന ഒരു റിപ്പോര്‍ട്ടുണ്ടാക്കി കേന്ദ്രത്തിനു സമര്‍പ്പിക്കാം. വി എസിനെ പുറത്താക്കാന്‍ മറ്റൊരു വഴി കൂടെ ആയി.

kaalidaasan said...

>>>>ഇപ്പോളത്തെ വിവാദങ്ങളുടെ പരിസമാപ്തി എന്താവും എന്ന് എല്ലാവര്‍ക്കും അറിയാം. central committee april ഇല ആവുമ്പോഴേക്കും vs എന്തെങ്ക്കിലും മാപ് പറഞ്ഞു തന്തേ opposition leader സ്ഥാനം safe ആക്കും.ഇതു തന്നെയാ കഴിഞ്ഞ 8 വര്‍ഷമായി സംഭവികുന്നത്. ഇന്നിയും അത് തന്നെ സംഭവിക്കും.<<<<<

സന്ദീപ്,

എങ്കില്‍ പിന്നെ വിജയനോട് പട്ടി ചന്തക്കു പോകുന്നതുപോലെ ഇതിനു വേണ്ടി പോകരുത് എന്നു പറഞ്ഞുകൂടെ? ഇങ്ങനെ മാസത്തിലൊരിക്കല്‍ ഇത് ചെയ്യാന്‍ വല്ല നേര്‍ച്ചയുമുണ്ടോ?

Ananth said...

തിരക്കേണ്ട ആവശ്യമില്ല. ഏതെങ്കിലും അസുഖം ചികിത്സിക്കാന്‍ വേണ്ടി ലണ്ടനില്‍ വി എസ് പോയിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണു ഞാന്‍ പറയുന്നത്.


check this out....

"The Opposition Leader did not hide his pain over the continuing row regarding his visit to London for medical treatment. He said that he had become a point of ridicule when he went abroad for treatment and this trend continued into the election campaign. The ruling members did not have anything to say when senior leaders like Mr. K. Karunakaran went abroad for treatment. The House descended into confusion when Mr. Achuthanandan made an adverse remark on Mr. Karunakaran. The ruling members protested against this and the Speaker, Mr. Vakkom Purushothaman, promptly expunged it. "

http://www.hindu.com/2001/07/06/stories/0406211m.htm

kaalidaasan said...

>>>>check this out....<<<<

Ananth,

That does not imply anything. My question was for what ailment he went to London for treatment. Krunakaran had an accident and for that he got special treatment abroad.

VS was visiting some foreign countries and while in London he developed some problem and had treatment there. I do not think it is a big issue to ridicule him so vigorously. He did not go to London with any intention of getting treatment.

Ananth said...

"his visit to London for medical treatment." does not imply he developed some ailment requiring treatment while in London.

I do not recall exactly what his ailment was , but I do remember that there was a bit of a controversy over his disparaging remark about the quality of physicians here in reply to some journalist's query .....i am sure if you have the time to dig into the archives of the newspapers you would be able to get the full picture.

in any case , what i wanted to point out was the factual error in your statement ഏതെങ്കിലും അസുഖം ചികിത്സിക്കാന്‍ വേണ്ടി ലണ്ടനില്‍ വി എസ് പോയിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണു ഞാന്‍ പറയുന്നത്.

kaalidaasan said...

>>>>I do not recall exactly what his ailment was , but I do remember that there was a bit of a controversy over his disparaging remark about the quality of physicians here in reply to some journalist's query .....i am sure if you have the time to dig into the archives of the newspapers you would be able to get the full picture.<<<<

There was a controversy. And it was even discussed in the assembly. He did not comment about the quality of doctors here either. This type of comments came up after a long time. And that was a twist by the journalist. I do not have any issue with this and I do not think I should dig into this matter. If anybody who wants this to raise as an issue, he can dig deep and come up with the details.

kaalidaasan said...

>>>>in any case , what i wanted to point out was the factual error in your statement ഏതെങ്കിലും അസുഖം ചികിത്സിക്കാന്‍ വേണ്ടി ലണ്ടനില്‍ വി എസ് പോയിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണു ഞാന്‍ പറയുന്നത്.<<<<

അനന്ത്,

കരുണാകരനു കാര്‍ ആക്സിഡന്റ് ഉണ്ടായി. അതിനുള്ള വിദഗ്ദ്ധ ചികിത്സക്കായി അദ്ദേഹത്തെ അമേരിക്കയില്‍ കൊണ്ടുപോയി. സോണിയ ഗാന്ധിക്ക് ക്യന്‍സര്‍ ഉണ്ടായി. അപ്പോഴും ചികിത്സക്കായി അമേരിക്കയില്‍ പോയി. അതുപോലെ എന്തെങ്കിലും രോഗം ​ചികിത്സിക്കാന്‍ വേണ്ടി വി എസ് ലണ്ടനില്‍ പോയില്ല എന്നാണു ഞാന്‍ പറഞ്ഞത്. അതില്‍ എന്ത് factual error ആണു താങ്കള്‍ കാണുന്നത്?

ലണ്ടനില്‍ ചെന്നപ്പോള്‍ പണ്ടെ ഉണ്ടായിരുന്ന അസുഖം കൂടുതലായപ്പോള്‍ അദ്ദേഹം ചികിത്സ തേടി. അത് ഒരു വിവാദമുണ്ടാക്കേണ്ട അത്ര വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല.

Ananth said...

"The Opposition Leader did not hide his pain over the continuing row regarding his visit to London for medical treatment. He said that he had become a point of ridicule when he went abroad for treatment and this trend continued into the election campaign. The ruling members did not have anything to say when senior leaders like Mr. K. Karunakaran went abroad for treatment. The House descended into confusion when Mr. Achuthanandan made an adverse remark on Mr. Karunakaran. The ruling members protested against this and the Speaker, Mr. Vakkom Purushothaman, promptly expunged it. "


Factual error is that the above report confirms that he went abroad for treatment which is at variance with your version.

And the controversy was not about his seeking treatment abroad, which as you pointed out many leaders from different parties have done at various times, but because he sought to justify it by implying that he valued his life much more than to entrust it with the likes of those who practise medicine in the medical college hospitals in kerala.

Of course this is something that is not very relevant to the thrust of your argument in the panarayi versus vs battle and that is why i said i am merely pointing out a factual error. Understandably, you may not be interested in recalling the personality of vs before the team led by shajahan built up a carefully cultivated image through deft media management and put in place a teflon coat that shajahan himself finds it tough to tarnish now....His handlers have succeeded to a large extent in polishing his style of speech, which used to be far worse (and graphic ) than that of pc george ....but still he somehow lands up in controveries through intemperate remarks as in the case of anjalose/ sindhu joy/ sandeep unnikrishnan/lathika subhash etc...

Sandip said...

Dear Manoj Kumar,
I definitely support your views. During late nineties EMS's grip over the party was reduced and it was at this period VS started to be the supreme power in CPM. During this time Pinarayi, Kodiyeri etc were the front line fighters for VS to take control over the party. This was the period that groupism and lobbying started in CPM and this is the reason for my dislike for VS.
Dear Ananth,
You can point out to someone who is ignorant about those era but not to a person who deliberately want to ignore that period. He clearly ignores the fact that late nineties VS was the supreme power of CPM and he enjoyed an enormous majority in the state committee.

kaalidaasan said...

>>>>>Factual error is that the above report confirms that he went abroad for treatment which is at variance with your version.

And the controversy was not about his seeking treatment abroad, which as you pointed out many leaders from different parties have done at various times, but because he sought to justify it by implying that he valued his life much more than to entrust it with the likes of those who practise medicine in the medical college hospitals in kerala.<<<<<


അനന്തിവിടെ പകര്‍ത്തിയത്, വി എസ് എവിടെയെങ്കിലും ചികിത്സക്ക് പോയതിന്റെ റിപ്പോര്‍ട്ടല്ല. കേരള അസംബ്ളിയില്‍ നടന്ന ചര്‍ച്ചയേപ്പറ്റിയുള്ള റിപ്പോര്‍ട്ടാണ്. അതിലെ ഒരു പരാമര്‍ശമെടുത്ത് തങ്കള്‍ക്കെന്തെങ്കിലും സ്ഥാപിക്കാനും ആകില്ല.

ഈ മൂന്നു നാലു വാചകങ്ങളില്‍ ഒരിടത്തും കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ഏല്‍പ്പിക്കാന്‍ പേടിയുള്ള മഹത്തായ ജീവനാണു തന്റേതെന്ന പരാമര്‍ശവുമില്ല. അതൊക്കെ മറ്റ് ചിലര്‍ വളച്ചൊടിച്ച് എഴുതിയ സംഗതികളാണ്.

മറ്റ് പല രാഷ്ട്രീയ നേതാക്കള്‍ക്കുമുണ്ടായിരുന്നതുപോലെ വിദേശത്തു പോയി ചികിത്സിക്കേണ്ട ഒരസുഖവും വി എസ് എന്ന രാഷ്ട്രീയ നേതാവിനുണ്ടായിട്ടില്ല. ഈ തൊണ്ണൂറാം വയസിലും ഇല്ല. അതുകൊണ്ടാണു ഞാന്‍ സന്ദീപിനോട് ഏതസുഖം ചികിത്സിക്കാനാണദ്ദേഹം ​ലണ്ടണില്‍ പോയതെന്ന് സന്ദീപിനോട് ചോദിച്ചത്. താങ്കള്‍ക്ക് വേണമെങ്കില്‍ അതിനുത്തരം പറയാം. എന്തായിരുന്നു വി എസ് ലണ്ടണില്‍ പോയി ചികിത്സിച്ച അസുഖം? അത് കണ്ടെത്തിയാല്‍ താങ്കളൊക്കെ ഇപ്പോള്‍ പറയുന്നതിന്റെ പൊള്ളത്തരം മാനസിലാകും.

നിരീശ്വര വാദിയായ ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ റോമില്‍ വച്ച് മര്‍പ്പാപ്പയെ കണ്ടു. അതിനെ വേണമെങ്കില്‍ മാര്‍പ്പാപയെ കാണാന്‍ നായനാര്‍ റോമില്‍ പോയി എന്നും ചിത്രീകരിക്കാം.

kaalidaasan said...

>>>>> Understandably, you may not be interested in recalling the personality of vs before the team led by shajahan built up a carefully cultivated image through deft media management and put in place a teflon coat that shajahan himself finds it tough to tarnish now....His handlers have succeeded to a large extent in polishing his style of speech, which used to be far worse (and graphic ) than that of pc george ....<<<<<

ഷാജഹാനും മറ്റ് ചിലരും കൂടി സൃഷ്ടിച്ചതാണ്, വി എസിന്റെ ഇമേജ് എന്ന് താങ്കള്‍ വിശ്വസിക്കുന്നതില്‍ എനിക്കു യാതൊരു വിരോധവുമില്ല. വി എസ് കേരള സമൂഹത്തില്‍ ഇടപെട്ട വിഷയങ്ങളെന്തൊക്കെ എന്ന് എനിക്കറിയാം. കേരളത്തിലെ ഭൂരിഭാഗം പേര്‍ക്കുമറിയാം. താങ്കള്‍ക്കതൊന്നും അറിയില്ല. അതെന്റെ കുറ്റമല്ല.

ഇന്‍ഡ്യയില്‍ ഒരു രാഷ്ട്രീയ നേതാവിനെ അഴിമതിക്ക് ആദ്യമായി ശിക്ഷിച്ചത് വി എസ് 20 വര്‍ഷം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ്. പക്ഷെ അതൊന്നും  കാണാനുള്ള ശേഷി താങ്കള്‍ക്കില്ല. കേരളം ഭരിച്ച ഒരു മന്ത്രിക്കും  ഒരിക്കലും  ചെയ്യാന്‍ ധൈര്യമില്ലാതിരുന്ന നടപടിയായിരുന്നു, സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ നടത്തിയ നീക്കം. അത് വെറും മൂന്നാറില്‍ മാത്രമായിരുന്നില്ല. കേരളത്തിലെ എല്ലായിടത്തും അത് നടന്നു. എറണാകുളത്ത് എം ജി റോഡിലെ കയ്യേറ്റം ജില്ലാ കളക്ടര്‍ ഒഴിപ്പിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടതാണ്. ഇതൊക്കെ ഷാജഹാന്‍ സൃഷ്ടിച്ച ഇമേജാണെന്ന് കരുതാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ മലയാളികള്‍ എല്ലാവരും താങ്കളേപ്പോലെ ആണെന്ന് ധരിക്കരുത്.

വി എസ് പറഞ്ഞ ഏത് വാക്കുകളെ അടിസ്ഥാനമാക്കിയാണ്, അദ്ദേഹം പി സി ജോര്‍ജിനേക്കാള്‍ മോശമായിരുന്നു എന്നൊക്കെ താങ്കള്‍ പറയുന്നത്? ആരെങ്കിലുമെവിടെ എങ്കിലുമെഴുതി വച്ചിരിക്കുന്ന വിമര്‍ശനം വായിച്ചിട്ട്, അതായിരുന്നു വി എസ് എന്നൊക്കെ പറയണമെങ്കില്‍ അപാര തൊലിക്കട്ടി വേണം.

വി എസ് സമൂഹത്തിലെ താഴെക്കിടയിലുള്ള ഒരു പാവപ്പെട്ട ഈഴവ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ്. ഇ എം എസിനേപ്പോലെ സനാതന ബ്രാഹ്മണന്റെ ഭാഷയോ, എ കെ ജിയേപ്പൊലെ നമ്പ്യാരുടെ ആഢ്യഭാഷയോ അദ്ദേഹത്തിനു വശമില്ല. തികച്ചും ഗ്രാമ്യ ഭാഷ ആയിരുന്നു അദ്ദേഹത്തിന്റേത്. അതിലൊക്കെ അദ്ദേഹം മാറ്റം വരുത്തി. താഴെത്തട്ടില്‍ ജീവിക്കുന്നവരുടെ സംസാര രീതി മേലേക്കിടയിലുള്ള താങ്കളുടേതു പോലെ പോളീഷ്ഡ് അല്ല. അത് മനസിലാകണമെങ്കില്‍ ഈ മനുഷ്യരുടെ ജീവിതം എന്താണെന്ന് അറിയണം. 90 വര്‍ഷം മുന്നെ കേരളത്തിലെ അവര്‍ണ്ണര്‍ ജീവിച്ചതെങ്ങനെ എന്നു മനസിലാക്കാന്‍ ശേഷിയുള്ള ആര്‍ക്കും ഇതൊക്കെ പിടി കിട്ടും. ഈ സംസാര രീതി ഷാജഹാന്‍ മാറ്റിയതായാലും വി എസ്  സ്വയം മാറ്റിയതായാലും, 80 വയസിലൊക്കെ ഭാഷ പോലും മാറ്റിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. താങ്കളേപ്പോലുള്ളവര്‍ക്ക് അത് സഹിക്കാന്‍ പറ്റുന്നില്ല. ഇന്നും സ്വന്തം വീട്ടിലെ വേലക്കാരോട് സംസാരിക്കുന്ന രീതിയില്‍ പൊതു വേദിയില്‍ പോലും സംസാരിക്കുന്നവരെ ആരാധിക്കുന്നവര്‍ ഇതൊക്കെ അവജ്ഞയോടെയോ കാണൂ.

വി എസിനു പൊതു സമൂഹത്തിലുള്ള സ്വീകാര്യത താങ്കളേപ്പൊലുള്ളവര്‍ക്ക് അംഗീകരിക്കാന്‍  ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് അത് മറ്റാരുടെയോ സൃഷ്ടി ആണെന്ന് താങ്കള്‍ക്ക് തോന്നുന്നു. ഷാജഹാനൊക്കെ ഇപ്പോള്‍ വിളിച്ചു പറയുന്നത് പൊതു സമൂഹം അവജ്ഞയോടെ തള്ളിക്കളയുന്നു. അതിനെ പോലും താങ്കള്‍ വക്രീകരിക്കുന്നു. A teflon coat that shajahan himself finds it tough to tarnish എന്ന കടിച്ചാല്‍ പൊട്ടാത്ത വാക്കുകളിലൊന്നും വി എസിന്റെ വ്യക്തിത്വം ഒതുങ്ങില്ല അനന്തേ. അതിലൊക്കെ വലുതാണത്. ഭൂമി ദാനക്കേസില്‍ വി എസിനേപ്പറ്റി കേരള ഹൈക്കോടതി ജഡ്ജി പറഞ്ഞ വാക്കുകള്‍ മാത്രം മതി അതിനു തെളിവായിട്ട്. ഇന്‍ഡ്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനെയോ സാമൂഹ്യ നേതാവിനെയോ പറ്റി ഒരു കോടതിയിലും ഒരു ജഡ്ജി ഇതുപോലെ ഒരു പരാമര്‍ശം നടത്തിയിട്ടില്ല. അതിന്റെ നേര്‍ക്കാഴ്ചയാണ്, വി എസ് എത്തുന്ന ഏത് വേദിയിലും  സദസാകെ ഇളകി മറിയുന്നത്. ഈ വിധി പറഞ്ഞ ജഡ്ജിയും ഈ പൊതു ജനങ്ങളുമൊക്കെ കഥയറിയതെ ആട്ടം കാണുന്ന വെറും വിഡ്ഢികളാണെന്ന് താങ്കള്‍ കരുതിക്കോളു. അങ്ങനെയെങ്കിലും അല്‍പ്പം മനശാന്തി ലഭിക്കട്ടെ.

kaalidaasan said...

>>>>> but still he somehow lands up in controveries through intemperate remarks as in the case of anjalose/ sindhu joy/ sandeep unnikrishnan/lathika subhash etc...<<<<<

ഇതുപോലുള്ള രണ്ടു മൂന്നു പരാമര്‍ശങ്ങള്‍ വച്ചാണല്ലോ താങ്കള്‍ വി എസ് എന്ന വ്യക്തിയെ അളക്കുന്നത്. അദ്ദേഹം നടത്തിയിട്ടുള്ള രാഷ്ട്രീയ സമൂഹ്യ നിയമ ഇടപെടലുകളേക്കുറിച്ചൊന്നും താങ്കള്‍ക്ക് പറയാനില്ല. വി എസും സി പി എം എന്ന പാര്‍ട്ടിയുമായി ഇപ്പോള്‍ നടക്കുന്ന വഴക്കിനേക്കുറിച്ചാണീ പോസ്റ്റ്. അതേക്കുറിച്ച് താങ്കള്‍ക്കൊന്നും പറയാനില്ല. ഇതും വി എസിനെ കരിതേച്ചു കാണിക്കാന്‍ ഉള്ള അവസരമായി താങ്കള്‍ കാണുന്നു. അത് താങ്കളുടെ പാപ്പരത്തം.

ആഞ്ചലോസിനേക്കുറിച്ച് വി എസ് നടത്തിയ പരാമര്‍ശം മീന്‍ പെറുക്കി നടന്ന ചെക്കന്‍ എന്നായിരുന്നു. ഇതില്‍ താങ്കള്‍ എന്തു മോശത്തരമാണു കാണുന്നത്. മീന്‍ പിടുത്തക്കാരുടെ പിള്ളേര്‍ കടപ്പുറത്ത് മീന്‍ പെറുക്കി നടന്നാണു ജീവിക്കുന്നത്. മീന്‍ പിടുത്തം മോശമായി കാണുന്നവര്‍ക്കേ മീന്‍ പെറുക്കി നടക്കുന്നതും മോശമായി തോന്നൂ.

സിന്ധു ജോയി സി പി എമ്മിലുണ്ടായിരുന്നപ്പോള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങളൊക്കെ ഉണ്ടായിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അവരെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു കേരളം മുഴുവന്‍ ആനയിച്ച് നടന്നവര്‍ അത് കഴിഞ്ഞപ്പോള്‍ അവരെ മറന്നു. തെരഞ്ഞെടുപ്പു ജയിക്കാന്‍ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു എന്നാണു വി എസ് പറഞ്ഞത്. വേശ്യയേപ്പോലെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു എന്നാണദ്ദേഹം ​നടത്തിയ പ്രയോഗം. അത് വേണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ നടപടിയെയാണദ്ദേഹം പരാമര്‍ശിച്ചത്. അതിനുപയോഗിച്ച വാക്കുകള്‍ അല്‍പ്പം കടന്നു പോയി എന്നു മാത്രം. വേശ്യ എന്നതിനു പകരം ​കറിവേപ്പില എന്നായിരുന്നു നല്ലത്. സിന്ധു ജോയിയെ വേശ്യ എന്നു വിളിച്ചു എന്നാണ്, താങ്കളേപ്പോലുള്ളര്‍ മനസിലാക്കുക എന്നദ്ദേഹം ഓര്‍ക്കാതെ പോയി. അതദ്ദേഹത്തിന്റെ പിഴവു തന്നെയാണ്. പക്ഷെ അതുകൊണ്ടൊന്നും അദ്ദേഹം പറഞ്ഞതിന്റെ ആശയം എന്താണെന്ന് മറ്റുള്ളവര്‍ മനസിലാക്കാതിരിക്കില്ല.

സന്ദീപ് ഉണ്ണികൃക്ഷ്ണനെ പട്ടി എന്നു വിളിച്ചു എന്നാണ്, അനന്തുമാരുടെ വ്യാഖ്യാനം. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ വീട്ടില്‍ ചെന്നപ്പോള്‍  വി എസ് എന്ന കേരള മുഖ്യമന്ത്രിയെ അവിടെ പ്രവേശിപ്പിച്ചില്ല. അതിന്, ഉണ്ണിഷ്ണന്റെ കുടുംബത്തിനു പറയാന്‍ പല കാരനങ്ങളുമൂണ്ടാകും. രാഷ്ട്രീയക്കാര്‍ ആരും വീട്ടിലേക്ക് വരേണ്ടതില്ല എന്നായിരുന്നു അവരുടെ നിലപാട്. വീട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍, മലയാളി ആയ ജവാനായതുകൊണ്ടാണ്, മുഖ്യ മന്ത്രി ആയ താന്‍ അവിടെ പോയത്, അല്ലെങ്കില്‍ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്നാണു വി എസ് പറഞ്ഞത്. പട്ടി എന്നുദ്ദേശിച്ചത് താന്‍ കൂടി ഉള്‍പ്പെട്ട ആളുകളേ കുറച്ചാണ്. അനന്തിനൊന്നും  അതിന്റെ അര്‍ത്ഥം അറിയില്ല. പട്ടി എന്ന വാക്കു കേട്ടപ്പോഴേക്കും, ഈ പ്രയോഗം എന്താണെന്ന് അറിയില്ലാത്ത ചിലര്‍ അത് വലിയ വാര്‍ത്തയാക്കി. പുഴുത്ത പട്ടിയേപ്പോലെ, പട്ടി ചന്തക്കു പോയപോലെ, ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്നതൊക്കെ മലയാള ഭാഷയിലെ പ്രയോഗങ്ങളാണ്. അത് താങ്കള്‍ക്കറിയില്ല. അത് മലയാളം പഠിക്കാത്തതിന്റെ കുഴപ്പമാണ്. കഴിഞ്ഞ വര്‍ഷം റ്ലീസ് ചെയ്ത തീവ്രം എന്ന സിനിമയില്‍ ഒരു സ്ത്രീ കഥാപാത്രം അവരുട് ഭര്‍ത്താവിനോട് പോട പട്ടി എന്നു പറയുന്നുണ്ട്. അതുപ്പോലെ ആരെയും വി എസ് പട്ടി എന്നു വിളിച്ചില്ലല്ലോ. സ്വയം പട്ടിയുടെ സ്ഥാനത്ത് സങ്കല്‍പ്പിച്ചതല്ലേ ഉള്ളു. വി എസിനെ എങ്ങനെയെങ്കിലും കുറ്റപ്പെടുത്തണം എന്ന ആഗ്രഹമുള്ള താങ്കളൊക്കെ അത് ഇതുപോലെ പൊക്കിപിടിക്കുന്നു. അതില്‍ യാതൊരു അത്ഭുതവുമില്ല.

മലമ്പുഴയിലെ തന്റെ എതിര്‍സ്ഥനാര്‍ത്ഥി ആയിരുന്ന ലതിക സുഭാഷിനേക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ മറ്റൊരു രീതിയില്‍ പ്രശസ്തയാണ്, അത് നിങ്ങള്‍ അന്വേഷിച്ചു കണ്ടു പിടിക്കുക എന്നായിരുന്നു വി എസ് പത്രക്കാരോട് പറഞ്ഞത്. ഇതില്‍ എന്താണ്, താങ്കള്‍ അശ്ലീലമായി കണ്ടത്? തന്നെ അവഹേളിച്ചു എന്നും പറഞ്ഞ് ലതിക സുഭാഷ് കേസു കൊടുത്തു. പക്ഷെ പിന്നീടവര്‍ അത് പിന്‍വലിച്ചു. എന്തുകൊണ്ട്?

kaalidaasan said...

>>>>> During late nineties EMS's grip over the party was reduced and it was at this period VS started to be the supreme power in CPM. During this time Pinarayi, Kodiyeri etc were the front line fighters for VS to take control over the party. This was the period that groupism and lobbying started in CPM and this is the reason for my dislike for VS.
<<<<<


സന്ദീപ്,

ഗ്രൂപ്പിസം എന്നത് വി എസ് കണ്ടു പിടിച്ചതാണെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ്. വി എസിനു മുമ്പുള്ള കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രം താങ്കള്‍ക്കറിയാത്തതുകൊണ്ടാണത്.

പിണറായിയും  കോടിയേരിയും പാര്‍ട്ടി പിടിച്ചെടുക്കാനുള്ള യുദ്ധത്തില്‍, വി എസിന്റെ മുന്നണിപ്പോരാളികളായിരുന്നു എന്നു പറയുന്നതുകൊണ്ട് താങ്കളുദ്ദേശിക്കുന്നത് എന്താണ്? ഗ്രൂപ്പ് മോശമാണെങ്കില്‍ ഇവര്‍ക്കതില്‍ നിന്നും മാറിനില്‍ക്കാന്‍ പാടില്ലായിരുന്നോ?

ഗ്രൂപ്പു കളിച്ചതുകൊണ്ട് വി എസിനെ വെറുക്കുന്ന താങ്കള്‍, എന്തുകൊണ്ട് അതിനു വേണ്ടി മുന്നണിയില്‍ നിന്നും പോരാടിയ വിജയനെയും കോടിയേരിയേയും വെറുക്കുന്നില്ല? അത് താങ്കളുടെ ഇരട്ടത്താപ്പല്ലേ? ഇതിന്റെ പേരിലാണു താങ്കള്‍ വി എസിനെ വെറുക്കുന്നതെങ്കില്‍ അതേ കാരണം  കൊണ്ട് വിജയനെയും, കോടിയേരിയേയും, ശശിയേയുമൊക്കെ വെറുക്കേണ്ടതല്ലേ?

ഇന്ന് വിജയന്‍ സി പി എമ്മിലെ supreme power ആയി ഇരിക്കുന്നതുപോലെ ഇ എം എസോ നായനാരോ, വി എസോ പാര്‍ട്ടിയിലെ supreme power ആയിരുന്നില്ല. അവര്‍ക്ക് പാര്‍ട്ടിയില്‍ ഒരപ്രമാദിത്തവും ഉണ്ടായിരുന്നില്ല ഇവരാരും കമ്യൂണിസ്റ്റിനു നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. താങ്കള്‍ക്ക് വി എസിനോട് വെറുപ്പ് സംഘടനയില്‍ ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരില്‍ മാത്രമാണ്. സംഘടന തെരഞ്ഞെടുപ്പില്‍ ചിലരെ തോല്‍പ്പിച്ചു എന്നും പറഞ്ഞാണ്. അല്ലാതെ ആശയങ്ങളുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ പേരിലല്ല. എനിക്ക് വിജയനോട് ഇഷ്ടക്കേടുള്ളത് അദ്ദേഹം ​സംഘടന പിടിച്ചടക്കി എന്നതിന്റെ പേരില്‍ അല്ല. എതിര്‍ശബ്ദമുയര്‍ത്തുന്നവരെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്തു കളയുന്ന ധാര്‍ഷ്ട്യത്തിന്റെ പേരിലാണ്. കമ്യൂണിസ്റ്റിനു നിരക്കാത്ത അനേകം കാര്യങ്ങള്‍ അദ്ദേഹം ചെയ്തതുകൊണ്ടാണു ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തത്. വി എസിനെ കുടുക്കാന്‍ അദ്ദേഹത്തിന്റെ കൂടെയുള്ളവരെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കുന്ന, അതിനു വഴങ്ങാത്തവരെ നിസാര കാരണങ്ങളുണ്ടാക്കി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്ന കുടിലതയുടെ പേരിലാണ്. വി എസൊന്നും ഒരിക്കലും ഇതു പോലെ ചെയ്തിട്ടില്ല. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പില്‍ ചിലരെ മത്സരത്തിലൂടെ തോല്‍പ്പിച്ചിട്ടുണ്ട്. അത് മത്സരിക്കാന്‍ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമുണ്ടായിട്ടു തന്നെയാണു ചെയ്തതും. അത് മോശമാണെങ്കില്‍ ഈ വകുപ്പ്, പാര്‍ട്ടി ഭരണഘടനയില്‍ നിന്നുമെടുത്തു കളയുക. പാര്‍ട്ടി ഔദ്യോഗിക പനല്‍ എന്നു പറഞ്ഞ് ഒരു പാനല്‍ അവതരിപ്പിക്കുന്നത് എന്തിനാണ്? ചിലരെ തെരഞ്ഞു പിടിച്ച് ജയിപ്പിക്കാന്‍ വേണ്ടിയല്ലേ? അതാകാമെങ്കില്‍ ചിലരെ തെരഞ്ഞു പിടിച്ച് തോല്‍പ്പിക്കുന്നതിലും എന്താണു പ്രശ്നം? വി എസ് പണ്ടത് ചെയ്തതുകൊണ്ടാണ്, പാര്‍ട്ടിയിലെ ഇന്നത്തെ പ്രശ്നങ്ങളെന്നൊക്കെ പറയുന്നത് വെറുതെ കണ്ണടച്ചിരുട്ടാക്കുന്നതാണ്.

kaalidaasan said...

സന്ദീപ്,

വിജയനു വി എസിനോട് വ്യക്തി വിധ്വേഷമാണുള്ളത്. പാര്‍ട്ടി രേഖ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്നെ പരസ്യപ്പെടുത്തി എന്ന കാരണം ഉണ്ടാക്കി, ഇപ്പോള്‍ വി എസിന്റെ പെഴ്സണല്‍ സ്റ്റാഫിലെ മൂന്നു പേരെ പുറത്താക്കാന്‍ തീരുമാനിച്ചത് അതിന്റെ ഭാഗമാണ്. അതും മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്നു എന്നു പറയുന്ന ഒരു കാര്യത്തിന്റെ പേരിലും.

വിജയന്റെ കമ്യൂണിസ്റ്റു വിരുദ്ധ നടപടികള്‍ക്ക് വളം വച്ച് കൊടുക്കുന്നത് ഇപ്പൊഴത്തെ സെക്രട്ടറി കാരാട്ടാണ്. അതുകൊണ്ടാണു കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്നം ഇത്രയേറെ വഷളായത്. വിജയനെ ലാവലിന്‍ കേസില്‍ പ്രതിയാക്കാന്‍ വേണ്ടി വി എസ് മൂന്നു ന്യായാധിപന്‍മാരെ സ്വാധീനിച്ചു എന്ന കളക്കഥയുണ്ടാക്കിയ രാജേന്ദ്രനെയും, കരുണാകരനെയും, വിജയനെയും ഒന്നും ചെയ്യാന്‍ കാരാട്ടിനു സാധിക്കുന്നില്ല. കാരാട്ടു കൂടി പങ്കെടുത്ത സംസ്ഥാന സമിതി യോഗത്തിലാണീ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നിട്ടും ഇത് പൊതു വേദിയില്‍ ചര്‍ച്ചയാക്കാന്‍ ഇദ്ദേഹം ഇട്ടുകൊടുത്തിട്ട് മിണ്ടാതിരിക്കുന്നു. ഇതാണീ പാര്‍ട്ടിയുടെ ഇന്നത്തെ ഗതികേട്. വിജയന്‍ നയിക്കുന്ന പാര്‍ട്ടിക്കു യോജിച്ച സെക്രട്ടറിയാണു കാരാട്ട്. അനുഭവിക്കാതെ പറ്റില്ല.

2011ല്‍  വി എസ് തന്നെ ഇടതുമന്നണിയെ നയിക്കണമെന്നത് പി ബി തീരുമാനമായിരുന്നു. പക്ഷെ സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുത്ത കരാട്ടിനാ തീരുമാനം  നടപ്പാക്കിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ഇല്ലാത്ത ആരോഗ്യ പ്രശ്നങ്ങളാല്‍ വി എസ് മത്സരിക്കുന്നില്ല എന്ന് വിജയനങ്ങ് തീരുമാനിച്ചു. അതിനെയാണ്,supreme power എന്നൊക്കെ പറയേണ്ടത്. പാര്‍ട്ടി കേന്ദ്ര സെക്രട്ടറിക്ക് അതിനു തല കുനിക്കേണ്ടി വന്നു. അതുകൊണ്ട് 2006 ല്‍ സംഭവിച്ചതുപോലെ ഇത് വീണ്ടും കേരളത്തിലും ദേശീയ തലത്തിലും  ചര്‍ച്ചയായി. ഇതൊക്കെ കൊണ്ട് പാര്‍ട്ടിക്കുണ്ടാകുന്ന നഷ്ടം എന്താണെന്ന് കാരാട്ടിനോ വിജയനോ മാനസിലാകാത്തതൊന്നുമല്ല. പാര്‍ട്ടിക്കു നഷ്ടമുണ്ടായാലും ഇവരുടെ ഈഗോ ജയിക്കണമെന്നതാണിവരുടെ ആഗ്രഹം.

Ananth said...

മറ്റ് പല രാഷ്ട്രീയ നേതാക്കള്‍ക്കുമുണ്ടായിരുന്നതുപോലെ വിദേശത്തു പോയി ചികിത്സിക്കേണ്ട ഒരസുഖവും വി എസ് എന്ന രാഷ്ട്രീയ നേതാവിനുണ്ടായിട്ടില്ല.

absolutely right....that is why questions were asked why he had to go abroad for a minor surgery that could very well have been done in kerala and he responded that he valued his life much more than to entrust it with the likes of those who practise medicine in the medical college hospitals in kerala.

വി എസ് പറഞ്ഞ ഏത് വാക്കുകളെ അടിസ്ഥാനമാക്കിയാണ്, അദ്ദേഹം പി സി ജോര്‍ജിനേക്കാള്‍ മോശമായിരുന്നു എന്നൊക്കെ താങ്കള്‍ പറയുന്നത്? ആരെങ്കിലുമെവിടെ എങ്കിലുമെഴുതി വച്ചിരിക്കുന്ന വിമര്‍ശനം വായിച്ചിട്ട്, അതായിരുന്നു വി എസ് എന്നൊക്കെ പറയണമെങ്കില്‍ അപാര തൊലിക്കട്ടി വേണം.

i have heard him speak in public since the 1970s....it is not any second hand information...no , i wont even quote the language he used to speak in those days...lucky for him ( and us )that he managed to change his style by the time the visual media has come of age.....of course he is to be appreciated for polishing his act even at this late stage.


അതിനുപയോഗിച്ച വാക്കുകള്‍ അല്‍പ്പം കടന്നു പോയി എന്നു മാത്രം

yes...that is exactly what happened on every occasion that he put his foot in his mouth......you need not wax eloquent on his being well intentioned and all....it is such faux pas or freudian lapses that give an insight into someones personality

വി എസും സി പി എം എന്ന പാര്‍ട്ടിയുമായി ഇപ്പോള്‍ നടക്കുന്ന വഴക്കിനേക്കുറിച്ചാണീ പോസ്റ്റ്. അതേക്കുറിച്ച് താങ്കള്‍ക്കൊന്നും പറയാനില്ല.


though it is widely accepted that as distinct from the pre-shajahan days, in the new avtar he has stood by the popular mood on every contentious issue whereas pinarayi and company have steadfastly remained on the wrong side ....however it is also very much in the public domain how he recants before the powers-that-be within the party fora on everything that he stands for in public......that is what casts doubts about the genuineness of his commitment to causes that he ostensibly espouses

kaalidaasan said...

>>>>absolutely right....that is why questions were asked why he had to go abroad for a minor surgery that could very well have been done in kerala and he responded that he valued his life much more than to entrust it with the likes of those who practise medicine in the medical college hospitals in kerala.<<<<

എന്ത് minor surgery ആണു വി എസ് ലണ്ടനില്‍ പോയി ചെയ്തതെന്നു കൂടി പറയൂ അനന്തേ. എങ്കിലല്ലേ ഇതിനൊരു പൂര്‍ണ്ണത കൈ വരൂ. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ചെയ്യാന്‍ പറ്റാത്ത ഏത് minor surgery ലണ്ടനിലെ ഏത് ആശുപത്രിയില്‍ പോയി ചെയ്തു? ഇതേക്കുറിച്ച് നല്ല നിശ്ചയമുണ്ടെങ്കില്‍ അതുകൂടി പറയൂ.

kaalidaasan said...

>>>>i have heard him speak in public since the 1970s....it is not any second hand information...no , i wont even quote the language he used to speak in those days...lucky for him ( and us )that he managed to change his style by the time the visual media has come of age.....of course he is to be appreciated for polishing his act even at this late stage.<<<<

70 കളിലെ വി എസിന്റെ പ്രസംഗങ്ങള്‍  ഞാന്‍  കേട്ടിട്ടില്ല. അതുകൊണ്ട് താങ്കളീ പറയുന്നതിനേക്കുറിച്ച് അറിയില്ല. വി എസിന്റെ പഴയ കാലത്തേക്കുറിച്ച് അദ്ദേഹത്തിന്റെ എതിരാളികള്‍ എഴുതിയത് വരെ ഞാന്‍ വായിച്ചിട്ടുണ്ട്. പകര്‍ത്തി എഴുതന്‍ പോലും മോശമായ തരത്തില്‍ അദ്ദേഹം  പ്രസംഗിച്ചതായി ആരും  എഴുതി കണ്ടിട്ടില്ല. 90 കള്‍ മുതലുള്ള വി എസിനെയാണു എനിക്ക് പരിചയം. അന്നുപോലും വി എസിനേക്കാള്‍ കൂടുതലായി പൊതു വേദികളില്‍ ഇ എം സും നയനാരുമൊക്കെ ആയിരുന്നു പ്രസംഗിച്ചു നടന്നിരുന്നത്. ഞാന്‍ അറിഞ്ഞിട്ടുള്ള വി എസിനു താങ്കളീ പറയുന്ന പ്രശ്നമുണ്ടായിരുന്നില്ല. ഗ്രാമീണ ഭാഷ അദ്ദേഹം ​പ്രസംഗത്തില്‍ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ പകര്‍ത്തി എഴുതാന്‍  പോലും പറ്റാത്ത തരത്തില്‍ മോശമായ ഒരു ഭാഷ അദ്ദേഹം ഉപയോഗിച്ചതായി എനിക്കറിവില്ല.

ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടു തുടങ്ങിയപ്പോഴേക്കും വിഎസ് പ്രവര്‍ത്തന രീതിയും, പ്രസംഗ ശൈലിയും, ഒക്കെ മാറ്റി. ഇന്നത്തെ തലമുറ കാണുന്ന വി എസിനു താങ്കളീ പറയുന്ന പോരായ്മകളൊന്നുമില്ല. അതുകൊണ്ട് അദ്ദേഹത്തെ എതിര്‍ക്കേണ്ട ഒന്നും യുവ തലമുറ കാണുന്നുമില്ല.

Ananth said...

first you denied that he even went to london

when i pointed out the factual error that he went to london you changed track to he did not go for treatment

when the statement he made in the assembly shows that he went abroad for treatment you want me to show the details of the treatment/hospital etc

if you are so curious, i suggested that you may access the archives of the newspapers to confirm the details from the leads i have given


the issue was his intemperate remarks....like the proverbial 'vaidyar' who would say the the medicine is to become soft like butter....and continue to say the same even when butter itself is given......you can remain in your state of denial about his past as you seem to have become blind in his worship....those who have no such blinkers in their eyes can see the truth for what it is....

kaalidaasan said...

>>>>yes...that is exactly what happened on every occasion that he put his foot in his mouth......you need not wax eloquent on his being well intentioned and all....it is such faux pas or freudian lapses that give an insight into someones personality<<<<

ഒരാള്‍ ചെയ്യാതെ പോയ ഒന്നു രണ്ടു കാര്യങ്ങളെയും, ഒറ്റപ്പെട്ട ചില പ്രയോഗങ്ങളെയും അടിസ്ഥാനമാക്കി ഒരാളുടെ വ്യക്തിത്വം അളക്കുന്നത് താങ്കളുടെ രീതി. പക്ഷെ എന്റെ രീതി അതല്ല.

താങ്കളേപ്പൊലുള്ളവര്‍ ഇതൊക്കെ കുറേക്കാലമായി പ്രചരിപ്പിക്കുന്നു. എന്നിട്ടും ജനങ്ങള്‍ക്ക് വിശ്വാസം ആകുന്നില്ല. എന്തു ചെയ്യാം.

വി എസിന്റെ സ്ഥാനം താങ്കളേപ്പോലെ അദ്ദേഹം ​പറയുന്ന ഓരോ വാക്കും ചികയുന്നവരുടെ മനസില്‍ അല്ല. ഇന്നു വരെ ഒരു വ്യക്തിയേക്കുറിച്ചും നല്ലതു പറയാത്ത അനേകം പേര്‍ വി എസിനെ സ്ഥിരമായി വിമര്‍ശിക്കുന്നുണ്ട്. ഇതൊക്കെ ജനങ്ങള്‍ കേള്‍ക്കട്ടെ. എന്നിട്ടവര്‍ തീരുമാനിക്കട്ടെ വി എസ് ആരാണെന്ന്.

താങ്കളാദ്യം ഒരു വിലാപം എഴുതിയത് വായിച്ചു. ഷാജഹാനേപ്പൊലുള്ളവര്‍ നിര്‍മ്മിച്ചതാണ്, വി എസിന്റെ ഇമേജെന്ന്. എന്നിട്ട് ഷാജഹാനിപ്പോള്‍ അത് തകര്‍ക്കാന്‍ ആകുന്നില്ലെന്നും. വെറുതെ ശൂന്യതയില്‍ നിന്നുണ്ടാക്കിയ ഇമേജ് ആണെങ്കില്‍ അത് എളുപ്പം തകര്‍ക്കാന്‍ പറ്റും. ഷാജഹാനോ വിജയനോ വിചാരിച്ചിട്ടും അത് തകര്‍ക്കാന്‍ ആകുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അത് വി എസ് അര്‍ഹിക്കുന്ന ഇമേജാണെന്നാണ്.

kaalidaasan said...

>>>>though it is widely accepted that as distinct from the pre-shajahan days, in the new avtar he has stood by the popular mood on every contentious issue whereas pinarayi and company have steadfastly remained on the wrong side ....however it is also very much in the public domain how he recants before the powers-that-be within the party fora on everything that he stands for in public......that is what casts doubts about the genuineness of his commitment to causes that he ostensibly espouses<<<<

പൊതു ജനത്തെ ബാധിക്കുന്ന ഒരു വിഷയത്തിലും വി എസ് നിലപാടു മാറ്റിയിട്ടില്ല. സി പി എം എന്ന പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ പലപ്പോഴും അദ്ദേഹം ​പിന്നാക്കം പോയിട്ടുണ്ട്. വിജയനെ ഡാംഗേ എന്നു വിളിക്കുന്നതോ, ലെനിന്‍ എന്നു വിളിക്കുന്നതോ പൊതു ജനത്തെ ബാധിക്കുന്ന വിഷയമല്ല. ചന്ദ്രശേഖരന്‍  വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മൃ തദേഹം കാണാനും ആദരം അര്‍പ്പിക്കാനും വി എസ് പോയിരുന്നു. ചന്ദ്രശേഖ്രന്റെ വിട്ടില്‍ പോകുമെന്ന് കേരളത്തിലെ എല്ലാവര്‍ക്കുമറിയമായിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു നടക്കുന്ന ദിവസം പോയത് വ്യക്തമായ ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു. വിജയനെ ഡാംഗേയോടുപമിച്ചതും, ഉപതെരഞ്ഞെടുപ്പു ദിവസം ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതും പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്ന് അദ്ദേഹത്തിനും  തലയില്‍ ആള്‍ത്താമസമുള്ള എല്ലാവര്‍ക്കും അറിയാം. അതു പരസ്യമായി പറയണമെന്നു പാര്‍ട്ടി പറഞ്ഞു. അദ്ദേഹം  അതുപോലെ പറഞ്ഞു.

ലാവലിന്‍ അഴിമതി വിഷയത്തിലോ ചന്ദ്രശേഖരന്റെ വധത്തിന്റെ വിഷയത്തിലോ അദ്ദേഹത്തിന്റെ നിലപാടിനു യാതൊരു മാറ്റവുമില്ല. അതോടനുബന്ധിച്ചുണ്ടായ ചില പരസ്യ പരാമര്‍ശങ്ങള്‍  പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്നേ ഉള്ളു. 99 ശതമാനവും വിജയനെ പിന്തുണക്കുന്ന ഒരു പാര്‍ട്ടി മെഷനറി ഉള്ളപ്പോള്‍ ഇതുപോലെ ചില പിന്‍മാറ്റങ്ങള്‍ ആവശ്യമാണ്. അത് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമായേ മറ്റുള്ളവരും കാണൂ. കേരള സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലൊക്കെ വി എസ് എടുത്ത നിലപാടിലേക്ക് പാര്‍ട്ടിക്ക് വരേണ്ടി വന്നിട്ടുണ്ട്. ഡി ഐ സി ബന്ധത്തിലും, ലീഗു ബന്ധത്തിലും, മദനി ബന്ധത്തിലും,ശശി, ഗോപി വിഷയങ്ങളിലും, മണിയുടെ കാര്യത്തിലും, 2006 ലെയും 2011 ലെയും തെരഞ്ഞെടുപ്പുകളിലും  ഒക്കെ വി എസിന്റെ നിലപാടിനെ ആദ്യമൊക്കെ എതിര്‍ത്ത പാര്‍ട്ടിക്ക് പിന്നീട് തെറ്റു മനസിലായി വി എസിന്റെ നിലപാടിലേക്ക് വരേണ്ടി വന്നിട്ടുണ്ട്. ആറന്മുള വിമാനത്തവളത്തിന്റെ കാര്യത്തില്‍ വി എസിന്റെ എതിര്‍പ്പിനെ അവഗണിച്ച് ഇളമരം കരീം നടത്തിയ കളികളൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്ക് നിരകരിക്കേണ്ടി വന്നിരിക്കുന്നു. ലാവലിന്‍ വിഷയത്തിലും  ചന്ദ്രശേഖരന്‍ വിഷയത്തിലും അതുണ്ടാകും.

ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷവും, ശവശരീരത്തെ വരെ വിജയന്‍ അധിക്ഷേപിച്ചു. പാര്‍ട്ടിക്കുള്ളിലെ അനേകം പേര്‍ക്ക് അതില്‍ അമര്‍ഷമുണ്ട്. പക്ഷെ വിജയനെ പേടിച്ച് ആരും അത് പരസ്യമായി പറയുന്നില്ല. വി എസ് അവര്‍ക്ക് വേണ്ടിയാണു സംസാരിച്ചത്. പാര്‍ട്ടി അച്ചടക്കം ലംഘിക്കാതെ അത് ചെയ്യാനാകില്ല. അച്ചടക്കം ലംഘിച്ച് വിജയനെ ദാംഗേയോടുപമിച്ചു. ആ വാക്കുയയോഗിച്ചത് തെറ്റായി എന്ന് അദ്ദേഹം ​പറഞ്ഞു. ഡി വൈ എഫ് ഐയുടെയം ​എസ് എഫ് ഐയുടെയും  സമ്മേളങ്ങളില്‍ ചന്ദ്രശേഖരന്, ആദാരാഞ്ജലികള്‍ അര്‍പ്പിക്കപ്പെട്ടു. അവരുടെ മനസിലുള്ളതും വി എസ് പറഞ്ഞതാണ്.

ലാവലിന്‍ വിഷയത്തില്‍ ഒരു പതിറ്റാണ്ടിലധികമായി അദ്ദേഹമെടുത്ത നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. പാര്‍ട്ടിയുടെ സംഘടനാ വിഷയത്തില്‍  അച്ചടക്കലംഘനം  നടത്തിയതില്‍ പലപ്പോഴും ക്ഷമാപണം നടത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത ഇല്ലാതാകുമെങ്കില്‍ ഇല്ലാതായിക്കോട്ടെ. സി പി എം എന്ന പാര്‍ട്ടിയുടെ അച്ചടക്കമെന്താണെന്നറിയുന്ന പൊതു ജനം അതിനെ കാര്യമാക്കുന്നുമില്ല. ഇന്നു വരെ വിഎസ് ചെയ്ത ഒരു പ്രവര്‍ത്തിയേപ്പോലും അംഗീകരിക്കാത്ത താങ്കളേപ്പോലുള്ളവര്‍ മാത്രമല്ല ഇപ്പറഞ്ഞ public domain ല്‍ വരുന്നത്. താങ്കളേപ്പൊലുള്ളവര്‍ that is what casts doubts about the genuineness of his commitment to causes that he ostensibly espouses എന്നൊക്കെ പറഞ്ഞാലും, ഭൂരിഭാഗം ജനങ്ങളും അതൊക്കെ അവജ്ഞയോടെ തള്ളിക്കളയും. അവര്‍ക്കൊന്നും താങ്കളീ പറയുന്ന സംശയമൊന്നുമില്ല.

kaalidaasan said...

>>>>first you denied that he even went to london<<<<

വി എസ് ലണ്ടണില്‍ പോയിട്ടേ ഇല്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ലണ്ടനില്‍ ചികിത്സിച്ചിട്ടില്ല എന്നും ഞാന്‍ പറഞ്ഞിട്ടില്ല. സോണിയ ഗാന്ധിയും കരുണാകരനും ചികിത്സിക്കാന്‍ വേണ്ടി വിദേശത്തു പോയതുപോലെ ഏതെങ്കിലും  അസുഖം ചികിത്സിക്കാന്‍ വേണ്ടി മാത്രമായിട്ട് വി എസ് ലണ്ടനില്‍ പോയിട്ടില്ല എന്നാണു പറഞ്ഞത്. അതില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അങ്ങനെ പോയിട്ടുണ്ടെങ്കില്‍ ഏത് അസുഖം ഏത് ആശുപത്രിയില്‍ ചികിത്സിച്ചു എന്ന് താങ്കള്‍ പറയണം. 1970 മുതലേ വി എസിന്റെ പ്രസംഗങ്ങള്‍ നേരിട്ട് കേട്ടും പ്രവര്‍ത്തികള്‍ സസൂക്ഷ്മം ശ്രദ്ധിച്ചും ഇരിക്കുന്ന ആളല്ലേ. ഇതുപോലെ ഗുരുതരമായ ഒരു പ്രശ്നം ഉണ്ടായിട്ട് അതോര്‍മ്മിയില്ലാതെ പോകുന്നത് എങ്ങനെയാണ്.

അസംബ്ളിയില്‍ അദ്ദേഹം ​നടത്തിയ പ്രസ്താവനയൊന്നുമല്ല താങ്കള്‍ പകര്‍ത്തി വച്ചത്. മറ്റ് പല കാര്യത്തിലും വി എസിന്റെ വാക്കുകള്‍ അതേ പോലെ പകര്‍ത്തി വച്ചലേഖകന്‍  ഇതില്‍ മാത്രം സ്വന്തം വാക്കുകളാണുപയോഗിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ താങ്കള്‍ ചിലത് ഊഹിച്ചെടുക്കുന്നു.

kaalidaasan said...

>>>>you can remain in your state of denial about his past as you seem to have become blind in his worship....those who have no such blinkers in their eyes can see the truth for what it is....<<<<

I have told you that I do not care about his decades old style of talks, his choice of words in 70 s and what he had done inside his party. I am living in this era. You have the freedom to live in the past. I am bothered about what he has done as a public figure. As opposition leader and chief minister he did a lot for the general public. That is why they respect him. And for that matter I also respect him.

I never insist that you should think like me. When I am sure about what I say, I will deny your false allegations. You have complete freedom to believe whatever you feel like. Like that I do have my freedom as well. VS's life is an open book. There is nothing to be hidden like Vijayan's life. That is why he is respected as a Communist and Vijayan being criticized. Even his house is shrouded in mystery. For a Communist there is nothing to hide. But Vijyan has a lot of things to hide from public eye.

I do respect VS for a lot of things. That respect is for valid reasons. He has done a lot of things for Kerala. You are ignorant of that. That is why you hate him. You can hate him. I do not care either.

Ananth said...

1970 മുതലേ വി എസിന്റെ പ്രസംഗങ്ങള്‍ നേരിട്ട് കേട്ടും പ്രവര്‍ത്തികള്‍ സസൂക്ഷ്മം ശ്രദ്ധിച്ചും ഇരിക്കുന്ന ആളല്ലേ. ഇതുപോലെ ഗുരുതരമായ ഒരു പ്രശ്നം ഉണ്ടായിട്ട് അതോര്‍മ്മിയില്ലാതെ പോകുന്നത് എങ്ങനെയാണ്

if you really believe that i keep a record of all that i hear from or read about politicians since my young days, i am sorry, you have got the wrong notion....there are scandals after scandals.....public memory is short......does any one remember pt chacko, kattanam tb, an illicit liaison etc now?....at one time these were headline news and changed the course of kerala politics....it is all forgotten now.....ems vs aryan or azhikkodan/thattil estate/ kk history etc are not there even in the archives now....you see the same cycles repeating in cong, kerala cong, cpm etc like in the mughal era....fratricidal and patricidal wars of successions...another round being played out now with achu at the receiving end ....in this milieu who cares about the umpteen controversies created by the intemperate tongue of achuthanandan .....when you denied the episode of achus visit to london i just remembered that particular scandal...thats all ....you are welcome to remain in you state of ignorance if that feels blissful......but it is a truth that your idol has feet of clay......

That is why you hate him. You can hate him. I do not care either.

i do not know how you reached this conclusion.....i have neither love nor hate for any of the politicians....problem with your approach is that you see everything in black and white terms....real life is more often shades of grey than sheer black or sheer white.....he has his good points as wells as bad ones
i said.. he is to be appreciated for polishing his act even at this late stage.

and that .... in the new avtar he has stood by the popular mood on every contentious issue whereas pinarayi and company have steadfastly remained on the wrong side .

you may not agree about the cons...apart from his dillydallying on issues in private party fora and whether you like it or not , like pinarayi has faris,santiago etc, he has his share of underhand wheelings and dealings with shady characters like rauf, nandakumar etc and the source of his funding for litigations are not too transparent either
you may not agree ....but it is a fact that he has "dhritharashtra complex" when it comes to his son( well i would agree that it is any day a better one than balaskrishna pillais "perumthachan complex" )

well ....the thing is ....just like the akantony-karunakaran saga in the cong the public has grown tired of this pinarayi-vs tango....they are past caring who is right and who is wrong.....

now i know i am day dreaming....if only karat would muster up some courage and throw out both of these from the party and induct some fresh faces in to the leadership ......probably the party cadre as well as the general public would heave a sigh of relief.

kaalidaasan said...

>>>>>i do not know how you reached this conclusion....
he has his good points as wells as bad ones
i said.. he is to be appreciated for polishing his act even at this late stage.<<<<<


You accused me of having blind worship for VS. It was a retort to that accusation. VS is also a human being, not a God. You are after his lapses and omissions and imaginary issues. Even now you see his polishing act as the only positive feature in him. But public do see many other things. His fight against corruption and the single issue of his case for 20 years against Pillai is enough for the general public to see in high esteem. No other politician in Kerala could achieve that. You project his struggle inside his party as a big issue. Not what he did for the public. That is why I said, you have blind hatred towards him.

Even if he did not polish his image, people would not have cared either. Nayanar had a similar North Malabar colloquial language.

kaalidaasan said...

>>>>>in the new avtar he has stood by the popular mood on every contentious issue whereas pinarayi and company have steadfastly remained on the wrong side .<<<<<

You have pungent distaste to misinterpret and misrepresent issues. That is why you deliberately use the term "popular mood", instead of right side. In a democracy popular mood is very important. VS is a political leader in a democracy. A leader of the masses should know what majority needs and what they think as well. For that, the leader should know the pulse of the people whom he leads. VS knows that. And unfortunately Vijayan does not know. If Vijayan stays on the wrong side it is his fault. The issue in CPM is essentially this. Vijayan is always on the wrong side of issues. And that leads to undemocratic and non Communist acts.

kaalidaasan said...

>>>>>he has his share of underhand wheelings and dealings with shady characters like rauf, nandakumar etc and the source of his funding for litigations are not too transparent either
you may not agree ...<<<<<


ഫാരീസ് അബൂബേക്കറും സാന്റിയഗോയുമായി പാര്‍ട്ടിക്കുള്ള ഇടപാടുകള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണ്. ദേശാഭിമാനി ഫണ്ടിലേക്ക് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നു രണ്ടു കോടി വാങ്ങിച്ചതും അത് വിവാദമായപ്പോള്‍ തിരിച്ചു കൊടുക്കപ്പെട്ടതുമാണ്. റൌഫുമായും നന്ദകുമാറുമായും വി എസിനെന്തോ ഇടപടുണ്ടെന്നത് വെറും ആരോപണങ്ങള്‍ മാത്രമാണ്. റൌഫ് ഐസ് ക്രീം കേസിലെ ഇരകളെ പണം കൊടുത്ത് മൊഴി മാറ്റിച്ചു എന്നത് അദ്ദേഹം ​തന്നെ വെളിപ്പെടുത്തിയ സംഗതികളാണ്. വി എസ് ഈ കേസിലെ ഒരു കക്ഷിയായതുകൊണ്ട് പലതും റൌഫ് വി എസിനോട് പറഞ്ഞിട്ടുണ്ടാകും. അതെങ്ങനെ അവിശുദ്ധ കൂട്ടുകെട്ടാകും? കുഞ്ഞലിക്കുട്ടിക്കെതിരെ വി എസ് ഈ വിഷയത്തിലുള്ള കേസിലെ കക്ഷിയായതുകൊണ്ട് ഇതു സംബന്ധമായി വിവരം തരാന്‍ പറ്റുന്ന ആരില്‍ നിന്നും അത് അദ്ദേഹം സ്വീകരിക്കും. അത് സ്വാഭാവികമാണു താനും. റൌഫ് പരസ്യമായി വെളിപ്പെടുത്തിയ കാര്യങ്ങളൊക്കെ അതിനും മാസങ്ങള്‍ക്ക് മുന്നേ വി എസിനോട് പറഞ്ഞതായിരുന്നു. കുഞ്ഞാലിക്ക് വേണ്ടി ഇതൊക്കെ ചെയ്തത് റൌഫ് ആയതുകൊണ്ട്, വി എസ് അതിനു അത്ര പ്രാധാന്യം കൊടുത്തില്ല. റൌഫ് പറയുന്നത് സത്യമാണെങ്കില്‍ അതൊക്കെ കേസു വിചാരണ നടക്കുന്ന കോടതിയിലാണു പറയേണ്ടതെന്നായിരുന്നു വി എസിന്റെ നിലപാട്.

നന്ദകുമാറുമായോ റൌഫുമായോ വി എസിനെന്തെകിലും അവിശുദ്ധ ബന്ധങ്ങളുണ്ടെങ്കില്‍ പാര്‍ട്ടിക്കോ ഭരണ കക്ഷിക്കോ അതൊക്കെ പുറത്തു കൊണ്ടു വരാവുന്നതാണ്.

അദ്ദേഹത്തിനു വേണ്ടി കേസു വാദിക്കുന്ന മിക്ക വക്കീലന്‍മാരും പ്രതിഫലം വാങ്ങാതെയാണത് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി പണമൊക്കെ അദ്ദേഹത്തിന്റെ അഭ്യുദയകാംഷികളും അദ്ദേഹം നടത്തുന്ന നിയമ പോരാട്ടങ്ങളോട് ബഹുമാനമുള്ളവരും നല്‍കുന്നു. അത് വെളിപ്പെടുത്തണമെന്ന് ഉത്തരവാദപ്പെട്ടവര്‍ അവശ്യപ്പെട്ടാല്‍ വെളിപ്പെടുത്തും.

kaalidaasan said...

>>>>>but it is a fact that he has "dhritharashtra complex" when it comes to his son( well i would agree that it is any day a better one than balaskrishna pillais "perumthachan complex" )<<<<<

അതൊക്കെ താങ്കളുടെ തോന്നലുകളാണ്. അരുണ്‍ കുമാറിനു വേണ്ടി വി എസ് യാതൊന്നും വഴി വിട്ടു ചെയ്തിട്ടില്ല. ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സര്‍വീസില്‍ പ്രവേശിച്ചാല്‍ 20 വര്‍ഷം കൊണ്ട് ഒരു വകുപ്പു മേധാവി ആകുന്നത് സ്വാഭാവികമാണ്. അതു മാത്രമേ അറുണ്‍ കുമാറിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളു. പുതുതായി ഉണ്ടാക്കിയ ഒരു സ്ഥാനപനത്തിന്റെ മേധാവി ആയി നിയമിക്കാനുള്ള നിര്‍ദ്ദേശം വി എസ് എന്ന മുഖ്യമന്ത്രിയുടെ മുന്നില്‍ വന്നപ്പോള്‍ അടുത്ത് മന്ത്രി സഭ ഉചിതമായ തീരുമാനം ​ എടുക്കട്ടെ എന്നായിരുന്നു അദ്ദേഹം ഫയലില്‍ എഴുതിയത്. "dhritharashtra complex" ഉള്ളവര്‍ ഇങ്ങനെ അല്ല ചെയ്യുക.

kaalidaasan said...

>>>>>well ....the thing is ....just like the akantony-karunakaran saga in the cong the public has grown tired of this pinarayi-vs tango....they are past caring who is right and who is wrong.....<<<<<

പൊതു ജനത്തിനങ്ങനെ പ്രശ്നമൊന്നുമില്ല. പ്രശ്നമുള്ളത് മാദ്ധ്യമങ്ങള്‍ക്കും മറ്റ് ചിലര്‍ക്കുമാണ്. ആരാണു ശരി എന്നൊക്കെ തീരുമാനിക്കാന്‍ പൊതു ജനത്തിനാകും. അവര്‍ ഒരു പക്ഷെ നേരത്തെ തനെ അത് തീരുമനിച്ചിട്ടും ഉണ്ട്.

kaalidaasan said...

>>>>>now i know i am day dreaming....if only karat would muster up some courage and throw out both of these from the party and induct some fresh faces in to the leadership ......probably the party cadre as well as the general public would heave a sigh of relief.<<<<

വി എസ് പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നു എന്നാണ്, വിജയന്റെ പരാതി. അതുകൊണ്ടദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പറയുന്നു. ഞാന്‍ അതിനോട് യോജിക്കുന്നു.

വിജയനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നു താങ്കള്‍ പറയുന്നതിന്റെ കാരണം കൂടി ഒന്നു പറയാമോ? വി എസിനേപ്പോലെ വിജയനും പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നുണ്ടോ?

എന്താണു വിജയന്‍ നടത്തിയ അച്ചടക്ക ലംഘനം?

kaalidaasan said...

>>>>>if you really believe that i keep a record of all that i hear from or read about politicians since my young days, i am sorry, you have got the wrong notion....there are scandals after scandals.....public memory is short....<<<<<

ഈ പോസ്റ്റില്‍ താങ്കള്‍ ആകെ കൂടെ എഴുതിയ കമന്റ് വി എസ് ലണ്ടണില്‍ ചികിത്സിച്ചതു സംബന്ധിച്ചു മാത്രമാണ്. അപ്പോള്‍ അതേക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടാകുമെന്നാണു ഞാന്‍ കരുതിയത്. താങ്കളിവിടെ എഴുതിയത് വിഎസ് ലണ്ടണില്‍ ഒരു minor surgery ക്ക് വിധേയനായി എന്നാണ്. അത് ഒരു വലിയ അപരാധമാണെങ്കില്‍ കുറഞ്ഞ പക്ഷം എന്താണാ minor surgery എന്നെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്. താങ്കള്‍ക്കതുപോലുമറിയില്ല. അപ്പോള്‍ കൂടുതല്‍ പറയണമെന്നില്ല. താങ്കളുടെ അറിവില്ലായ്മക്ക് പൊതു ജനത്തിന്റെ പുറത്തു കയറേണ്ടതില്ല. താങ്കളൊക്കെ കരുതുന്നതിനേക്കാള്‍ വിവേകം പൊതു ജനത്തിനുണ്ട്.

ഒരു minor surgery ക്ക് വേണ്ടി മാത്രമായിട്ട് വി എസ് ലണ്ടണിലേക്കു പോകും എന്നു കരുതാന്‍ മാത്രം ബുദ്ധി മാന്ദ്യം കേരള പൊതു സമൂഹത്തിനില്ല. അതുകൊണ്ടാണ്, വി എസിനെ നഖശിഖാന്തമെതിര്‍ക്കുന്നവര്‍ വരെ ഇതേക്കുറിച്ച് എഴുതാത്തത്. അത് പക്ഷെ താങ്കള്‍ കരുതുമ്പോലെ ആയതുകൊണ്ടല്ല. പി റ്റി ചക്കോ, ഇ എം എസ്, എ വി അര്യന്‍, അഴീക്കോടന്‍ തുടങ്ങിയവരൊക്കെ മരിച്ചു പോയി.
അതുകൊണ്ടാണവരോടനുബന്ധിച്ചുള്ള വിഷയങ്ങളൊക്കെ പൊതു സമൂഹം മറന്നത്. ഇപ്പോഴും കോടതിയിലുള്ള പാമോയില്‍ കേസിലെ പ്രതിയായിരുന്നു കരുണാകരന്‍. അദ്ദേഹം മരിച്ചു പോയപ്പോള്‍ മറ്റുള്ളവരും ആ കാര്യം മറക്കുന്നു. ശവശരീരത്തെ വരെ കുത്തിനോവിക്കുന്ന വിജയന്റെ സാഡിസം പൊതു സമൂഹത്തിനില്ലാത്തതുകൊണ്ടാണത്. വി എസ് ഇപ്പോഴും കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ്. ഏറ്റവും വലിയ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്ന വ്യക്തിയും.

ഇംഗ്ളണ്ടില്‍ സന്ദര്‍ശനത്തിനു പോയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന ചെറിയ ആരോഗ്യ പ്രശ്നം വഷളായപ്പോള്‍ അതിനു ചികിത്സ തേടി. അതാണു താങ്കളീ പറയുന്ന minor surgery എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതൊക്കെ ഓര്‍ത്തിരിക്കാന്‍ വേണ്ടിയുള്ള പ്രാധാന്യം പൊതു സമൂഹം അതിനു കല്‍പ്പിക്കുന്നില്ല. കുറച്ച് അല്‍പ്പന്‍മാരുടെ മനസിലേ അതുള്ളൂ.

പാര്‍ട്ടിക്കുള്ളില്‍ പലതും സംഭവിച്ചിട്ടുണ്ട്. അതൊക്കെ ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ മാത്രം. വി എസ് ഭരണരംഗത്തിരുന്നപ്പോള്‍ ഒന്നുമുണ്ടായിട്ടില്ല. ആകെ രണ്ടെണ്ണമേ scandals എന്നു പറയാവുന്ന തരത്തില്‍ എതിരാളികള്‍ക്ക് ഉയര്‍ത്തികൊണ്ടു വരാനായുള്ളു. ഭൂമിദാന കേസും, അരുണ്‍ കുമാറിനു ഏതോ ഒരു സ്ഥാനം ​നല്‍കാന്‍ ഉള്ള നിര്‍ദ്ദേശവും. ഭൂമിദാനത്തേക്കുറിച്ച് കേരള ഹൈക്കോടതി തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അരുണ്‍ കുമാറിനെ നിയമിക്കാനുള്ള നിര്‍ദ്ദേശം വന്നപ്പോള്‍ അടുത്ത മന്ത്രി സഭ തീരുമാനം എടുക്കട്ടെ എന്നായിരുന്നു വി എസ് ഫയലില്‍ എഴുതിയത്.

Even the public do not consider these two as having any merit to accuse V S. Just scandals for sake of scandals. These are big issues only for people like you.

Ananth said...

വിജയനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നു താങ്കള്‍ പറയുന്നതിന്റെ കാരണം കൂടി ഒന്നു പറയാമോ?

please read your own article once again - his actions as state secretary has resulted in this prolonged group warfare and though he has the leadership largely with him through coercive tactics, it has resulted in alienting a large section of the party cadre and sympathisers.....he and his team has followed policies that are diametrically opposite to the party line in respect of privatisation, helping real estate mafia ,lottery mafia etc...and then of course if what vs says about lavlin , tp murder etc is true his complicity or even connivance at the wrongdoings is enough to warrant expulsion...you can cite any number of reasons...stalwarts like mvr , krg etc have been thrown out on far lesser and flimsier grounds......if you are not convinced of the need to oust pinarayi ( and perhaps kodiyeri and three jayarajans too ) perhaps you are writing these articles just for public consumption without any sincerity and like your idol , becomes a devout cardholder when it comes to party discipline

kaalidaasan said...

>>>>>if you are not convinced of the need to oust pinarayi ( and perhaps kodiyeri and three jayarajans too ) perhaps you are writing these articles just for public consumption without any sincerity and like your idol , becomes a devout cardholder when it comes to party discipline.<<<<

അനന്തത് വേറെ അര്‍ത്ഥത്തില്‍ എടുക്കേണ്ട. എന്ത് കൊണ്ട് വിജയനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നതിനു താങ്കളുടെ കാരണങ്ങളറിയാന്‍ വേണ്ടിയാണു ഞാന്‍ അത് ചോദിച്ചത്. ഏതായാലും താങ്കള്‍ മുകളില്‍ നിരത്തിയ കാരണങ്ങളൊക്കെ വിജയന്‍ ഒറ്റക്കു ചെയ്യുന്നതല്ല. ഒരു പറ്റം അനുയായികളുമായി ചേര്‍ന്ന് ചെയ്യുന്നതാണ്. പാര്‍ട്ടി സെക്രട്ടേറിയറ്റിലെയും സംസ്ഥാന സമിതിയിലെയും 90% അംഗങ്ങളും വിജയന്റെ ഈ വക പ്രവര്‍ത്തികള്‍ക്ക് കൂട്ടു നില്‍ക്കുന്നു. അതുകൊണ്ടാണ്, ഇതുപോലെ ഒരു പാര്‍ട്ടിയില്‍ വി എസിനെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല എന്ന് ഞാന്‍ പറഞ്ഞത്. വിജയന്‍ നയിക്കുന്ന ഒരു പാര്‍ട്ടിയില്‍ വി എസിനേപ്പോലെ ഒരാള്‍ക്ക് ഒന്നും ചെയ്യാനില്ല.

വി എസിനെയോ വിജയനെയോ പുറത്താക്കിയതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല. ഇന്നത്തെ പാര്‍ട്ടി നയങ്ങളും നിലപാടുകളുമാണു മാറേണ്ടത്.

coercive tactics, alienting a large section of the party cadre and sympathisers, policies that are diametrically opposite to the party line തുടങ്ങിയ നയങ്ങള്‍ മാറിയാല്‍ പോരേ?

വിജയനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി, പാര്‍ട്ടി നയപരിപാടികളും കമ്യൂണിസ്റ്റാശയങ്ങളും നടപ്പാക്കാന്‍ ശേഷിയുള്ള ഒരാളെ സെക്രട്ടറി ആക്കിയാലേ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീരൂ. ഇന്നത്തെ പാര്‍ട്ടിയിലുള്ള എല്ലാ വിഭാഗീയ പ്രാവര്‍ത്തനങ്ങളുടെയും മൂല കാരണം  വിജയനാണ്. പാര്‍ട്ടി പിടിച്ചെടുത്ത് വരുതിയിലാക്കാന്‍ വിജയന്‍ കളിക്കുന്ന കളികളാണു പ്രശ്നങ്ങളുണ്ടാക്കുന്നത്.

Ananth said...

ഇംഗ്ളണ്ടില്‍ സന്ദര്‍ശനത്തിനു പോയപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന ചെറിയ ആരോഗ്യ പ്രശ്നം വഷളായപ്പോള്‍ അതിനു ചികിത്സ തേടി.

At the time the time of the London trip Achuthanandan had already elevated his then protégé Pinarayi to the state secretary post, and with an eye on cm gaddi (hoping that ldf would win the 2001 election and that he would become a successor to nayanar) …. was holding just the LDF convener position…...a relatively out of limelight post like vaikom vishwan now…..therefore there may not have been much national media coverage for him…..i am unable to access the archives of the vernacular press…...but in the national media itself there are enough references to nail your figment of imagination of achuthanandan the globe trotter stopping over at London for attending to a health problem that arose in transit....….


In addition to the one I quoted earlier, look at this report in THE HINDU on 5th Feb 2001


“None of the LDF constituents is happy with the way things are moving now. The Front as a whole is yet to live down the embarrassment caused by the Cabinet veto in the engineering college issue. Equally ignominious has been the Health Department's surprise decision to legalise private practice by Government doctors and the overnight roll-back of the same. There is a growing feeling that all this happened because of the LDF's failure to intervene effectively in the affairs of governance.
Of course, the LDF convener, Mr. V.S. Achuthanandan's indifferent health and his visit abroad for treatment had caused some disruption, but he has been taking an active part in LDF affairs ever since his return to Kerala. The lethargy of the LDF, it must be said, was more on account of the preoccupations of the individual constituents, particularly the CPI(M).”

http://www.hindu.com/thehindu/2001/02/05/stories/0405211e.htm


this thing got streched out only because you insisted that

He did not go to London with any intention of getting treatment.

even then i commented as follows...

Of course this is something that is not very relevant to the thrust of your argument in the panarayi versus vs battle and that is why i said i am merely pointing out a factual error......from the reports in hindu that i have quoted it is established beyond any doubt that he went abroad for treatment

once again.....it was not his going abroad for treatment that caused the controversy, but his insensitive comments in trying to justify it......nobody is interested in digging up such ghosts from the past, but when someone tries to rewrite history, those who remember things would try to set the record straight thatsall.....

kaalidaasan said...

>>>>>>once again.....it was not his going abroad for treatment that caused the controversy, but his insensitive comments in trying to justify it......nobody is interested in digging up such ghosts from the past, but when someone tries to rewrite history, those who remember things would try to set the record straight thatsall.....<<<<<

വി എസ് ഏത് അസുഖത്തിന്, എന്തു ചികിത്സ തേടി വിദേശത്തു പോയി എന്ന് താങ്കള്‍ക്ക് പറയാന്‍ സാധിക്കുന്നില്ല. അദ്ദേഹം ​വിദേശത്തു പോയപ്പോള്‍  തേടിയ ഒരു ചികിത്സ സംബന്ധിച്ചുണ്ടായ വിവാദത്തേക്കുറിച്ച് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ഉദ്ധരിക്കാനേ കഴിയുന്നുള്ളു. ഭൂമിദാനക്കേസിന്റെ വിവാദത്തേക്കുറിച്ച് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍  അദ്ദേഹം ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി ബന്ധുക്കള്‍ക്ക് എഴുതിക്കൊടുത്തു എന്നും  വേണമെങ്കില്‍ മനസിലാക്കാം. അതൊക്കെ വായിക്കുന്നവരുടെ മനോനില അനുസരിച്ചിരിക്കും. അതുപോലെയേ ഉള്ളു ഇതും.

ആകേകൂടി പറയുന്നത് ഒരു minor surgery ആണു ലണ്ടനില്‍ ചെയ്തതെന്നാണ്. ഒരു minor surgery ക്ക് വേണ്ടി മാത്രമായിട്ട് വി എസ് ഇന്നുവരെ വിദേശത്തു പോയിട്ടില്ല. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ചികിത്സയെ അതിന്റെ പേരില്‍ അവഹേളിച്ചിട്ടുമില്ല.

Unknown said...

കാളിദാസന്‍ - Ananth പറഞ്ഞ വി എസിന്റെ ചികില്‍ത്സ കാര്യത്തില്‍ ചെറിയ സത്യമുണ്ട് എന്ന് എന്റെ പഴയ ഓര്മ പറയുന്നു. കാരണം ആ കാലത്ത് ഞാന്‍ ഒരു പാര്‍ട്ടി മെംബെര്‍ഷിപ്‌ന് മുന്‍പുള്ള പാര്‍ട്ടി അനുഭാവി ഗ്രൂപ്പ്‌ അംഗം ആയിരുന്നു.(18 തിക ഞ്ഞാല്‍ മാത്രമേ അന്ന് പാര്‍ട്ടി മെംബെര്‍ഷിപ്‌ കിട്ടുമായിരുന്നുള്ളൂ)ഈ കാര്യം നിയമ സഭയില്‍ ചര്‍ച്ച ആയതൊക്കെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.അത് കാര്യമായ അസുഖതിനാണോ അല്ലയോ എന്നത് എനിക്ക് ഓര്‍മയില്ല. പക്ഷെ അന്നത്തെ ഭരണ പക്ഷവും മനോരമ പത്രവും അത് വളരെ കാര്യമായ രീതിയില്‍ ഉപയോഗിച്ചിരുന്നു. അതിന്റെ പിന്നാമ്പുറത്ത് കേട്ടത് - അന്നത്തെ മന്ത്രിയായിരുന്ന ടി എം ജേക്കബ്‌ വേറേതോ അസുഖത്തിന് ലണ്ടനില്‍ ചികിത്സ കഴിഞു വന്നിരിന്നു. അദ്ധേഹത്തിന്റെ ശുപാര്‍ശ കേട്ട വി എസ ലണ്ടനില്‍ പോയി ചികിത്സിച്ചു എന്നും, ജേക്കബ്‌ വേണ്ട സഹായങ്ങള്‍ ചെയതത് കൊണ്ട് വി എസ ജേക്കബിന് എതിരെയുള്ള കേസുകള്‍ ദുര്‍ബലമാക്കിയെന്നും (വി എസ് ജെകബിനെതിരെയുള്ള കേസുമായി നടക്കുന്ന സമയവുമായിരുന്നു), കെ എം മണിയോട് അനുഭാവമുള്ള കേരള കോണ്‍ഗ്രസുകാര്‍ പറഞ്ഞു നടക്കുന്നുണ്ടായിരുന്നു.

kaalidaasan said...

മനോജ്,

വി എസിന്റെ ചികിത്സാകാര്യത്തില്‍ അനന്ത് പറയുമ്പോലെ വിവാദമുണ്ടായിട്ടുണ്ട്. യു ഡി എഫ് വിവാദമാക്കി. യു ഡി എഫിന്റെ ഭാഗമായിരുന്ന മാണി കോണ്‍ഗ്രസും ആ വിവാദത്തില്‍  തങ്ങളുടേതായ പങ്കും വഹിച്ചിട്ടുണ്ട്. ലാവലിന്‍ കേസില്‍ വിജയനെ പ്രതിയാക്കാന്‍ വി എസ് ന്യാധിപന്‍മാരെ സ്വാധീനിച്ചു എന്ന് വി എസിന്റെ പാര്‍ട്ടി തന്നെ പ്രചരിപ്പിക്കുന്നുണ്ട്. അതന്വേഷിച്ച് അന്വേഷണകമ്മീഷന്‍ തെളിവെടുപ്പു നടത്തി ശരിയാണെന്ന റിപ്പോര്‍ട്ടും കൊടുത്തിട്ടുണ്ട്. വിവാദവും ആരോപണവും ഉന്നയിക്കാന്‍ പ്രത്യേക അനുവാദം വേണ്ടല്ലൊ.

റ്റി എം ജേക്കബിന്റെ ശുപാര്‍ശ കേട്ട് ഒരു minor surgery ചെയ്യാന്‍ വേണ്ടി വി എസ് ലണ്ടണില്‍ പോയെന്നും, ശുപാര്‍ശ ചെയ്തതിനു പ്രത്യുപകാരമായിട്ട് ജേക്കബിനെതിരെയുള്ള കേസ് വി എസ് ദുര്‍ബലമാക്കി, എന്നും  വിശ്വസിക്കാന്‍ തക്ക വിവരക്കേട് എനിക്കില്ല. കേരളത്തിലെ ഒരു ഓണം കേറാമുലയില്‍  വിഎസ് അനധികൃതമായി 2.5 ഏക്കര്‍ സ്ഥലം തന്റെ ബന്ധുവിനു പതിച്ചു നല്‍കി എന്നു പറയുന്നതുപോലെ ഉള്ള ഒരു തമാശയാണിതും.

Ananth said...

കേരളത്തിലെ ഒരു ഓണം കേറാമുലയില്‍ വിഎസ് അനധികൃതമായി 2.5 ഏക്കര്‍ സ്ഥലം തന്റെ ബന്ധുവിനു പതിച്ചു നല്‍കി എന്നു പറയുന്നതുപോലെ ഉള്ള ഒരു തമാശയാണിതും.


it is a fact that the 2.5 acre land was allotted to a relative of achu long back when karunakaran was cm as a part of then prevailing rule benefiting ex-service personnel.....there was a provision that the money equivalent to the worth of trees on such land is to be paid to the govt before it can be claimed and that there would be a lock in period of 25 years during which ownership of such land could not be transferred.....this man did not bother to pay up and take possession as the land price those days were very low and it was not worth the effort.....however in the recent past with the real estate boom the price of that property became crores and he wanted to exercise the old claim....and his applications were rejected by the concerened departments as null and void....but when his relative achuthanandan became cm he used that clout in pushing through his application.....it is said that papers were processed at lightning speed as per instructions from the cm's office......as such ,not only was the claim granted , the provision of lock in period was waived too......now this much is the fact of the case...whether achuthanandan can be accused of nepotism in this case is doubtful...or even whether he directly involved himself in this case is also doubtful.....but one thing is definite....if achuthanandan was not in the cm position at that time mr somans application would not have moved beyond the first table where he submitted it.

kaalidaasan said...

>>>>this man did not bother to pay up and take possession as the land price those days were very low and it was not worth the effort....<<<

താങ്കളീ പറയുന്നത് തെറ്റാണ്. അദ്ദേഹത്തിനു നല്‍കിയ ഭൂമിക്ക് അടക്കേണ്ട തുക കെട്ടിവയ്ക്കാന്‍ ചെന്നപ്പോള്‍ അതേ ഭൂമി മറ്റൊരാള്‍ക്ക് അനുവദിച്ചതാണെന്നു മനസിലായി.അതുകൊണ്ടാണു കൈപ്പറ്റാന്‍ സാധിക്കാതെ പോയത്. ഇതൊക്കെ കേസിന്റെ ഹൈക്കോടതിയിലെ വിചാരണ വേളയില്‍ കോടതിയില്‍ വെളിപ്പെടുത്തപ്പെട്ട സംഗതികളാണ്.

കരുണാകരന്‍ അന്നനുവദിച്ചത് അന്നത്തെ കണ്ണൂര്‍ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കിലെ എന്‍മകജെ വില്ലേജിലെ മൂന്ന് ഏക്കര്‍ ഭൂമി യായിരുന്നു. അതിനു കെട്ടി വയ്ക്കേണ്ടിയിരുന്നത് 673 രൂപാ 50 പൈസയും. 1977 ല്‍  മൂന്നേക്കര്‍ ഭൂമിക്ക് 673 രൂപാപോലുമില്ലായിരുന്നു എന്ന് താങ്കളാരെയാണു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്?

1977ല്‍  ഭൂമി അനുവദിച്ചതിന്റെ രേഖകളേക്കുറിച്ച് ഈ വാര്‍ത്തയില്‍ വായിക്കാം.

ഭൂമി ദാനക്കേസ്: സോമന് ഭൂമി അനുവദിച്ചിട്ടില്ലെന്ന വിജിലന്‍സ് വാദം പൊളിഞ്ഞു

kaalidaasan said...

>>>>it is said that papers were processed at lightning speed as per instructions from the cm's office......as such ,not only was the claim granted , the provision of lock in period was waived too......now this much is the fact of the case.<<<

Lightning speed എന്നു താങ്കളി പറയുന്നത് വി എസിനെതിരെ ഉള്ള കേസിലെ ഒരു ആരോപണമാണ്. ഈ കാര്യത്തേപ്പറ്റി ഈ കേസില്‍ വിധി പറഞ്ഞ ജഡ്ജി വിധി ന്യായത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.

Looking into Ext.R1(g) also, it is noticed the application given by 5th accused is dated 09.03.2007 and the District Collector made an endorsement to the Deputy Collector (R.R) "Please pay personal attention" on 12.03.2007. The Deputy Collector as per his endorsement forwarded copy to the Tahasildar on 27.03.2007 for urgent report. The despatch seal would show that it was sent from the Collectorate on 30.03.2007. The aforesaid endorsements seen on the application also indicate whatever be the alleged conversation which the Chief Minister had with the District Collector referred to in the application, the application moved at snail's pace.

താങ്കള്‍ക്കീ കേസിന്റെ വിഅശാംശങ്ങളറിയില്ല എന്താണു വി എസിനെതിരെ ഉള്ള ആരോപണം എന്നു പോലും അറിയില്ല. അതുകൊണ്ടാണ്,the provision of lock in period was waived too എന്നൊക്കെ എഴുതി വച്ചിരിക്കുന്നത്. വി എസ് ചികിത്സിക്കാന്‍ പോയത് ഓര്‍മ്മയില്‍ നിന്നെഴുതുന്നതുപോലെ ഇത് ഓര്‍മ്മയില്‍ നിന്നൊന്നും എഴുതേണ്ട. ഈ കേസില്‍ താങ്കളീ പരാമര്‍ശിക്കുന്ന വിഷയം വിശദമായി തന്നെ ജഡ്ജി പ്രതിപാദിക്കുന്നുണ്ട്. അതിലെ പ്രസക്ത ഭാഗം.

Attempt to commit the offence of corruption imputed against the petitioner with the acts purported to have been done by him for lifting the bar of alienability over the assigned land of 5th accused, abusing his position as the Chief Minister, a public servant, has now to be looked into.

Empowerment of the Government to dispense with any provision covered by the Rules in the assignment of the land cannot be doubted for a moment. The revenue officials have made some objections in lifting of bar of alienability over the assigned land and that was overlooked by the Council of Ministers is of little merit when the objections of the revenue officials could not be considered as binding on the Council of Ministers. Viewed in that perspective, and more so, in the backdrop that 5th accused was assigned a land in 1977, and later, on his request for alternate site in lieu of the previous land assigned, an alternate site was given, and on his request, some instructions were given by the petitioner Chief Minister, even if that be so, to the revenue officials, to consider the lifting of bar of alienability over his assigned land and also taking a decision to do so in the Council meeting, by no stretch of imagination, could be considered as acts done with dishonest intention amounting to corrupt acts abusing his position as public servant.

kaalidaasan said...

>>>>but one thing is definite....if achuthanandan was not in the cm position at that time mr somans application would not have moved beyond the first table where he submitted it.<<<

ആര്‍ക്കും ഇതുപോലെ ഊഹാപോഹങ്ങള്‍ പരത്താം. ഈ കേസിലെ വിധി പൂര്‍ണ്ണമായും  ഇവിടെ വായിക്കാം.

W.P. (C) No. 21529 of 2012 - V.S. Achuthanandan Vs. State of Kerala, (2012) 281 KLR 429

സോമന്‍ വി എസിന്റെ സഹോദരന്‍  ആയതുകൊണ്ടാണിതൊക്കെ ചെയ്തതെന്ന എഫ് ഐ ആറിലെ അരോപണത്തോട് ജഡ്ജി പ്രതികരിച്ചത് ഇങ്ങനെ.

I have already pointed out that the relationship imputed of, between petitioner and 5th accused as brothers is silly. No doubt, that was so put forth to cement the foundation for the alleged criminal acts of petitioner as favours done to 5th accused, acts constituting nepotism, abusing his position as a public servant. Strangely where the FIR has been registered after a preliminary enquiry, the police officer, who conducted such enquiry refers only to a report of the Tahsildar to impute in the FIR that 5th accused is the brother of petitioner. Statement of the respondents filed by the DGP the relationship of 5th accused with petitioner is shown as grandson of petitioner's maternal grandmother's sister. To a Chief Minister of the State, all his subjects, at least below his age, can be considered and treated as his brothers and sisters. If that be so, 5th accused can be a brother of the petitioner, but otherwise he is a person with whom he is having a too remote and distant relationship. Foundation of the case against the petitioner imputing that he has done illegal acts of favoritism to his brother 5th accused, to project imputations of corruption against the petitioner, is too shaky and not worthy enough even to be taken note of as an incriminating circumstance.

Ananth said...

if a person commits murder and then court acquits him as prosecution could not prove the charges.....legally the person is innocent.....but in the public eye he is still someone who has got away with murder.....legal findings can be contradictory at sessions/high court/ supreme court levels like we see in the case of suryanelly case......the same judgement that you have quoted to proclaim his innocence can be used to confirm his role in this affair as the highlighted portion does...

>>>Viewed in that perspective, and more so, in the backdrop that 5th accused was assigned a land in 1977, and later, on his request for alternate site in lieu of the previous land assigned, an alternate site was given, and on his request, some instructions were given by the petitioner Chief Minister, even if that be so, to the revenue officials, to consider the lifting of bar of alienability over his assigned land and also taking a decision to do so in the Council meeting, by no stretch of imagination, could be considered as acts done with dishonest intention amounting to corrupt acts abusing his position as public servant.<<<<

in any case i already said...

.whether achuthanandan can be accused of nepotism in this case is doubtful...or even whether he directly involved himself in this case is also doubtful.

apart from all this legal hairsplitting, what is indelibly imprinted on the public memory is the fact that ...

if achuthanandan was not in the cm position at that time mr somans application would not have moved beyond the first table where he submitted it

this no guesswork....if anything it is confirmed by the documents you have presented here !

Baiju Elikkattoor said...

അനന്ത്,

വിട്ടു കൊടുക്കരുത്! വീണിടത്ത് കിടന്നു ഉരുളാനും ഉരുണ്ടിടത്തു തന്നെ നിരങ്ങാനും ഇനിയും ധാരാളം scope ഉണ്ട്....!!!

Ananth said...

Baiju Elikkattoor said...

അനന്ത്,

വിട്ടു കൊടുക്കരുത്! വീണിടത്ത് കിടന്നു ഉരുളാനും ഉരുണ്ടിടത്തു തന്നെ നിരങ്ങാനും ഇനിയും ധാരാളം scope ഉണ്ട്....!!!

apart from acting as a cheerleader i have never seen you express an opinion, or present an argument in any cogent fashion.....so, please, spare me your pathetic attempt at sarcasm.....you are over-reaching....

kaalidaasan said...

>>>>>if a person commits murder and then court acquits him as prosecution could not prove the charges.....legally the person is innocent.....<<<<

Come on Ananth.

Why you resort to silly and cheap tactics like this? And comparing this case to a murder and acquittal by the court. Be a little bit mature. Has this case undergone any trail? The judge has gone through the FIR and the way inquiry was conducted to indict VS in this issue. And opined that there was absolutely no basis to frame a corruption case or nepotism case in this particular issue.

The first legal advice given by an experienced advocate to the government was that there was no ground to accuse VS in this issue. But government turned down that and got another advice from a favorable advocate.

This is an alleged corruption which was committed in the past few years. The issue not a secret either. This was a government order. Everything was done in black and white. It involved all the concerned departments of the government machinery.

I think you are grown up to understand the merits and demerits of this issue. The question is whether there is any sort of corruption or nepotism. Just because the petitioner happened to be a distant relative of the CM, can you say that he doesn't have the same rights of an ordinary citizen.

What is done illegally in this case? Use your common sense and argue based on valid real points. Not on imagination or what is being spread as rumors by media and politicians.

I will just rearrange your own words as the opinion of the judge, if a vigilance officer was a person with minimum knowledge about CPC and common sense this case would not have moved beyond the first table where the allegation was submitted to.

kaalidaasan said...

>>>>>iin any case i already said...
.whether achuthanandan can be accused of nepotism in this case is doubtful...or even whether he directly involved himself in this case is also doubtfu<<<<


താങ്കള്‍ക്കീ കേസിനേക്കുറിച്ച് ഒന്നുമറിയില്ല. അതുകൊണ്ടാണ്, ഇതുപോലെ അഭിപ്രായം പറയുന്നത്.

സോമന്‍ തന്റെ ബന്ധുവാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്, വി എസ് ഇതില്‍ ഇടപെട്ടത്. അദ്ദേഹത്തിനിതില്‍ നേരിട്ട് പങ്കുമുണ്ട്. അദ്ദേഹത്തിന്റെ ഓഫീസില്‍ കിട്ടിയ പരാതിക്ക് പരിഹാരമുണ്ടാകണമെന്ന നിര്‍ദ്ദേശം കാസര്‍ക്കൊട് കളക്ടര്‍ക്ക് നല്‍കിയത് അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ്. ഇതൊന്നും താന്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം എപ്പോഴെങ്കിലും പറഞ്ഞിട്ടുമില്ല.

ഭരണത്തിലെ പല വകുപ്പുകളും മന്ത്രിസഭയും കൂടി അറിഞ്ഞ് എടുത്ത തീരുമാനമായിരുന്നു ഇത്. പിന്നെ താങ്കളെന്തിനാണു വീണ്ടും doubtful എന്നൊക്കെ പറയുന്നത്?

kaalidaasan said...

>>>>>the same judgement that you have quoted to proclaim his innocence can be used to confirm his role in this affair as the highlighted portion does...<<<<

സോമനു ഭൂമി അനുവദിച്ചതില്‍ തനിക്ക് പങ്കില്ല എന്ന് വി എസ് എപ്പോഴെങ്കിലും  പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലൊ.

1977 ല്‍ സോമനനുവദിച്ച ഭൂമി പല കാരണങ്ങള്‍ കൊണ്ടും കൈപ്പറ്റാന്‍ കഴിഞ്ഞില്ല. ആ ഭൂമിയില്‍ അവകാശവാദവുമായി വേറെ മൂന്നു പേര്‍ വന്നു. പിന്നീടത് കേസായി. കേസു തീര്‍പ്പായപ്പോള്‍ അതൊന്നും സോമനെ ആരും അറിയിച്ചില്ല. മറ്റാര്‍ക്കോ ആ ഭൂമി പതിച്ചും നല്‍കി. ഇതൊക്കെ സോമന്‍ അറിയുന്നത് കുറെക്കാലങ്ങള്‍ക്ക് ശേഷമാണ്. ആ ഭൂമി വീണ്ടും അനുവദിക്കണമെന്ന അപേക്ഷ കൊടുത്തപ്പോള്‍ അത് പ്രാദേശിക അധികാരികള്‍  തള്ളിക്കളഞ്ഞു. അപ്പോഴാണു സോമന്‍ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മുഖ്യ മന്ത്രി എന്ന നിലയില്‍ വി എസ് ഇതില്‍ ഇടപെട്ടിട്ടുണ്ട്. ഭൂമി അനുവദിക്കാമെങ്കില്‍ അങ്ങനെ ചെയ്യാന്‍ ഉത്ത്തരവാദപ്പെട്ട അധികാരികളോട് വി എസ് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. അതില്‍ എന്താണപകാത?

ഏത് കാരണത്താലായലും 1977 ല്‍ അനുവദിച്ച ഭൂമി ലഭിച്ചില്ല എന്നത് സത്യമല്ലേ. എങ്കില്‍ അതിനു പരിഹാരമുണ്ടാകണം. ഉമ്മാന്‍ ചാണ്ടി നാടുനീളെ ഓടി നടന്ന് വര്‍ഷങ്ങളായി പരിഹാരമുണ്ടാക്കാത്ത അനവധി പ്രശ്നങ്ങളില്‍  പെട്ടെന്നു പരിഹാരമുണ്ടാക്കുന്നില്ലേ? അതൊക്കെ നിയമ വിരുദ്ധമാണെന്ന് പറയാന്‍ പറ്റുമോ? പി എസ് സി advice memo ലഭിച്ചിട്ടും, പല സങ്കേതിക കാരണങ്ങളാലും  ജോലി ലഭിക്കാതിരുന്ന പലര്‍ക്കും  സര്‍ക്കാരും കോടതിയുമിടപെട്ട് ജോലി നല്‍കാറുണ്ട്. 30 വര്‍ഷം മുന്നെ ഇതുപോലെ ജോലി ലഭിക്കാതിരുന്ന ഒരാള്‍ക്ക് വിരമിക്കുന്നതിനു തൊട്ടു മുന്നെ ജോലി കൊടുത്ത് എല്ലാ ആനുകൂല്യങ്ങളൊടും കൂടി ആ വ്യക്തി വിരമിച്ചതായി അടുത്ത നാളില്‍ വായിച്ചിരുന്നു.

സോമനു ഭൂമിക്ക് ആര്‍ഹത ഇല്ലെന്ന് സര്‍ക്കാരോ ഇപ്പോള്‍ കേസെടുത്ത മറ്റാരെങ്കിലുമോ പറയുന്നില്ല. താങ്കള്‍ക്ക് തോന്നുന്നുണ്ടോ? കേരള കര്‍ണ്ണടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഒരു മൂലയില്‍ 2.3 ഏക്കര്‍ തരിശു ഭൂമിയാണു സോമനു നല്‍കിയത്. തിരുവനന്തപുരത്തോ എറണാകുളത്തോ ഉള്ള ഏക്കറുകളല്ല. അത് നല്‍കിയത് തെറ്റാണെങ്കില്‍ വി എസിനെ കുറ്റപ്പെടുത്താം. അത് നല്‍കിയത് നിയമ ലംഘനമാണെന്ന് സുബോധമൂള്ള ആരും പറയില്ല. കേരളത്തിലെ പലര്‍ക്കും അതില്‍ സംശയമുണ്ടായിരുന്നു. ആ സംശയമാണു കോടതി ദുരീകരിച്ചത്.

പിന്നെ വരുന്ന പ്രശ്നം വില്‍പ്പനാവകാശം നല്‍കാന്‍ ആലോചിച്ചതാണ്. അത് താങ്കള്‍ പറയുമ്പോലെ നല്‍കിക്കൊണ്ട് ഒരു സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിട്ടില്ല. സോമന്‍ അതിനു വേണ്ടി അപേക്ഷ നല്‍കി. അതേക്കുറിച്ച് നടപടി എടുക്കാന്‍  സര്‍ക്കാര്‍ വകുപ്പുകളോട് വി എസ് നിര്‍ദ്ദേശിച്ചു. റെവന്യൂ വകുപ്പിലെയും നിയമ വകുപ്പിലെയും പലരും അതിനെ എതിര്‍ത്തപ്പോള്‍ മന്ത്രിസഭയുടെ പരിഗണനക്കു വിട്ടു. റെവന്യൂ വകുപ്പിന്റെ നിര്‍ദേശത്തെ മറികടക്കാന്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്ന് നിയമം വ്യാഖ്യാനിക്കുന ജഡ്ജി പറയുന്നു. ഇതാണദ്ദേഹത്തിന്റെ വാക്കുകള്‍.

The revenue officials have made some objections in lifting of bar of alienability over the assigned land and that was overlooked by the Council of Ministers is of little merit when the objections of the revenue officials could not be considered as binding on the Council of Ministers.

മന്ത്രി സഭ ഇതുപോലെയുള്ള നിര്‍ദ്ദേശം നല്‍കി. മന്ത്രി സഭായോഗത്തില്‍ വി എസ് തന്നെയാണീ നിര്‍ദ്ദേശം നല്‍കിയതും. പക്ഷെ അതേക്കുറിച്ച് പിന്നീടെതിര്‍പ്പുണ്ടായപ്പോള്‍  അത് നടപ്പിലാക്കുന്നത് തടഞ്ഞു. സോമനു ഭൂമി പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവേ ഇറങ്ങിയുള്ളു. വില്‍പ്പനാകാശം എടുത്തു കളഞ്ഞുകൊണ്ടുള്ള ഒരുത്തരവുമിറങ്ങിയില്ല. ഇല്ലാത്ത ഒരുത്തവാരുണ്ടെന്നു പറഞ്ഞാണു കേസെടുത്തതും.

വി എസ് അങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍  തന്നെ അതില്‍ അഴിമതിയോ സവജനപക്ഷപാതമോ ആരോപിക്കാനാവില്ല എന്നാണു കോടതി അഭിപ്രായപ്പെട്ടത്. 1977 ല്‍ ലഭിക്കേണ്ടിയിരുന്ന ഭൂമി, ഇപ്പോള്‍ നല്‍കുമ്പോള്‍ മുന്‍കാല പ്രാബല്യം നല്‍കാന്‍ ആലോചനയുണ്ടായി എന്നതു മാത്രമാണിതിലെ പ്രശ്നം. സര്‍ക്കാര്‍ തീരുമാനം എടുക്കുന്ന എത്രയോ കാര്യങ്ങളില്‍ മുന്‍കാല പ്രാബല്യം നല്‍കുന്നുണ്ട്. ഇതും അതില്‍ ഒന്നു മാത്രമാണ്. പക്ഷെ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല ആലോചിച്ചതേ ഉള്ളു.

വി എസിനോടുള്ള പക തീര്‍ക്കാന്‍ വേണ്ടി മാത്രം കെട്ടിപ്പൊക്കിയ ഒരു കേസാണിതെന്ന് ഈ കേസിനേക്കുറിച്ച് പഠിക്കുന്ന ആര്‍ക്കും മനസിലാകും. ശ്രീ കെ പി സുകുമാരന്‍  ആദ്യമൊക്കെ വി എസ് ഇതില്‍ അഴിമതി കാണിച്ചു എന്ന് വാദിച്ചിരുന്നു. പക്ഷെ വിശദമായി പഠിച്ചപ്പോള്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസുപോലുമല്ല എന്നദ്ദേഹം  ഇപ്പോള്‍ പറയുന്നു. താങ്കള്‍ക്കിനിയും ഈ കേസിനേക്കുറിച്ച് മനസിലായിട്ടില്ല.

kaalidaasan said...

>>>>>apart from all this legal hairsplitting, what is indelibly imprinted on the public memory is the fact that ...
if achuthanandan was not in the cm position at that time mr somans application would not have moved beyond the first table where he submitted it
this no guesswork....if anything it is confirmed by the documents you have presented here !<<<


Publicക്കിന്റെ ഇടയില്‍ താങ്കളൊരു സര്‍വേ നടത്തിയിട്ടുണ്ടോ ഈ വിഷയം സംബന്ധിച്ച്?

ഈ വിഷയം സജീവ ചര്‍ച്ചയായിരുന്നപ്പോള്‍ കേരള കൌമുദിയും മംഗളവും  വായനക്കാരോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. വി എസ് സ്വജനപക്ഷപാതം  നടത്തിയിട്ടുണ്ടെന്ന് കരുതുന്നുണ്ടോ? എന്നായിരുന്നു ചോദ്യം. അതില്‍ പങ്കെടുത്ത 90% ആളുകളും പറഞ്ഞത് ഇല്ല എന്നായിരുന്നു.

സോമനല്ല വേറെ ആരെങ്കിലുമിതുപോലെ ഒരപേക്ഷയുമായി ചെന്നാല്‍ ആദ്യ മേശയില്‍ തന്നെ അത് തള്ളപ്പെടും. അത്രക്ക് കാര്യക്ഷമമാണ്, നമ്മുടെ ഭരണ രംഗം. തൊടു ന്യായങ്ങളും ഇല്ലാത്ത നിയമവശവും പറഞ്ഞ പൊതു ജനത്തിനു നീതി നിഷേധിക്കുക എന്നതാണവരുടെ ഹോബി. സര്‍ക്കാരോഫീസുകള്‍ പൊതുവെ പൊതു ജനത്തിനെ സഹയിക്കാനല്ല, കഷ്ടപ്പെടുത്തനാണു ശ്രമിക്കാറുള്ളത്.

സോമനല്ല വേറെ ഏത് പൌരനാണിതുപോലെ ഒരപേക്ഷയുമായി വിഎസ് എന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നതെങ്കിലും, കാര്യങ്ങള്‍ ഇതുപോലെ തന്നെയേ നടക്കുകയുണ്ടാകൂ. അനേകം പേര്‍ക്ക് ഇതുപോലെ നിഷേധിക്കപ്പെട്ട നീതി അദ്ദേഹം  പുനസ്ഥാപിച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ അതൊന്നും താങ്കളേപ്പോലുള്ളവര്‍ അറിയില്ല. അറിയാന്‍ ശ്രമിക്കാറുമില്ല. അത് താങ്കളുടെ പ്രത്യേക തരം മാനസിക അവസ്ഥ കൊണ്ടാണ്. വി എസ് പൊതു രംഗത്ത് ഇടപെട്ട ഒന്നും ഓര്‍ക്കാതെ, ചെയ്ത ഒരു നല്ല കാര്യം പോലും  അറിയാതെ, പ്രസംഗ ശൈലിയും സംസാരരീതിയും മാറ്റിയതു മാത്രം എടുത്തുപറയുന്ന താങ്കളൊന്നും അതറിയില്ല. അറിഞ്ഞിട്ടും കാര്യമില്ല.

ഇനി താങ്കളോടൊരു ചോദ്യം. സോമന്, ഇപ്പോള്‍ ഭൂമി കൊടുക്കുന്നതിനെ താങ്കള്‍ എതിര്‍ക്കുന്നുണ്ടോ?

kaalidaasan said...

>>>>>legal findings can be contradictory at sessions/high court/ supreme court levels like we see in the case of suryanelly case.....<<<

സൂര്യനെല്ലി കേസില്‍ സുപ്രീം കോടതി എന്താണു പറഞ്ഞതെന്നു പോലും താങ്കള്‍ക്കറിയില്ല. ഏതെങ്കിലും legal findings ന്റെ അടിസ്ഥാനത്തിലല്ല കേരള ഹൈക്കോടതി വിധി പറഞ്ഞത്. തന്നെ ബലാല്‍സംഗം ചെയ്തപ്പോള്‍ കുട്ടി അലറിക്കരഞ്ഞില്ല, രക്ഷപ്പെടാന്‍ ശ്രമിച്ചില്ല തുടങ്ങിയ അതി വിചിത്രമായ നിലപാടുകളാണു കോടതി സ്വീകരിച്ചത്. 16 വയസുള്ള ഒരു പെണ്‍കുട്ടിയുമായി ഉഭയസമ്മതപ്രാകരം ലൈംഗിക ബന്ധം നടത്തിയാലും  അത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുമെന്ന പ്രാഥമിക നിയമം പോലും  വിധി പറഞ്ഞ ജഡ്ജി തമസ്കരിച്ചു. അതിലൊക്കെയാണ്, സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചത്. Legal findings വിശകലനം ചെയ്യുമ്പോള്‍  വിവിധ കോടതികള്‍ വിവിധ അഭിപ്രായങ്ങള്‍  പറയുന്നതുപോലെ അല്ല ഇത്. കേസ് വിചാരണ ചെയ്ത കീഴ്ക്കോടതി കണ്ടെത്തിയ തെളിവുകളേക്കാള്‍ പ്രാധാന്യം ഇതുപോലുള്ള അസംബന്ധങ്ങള്‍ക്കാണു ജഡ്ജി കൊടുത്തത്. കീഴ്ക്കോടതി ശിക്ഷിച്ച പ്രതികള്‍ ഈ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു എന്നതില്‍ ഹൈക്കോടതിക്കും സംശയമൂണ്ടായില്ല. പക്ഷെ പ്രതികളെ വിട്ടയക്കാന്‍ പറഞ്ഞ കാരണം, കുറ്റം മുഴുവന്‍ പെണ്‍കുട്ടിയുടേതാണെന്ന കണ്ടെത്തലാണ്. ഇതില്‍ എവിടെയാണു legal findings? ഹൈക്കോടതി പരിധി ലംഘിച്ചും, legal findings പരിഗണിക്കാതെയും  തികച്ചും അനാവശ്യവും വേദനാജനകവുമായ പരാമര്‍ശങ്ങളാണ്, ഇരയേപ്പറ്റി പറഞ്ഞത്. അതിലാണു സുപ്രീം കോടതിക്ക് ഞെട്ടലുണ്ടായതും. ഹൈക്കോടഹി വിധി റദ്ദാക്കി, വീണ്ടും വിചാരണ നടത്താന്‍ നിര്‍ദ്ദേശിച്ചതുംഅതുകൊണ്ടാണ്. സുപ്രീം കോടതി വിധിയിലെ പ്രസക്തഭാഗങ്ങള്‍ ഇതാണ്.

The Supreme Court on Thursday frowned on the high court's suggestion that what happened with the victim had been with her implied consent. She had not raised an alarm despite ample opportunities, the high court had said.

The Supreme Court disagreed. "How can it be? We can understand consent for one man but for so many persons? We don't subscribe to this suggestion," the bench observed.

Ananth said...

kaalidaasan said...

"സോമന്‍ തന്റെ ബന്ധുവാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്, വി എസ് ഇതില്‍ ഇടപെട്ടത്. അദ്ദേഹത്തിനിതില്‍ നേരിട്ട് പങ്കുമുണ്ട്. അദ്ദേഹത്തിന്റെ ഓഫീസില്‍ കിട്ടിയ പരാതിക്ക് പരിഹാരമുണ്ടാകണമെന്ന നിര്‍ദ്ദേശം കാസര്‍ക്കൊട് കളക്ടര്‍ക്ക് നല്‍കിയത് അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ്. ഇതൊന്നും താന്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം എപ്പോഴെങ്കിലും പറഞ്ഞിട്ടുമില്ല.

ഭരണത്തിലെ പല വകുപ്പുകളും മന്ത്രിസഭയും കൂടി അറിഞ്ഞ് എടുത്ത തീരുമാനമായിരുന്നു ഇത്."

"സോമനല്ല വേറെ ആരെങ്കിലുമിതുപോലെ ഒരപേക്ഷയുമായി ചെന്നാല്‍ ആദ്യ മേശയില്‍ തന്നെ അത് തള്ളപ്പെടും"

all the above are absolute truths while...

"സോമനല്ല വേറെ ഏത് പൌരനാണിതുപോലെ ഒരപേക്ഷയുമായി വിഎസ് എന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നതെങ്കിലും, കാര്യങ്ങള്‍ ഇതുപോലെ തന്നെയേ നടക്കുകയുണ്ടാകൂ."

is a highly subjective opinion ,which is not likely to be shared by shari's father who approached cm for justice.

you can continue to believe that vs is snow white in this case....i rest my case.

Baiju Elikkattoor said...

"....acting as a cheerleader i have never seen you express an opinion, or present an argument in any cogent fashion."

അനന്ത്,

താങ്കളുടെ ഈ നിരിക്ഷണം ശരി ആയിരിക്കാം, എനിക്ക് പരിഭവം ഇല്ല. എന്നാല്‍, 'കൊക്ക്' എന്നെഴുതിയാല്‍ കൊക്കെന്നും 'ചാക്ക്' എന്നെഴുതിയാല്‍ ചക്കെന്നും തന്നെ മനസ്സിലാക്കാനുള്ള സാമാന്യ ബോധം എനിക്ക് ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ ആണ് ഈ ബ്ലോഗില്‍ വരുന്ന ലേഖനങ്ങള്‍ ഞാന്‍ സ്ഥിരമായി വായിക്കാറുള്ളതും.

എന്തായാലും ചര്‍ച്ച നടക്കട്ടെ. ആശംസകള്‍.

Unknown said...

@ananth - ഭൂമി ദാന കേസില്‍ താങ്കളുടെ വാദം UDF ഗവണ്മെന്റ് ന്റെ ത് പോലെ വളരെ ദുര്‍ബലമാണ്. ആ കേസ് വായിക്കുന്ന മനോരമക്കാരന് പോലും അറിയാം അതില്‍ ഒരു വസ്തുതയും ഇല്ലെന്നു. സോമന്‍ വി എസിന്റെ ബന്ധുആയി പോയി എന്ന ഒരു കാരണം കൊണ്ട് അയാള്‍ക്ക് നീതി നിഷേധിക്കാന്‍ പറ്റുമോ? ഈ സോമന്‍ എന്നയാള്‍ ഒരു വിമുക്ത ഭടന്‍ ആണെന്നും, അദ്ദേഹത്തിന് ഭൂമി അനുവദിച്ചത് അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ ആണെന്നും വ്യക്തമായി രേഖകളില്‍ ഉള്ളതാണ്. കാളിദാസന്‍ പറഞ്ഞത് പോലെ കാസര്‍ഗോട് ഉള്ള ഒരു ഓണം കേറാ മൂലയില്‍ 1977 ല്‍ മൂന്നേക്കര്‍ ഭൂമിക്ക് 673 രൂപാപോലുമില്ലായിരുന്നു. (ഞാന്‍ ആ നാട്ടുകാരന്‍ ആണേ)കാരണം ഞങ്ങളുടെയൊക്കെ ആള്‍ക്കാര്‍ 100ഉം 200 ഉം രൂപക്ക് അതിലും കൂടുതല്‍ സ്ഥലം തിരുവതാംകൂര്‍ കുടിയേറ്റക്കാര്‍ക്ക് വിറ്റത് ആയിട്ടുള്ള അറിവുണ്ട്.

പിന്നെ വി എസ് എന്നത് ദൈവം ഒന്നും അല്ല, ചെറിയ തെറ്റുകള്‍ ആര്‍ക്കും പറ്റും, അദ്ദേഹം ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ ആകാന്‍ ശ്രെമിക്കുന്ന ചങ്ങലയിലെ അവസാനത്തെ കണ്ണിയാണ്, ആ വികരതിനിടയില്‍ അദ്ദേഹം പലപ്പോഴും പാര്‍ട്ടിയെയും പാര്‍ട്ടി യെ സ്നേഹിക്കുന്നവരെയും ദുഖിപ്പിക്കും, എങ്കിലും കേരളത്തിലെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌കാരന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഇങ്ങനെ ഒരാള്‍ പാര്‍ടിയില്‍ ഇനിയുണ്ടാവില്ലല്ലോ എന്നോര്‍ത്.

Ananth said...
This comment has been removed by the author.
Ananth said...

Manoj Kumar said...

@ananth - ഭൂമി ദാന കേസില്‍ താങ്കളുടെ വാദം UDF ഗവണ്മെന്റ് ന്റെ ത് പോലെ വളരെ ദുര്‍ബലമാണ്.


i never said there is a legally sound case against vs.....what i alluded to was the impropriety involved in soman using his clout as a relative of achuthandan to get his claim which otherwise would never have been granted.....and kaalidaasan also confirmed the public perception that

"സോമനല്ല വേറെ ആരെങ്കിലുമിതുപോലെ ഒരപേക്ഷയുമായി ചെന്നാല്‍ ആദ്യ മേശയില്‍ തന്നെ അത് തള്ളപ്പെടും" further it was kaalidaasan who said the following


"സോമന്‍ തന്റെ ബന്ധുവാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്, വി എസ് ഇതില്‍ ഇടപെട്ടത്. അദ്ദേഹത്തിനിതില്‍ നേരിട്ട് പങ്കുമുണ്ട്. അദ്ദേഹത്തിന്റെ ഓഫീസില്‍ കിട്ടിയ പരാതിക്ക് പരിഹാരമുണ്ടാകണമെന്ന നിര്‍ദ്ദേശം കാസര്‍ക്കൊട് കളക്ടര്‍ക്ക് നല്‍കിയത് അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ്. ഇതൊന്നും താന്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം എപ്പോഴെങ്കിലും പറഞ്ഞിട്ടുമില്ല.

ഭരണത്തിലെ പല വകുപ്പുകളും മന്ത്രിസഭയും കൂടി അറിഞ്ഞ് എടുത്ത തീരുമാനമായിരുന്നു ഇത്."

you can decide for yourself whether any impropriety is involved in this affair



കാളിദാസന്‍ പറഞ്ഞത് പോലെ കാസര്‍ഗോട് ഉള്ള ഒരു ഓണം കേറാ മൂലയില്‍ 1977 ല്‍ മൂന്നേക്കര്‍ ഭൂമിക്ക് 673 രൂപാപോലുമില്ലായിരുന്നു. (ഞാന്‍ ആ നാട്ടുകാരന്‍ ആണേ)കാരണം ഞങ്ങളുടെയൊക്കെ ആള്‍ക്കാര്‍ 100ഉം 200 ഉം രൂപക്ക് അതിലും കൂടുതല്‍ സ്ഥലം തിരുവതാംകൂര്‍ കുടിയേറ്റക്കാര്‍ക്ക് വിറ്റത് ആയിട്ടുള്ള അറിവുണ്ട്.

kaalidaasan did not say any such thing, in fact he meant the opposite....however i am happy that , as a native of that place , you have (inadvertently) answered his query

1977 ല്‍ മൂന്നേക്കര്‍ ഭൂമിക്ക് 673 രൂപാപോലുമില്ലായിരുന്നു എന്ന് താങ്കളാരെയാണു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്?


he was attempting to contradict my opinion that soman did not pay up and take possession in 1977 because as per the then prevailing land price it was not worth the effort

kaalidaasan said...

>>>>is a highly subjective opinion ,which is not likely to be shared by shari's father who approached cm for justice.<<<<

ശാരിയുടെ അച്ഛനും പണ്ടിതുപോലെ ഭൂമി അനുവദിച്ചിട്ട് ലഭിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് ലഭ്യമാക്കാന്‍ നടപടി ഉണ്ടായേനെ.

kaalidaasan said...

>>>>you can continue to believe that vs is snow white in this case....i rest my case.<<<<

I do not think VS has done anything unlawful or corrupt in this case. That is what the high court has said as well. Any way there is an appeal by the state government pending in this case. Let the other judges decide. If VS has done anything wrong let him be punished.

kaalidaasan said...

>>>>he was attempting to contradict my opinion that soman did not pay up and take possession in 1977 because as per the then prevailing land price it was not worth the effort<<<<

കേസു ചാര്‍ജ് ചെയ്ത വിജിലന്‍സ് പോലും അങ്ങനെ ഒരാരോപണം ഉന്നയിച്ചിട്ടില്ല. സോമനു ഭൂമി അനുവദിച്ചിട്ടേ ഇല്ലായിരുന്നു എന്നാണ്, എഫ് ഐ ആറില്‍ പറയുന്നത്. ഭൂമി അനുവദിച്ചതും, അത് എന്തുകൊണ്ട് കൈപ്പറ്റാനായില്ല എന്നതുമൊക്കെ സോമന്‍ വിശദീകരിച്ചിട്ടുണ്ട്. അതാണു കോടതി സ്വീകരിച്ചതും.

kaalidaasan said...

>>>>കാളിദാസന്‍ പറഞ്ഞത് പോലെ കാസര്‍ഗോട് ഉള്ള ഒരു ഓണം കേറാ മൂലയില്‍ 1977 ല്‍ മൂന്നേക്കര്‍ ഭൂമിക്ക് 673 രൂപാപോലുമില്ലായിരുന്നു. (ഞാന്‍ ആ നാട്ടുകാരന്‍ ആണേ)കാരണം ഞങ്ങളുടെയൊക്കെ ആള്‍ക്കാര്‍ 100ഉം 200 ഉം രൂപക്ക് അതിലും കൂടുതല്‍ സ്ഥലം തിരുവതാംകൂര്‍ കുടിയേറ്റക്കാര്‍ക്ക് വിറ്റത് ആയിട്ടുള്ള അറിവുണ്ട്.
<<<<


മനോജ്,

കാസര്‍ഗോട് ഉള്ള ഒരു ഓണം കേറാ മൂലയില്‍ 1977 ല്‍ മൂന്നേക്കര്‍ ഭൂമിക്ക് 673 രൂപാപോലുമില്ലായിരുന്നു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഈ ഭൂമിയിലെ മരങ്ങളുടെ വില ആണ്, 673 രൂപ എന്ന് അനന്ത് പറഞ്ഞത്. അത്രപോലും വിലയില്ലായിരുന്നു ഈ മരങ്ങള്‍ നിന്ന മൂന്നേക്കര്‍ ഭൂമിക്കെന്ന് വിശ്വസിക്കാന്‍  ഞാനേതായാലും തയ്യാറല്ല. വാദത്തിനു വേണ്ടി നമുക്കിതുപോലെ പല അസംബന്ധങ്ങളും പറയാം.

kaalidaasan said...

>>>and kaalidaasan also confirmed the public perception that

"സോമനല്ല വേറെ ആരെങ്കിലുമിതുപോലെ ഒരപേക്ഷയുമായി ചെന്നാല്‍ ആദ്യ മേശയില്‍ തന്നെ അത് തള്ളപ്പെടും"<<<


അനന്തിനു ഞാന്‍ പറഞ്ഞത് മനസിലായില്ല. Public perception, confirm ചെയ്തു ഞാനൊന്നും പറഞ്ഞില്ല. അത് താങ്കളുടെ തിരുകി കയറ്റലാണ്. കേരളത്തിലെ ഭരണരംഗത്തിന്റെ പൊതുവായ അവസ്ഥയേപ്പറ്റിയാണു ഞാന്‍ പറഞ്ഞത്. അല്ലാതെ സോമന്റെ അപേക്ഷയുടെ കാര്യമല്ല. അര്‍ഹതപ്പെട്ട ഒരു സസര്‍ട്ടിഫിക്കറ്റിനു വേണ്ടി ഏത് സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാലും ആദ്യ ഉത്തരം തരില്ല എന്നായിരിക്കും.

സോമന്റെ അപേക്ഷ വളരെ ന്യായമായ അപേക്ഷയാണ്. അത് ഒരിക്കലും തള്ളിക്കളയാന്‍ പറ്റില്ല. പക്ഷെ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പല തടസവാദങ്ങളും പറഞ്ഞ അത് തള്ളിക്കളയും. പ്രത്യേകിച്ച് താങ്കളുടെ മാനസിക അവസ്ഥയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ വായിച്ചു പോലും നോക്കാതെ തള്ളിക്കളയും. വായിച്ചിട്ടും കര്യമില്ല. ഒന്നും മനസിലാകില്ല.

താങ്കളെപ്പോഴും  public perception, public memory, public opinion എന്നൊക്കെ എഴുതി വിടുന്നുണ്ടല്ലോ. ഏത് public നേക്കുറിച്ചാണു താങ്കളീ പറയുന്നത്? അല്‍പ്പമെങ്കിലും സുബോധമുള്ള ഒരു public ഉം 1977ല്‍ സോമനു ഭൂമി നല്‍കിയതില്‍ അപാകത കാണില്ല. ഏത് കാരണത്താലായാലും അന്നത് കൈപ്പറ്റാത്തതുകൊണ്ട്, ഇന്ന് അനുവദിച്ചു കൊടുക്കുന്നതിലും എതിര്‍പ്പു പ്രകടിപ്പിക്കില്ല. പക്ഷെ ഈ ഭൂമി കൂടി പിടിച്ചു പറിച്ചു കൊണ്ടുപോകാം എന്നു സ്വപ്നം കണ്ടിരിക്കുന്ന രാഷ്ട്രീയക്കാരും മറ്റ് മാഫിയകളും എതിര്‍പ്പു പറയും. അവരുടെ ദല്ലാളുമാരായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ക്ക് മുകളില്‍ അടയിരിക്കുന്ന ജന്തുക്കളും എതിര്‍ക്കും.

കോഴിക്കോട് സര്‍വകലാശാല വളപ്പിലെ ഏക്കറു കണക്കിനു ഭൂമി, മുസ്ലിം ലീഗിന്റെ സ്വകാര്യ ട്രസ്റ്റുകള്‍ക്ക് എഴുതി എടുക്കുന്ന മന്ത്രിമാര്‍ ഭരിക്കുന്ന കേരളത്തിലെ, തലയില്‍ ആള്‍ത്താമസുള്ള ഒരാളും ഒരു വിമുക്ത ഭടന്, രാജ്യ സേവനത്തിനു പ്രതിഫലമായി സര്‍ക്കാര്‍ നല്‍കുന്ന ഈ ആനുകൂല്യം നല്‍കുന്നതിനെ എതിര്‍ക്കില്ല. താങ്കള്‍ എതിര്‍ക്കുന്നതിനൊരു പക്ഷെ വ്യക്തമായ അജണ്ട ഉണ്ടായിരിക്കും.

Ananth said...

"സോമനല്ല വേറെ ഏത് പൌരനാണിതുപോലെ ഒരപേക്ഷയുമായി വിഎസ് എന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നതെങ്കിലും, കാര്യങ്ങള്‍ ഇതുപോലെ തന്നെയേ നടക്കുകയുണ്ടാകൂ."


vs had no inhibitions in utilising shari's name in building up the image as the champion of the weaker sex, proclaiming that vips involved would be brought to light, culprits would be handcuffed and paraded in public etc.....but once vs was ensconsed in the cm's chair shari's father could approach cm only if
"ശാരിയുടെ അച്ഛനും പണ്ടിതുപോലെ ഭൂമി അനുവദിച്ചിട്ട് ലഭിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് ലഭ്യമാക്കാന്‍ നടപടി ഉണ്ടായേനെ."

otherwise, he would be handcuffed and jailed (and not the culprits).......this shows how easy it was for the general public to access and avail the services of cm's office if they were not endowed with the connections that soman could boast of.....your idol is indeed very selective in dispensing favours....now you can term all this as deliberate and malicious propaganda by opponents.....but these things are there in the public domain for all to see ....you see only his positive side.....agreed no need to see only the negative side either.....but what i suggested was to take a balanced view ....without going overboard in painting him as the embodiment of virtue and all.....he has his lapses too...that is all i wished to convey through my comments

kaalidaasan said...

>>>>vs had no inhibitions in utilising shari's name in building up the image as the champion of the weaker sex, proclaiming that vips involved would be brought to light, culprits would be handcuffed and paraded in public etc.....but once vs was ensconsed in the cm's chair shari's father could approach cm only if<<<<

ഇവിടെയും താങ്കള്‍ താങ്കളുടേതായ വളച്ചൊടിക്കല്‍ നടത്തുന്നു.

പെണ്‍വാണിഭക്കാരെ കയ്യാമം വച്ച് നടത്തിക്കും എന്ന് വി എസ് പറഞ്ഞിട്ടുണ്ട്. അതിന്റെ ഫലം കേരളം കണ്ടു. വി എസ് മുഖ്യമന്ത്രി ആയപ്പോള്‍ പെണ്‍വാണിഭം നടത്താനാരും ധൈര്യപ്പെട്ടില്ല. വി എസ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഉള്ള അവസ്ഥ ഇപ്പോള്‍ എല്ലാവരും കാണുന്നുണ്ട്.

വി ഐ പി, വി എസിന്റെ കണ്ടുപിടുത്തമൊന്നുമല്ല. അത് പറഞ്ഞത് ശാരിയെ ചികിത്സിച്ച ഡോക്ടര്‍മാരാണ്. ഒരു വി ഐ പി സ്ന്ദര്‍ശിക്കാന്‍ വന്ന ശേഷ്മാണു ശാരിക്ക് അസുഖം കൂടുതലായതെന്നു പറഞ്ഞത ആ കുട്ടിയെ ചികിത്സിച്ച ഡോക്ടറായിരുന്നു. അതാരെന്ന് അദ്ദേഹം വെളിപ്പെടുത്തിയാലല്ലേ വി എസിനതാരാണെന്ന് പറയാന്‍ പറ്റൂ.

കേരള പോലീസ് ആയിരുന്നു ഈ കേസ്നവേഷിച്ചിരുന്നതെങ്കില്‍ വി എസ് ഇതില്‍ ഫലപ്രദമായി ഇടപെടുമായിരുന്നു. വി എസിനെ ഇതില്‍ ഇടപെടിക്കാതിരിക്കാന്‍ വേണ്ടി തന്നെയാണ്, അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഈ കേസും അനഘയുടെ കേസും സി ബി ഐ യെ ഏല്‍പ്പിച്ചത്. സി ബി ഐ എന്ന കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസില്‍  കേരള മുഖ്യമന്ത്രിക്കിടപെടാന്‍ ആകില്ല.

അങ്ങനെ ഒരു വി ഐ പി ഇല്ലായിരുന്നു എന്ന് ഇതാദ്യം വെളിപ്പെടുത്തിയ ഡോക്ടര്‍ തന്നെ സി ബി ഐ യോട് പറഞ്ഞു. സി ബി ഐ റിപ്പോര്‍ട്ട് കോടതിയിലും നല്‍കി. അതുകൊണ്ട് കോടതി അത് തള്ളിക്കളഞ്ഞു. സി ബി ഐ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചരണ നടന്നു. പ്രതികളെ ശിക്ഷിക്കയും ചെയ്തു. വി ഐ പി ആരാണെന്ന് വിചാരണ നടന്ന സമയത്തോ അതിനു മുന്നെയോ അതിനു ശേഷമോ ശാരിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തുന്നില്ല.

സി ബി അന്വേഷണം നടക്കുന്ന കേസില്‍ ഇടപെടണമെന്നു പറഞ്ഞ് ശാരിയുടെ അച്ഛന്‍ വി എസിനെ പല പ്രാവശ്യം കണ്ടിരുന്നു. അന്നൊക്കെ സി ബി ഐ അന്വേഷണം നടക്കുമ്പോള്‍ സമാന്തര അന്വേഷണം നിയമപരമായി നടത്താന്‍ ആകില്ല എന്ന സത്യം വി എസ് വിശദമാക്കിയതായിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ആരൊക്കെയോ ചേര്‍ന്നായിരുന്നു ശാരിയുടെ കുട്ടിയേയും കൂട്ടി അച്ചന്‍ വി എസിന്റെ വീട്ടുപടിക്കല്‍ സത്യഗ്രമിരുന്നത്. സി ബി ഐ അന്വേഷണം വഴിതിറ്റുന്നെങ്കില്‍ അത് കോടതിയുടെ ശ്രദ്ധയിലോ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലോ ആണു കൊണ്ടു വരേണ്ടത്.

ഈ കേസില്‍ ഉന്നതര്‍ പ്രതികളായിട്ടുണ്ട്, അതുകൊണ്ട് സി ബി ഐ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയീഓട് ഡി ജി പി ആയിരുന്ന ഹോര്‍മ്മിസ് തരകന്‍ ആണാവശ്യപ്പെട്ടത്. ആ ഉന്നതര്‍ ആരൊക്കെ ആണെന്ന് ഹോര്‍മ്മിസ് തരകനും  ഉമ്മന്‍ ചാണ്ടിക്കുമറിയാം. സൂര്യനെല്ലി കേസിലെ ഉന്നതര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ കേരളം അറിയുന്നു. അതുപോലെ ഉള്ളവര്‍ തന്നെയാണിതിലും ഉള്ളത്. സി പി എമ്മിലെ ആരെങ്കിലുമണെങ്കില്‍ ഉമ്മന്‍ ചാണ്ടി അത് ശരിക്കും ഉപയോഗപ്പെടുത്തുമായിരുന്നു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുക്കാറായ സമയത്ത്.

താങ്കള്‍ വലിയ വിവരമുള്ള ആളല്ലേ. സി ബി ഐ അന്വേഷണം നടക്കുന്ന ഒരു കേസില്‍ കേരള സര്‍ക്കാരിനെങ്ങനെ ഇടപെടാന്‍ കഴിയുമായിരുനു എന്ന് താങ്കളൊന്ന് വിശദീകരിക്കാമോ.

kaalidaasan said...

>>>>otherwise, he would be handcuffed and jailed (and not the culprits).......this shows how easy it was for the general public to access and avail the services of cm's office if they were not endowed with the connections that soman could boast of.....your idol is indeed very selective in dispensing favours....now you can term all this as deliberate and malicious propaganda by opponents.....but these things are there in the public domain for all to see ....you see only his positive side.....a<<<<

അതിശയോക്തി ആവാം. പക്ഷെ ഇത്രത്തോളം പാടില്ല. ശാരിയുടെ അച്ഛന്‍ പല പ്രാവശ്യം വി എസിന്റെ ഓഫീസില്‍ വന്ന് വി എസിനെ കണ്ടിട്ടുണ്ട്. ഒരിക്കലും സന്ദര്‍ശനം നിഷേധിച്ചിട്ടില്ല. അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുമില്ല. അദ്ദേഹം പറയുന്നത് വി എസ് കേട്ടിട്ടുമുണ്ട്.

ശാരിയുടെ അച്ഛനു പോലും നിശ്ചയമില്ലാത്ത വി ഐ പിയെ വി എസ് പിടിക്കണമെന്നൊക്കെ പറഞ്ഞാല്‍ എങ്ങനെ പിടിക്കാനാണ്. അരാണീ വി ഐ പി എന്ന് ശാരിയുടെ അച്ഛനോ ശാരിയെ ചികിത്സിച്ച ഡോക്ടറോ പറയുന്നില്ല. ചില വി ഐ പികള്‍ കാണാന്‍ വന്നപ്പോള്‍ അസുഖം കൂടി എന്നു പറയുന്നതില്‍ നിന്നും ആര്‍ക്കും ഒന്നും മനസിലാക്കാന്‍ ആകില്ല. കൂടുതല്‍ സന്ദര്‍ശകര്‍ വരുന്നത് രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു മനസിലാക്കി സന്ദര്‍ശകരെ നിയന്ത്രിച്ചു. അതില്‍ നിന്നും  താങ്കളെന്തു മനസിലാക്കിയാലും എനിക്ക് വിരോധമില്ല.

സോമനു നിഷേധിക്കപ്പെട്ട നീതി കേരള മുഖ്യമന്ത്രിക്ക് പരിഹരിച്ചു നല്‍കാനാകുമായിരുന്നു. അതുകൊണ്ടത് അദ്ദേഹം ചെയ്തു., സി ബി അന്വേഷണത്തിലിരിക്കുന്ന ഒരു കേസിലെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ കേരള മുഖ്യമന്ത്രിക്കാകില്ലായിരുന്നു. അതിനു വേണ്ടി മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ സത്യഗ്രഹമിരുന്നിട്ടും കാര്യമില്ല. അത് പറഞ്ഞിട്ടും ശാരിയുടെ അച്ഛനു മനസിലായില്ല. അതുകൊണ്ടാണവരെ പോലീസിനു നീക്കം ചെയ്യേണ്ടി വന്നത്. അവരെ ആറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു എന്നതൊക്കെ താങ്കളുടെ അധിക വായനയാണ്.

ശാരിയുടെ കേസില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ മുഖ്യ മന്ത്രി എന്നനിലയില്‍ വിഎസിനാകില്ലായിരുന്നു. പക്ഷെ സോമന്റെ കേസില്‍  അതിനാകുമായിരുന്നു.

ശാരിയുടെ കാര്യം പറഞ്ഞു നടന്നിട്ടു മാത്രമാണ്, വി എസിനെ കേരളീയര്‍ മുഖ്യമന്ത്രി ആക്കിയതെന്നൊക്കെ ശാരിയുടെ അച്ഛന്‍ പറഞ്ഞു നടക്കുന്നുണ്ട്. അത് മകള്‍ നഷ്ടപ്പെട്ട ഒരച്ഛന്റെ വേദനയില്‍ നിന്നുമുണ്ടാകുന്ന രോഷം മാത്രമാണ്. താങ്കളും അതൊക്കെ വിശ്വസിച്ചോളൂ. പക്ഷെ വി എസ് ഇടപെട്ടിട്ടുള്ളത് ഈ ഒരു വിഷയത്തില്‍ മാത്രമല്ല എന്നും കൂടി താങ്കളീ പറയുന്ന public domain ഇല്‍ ഉണ്ട്. ഒരു വ്യക്തിയെ സമൂഹം വിലയിരുത്തുന്നത് അദ്ദേഹത്തിനു ചെയ്യാന്‍ കഴിയാതെ പോയ ഒന്നോ രണ്ടോ കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയല്ല. അതു മാത്രം ഉയര്‍ത്തിപ്പിടിച്ച് കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട വ്യക്തി വിധ്വേഷം മാത്രമാണ്.

kaalidaasan said...

>>>>but what i suggested was to take a balanced view ....without going overboard in painting him as the embodiment of virtue and all.....he has his lapses too...that is all i wished to convey through my comments<<<<

Balanced view ഉണ്ടാക്കാന്‍ വേണ്ടി താങ്കള്‍ വി എസില്‍ ആരോപിക്കുന്ന രണ്ടു കുറ്റങ്ങളേക്കുറിച്ചുള്ള എന്റെ അഭിപ്രായമാണു ഞാന്‍ പറഞ്ഞത്. തെറ്റു പറ്റാത്ത ഒരു ദേവദൂതനാണു വി എസ് എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.

വി എസിനെ ആദര്‍ശ രാഷ്ട്രീയത്തിന്റെയും വ്യക്തി ശുദ്ധിയുടെയും പേരില്‍ കേരളത്തില്‍ അനേകം ​പേര്‍ ആദരിക്കുന്നുണ്ടെങ്കില്‍ അതിനു വ്യക്തമായ കാരണങ്ങളുണ്ട്. അനീതിയോടും അസമത്വത്തോടുമുള്ള സമര മുഖങ്ങളില്‍ അദ്ദേഹം സജീവമായതുകൊണ്ടാണത്.

വി എസ് പൊരുതുന്നത് അനീതിയോടും അസമത്വത്തോടും  മാത്രമല്ല, താന്‍ നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അതിന്റെ അണികളുടെയും മാര്‍ഗ്ഗഭ്രംശത്തോടും  കൂടിയാണ് . ജനകീയ വിഷയങ്ങളില്‍ വി എസിനേപ്പോലെ ധീരമായി ഇടപെടുന്ന മറ്റൊരു നേതാവിനെയും സമകാലീന കേരളം കാണുന്നില്ല. അതുകൊണ്ടാണ്, ശാരിയുടെ അച്ഛന്‍ പോലും  അധര്‍മ്മത്തിനെതിരെ അമാനുഷിക കഴിവുകളാല്‍ ആഞ്ഞടിക്കുന്ന വീര പുരുഷന്മാരുടെ അവതാരമായി വി എസിനെ കണ്ടതും, അദ്ദേഹം മായാജാലം കൊണ്ടെന്ന പോലെ ശാരിയെ പീഢിപ്പിച്ചവരെ നീതി പീഢത്തിന്റെ മുന്നിലേക്ക് കൊണ്ടു വരുമെന്ന് കരുതിയതും. Public domain ലെ കുറച്ചു പേരിലെങ്കിലും വി എസ് എന്ന ശബ്ദം പലപ്പോഴും അമാനുഷികവും  അവതാര തുല്യമായ ബിംബവുമായി മാറുന്നുണ്ട്. അതിന്റെ കാരണം 
അവകാശ സംരക്ഷണങ്ങളുടെ മുന്നണിപ്പോരാളിയായി ഏഴുപതിറ്റാണ്ടായി വി എസ് കേരള ജനതക്കൊപ്പമുണ്ട് എന്നതാണ്. വേറൊരാള്‍ കൂടി ഇതേ സമര മുഖത്തുണ്ടായിരുന്നെങ്കില്‍ വിഎസിന്, ഇത്രയേറെ സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. അതിനു വി എസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വി എസിനെ പകരം  വയ്ക്കാന്‍  ഇന്ന് വേറൊരാളില്ല എന്നതാണു സത്യം. വി എം സുധീരനൊക്കെ ഒരു പക്ഷെ പകരക്കാരനാകുമായിരുന്നു. എന്തുകൊണ്ടോ അദ്ദേഹം നിശബ്ദനാണ്. അതുകൊണ്ട് സമൂഹം വി എസില്‍ നിന്നും പലതും പ്രതീഷിക്കുന്നു. ശാരിയുടെ അച്ഛനും വളരെയേറെ പ്രതീഷിച്ചു. വി എസിന്റെ പരിമിതികള്‍ പോലും മനസിലാക്കാന്‍ ശാരിയുടെ അച്ഛനായില്ല. അതുകൊണ്ടാണദ്ദേഹം  വി എസിന്റെ വീട്ടുപടിക്കല്‍ സത്യഗ്രഹമിരിക്കാന്‍ പോയത്. അതിനദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തില്ല.

വിഎസ് എന്ന രണ്ടക്ഷരം കേരളീയ മനസാക്ഷിക്കൊപ്പം ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് വലിയ ഒരു സമൂഹത്തിനാശ്വാസം നല്‍കുന്നുണ്ട്. ഒരു പക്ഷെ സമൂഹത്തിലെ വലിയ ഒരു പറ്റം ആളുകള്‍  ഒരു രക്ഷകന്റെ തലത്തിലേക്കദ്ദേഹത്തെ ഉയര്‍ത്തുന്നുമുണ്ട്. തലചായ്ച്ചുറങ്ങാന്‍ ഉള്ള മണ്ണിനുവേണ്ടിയും  കുടിവെള്ളത്തിനു വേണ്ടിയും ഉള്ള സമര മുഖങ്ങളില്‍ അക്ഷോഭ്യനായി നിലകൊണ്ട വി എസിനെ, പെണ്‍  വാണിഭത്തിനും , അഴിമതിക്കുമെതിരായി കേരള public domain ലെ വലിയ ഒരു വിഭാഗം  മുന്നണിപ്പോരാളിയായി കാണുന്നു. രണ്ടു പതിറ്റാണ്ടു മുമ്പ് വി എസ് ഏറ്റെടുത്ത
പോരാട്ടം ഇന്നും തുടരുന്നു. രാഷ് ട്രീയ പ്രവര്‍ത്തനം എന്നത് മേലനങ്ങാതെ സുഖിക്കാനും കോടികള്‍ ഉണ്ടാക്കാനും കഴിയുന്ന എറ്റവും എളുപ്പമുള്ള ഉപാധിയാണ് എന്നുകരുതുന്നവരുടെ ഇടയില്‍ വി എസ് എന്നും വേറിട്ട വ്യക്തിയാണ്. ഇന്നത്തെ കേരള രാഷ്ട്രീയത്തില്‍  ഇവരുടെ ഏറ്റവും വലിയ ശത്രു വിഎസ് മാത്രമാണ്. ചില പോരയ്മകളുണ്ടെങ്കിലും വി എസിന്റെ കൂടെയാണ് ശരി എന്നത് ഓരോ ദിവസം ചെല്ലുന്തോറും വെളിപ്പെട്ടു കൊണ്ടിരിക്കുന്നു. പെണ്ണുപിടിയന്‍മാര്‍ക്കും, അഴിമതിക്കാര്‍ക്കും, മാഫിയകള്‍ക്കും വേണ്ടി ഭരണ ചക്രം തിരിക്കുന്നവരുടെ ഇടയില്‍ വി എസിനുള്ള സ്വീകാര്യത്ത അദ്ദേഹം കടന്നു വന്ന സമരപഥങ്ങളുടെ തീവ്രതയാണ്. Public domain ല്‍ ജ്വലിച്ചു നില്‍ക്കുന്നത് ഈ ചരിത്രമാണ്. അല്ലാതെ താങ്കള്‍ ഊതി വീര്‍പ്പിക്കുന ഒന്നോ രണ്ടോ പാളിച്ചകളല്ല.

kaalidaasan said...

യുദ്ധത്തിന്റെ പുതിയ മുഖം.

കേരളത്തിലെയും ഇന്‍ഡ്യയിലെയും ജനങ്ങളുടെ ജീവിതം ഇന്ന് ദുരിതപൂര്‍ണ്ണമാണ്. ഒരു മാഫിയ സംഘത്തേപ്പോലെയാണു ഭരിക്കുന്നവര്‍, പ്രത്യേകിച്ച് മുസ്ലിം ലീഗ്. തങ്ങളാണു കേരളം ഭരിക്കുന്നതെന്ന് അഹങ്കാരത്തോടെ പൊതു വേദിയില്‍ പറയാനും അവര്‍ക്ക് മടിയില്ല. ഈ ദുരിതത്തില്‍ നിന്ന് കേരള ജനതയെ രക്ഷിക്കാന്‍ പക്ഷെ സി പി എം എന്ന പാര്‍ട്ടിയുടെ സെക്രട്ടറിക്ക് തോന്നുന്നില്ല. ഇപ്പോള്‍ യു ഡി എഫ് മന്ത്രിസഭയെ മറിച്ചിട്ടാല്‍ വി എസ് മുഖ്യമന്ത്രി ആകും. അത് സഹിക്കാന്‍ പറ്റില്ല.

മുന്നണി ബന്ധങ്ങള്‍ ശാശ്വതമല്ലെന്നു ഒരു ചാനല്‍ അഭിമുഖത്തില്‍ കെ എം മാണി പറഞ്ഞത്, തന്റെ പാര്‍ട്ടിക്ക് യു ഡി എഫിനോടുള്ള അസംതൃപ്തി വെളിപ്പെടുത്താന്‍ വേണ്ടി ആയിരുന്നു. അത് മനസിലാക്കി മാണിയെ ഇടതുമുന്നണിയിലേക്കു സ്വാഗതം ചെയ്‌തുകൊണ്ട്, പ്രതിപക്ഷ നേതാവ്‌ വിഎസ്‌. പ്രസ്‌താവന ഇറക്കി. പക്ഷെ മാണിയെ മുന്നണിയിലെടുക്കുന്നതു പരിഗണനയിലില്ലെന്ന നിലപാടുമായി വി എസിന്റെ നീക്കത്തിനു തടയിട്ടുകൊണ്ട്‌ വിജയന്‍ രംഗത്തെത്തി.

വി എസ്‌. വഴി മാണി എല്‍.. ഡി.എഫിലെത്തുകയാണെങ്കില്‍ വി എസ്‌. മുഖ്യമന്ത്രിയും മാണി ഉപമുഖ്യമന്ത്രിയുമാകുന്ന ഒരു സ്ഥിതിയാകും ഉണ്ടാകുക. എന്നാല്‍ ഇതില്‍ വിജയനും സംഘത്തിനും  താല്‍പ്പര്യമില്ല. രാഷ്ട്രീയത്തില്‍ പ്രവചനങ്ങള്‍ സാധ്യമല്ലെന്നും നയങ്ങളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെ മാറ്റാനുള്ള നീക്കം നടത്തുമെന്നും എസ്‌. രാമചന്ദ്രന്‍പിള്ള പ്രതികരിച്ചിരുന്നു. കഴിഞ്ഞ എല്‍.ഡി എഫ്‌. യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍  അസംതൃപ്‌തരുണ്ടെങ്കില്‍ സ്വാഗതം ചെയ്യുമെന്നു വിജയന്‍  വ്യക്‌തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാണിയുടെ പ്രസ്‌താവനയ്‌ക്കു പിന്തുണയുമായി വി എസ്‌ എത്തിയപ്പോള്‍ എല്ലാം മാറി മറിഞ്ഞു. യു ഡി എഫ് തുടര്‍ന്നു ഭാരിച്ചാലും ശരി, വി എസിനെ സഹിക്കാന്‍ പറ്റില്ല.

മാണിയുടെ ഇടതുമുന്നണി പ്രവേശം ഉദ്ദേശിച്ചിട്ടില്ലെന്ന് പിണറായി; എതിര്‍പ്പില്ലെന്ന് വി.എസ്.

സ്വയം തിരിച്ചറിഞ്ഞ് എല്‍.ഡി.എഫിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യും-ഡി.വൈ.എഫ്.ഐ

മാണിവിഷയം ചര്‍ച്ച ചെയ്തിട്ടില്ല-ലോറന്‍സ്

മാണിയെ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: പിണറായി

ഇടതുനയങ്ങളെ അംഗീകരിക്കുന്ന ആരെയും സ്വീകരിക്കും :വൈക്കം വിശ്വന്‍

Unknown said...

കാളിദാസന്‍ - ചര്‍ച്ചകള്‍ ചെറിയ കാര്യങ്ങളില്‍ വഴി മാറുന്നു. ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉദ്ദേശിച്ചത്, വി എസിന് ഭൂമി ദാന കേസില്‍ പങ്കില്ല എന്നാണ്. കാരണം അദ്ദേഹത്തിനെതിരെയുള്ള വിജിലന്‍സ് കേസ് വി എസ് അനധികൃതമായി ഭൂമി ദാനം ചെയ്തു എന്നത് തന്നെയാണ്.
പിന്നെ ഇന്നലത്തെ സംഭവ വികാസങ്ങള്‍ക്കിടയില്‍ - കെ എം മാണിയുടെ മുന്നണി പ്രവേശനം - വി എസും, പിണറായിയും രണ്ടു തട്ടിലാണ് എന്ന് തോന്നുന്നില്ല . മാണിയുടെ മുന്നണി പ്രവേശനം വി എസ ആദ്യം തന്നെ സ്വാഗതം ചെയ്തു. ഇക്കാര്യം പിണറായിയോട് ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം എല്ലാവരും ശ്രദ്ദിച്ചു കാണും. വി എസ് ആദ്യം സ്വാഗതം ചെയ്തു എന്നത് പിണറായിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല എന്നെ ഉള്ളൂ.
പക്ഷെ ഇക്കാര്യത്തില്‍ ആത്യന്തികമായി രണ്ടു പേരും തെറ്റാണു. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലം വി എസിനെയും പിണറായിയെയും കമ്മുനിസ്റ്റ്‌ പാര്‍ട്ടി യെയും തെറി പറഞ്ഞു നടന്ന രാഷ്ട്രീയ നപുംസകമാണ് കെ എം മാണി. ഒരിടത്തും കേള്‍ക്കാത്ത അദ്ധ്വാന വര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. സ്വന്തം കാര്യം കാണാന്‍ എന്തും ചെയ്യുന്ന നേതാവ്. ഇത്തരം ഒരു വിഴുപ്പിനെ കൂടി ചുമലിലേറ്റി മുന്നോട്ടു പോയിട്ട കേരളത്തിലെ ഇടതു പക്ഷത്തിനു എന്താണ് കിട്ടാനുള്ളത്?????

Ananth said...

രാഷ് ട്രീയ പ്രവര്‍ത്തനം എന്നത് മേലനങ്ങാതെ സുഖിക്കാനും കോടികള്‍ ഉണ്ടാക്കാനും കഴിയുന്ന എറ്റവും എളുപ്പമുള്ള ഉപാധിയാണ് എന്നുകരുതുന്നവരുടെ ഇടയില്‍ വി എസ് എന്നും വേറിട്ട വ്യക്തിയാണ്. ഇന്നത്തെ കേരള രാഷ്ട്രീയത്തില്‍ ഇവരുടെ ഏറ്റവും വലിയ ശത്രു വിഎസ് മാത്രമാണ്. ചില പോരയ്മകളുണ്ടെങ്കിലും വി എസിന്റെ കൂടെയാണ് ശരി എന്നത് ഓരോ ദിവസം ചെല്ലുന്തോറും വെളിപ്പെട്ടു കൊണ്ടിരിക്കുന്നു.


all these are absolute truths and i have no hesitation in agreeing with you

but i do consider soman affair as a blot on his image as his intervention on bahalf of a relative was an impropriety though it may be technically legal

as for shari's case, everyone knows about vips and none would say that....and everyone knows why vs could not do anything .....what i see wrong on vs in that affair is, if he had stayed firm on the path of truth his continuation in the party and power would have become untenable ....so he made compromises that resulted in suppressing the truth, whatever his true feelings or intentions may be.....similar stance in tp murder too.....party faithfuls though sympathetic to vs in ideology, become docile sheep in front of the party machinery (which is highjacked by the mafia group), as they have become like religious believers in their blind faith to the party discipline....

the public who is not constrained by any such loyalty ,has grown tired of this tango...so they recognise that in spite of all good intentions vs has become ineffective.........and as you have pointed out party's central leadership is also in awe of the local mafia.....so there is no hope of cleansing the party of such elements either.

kaalidaasan said...

>>>>ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉദ്ദേശിച്ചത്, വി എസിന് ഭൂമി ദാന കേസില്‍ പങ്കില്ല എന്നാണ്. കാരണം അദ്ദേഹത്തിനെതിരെയുള്ള വിജിലന്‍സ് കേസ് വി എസ് അനധികൃതമായി ഭൂമി ദാനം ചെയ്തു എന്നത് തന്നെയാണ്.<<

മനോജ്,

സോമനു ഭൂമി കൊടുത്തതില്‍ വി എസിനു പങ്കുണ്ടെന്നാണു ഞാന്‍ പറഞ്ഞത്. അത് അനധികൃതമായിട്ടൊന്നുമല്ല. അത് ചെയ്യാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനധികാരമുണ്ടായിരുന്നു. പക്ഷെ അതില്‍ അഴിമതിയോ സ്വജനപക്ഷപാതമോ ഇല്ല. വിജിലന്‍സിനേക്കൊണ്ട് കേസെടുപ്പിച്ചത് വി എസിനെ പൊതു ജനമദ്ധ്യത്തില്‍ അവഹേളിക്കാന്‍ ഉദ്ദേശിച്ചു തന്നെയാണ്.

kaalidaasan said...

>>>> മാണിയുടെ മുന്നണി പ്രവേശനം വി എസ ആദ്യം തന്നെ സ്വാഗതം ചെയ്തു. ഇക്കാര്യം പിണറായിയോട് ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം എല്ലാവരും ശ്രദ്ദിച്ചു കാണും. വി എസ് ആദ്യം സ്വാഗതം ചെയ്തു എന്നത് പിണറായിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല എന്നെ ഉള്ളൂ.<<

മനോജ്,

അതേ ആ മുഖ ഭാവം എല്ലാം വിളിച്ചു പറയുന്നു. വി എസിനോടുള്ള വെറുപ്പിന്റെ ആഴം അത് വിളിച്ചു പറയുന്നു.

ഇതാണു സി പി എം എന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ യഥാര്‍ത്ഥ മുഖം. ഇതുപോലെ പലതും അദ്ദേഹത്തിനു സഹിക്കാന്‍ കഴിയുന്നില്ല. വിഎസിനെ പൊതു ജനങ്ങളും മാദ്ധ്യമങ്ങളും  പുകഴ്ത്തുന്നത് ഒട്ടുമേ സഹിക്കാന്‍ കഴിയുന്നില്ല. ഈ മനോഭാവമാണ്, വി എസിനെതിരെ തിരിയാന്‍ ഉള്ള ഏക കാരണം, വി എസ് നടത്തുന്ന അച്ചടക്ക ലംഘനത്തേക്കാള്‍ വലിയ അച്ചടക്ക ലംഘനങ്ങള്‍ വിജയന്‍ നടത്തുന്നുണ്ട്. പാര്‍ട്ടി രേഖകള്‍  വിജയന്‍ ചോര്‍ത്തിക്കൊടുത്തിട്ടുണ്ട്. പക്ഷെ എപ്പോഴെങ്കിലും വിജയനെതിരെ അച്ചടക്ക നടപടി എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ? വി എസ് അല്ലാതെ. പക്ഷെ വി എസിനെതിരെ അച്ചടക്ക നടപടി വേണമെന്ന് പരസ്യമായി പറയാന്‍ എത്ര പേരുണ്ട്.

കുറച്ചു നാളായി വി എസ് എന്തു പറയുന്നോ അതിനു കടക വിരുദ്ധമായത് പറയുക എന്നതാണു വിജയന്റെ രീതി. മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് വി എസ് പരസ്യമായി ക്ഷണിച്ചത് വിജയന്‍ മണിക്കൂറുകൾക്കുള്ളിൽ തിരുത്തി.

kaalidaasan said...

>>>> ഇത്തരം ഒരു വിഴുപ്പിനെ കൂടി ചുമലിലേറ്റി മുന്നോട്ടു പോയിട്ട കേരളത്തിലെ ഇടതു പക്ഷത്തിനു എന്താണ് കിട്ടാനുള്ളത്?????<<

മനോജ്,

ചോദ്യം പ്രസക്തമാണ്. പക്ഷെ ഇതിനേക്കാള്‍ വലിയ വിഴുപ്പുകളെ ഇടതുപക്ഷം ചുമലിലേറ്റിയിറ്റില്ലേ? 1977 ല്‍ ബി ജെ പിയുടെ മുന്‍രൂപമായിരുന്ന ജനസംഘവുമായി ഇടതു പക്ഷം സഖ്യത്തിഅല്ലായിരുന്നോ. കേരളത്തിലെ ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥികളോടൊപ്പം ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലേ? 1989 ല്‍ വി പി സിംഗിന്റെ മന്ത്രിസഭയെ ബി ജെപിക്കൊപ്പം ഇടതുപക്ഷം പിന്തുണച്ചില്ലേ? 1980 ല്‍ ഇതേ മാണിയും ആന്റണിയും ഇടതുമുന്നണിയില്‍ അല്ലായിരുന്നോ? കേരള കൊണ്‍ഗ്രസിന്റെ ജോസഫ് ഗ്രൂപ്പ് വളരെക്കാലം ഇടതുമുനണിയിലെ അംഗമല്ലായിരുന്നോ? മദനി എന്ന എക്സ് തീവ്രവാദിയെ ഇടതു പക്ഷം ചുമലിലേറ്റിയില്ലേ?

kaalidaasan said...

>>>> but i do consider soman affair as a blot on his image as his intervention on bahalf of a relative was an impropriety though it may be technically legal<<

വി എസ് ചെയ്തത് technically legal ആണെങ്കില്‍ ഒരിക്കലും  ഇതദ്ദേഹത്തിന്റെ പ്രതിഛായയില്‍  കളങ്കം വീഴ്ത്തില്ല. ഉത്തരവാദപ്പെട്ട ഒരു ഭരണാധികാരി ചെയ്യേണ്ടതേ അദ്ദേഹം ചെയ്തുള്ളു. സോമന്‍ വി എസിന്റെ ബന്ധുവായതുകൊണ്ട് സോമനു നീതി നിഷേധിക്കാന്‍ ആകില്ല.

kaalidaasan said...

>>>> as for shari's case, everyone knows about vips and none would say that....and everyone knows why vs could not do anything .....what i see wrong on vs in that affair is, if he had stayed firm on the path of truth his continuation in the party and power would have become untenable ....so he made compromises that resulted in suppressing the truth, whatever his true feelings or intentions may be.....<<

താങ്കള്‍ വെറുതെ കാടടച്ചു വെടി വയ്ക്കാതെ. Everyone എന്ന താങ്കളുടെ വിവക്ഷയില്‍ ഞാന്‍ പെടില്ല. ഈ വി ഐ പികള്‍ ആരാണെന്ന് എനിക്കറിയില്ല. മാദ്ധ്യമങ്ങള്‍ പരത്തുന്ന ഊഹാപോഹമനുസരിച്ച് ഇവര്‍ ശ്രീമതിയുടെയും, ബേബിയുടെയും,കോടിയേരിയുടെയും മക്കളാകാനാണു സാധ്യത. വി എസിനിതറിയാമെങ്കില്‍ ശാരിയുടെ മാതാപിതാക്കള്‍ക്കും ഇതറിയില്ലേ? സി ബി ഐയോടോ വിചാരണ നടത്തുന്ന കോടതിയോടോ ഇവര്‍ എന്തുകൊണ്ടിത് പറഞ്ഞിട്ടില്ല?

സത്യത്തിന്റെ വഴിയില്‍ നിന്ന് വി എസ് മാറി നടനു എന്നു ആരോപിക്കുന്നത് വെറും ഭാവനയല്ലേ? വി എസിനെ മാത്രം ഇക്കാര്യത്തില്‍ താങ്കള്‍ കുറ്റെപ്പെടുത്തുന്നു. കൂടെ പറയുന്നു എല്ലാവര്‍ക്കും വി ഐ പികള്‍ അരാണെനറിയാമെന്നും. എന്തുകൊണ്ട് മറ്റുള്ളവര്‍ ഇത് മറച്ചു വയ്ക്കുന്നു? താങ്കളുടെ സാധാരണ ബുദ്ധിയുപയോഗിച്ച് അതിനൊരുത്തരം നല്‍കാമോ?

വി എസിനെ പൊതു ജനമദ്ധ്യത്തില്‍ കരിവാരിത്തേക്കാന്‍ മാത്രമായിട്ട് അദ്ദേഹത്തിന്റെ പെരില്‍ ഭൂമിദാനകേസും, മകന്റെ പേരില്‍ മറ്റ് പല കേസുകളം ​എടുത്ത ഉമ്മന്‍ ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസുകാര്‍ക്കും ഇതറിയില്ലേ? ഇത് പരസ്യമാക്കിയാല്‍ വിഎസ് മുഴുത്ത കാപട്യമാണെന്ന് പൊതു ജനത്തിനെ ബോധ്യപ്പെടുത്താനുള്ള സുവര്‍ണ്ണാവസരമല്ലേ ഇത്? ഈ കേസന്വേഷിച്ച പോലീസുകാരെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. അവരില്‍ പലരെയും കോടതിയില്‍ വിസ്തരിക്കുകയും ചെയ്തിരുന്നു. മറ്റെല്ലാവര്‍ക്കും ഇതറയാമെങ്കില്‍ ഈ പോലീസുകാര്‍ക്കും നിശ്ചയമായിട്ടുമറിയാം. ഇവരാരേക്കൊണ്ടെങ്കിലും ഉമ്മന്‍ ചണ്ടിക്കോ മറ്റാര്‍ക്കെങ്കിലുമോ ഇത് കോടതിയില്‍ പറയിപ്പിച്ച് വിഎസിന്റെ കപടമുഖം ചീന്തെയെറിയാന്‍ ആകില്ലേ?

പാര്‍ട്ടി സ്ഥാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വിഎസ് വി ഐ പി ആരെന്നു പറയുന്നില്ല എന്നത് വാദത്തിനു വേണ്ടി ഞാന്‍ സമ്മതിച്ചു. പക്ഷെ ഇതറിയാവുന്ന എല്ലാവരും എന്തുകൊണ്ടിതു പറയുന്നില്ല? അവര്‍ക്കൊക്കെ, ഉമ്മന്‍ ചാണ്ടിയും, കുഞാലിക്കുട്ടിയും, താങ്കളും ഉള്‍പ്പടെയുള്ളവര്‍ക്ക് എന്താണു സംരക്ഷിക്കാന്‍ ഉള്ളത്?

താങ്കള്‍ക്കൊന്നും വി എസ് എന്ന വ്യക്തിയെ അറിയില്ല. മാദ്ധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്ന ഊഹാപോഹത്തിനനുസരിച്ച് ഒഴുകിപ്പോകുന്ന താങ്കളേപ്പോലുള്ള നീര്‍പ്പോളയല്ല വി എസ്. പൂര്‍ണമായ തെളിവുള്ള കാര്യങ്ങളുടെ പിന്നാലെയേ അദ്ദേഹം പോകൂ. റൌഫ് കുഞ്ഞാലിയേപ്പറ്റിയും  ജുഡീഷ്യറിയേപ്പറ്റിയും പറഞ്ഞ കാര്യങ്ങളൊക്കെ ഒരു സി ഡിയിലക്കി വി എസിനു മാസങ്ങള്‍ക്ക് മുന്നേ കൊടുത്തിട്ടായിരുന്നു റൌഫ് പത്രസമ്മേളനം നടത്തി ഇതൊക്കെ വിളിച്ചു പറഞ്ഞത്. ഇന്നും വി എസ് റൌഫിന്റെ വാക്കുകള്‍ മുഖവിലക്കെടുത്തിട്ടില്ല.

Ananth said...

വി എസ് ചെയ്തത് technically legal ആണെങ്കില്‍ ഒരിക്കലും ഇതദ്ദേഹത്തിന്റെ പ്രതിഛായയില്‍ കളങ്കം വീഴ്ത്തില്ല.


the argument in defence of pjkurien is also on these lines of technical legality.....even though the victim accused him to be one of the perpetrators of the crime on her, various investigating agencies that looked into this case, could not find any corraborating evidence to substantiate it....as such his name never figured in any related charge sheet......so technically all the allegations against him are without any legal basis...still you know what is the public perception and the stand taken by vs and his party in this matter. Incidentally, this issue gained currency only because of the rape case in delhi and supreme court suddenly waking up to speed up the case pending for several years.....even while vs was cm there was nothing much done to speed up the appeal against the infamous verdict by gaffor/vasant bench....it is said that vs was instrumental in giving late mr gafoor a post retirement cushy job....mr gafoor was equally to blame for the verdict for which justice basant has been at the receiving end of a lot of vitreol of late....because of the conversation the mediaperson brought out through hidden camera, though it contained the same thing as in the verdict....and the curious thing is , the verdict itself did not evoke so much revulsion at the time it was delivered !!

Ananth said...

ഉമ്മന്‍ ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസുകാര്‍ക്കും ഇതറിയില്ലേ?


what i understand from media reports is that mr nayanar played a role in letting pjkurien and kunjaalikkutty off the hook.....he was a very seasoned and senior politician and i do not think he could be influenced in these crucial matters by the like of p sasi etc....what it shows is that there is a lot of give and take happening among politicians of various hues ( recall what manoj said about tmjacob and vs)......and perhaps achuthanandan flouted this norm in pursuing pillai case and that is why he is being accused of practising politics of vendetta ( it is said that he moved a special petition in supreme court to speed up the palmoil case and have karunakaran arrested just days before his death, knowing that he was in already in terminal stage )

kaalidaasan said...

>>>> similar stance in tp murder too.....party faithfuls though sympathetic to vs in ideology, become docile sheep in front of the party machinery (which is highjacked by the mafia group), as they have become like religious believers in their blind faith to the party discipline....<<

റ്റി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നു തന്നെയല്ലേ വി എസിന്റെ നിലപാട്? അതില്‍ പങ്കുള്ളവരുടെ പേരില്‍ നടപടി എടുക്കണമെന്നുതന്നെയല്ലേ അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞതും?

ശാരിയെ പീഢിപ്പിച്ച വി ഐ പികള്‍ പാര്‍ട്ടി നേതാക്കളുടെ മക്കളാണെന്നു പറഞ്ഞാല്‍ പാര്‍ട്ടിയിലും  സര്‍ക്കാരിലുമുള്ള സ്ഥാനങ്ങള്‍ പോകുമെന്ന പേടി കൊണ്ട്, വി എസ് അത് പറയുന്നില്ല എന്നും, അതു തന്നെയാണ്, റ്റി പി വധക്കേസിലെ വി എസിന്റെ നിലപാടെന്നും പറയുന്ന താങ്കളുടെ ചിന്താശേഷിക്ക് കാര്യമായ എന്തോ തകരാറുണ്ട്. റ്റി പി വധത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പറയാന്‍ മടിയില്ലാത്ത വി എസിനു, ശാരിയെ പീഢിപ്പിച്ചതില്‍ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്ക് പങ്കുണ്ടെന്നു പറയാന്‍ പേടിയാണെന്നു പറയുന്ന താങ്കളുടെ സംവേദന ക്ഷമതക്ക് കാര്യമായ തകരാറുണ്ട്. ഏതാണനന്തേ ഗുരുതരം? ഒരു സ്ത്രീപീഢനക്കേസില്‍ പാര്‍ട്ടിയുടെ രണ്ടാം  നിര നേതാക്കളുടെ മക്കള്‍ക്ക് പങ്കുണ്ടെന്നു പറയുന്നതോ, റ്റി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നു പറയുന്നതോ?

You do not know, what is the stand of VS in T P murder case. To show your English prowess you use some high sounding words and phrases, feeling that you could convey big points. But those appear hollow to me. At least you should have known the issue of T P murder and and how it affected CPM and who is in the forefront of accusing CPM for that matter. But you do not seem to know it. And if at all anything crossed your mind, you are simply distorting it, to satisfy your pungent taste of ridiculing VS. Pathetic.



kaalidaasan said...

>>>> the public who is not constrained by any such loyalty ,has grown tired of this tango...so they recognise that in spite of all good intentions vs has become ineffective.....<<

That is your grandiose misconception as usual. People like you may think and will think that VS is ineffective. But a large section of the society, I may repeat, a large section of the society, do not think that he is ineffective.
Eminent lawyers like Shanthi Bhushan and Sasi Bhushan, who charges lakhs per hour for appearing in cases, appear free for the cases in which VS is involved. Social activists like Medha Patkar openly requests VS to to come to Indian central stage. Noted economists like Prabhath Patnayik vouches for the principles for which VS stands. Noted political analysts like N M Chekkutti, Appukkuttan Vallikkunn and Adv. Jyasankar supports VS for his moral stand on many issues. Poets like Umesh Babu praises VS for his involvement in public issues. When VS appears on any stage, whether it is party stage or public stage, audience go wild at his site. So your verbal crocodile tears in the name of the public, do not have even the value of the letters with which they are framed.

Ananth said...

റ്റി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നു തന്നെയല്ലേ വി എസിന്റെ നിലപാട്?

he has never said so.....that is an assumption one reaches by reading between the lines of his statements on various occasions

അതില്‍ പങ്കുള്ളവരുടെ പേരില്‍ നടപടി എടുക്കണമെന്നുതന്നെയല്ലേ അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞതും?

publicly the party leadership also has adopted the same stand.....that whoever is behind the murder must be brought to justice

.

Ananth said...

To show your English prowess you use some high sounding words and phrases, feeling that you could convey big points.


I have chosen to write in English only because the process of drafting a message in Malayalam using google translator was taking too much time, perhaps because my net connection is a bit slow…… I thought I could articulate what I had to say in a simple and straightforward manner through my English which may be a bit outdated now…….in any case I believe that style is only secondary and substance is what matters……that is why I chose to ignore your derogatory comments of a personal nature on several occasions. But now this is the proverbial last straw……to suggest that I am writing these comments to show off my language skills…..as if I am going to gain some name and fame through writing comments on your blog……I say, you seem to suffer from delusions of grandeur regarding the standing of your blog……be that as it may, I take the hint and make bow…..leaving you comfortable in the company of cheerleaders and party faithfuls, who would never raise any inconvenient questions or look at issues from a different perspective .

Thank you and best regards

kaalidaasan said...

>>>>>But now this is the proverbial last straw……to suggest that I am writing these comments to show off my language skills…..as if I am going to gain some name and fame through writing comments on your blog……I say, you seem to suffer from delusions of grandeur regarding the standing of your blog……be that as it may, I take the hint and make bow….<<<<<

താങ്കളിവിടെയും മറ്റ് പോസ്റ്റുകളിലും ഇംഗ്ളീഷില്‍ എഴുതിയതിനെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. ഇംഗ്ളീഷു വയിച്ചാലും മനസൊലാകുന്നവരാണിതൊക്കെ വായിക്കുന്നതെനെനിക്കറിയാം. താങ്കള്‍ ഇംഗ്ളീഷിലോ മലയാളത്തിലോ എഴുതുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല. ഏത് ഭാഷയില്‍ എഴുതിയാലും ഞാന്‍ പ്രതികരിക്കാറുണ്ട്. അതുകൊണ്ടാണിതില്‍ തുടക്കം മുതലുള്ള താങ്കളുടെ അഭിപ്രായങ്ങളോട് ഞാന്‍  പ്രതികരിച്ചതും.

റ്റി പി വധത്തില്‍ വി എസിന്റെ നിലപാടെന്തെന്നറിയാതെ താങ്കളെഴുതിയ so he made compromises that resulted in suppressing the truth, whatever his true feelings or intentions may be.....similar stance in tp murder too.....party faithfuls though sympathetic to vs in ideology, become docile sheep in front of the party machinery (which is highjacked by the mafia group), as they have become like religious believers in their blind faith to the party discipline.... എന്ന വാക്കുകളോടാണു ഞാന്‍ പ്രതികരിച്ചത്. താങ്കളീ എഴുതിയത് ശുദ്ധ അസംബന്ധമാണ്. അതെന്തോ മഹത്തായ കാര്യമാണെന്ന ധ്വനിയുണ്ടാക്കാന്‍ ഉപയോഗിച്ച ഇംഗ്ളീഷ് പ്രയോഗത്തോടാണു ഞാന്‍ പ്രതികരിച്ചത്.

Party machinery യെ ഒരു mafia group high jack ചെയ്തു എന്നു താങ്കളാക്ഷേപിക്കുന്നു. അതിനെതിരെ പട പൊരുതുന്ന വി എസിനെ ഒരു കാപട്യക്കാരനായി മുദ്ര കുത്തുന്നു. നാണം കെട്ട പണിയല്ലേ ഇത്. ഇത് സ്ഥാപിക്കാന്‍ വേണ്ടി താങ്കള്‍ ഇംഗ്ളീഷ് ഭാഷയിലെ ദുരൂഹമായ പ്രയോഗങ്ങള്‍ വരെ നടത്തുന്നു. താങ്കളേത് ഭാഗത്താണ്. ഈ mafia group ന്റെ ഭാഗത്തോ, അതിനോട് പടവെട്ടുന്ന വി എസിന്റെ ഭാഗത്തോ. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തേക്കുറിച്ചാണു താങ്കള്‍ പ്രതികരിക്കുനതെന്നോര്‍ക്കുക. കേരളത്തിന്റെ ഭാഗദേയം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന പ്രസ്ഥാനമാണത്. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഏത് വ്യക്തിയും ഇതില്‍ ഏതെങ്കിലും ഒരു ഭാഗത്തു നില്‍ക്കും. പക്ഷെ അവിടെയും താങ്കള്‍ വി എസിനോടുള്ള വ്യക്തി വിരോധം തീര്‍ക്കുന്നു. റ്റി പി വധത്തില്‍ വിഎസിനെന്തു നിലപടാണുള്ളതെന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. അതിനെയും compromising that resulted in suppressing the truth  എന്നൊക്കെ പറയാന്‍ താങ്കള്‍ക്ക് നാണമില്ലേ? ആരെ വിഡ്ഢിയാക്കാനാണു താങ്കള്‍ ശ്രമിക്കുന്നത്? അതോ ഇനി സ്വയം വിഡ്ഢിയാകണമെന്ന വൃതം വല്ലതുമുണ്ടോ? ഒരു ശിഖണ്ഠിയേപ്പോലെ പൊട്ടന്‍ കളിക്കാതെ വി എസ് റ്റി പി വധ വിഷയത്തില്‍  ചെയ്ത തെറ്റെന്താണെന്നു പറയ്. എന്നിട്ട് വി എസ് എന്തു ചെയ്യണമായിരുന്നു എന്നും പറയ്. ഇത് രണ്ടും ചെയ്യാതെ വെറുതെ പൊട്ടക്കണ്ണന്റെ മാവേലേറു പോലെ കുറെ അസംബന്ധവാക്കുകള്‍  തലങ്ങും വിലങ്ങും പായിക്കുകയാണു താങ്കള്‍ ചെയ്യുന്നത്. ഞാന്‍ അതിനോടാണു പ്രതികരിച്ചതും.

Balanced view എന്ന ഒരു അസംബന്ധ വാക്കുപയോഗിച്ച് വി എസും മോശം, വിജയനും മോശം, ഞാന്‍ മാത്രം ശരി എന്നത് ശിഖണ്ഠി നിലപാടാണ്. Mafia group, party machinery യെ കയ്യടക്കി വച്ചോട്ടേ, വി എസിനെയും വിജയനെയും  മാത്രം പാര്‍ട്ടിയില്‍ നിന്നും പുറത്തക്കണം എന്നത് എനിക്ക് ഒട്ടും മനസിലാക്കാന്‍ സാധിക്കാത്ത ഭീതിജനകമായ നിലപാടും. ഈ mafia group നെതിരെ പടപൊരുതുന്ന വി എസില്‍ ഒരു നന്മയും താങ്കള്‍ക്ക് കാണാന്‍ സാധിക്കാത്തത് എന്നില്‍ സംശയമുണ്ടാക്കുന്നു.

kaalidaasan said...

>>>>>the argument in defence of pjkurien is also on these lines of technical legality.....even though the victim accused him to be one of the perpetrators of the crime on her, various investigating agencies that looked into this case, could not find any corraborating evidence to substantiate it....as such his name never figured in any related charge sheet......so technically all the allegations against him are without any legal basis...<<<<<

പല കേസുകളേക്കുറിച്ച് വളരെ വിശദാമായി പ്രതിപാദിപ്പിച്ച് വി എസിന്റെ കുറ്റങ്ങളും പാളിച്ചകളും കാപട്യങ്ങളുമൊക്കെ ചികഞ്ഞു പുറത്തെടുത്ത, താങ്കള്‍ക്ക് കേസുകളുടെ നിയമ വശങ്ങളൊക്കെ അറിയാമെന്നായിരുന്നു ഞാന്‍ കരുതിയത്. ഒരു ബലാല്‍സംഗകേസില്‍ ഇരയുടെ വാക്കുകള്‍ വിശ്വാസിത്തിലെടുത്ത് കേസ് ചാര്‍ജ് ചെത് അന്വേഷണം നടത്തണം എന്ന നിയമവശത്തേക്കുറിച്ച് താങ്കള്‍ കേട്ടിട്ടില്ല. അതുകൊണ്ടാണീ അസംബന്ധവും  എഴുതുന്നത്.

as such his name never figured in any related charge sheet എന്നത് സത്യമാണ്.രാഷ്ട്രീയക്കാരുടെ പേരില്‍ ഇതുപോലെ ആരോപണമുണ്ടായാല്‍ ഒരിക്കലും ഒരു ചാര്‍ജ് ഷീറ്റിലും അവരുടെ പേരുണ്ടാവുകയില്ല. കുഞ്ഞാലിക്കുട്ടി പീഢിപ്പിച്ചു എന്നും, പണം നല്‍കി നിശബ്ദമാക്കി എന്നും പല പെണ്‍കുട്ടികളും പൊതു സമൂഹത്തോടു പറഞ്ഞിട്ടും ഏതെങ്കിലും ചാര്‍ജ് ഷീറ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ടോ? ഉണ്ടാവില്ല. പക്ഷെ അതിന്റെ കാരണം അറിയാനുള്ള രാഷ്ട്രീയ സമൂഹ്യ വളര്‍ച്ച താങ്കള്‍ക്കില്ലാതെ പോയി.

കേസന്വേഷിച്ച സിബി മാത്യുസ് പറഞ്ഞത് താങ്കള്‍ വായിച്ചിരുന്നോ? നായനാരുടെ ഓഫീസില്‍ വച്ച് നായനാരും ശശിയും താനും ചേര്‍ന്നായിരുന്നു കുര്യനെ പ്രതി ആക്കേണ്ട എന്ന് തീരുമാനിച്ചത് എന്നായിരുന്നു അത്. ഒരാള്‍ കേസില്‍ പ്രതിയാകണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടേ ഓഫീസാണെന്ന് ഡി ജി പി ആയി റിട്ടയര്‍ ചെയ്ത ഉന്നതപോലീസുദ്യോഗസ്ഥന്‍ പറയുന്നു. അപ്പോള്‍ എന്തുകൊണ്ട് കുര്യനെതിരെ കുറ്റപത്രം ഉണ്ടായില്ല എന്നത് കൂടുതല്‍ സംശയിക്കേണ്ട ആവശ്യമില്ല.

വി എസിനെതിരെ അന്വേഷണം നടത്തി കോടതിയില്‍ ഒരു കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ നടത്താന്‍ പോകുന്ന ആ കുറ്റപത്രത്തിന്‍മേലാണു കോടതി അഭിപ്രായം പറഞ്ഞത്. കുര്യന്റെ കാര്യത്തില്‍ ഇന്നു വരെ ഒരു കുറ്റപത്രവും ഉണ്ടായിട്ടില്ല.

കുര്യനെ രക്ഷപ്പെടുത്തിയത് രണ്ട് രാഷ്ട്രീയക്കാരായിരുന്നു. അതില്‍ ഒരള്‍ മരിച്ചു പോയി. അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ പറയുന്നത് അദ്ദേഹം കൊടുത്ത മൊഴിക്കു വിരുദ്ധമായിട്ടാണ്. മറ്റെയാള്‍ മൊഴി മാറ്റിപ്പറയുന്നു.

ഒരു കേന്ദ്ര മന്ത്രി ഇന്‍ഡ്യയില്‍ എവിടെ പോയാലും പോലീസ് എസ്കര്‍ട്ട് വേണമെന്ന പ്രോട്ടോക്കോളുണ്ട്. പക്ഷെ കുര്യനെന്ന കേന്ദ്ര മന്ത്രി അന്ന് പോലീസ് എസ്കര്‍ട്ട് വേണ്ട എന്നും പറഞ്ഞ് കോട്ടയത്തിനു പോയിരുന്നു. അന്നാണീ സംഭവം  നടന്നതായി ആരോപണമുണ്ടായത്.

so technically all the allegations against him are without any legal basis.എന്നൊക്കെ പറയണമെങ്കില്‍ അസാമാന്യ തൊലിക്കട്ടി വേണം. സാക്ഷിമൊഴികളുടെയോ കുറ്റപത്രത്തിന്റെയോ, വിചാരണയുടെയോ അടിസ്ഥാനത്തിലല്ല കേരLa ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും കുര്യനെ പ്രതിയാക്കേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്.കോട്ടയത്തെ സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ച ഈ കേസിന്റെ അപ്പീല്‍ പരിഗണിച്ച കേരള ഹൈക്കോടതിയാണ്, കുര്യനെ പ്രതിയാക്കേണ്ടെന്നു തീരുമാനിച്ചത്. ഈ വിധി ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയില്‍ കുര്യന്‍ വാദിച്ചത്. അതുകൂടെ കണക്കിലെടുത്തായിരുന്നു സുപ്രീം കോടതിയും കുര്യനെ പ്രതിയാക്കേണ്ട എന്നു തീരുമാനിച്ചത്. ഇപ്പോള്‍ ഈ വിധി സിപ്രീം കോടതി തന്നെ അസ്ഥിരപ്പെടുത്തി. വിധിയില്‍ ഗുരുതരമായ പാളിച്ചകളുണ്ടെന്നും പറഞ്ഞ് പുനര്‍വിചാരണ നടത്താന്‍ കേരള ഹൈക്കോടതിയോടാവശ്യപ്പെട്ടിരിക്കുന്നു. ഇതൊക്കെ കേട്ടതിനു ശേഷം so technically all the allegations against him are without any legal basis എന്നൊക്കെ പറയുന്നത് വിവരക്കേടല്ലേ അനന്തേ.

kaalidaasan said...

>>>>>Incidentally, this issue gained currency only because of the rape case in delhi and supreme court suddenly waking up to speed up the case pending for several years.....even while vs was cm there was nothing much done to speed up the appeal against the infamous verdict by gaffor/vasant bench....it is said that vs was instrumental in giving late mr gafoor a post retirement cushy job....mr gafoor was equally to blame for the verdict for which justice basant has been at the receiving end of a lot of vitreol of late....<<<<<

എഴുതുന്ന ഓരോ വാചകത്തിലും വി എസ് വിരോധം കുത്തിനിറയ്ക്കാനുള്ള താങ്കളുടെ അദമ്യ ആഗ്രഹത്തെ ഞാന്‍ നമിച്ചിരിക്കുനു.

സുപ്രീം കോടതിയിലുള്ള ഒരു അപ്പീല്‍ വേഗത്തിലാക്കാന്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിക്കെന്തു ചെയ്യാന്‍ പറ്റുമെന്ന് താങ്കളുടെ അപാര നിയമ വിജ്ഞാനം വച്ച് ഒന്നു പറയാമോ?

അന്ധമായ വി എസ് വിരോധം മാത്രമേ താങ്കള്‍ക്കുള്ളു. ഇതിനെ ഞാന്‍ ഏതായാലും എന്നു വിളിക്കില്ല. തനിക്കംഗീകരിക്കാന്‍ സാധിക്കാത്ത ഒരു വിധി പറഞ്ഞ ജഡ്ജിയെ വി എസ് പടിയടച്ച് പിണ്ഢം വയ്ക്കണമായിരുന്നു എന്നാണോ താങ്കളുടെ പക്ഷം? സൂര്യനെല്ലി കേസില്‍ മാത്രമല്ല. മറ്റ് പല കേസുകളിലും വി എസിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ അംഗീകരിക്കാന്‍  ബുദ്ധിമുട്ടുള്ള പല വിധികളും ജസ്റ്റിസ് ഗഫൂര്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ പല ജഡ്ജിമാരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവരെയൊക്കെ വി എസ് വെറുക്കണമെന്നു താങ്കള്‍ക്കഗ്രാഹിക്കാം. കാരണം അത് താങ്കളുടെ നയം.

വിധി പറയുന്ന ജഡ്ജിക്ക് അവരുടെതായ ന്യായീകരണങ്ങളുണ്ട്. പക്ഷെ അത് തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയിലല്ല എന്നും പറഞ്ഞ് ഓരോ പൌരനും  താങ്കളേപ്പോലെ ചിന്തിക്കുമെന്നൊന്നും  കരുതേണ്ട. കാരണം അവര്‍ക്ക് കുറച്ചു കൂടെ ഉത്തരവാദിത്ത ബോധമുണ്ട്.

ഡെല്‍ഹിയില്‍ നടന്ന ബലാല്‍സംഗത്തിന്റെ ഫലമായി തന്നെയാണി കേസ്, സുപ്രീം കോടതി ഇപ്പോള്‍ പരിഗണിച്ചത്. ഇതു വരെ പരിഗണിക്കാതെ ഇരുന്നത് വി എസ് അതിനു പുറകേ പോകാത്തതുകൊണ്ടുമല്ല.

kaalidaasan said...

>>>>>because of the conversation the mediaperson brought out through hidden camera, though it contained the same thing as in the verdict....and the curious thing is , the verdict itself did not evoke so much revulsion at the time it was delivered !!<<<<<

അത് താങ്കളുടെ തോന്നലല്ലേ. 2005 ല്‍ ഇ വിധി വന്നപ്പോള്‍ പ്രതിഷേധിക്കേണ്ടവരൊക്കെ പ്രതിഷേധിച്ചിരുന്നു. Selective ആയി മാത്രം പലതും വായിക്കുന്ന, പ്രതേകിച്ച് വി എസ് പറയുന്നത് മാത്രം കണ്ണടക്കാതെ ശ്രദ്ധിച്ചിരിക്കുന്ന താങ്കളത് ശ്രദ്ധിച്ചില്ല. അതിന്റെ കുറ്റം മറ്റാരുടെയുമല്ല.

പിന്നെ ഡെല്‍ഹിയില്‍ നടന്നതുപോലെ ആരും മെഴുകുതിരി കത്തിച്ചൊന്നുമില്ല. കാരണം ഇതിലെ ഇര പാവപ്പെട്ട പെണ്‍കുട്ടിയായിരുന്നു. മെഡിക്കല്‍ കോളേജില്‍ പഠിക്കാനോ പാതിരാത്രിക്ക് പാര്‍ട്ട്‌ണറുടെ കൂടെ സിനിമക്ക് പോകാനോ തക്ക ശേഷിയുമുണ്ടായിരുന്നില്ല. അതുകൊണ്ട് ആരും മെഴുകു തിരി കത്തിച്ചുമില്ല.

ഇപ്പോള്‍ ഈ വിധി കൂടുതല്‍ ആയി ശ്രദ്ധിക്കപ്പെടാന്‍ കാരണം, പരമോന്നത കോടതി പറഞ്ഞ ചില അഭിപ്രായങ്ങ്ളും അതിനു ശേഷം വിധി പറഞ്ഞ ജഡ്ജി വീണ്ടും ആ പെണ്‍കുട്ടിയെ അപമാനിച്ചതുമൊക്കെയാണ്. അ പെണ്‍കുട്ടിയെ ബാല വേശ്യ എന്നാണിദ്ദേഹം ഇപ്പോഴും വിശേഷിപ്പിക്കുന്നത്. താങ്കളും അതേ ചുന്താഗതിക്കാരനായതുകൊണ്ട് ഹിഡന്‍ ക്യാമറ എന്നൊക്കെ വെറുതെ പറഞ്ഞ് രസിക്കുന്നു. ഈ ജഡ്ജിയോട് സംസാരിച്ച വ്യക്തി ഇന്‍ഡ്യാ വിഷന്‍ ചാനലിന്റെ പ്രതിനിധി ആണെന്നറിഞ്ഞു കൊണ്ടു തന്നെയാണു ജഡ്ജി അതൊക്കെ പറഞ്ഞത്. സുപ്രീം കോടതി ഈ വിധി തള്ളിക്കളഞ്ഞു എന്നംഗീകരിക്കാനുള്ള മാന്യത അദ്ദേഹത്തിനില്ല. സുപ്രീം കോടതി തനിക്കും മുകളിലാണെന്ന് അംഗീകരിക്കാന്‍  അദ്ദേഹത്തിന്റെ അഹന്തക്ക് കഴിയുന്നില്ല.ഒരു ചാനല്‍ പ്രതിനിധിയുടെ സന്നിദ്ധ്യത്തിഉല്‍  വിവാദമായ ഒരു വിധിയേക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് പൊതു സമൂഹം ചര്‍ച്ച ചെയ്തേക്കാം എന്നൊന്നും ചിന്തിക്കാനുള്ള സാമാന്യ ബോധം ഈ ന്യായാധിപനില്ലാതെ പോയി. ഒരു ഹിഡന്‍ ക്യാമറയും ഇതില്‍ ഉണ്ടായിരുന്നില്ല. മേശപ്പുറത്തു ആര്‍ക്കും കാണത്തക്ക രീതിയിലായിരുന്നു ക്യാമറ വച്ചിരുന്നത്.

kaalidaasan said...

>>>>>what i understand from media reports is that mr nayanar played a role in letting pjkurien and kunjaalikkutty off the hook.....he was a very seasoned and senior politician and i do not think he could be influenced in these crucial matters by the like of p sasi etc....what it shows is that there is a lot of give and take happening among politicians of various hues<<<<<

താങ്കളിതു media report കളില്‍ നിന്നും മനസിലാക്കി. അപ്പോള്‍ ഇതു വരെ പറഞ്ഞതൊക്കെ നേരിട്ടന്വേഷിച്ച് കണ്ടെത്തിയതായിരുന്നോ?

ഇപ്പോള്‍ താങ്കളീ പറയുന്നത് സത്യം തന്നെയാണോ? എങ്കില്‍ ഇത് വരെ കെട്ടിപ്പൊക്കികൊണ്ടു വന്നതൊക്കെ തകര്‍ന്നു വീണല്ലോ അനന്തേ.

ചില കൊടുക്കല്‍ വാങ്ങളുകളുടെ ഭാഗമായി കുര്യനെയും കുഞ്ഞാലിയേയും നായനാര്‍ കേസില്‍ നിന്നൊഴിവാക്കി എന്ന് താങ്കള്‍ സത്യമായും വിശ്വസിക്കുന്നുണ്ടോ? കഷ്ടം. താങ്കളിതുപോലെ മലക്കം മറിയുമെന്ന് ഞാന്‍ പ്രതീഷിക്ഷിച്ചില്ല.

ശശിക്കിതില്‍ പങ്കില്ല എന്ന് താങ്കളെങ്ങനെ ഗണിച്ചെടുത്തു? വി എസ് അതുണ്ടെന്നു പറഞ്ഞതുകൊണ്ട്, വിഎസിനെ എതിര്‍ക്കുന്ന കലാപരിപാടിയല്ലേ ഇതും? ശശി എന്ന പെണ്ണുപിടിയനെ പെണ്ണു കേസില്‍ അകപ്പെട്ടതുകൊണ്ടാണ്, സി പി എം പുറത്താക്കിയതെന്ന് താങ്കള്‍ക്കറിയാമോ?

ശശിയും നായനാരും താനും കൂടെ നായനാരുടെ ഓഫീസില്‍ വച്ചായിരുന്നു കുര്യനെ പ്രതിയാക്കേണ്ട എന്നു തീരുമാനിച്ചത് എന്ന് ഈ കേസന്വേഷിച്ച സിബി മാത്യുസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജനാര്‍ദ്ദനക്കുറുപ്പ് കുര്യനെ പ്രതിയാക്കാന്‍ വകുപ്പുണ്ടെന്നു പറഞ്ഞു എന്നും പക്ഷെ എം കെ ദാമോദരന്‍ അത് വേണ്ട എന്നു വാദിച്ചു എന്നും കൂടി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തല്‍ക്കാലം താങ്കളുടെ ഊഹത്തേക്കാള്‍ ഞാന്‍ വിശ്വസിക്കുന്നത് ഇതാണ്. അതിന്റെ അര്‍ത്ഥം രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നു തന്നെയാണ്. അത് നായനാര്‍ തന്നെ ചെയ്തതാണോ ശശി ചെയിച്ചതാണോ എന്നൊക്കെ അറിയണമെങ്കില്‍  നിഷ്പക്ഷമായ അന്വേഷണം വേണ്ടി വരും.

കുര്യനനുകൂലമായി സാക്ഷിപറഞ്ഞവരൊക്കെ രാഷ്ട്രീയക്കാരാണെന്നത് പ്രത്യേകം ഓര്‍ക്കുക. രാഷ്ട്രിയത്തില്‍ ഇതുപോലെ കൊടുക്കല്‍ വാങ്ങലുകളുണ്ടെന്ന് താങ്കളും പറയുന്നു. ഇനി താങ്കളിതു വരെ പറഞ്ഞതൊക്കെ ഒന്നു പുനപരിശോധിക്കുക. അപ്പോള്‍ പലതും മനസിലായി വരും.

kaalidaasan said...

>>>>>( it is said that he moved a special petition in supreme court to speed up the palmoil case and have karunakaran arrested just days before his death, knowing that he was in already in terminal stage )<<<<<

പാം ഓയില്‍ കേസില്‍  വിചാരണ നേരത്തെയാക്കാന്‍ പറഞ്ഞ് സുപ്രീം കോടതിയില്‍  വി എസ് special petition കൊടുത്തു എന്നത് എനിക്ക് പുതിയ അറിവാണ്. ഞാന്‍ അറിഞ്ഞിടത്തോളം ​ഈ കേസ് ഹൈക്കോടതിയില്‍ പോലും വന്നിട്ടില്ല. ഇടതുമുന്നണി ചാര്‍ജ് ചെയ്ത കേസ് ഉമ്മന്‍ ചാണ്ടി 2005 ല്‍ പിന്‍വലിച്ചു. പിന്നീട് ഇടതു മുന്നണി കൂടുതല്‍ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍  പുനരന്വേഷണം നടത്തി പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. റ്റി എച് മുസ്തഫ തന്നെ പ്രതിയാക്കുന്നത് ശരിയല്ല എന്നും പറഞ്ഞ് പ്രത്യേക പരാതി കൊടുത്തു. അപ്പോള്‍ ഉമ്മന്‍ ചാണ്ടി കൂടി പ്രതിയായി. 2007ല്‍, തന്നെ കേസില്‍ നിന്നൊഴിവാക്കണമെന്നും പറഞ്ഞ് special leave petition കൊടുത്തത് കരുണാകരനായിരുന്നു. പക്ഷെ കോടതി അത് തള്ളിക്കളഞ്ഞു, പിന്നീട് കരുണാകരന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തെ പ്രതി സ്ഥാനത്തുനിന്നും മാറ്റി എന്നൊക്കെയാണ്.

kaalidaasan said...

>>>>>he has never said so.....that is an assumption one reaches by reading between the lines of his statements on various occasions<<<<<

വി എസിനേക്കുറിച്ച് മറ്റ പലതും ഉറപ്പായി പറയുന്ന താങ്കള്‍ ഇത് വെറും assumption  ആണെന്നു പറയുന്നു. ഇത് തെളിയിക്കുന്നത് താങ്കള്‍ക്ക് കേരള രാഷ്ട്രീയത്തേക്കുറിച്ചോ സി പി എമ്മിലെ പ്രശ്നങ്ങളേക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നാണ്.

റ്റി പി വധത്തില്‍  പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് പൊതു വേദിയിലും  സി പി എമ്മിന്റെ എല്ലാ സമിതികളിലും വി എസ് പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ്, പാര്‍ട്ടിക്ക് പങ്കുണ്ടോ എന്ന്  അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്ന് പാര്‍ട്ടി പരസ്യമായി പറഞ്ഞതും.

താങ്കള്‍ക്കിത് മനസിലാകാന്‍ വരികള്‍ക്കിടയിലൂടെ വായിക്കേണ്ടി വരും. പക്ഷെ മറ്റുള്ളവര്‍ക്കാ ഗതികേടില്ല വരികള്‍ വായിക്കുമ്പോള്‍ തന്നെ മനസിലാകും.

kaalidaasan said...

>>>>>publicly the party leadership also has adopted the same stand.....that whoever is behind the murder must be brought to justice<<<<<

ഇത് താങ്കള്‍ തിരുകിക്കയറ്റുന്നത്.

വി എസ് പറഞ്ഞത്, സി പി എം എന്ന പര്‍ട്ടിക്ക് ഈ വധത്തില്‍ പങ്കുണ്ട്. അതില്‍ പങ്കെടുത്തവരുടെ പേരില്‍ പാര്‍ട്ടി നടപടി എടുക്കണമെന്നാണ്. അതിന്റെ അര്‍ത്ഥം കോടതികള്‍ ചെയ്യുമ്പോലെ തൂക്കിക്കൊല്ലണമെന്നോ ജീവ പര്യന്തം തടവു ശിക്ഷ വിധിക്കണമോ എന്നല്ല, താങ്കളതാണു മനസിലാക്കുന്നതെങ്കിലും.

അതില്‍ പങ്കെടുത്തവരുടെ പേരില്‍ ഇപ്പോള്‍ കേസെടുത്ത് നീതി പീഠത്തിന്റെ മുന്നിലേക്കവരെ കൊണ്ടു വന്നിട്ടുണ്ട്. പക്ഷെ അവരല്ല കൊല നടത്തിയതെന്നാണു പാര്‍ട്ടി നിലപാട്. താങ്കള്‍ക്കും പാര്‍ട്ടിയുടെ നിലപാടാണോ? വേറെയാരോ ആണു കൊല നടത്തിയത്, അവരെ നീതി പീഠത്തിന്റെ മുന്നിലേക്ക് കൊണ്ടു വരണമെന്നാണോ താങ്കളും പറയുന്നത്?

various investigating agencies that looked into this case, could not find any corraborating evidence to substantiate it....as such his name never figured in any related charge sheet......so technically all the allegations against him are without any legal basis..

എന്ന് കുര്യന്റെ കാര്യത്തില്‍ എഴുതിയതിന്റെ മഷി ഉണങ്ങും മുന്നേ എഴുതുന്നു,

what i understand from media reports is that mr nayanar played a role in letting pjkurien and kunjaalikkutty off the hook.....he was a very seasoned and senior politician and i do not think he could be influenced in these crucial matters by the like of p sasi etc....what it shows is that there is a lot of give and take happening among politicians of various hues.

ഒരന്വേഷണ ഏജന്‍സിക്കും കുര്യനെതിരെ ഒരു തളിവും കണ്ടെത്താനായില്ല എന്നു പറയുന്നതിന്റെ കൂടെ ,നായനാര്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി കുര്യനെ രക്ഷപ്പെടാന്‍ അനുവദിച്ചു എന്ന്.

I really think that, there is some serious problem with your comprehending capacity.

Ananth said...

>>>I really think that, there is some serious problem with your comprehending capacity.<<<

the feeling is mutual

you said

"ശശിയും നായനാരും താനും കൂടെ നായനാരുടെ ഓഫീസില്‍ വച്ചായിരുന്നു കുര്യനെ പ്രതിയാക്കേണ്ട എന്നു തീരുമാനിച്ചത് എന്ന് ഈ കേസന്വേഷിച്ച സിബി മാത്യുസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജനാര്‍ദ്ദനക്കുറുപ്പ് കുര്യനെ പ്രതിയാക്കാന്‍ വകുപ്പുണ്ടെന്നു പറഞ്ഞു എന്നും പക്ഷെ എം കെ ദാമോദരന്‍ അത് വേണ്ട എന്നു വാദിച്ചു എന്നും കൂടി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തല്‍ക്കാലം താങ്കളുടെ ഊഹത്തേക്കാള്‍ ഞാന്‍ വിശ്വസിക്കുന്നത് ഇതാണ്. അതിന്റെ അര്‍ത്ഥം രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നു തന്നെയാണ്."

sibi mathews had said in the same interview that not only his team, even the subsequent groups who looked into the case could not find any corraborating evidence for substantiating the charge by the victim in kuriens case and so he could not be included in the charge sheet whereas in the case of all the other accused the victims statements were supported by corraborating evidence.

Hence

ഒരന്വേഷണ ഏജന്‍സിക്കും കുര്യനെതിരെ ഒരു തളിവും കണ്ടെത്താനായില്ല എന്നു പറയുന്നതിന്റെ കൂടെ ,നായനാര്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി കുര്യനെ രക്ഷപ്പെടാന്‍ അനുവദിച്ചു എന്ന്.

is not any result of any lack of comprehension on my part ...

further whatever opinions courts may have expressed, going by the victims statement alone goes against common sense in that it would result in wilful blackmailing with malicious intent and could cause irreparable damages to counterparty even if he is able to prove his innocence in course of time

>>>പാം ഓയില്‍ കേസില്‍ വിചാരണ നേരത്തെയാക്കാന്‍ പറഞ്ഞ് സുപ്രീം കോടതിയില്‍ വി എസ് special petition കൊടുത്തു എന്നത് എനിക്ക് പുതിയ അറിവാണ്<<<<

as in the case of achuthanandans london visit and the related controversy, here again i suspect you are feigning ignorance...

here is portion of the supreme court verdict in cvc case

17. The legality and correctness of the order of the Kerala High Court dated 19th February, 2003 was questioned by Shri Karunakaran by filing a petition before this Court on which leave was granted and it came to be registered as Criminal Appeal No. 801 of 2003. This appeal was also dismissed by this Court vide its order dated 6th December, 2006. However, the parties were given liberty to raise the plea of mala fides before the High Court. Even on reconsideration, the High Court dismissed the petition filed by Shri Karunakaran raising the plea of mala fides vide its order dated 6th July, 2007. The High Court had, thus, declined to accept that action of the State Government in prosecuting the persons stated therein was actuated by mala fides. The order of the High Court was again challenged by Shri Karunakaran by preferring a Petition for Special Leave to Appeal before this Court. This Court had stayed further proceedings before the Trial Court. This appeal remained pending till 23rd December, 2010 when it abated because of unfortunate demise of Shri Karunakaran.

the stay of proceedings that remained in force till karunakarans death ....is what achuthanandan sought to remove immediately before his death.....and in fact balakrishna pillai made a remark alluding to this after vs went to pay his respects after karunakarans death and made some eulogising remarks

Ananth said...

വി എസ് പറഞ്ഞത്, സി പി എം എന്ന പര്‍ട്ടിക്ക് ഈ വധത്തില്‍ പങ്കുണ്ട്. അതില്‍ പങ്കെടുത്തവരുടെ പേരില്‍ പാര്‍ട്ടി നടപടി എടുക്കണമെന്നാണ്.

he might have said that in the confines of the party fora ....but that is an information only the party faithfuls are privy to ....

in public he has never mentioned any such thing explicitly.....though he has conveyed such an impression obliquely.....that is what i said...reading between the line of his statements

saying that IF anyone from the party is involved party should take action against them
is not the same as
saying that members of the party ARE involved in it and party should take action

he said the former not the latter......at least in public

the official party line is that those members of the party who are charge sheeted have been falsely implicated.....vs has not contradicted this stand at least in public


this tightrope walk is part of what i referred to as compromises to continue in the party and postions accruing therefrom

Baiju Elikkattoor said...

To show your English prowess you use some high sounding words and phrases, feeling that you could convey big points.

Correct. ബുദ്ധിജീവി നാട്യം..!

Ananth said...

kaalidaasan said...

ഇംഗ്ളീഷു വയിച്ചാലും മനസൊലാകുന്നവരാണിതൊക്കെ വായിക്കുന്നതെനെനിക്കറിയാം


now....i am not so sure....some people think that....if you speak english you are pretending to be a ബുദ്ധിജീവി......with friends like these ...i really pity your plight

Ananth said...

>>>ഒരന്വേഷണ ഏജന്‍സിക്കും കുര്യനെതിരെ ഒരു തളിവും കണ്ടെത്താനായില്ല എന്നു പറയുന്നതിന്റെ കൂടെ ,നായനാര്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി കുര്യനെ രക്ഷപ്പെടാന്‍ അനുവദിച്ചു എന്ന്.<<<<
sibi mathews had said in the same interview that not only his team, even the subsequent groups who looked into the case could not find any corraborating evidence for substantiating the charge by the victim in kuriens case and so he could not be included in the charge sheet whereas in the case of all the other accused the victims statements were supported by corraborating evidence..... what sibi mathews said was that when he came up with the above finding and expressed inabilty to include kurien in chargesheet, then director general of prosecution janardana kurup wanted to include kurien even without supporting evidence and see how things shape up at the trial stage.....so it came to the cm nayanar.....he was advised by advocate general mkdamodaran and political secretary psasi on this issue....and he took the desicion to go with sibi mathews view ....and that was indeed a political decision as kurien could have been chargesheeted even without supporting evidence

from the above what comes out is that

ഒരന്വേഷണ ഏജന്‍സിക്കും കുര്യനെതിരെ ഒരു തളിവും കണ്ടെത്താനായില്ല

and നായനാര്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി കുര്യനെ രക്ഷപ്പെടാന്‍ അനുവദിച്ചു

are both true.....

kaalidaasan said...

>>>is not any result of any lack of comprehension on my part ...<<<

ഈ അന്വേഷണ ഏജന്‍സികളെ ഒക്കെ നിയമിച്ചത് കേരള സര്‍ക്കാരാണ്. കുര്യനെ പ്രതിയാക്കേണ്ട എന്ന് മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഏത്ര ഏജന്‍സി അന്വേഷിച്ചാലും കുര്യന്‍ പ്രതിയാകില്ല. അതാണ്, സാധാരണ സംവേദന ക്ഷമതയുള്ളവര്‍ മനസിലാക്കുക. സംവേദന ക്ഷമത കുറഞ്ഞവര്‍ കുര്യനെതിരെ ഒരു ചാര്‍ജ് ഷീറ്റും സമര്‍പ്പിച്ചിട്ടില്ല ഒരന്വേഷണ ഏജന്‍സിയും  അദ്ദേഹം ​തെറ്റുകാരനാണെന്നു കണ്ടെത്തിയിട്ടില്ല എന്നു വിലപിക്കും. എന്തുകൊണ്ട് കണ്ടെത്തിയില്ല എന്നത് ആര്‍ക്കും മനസിലാകുന്ന തരത്തില്‍ മുന്നിലുണ്ടെങ്കിലും മനസിലാക്കാന്‍ ചിലര്‍ക്കാകുന്നില്ല. നിര്‍ഭഗ്യവശാല്‍ താങ്കളും ആ ഗണത്തില്‍ പെടുന്നു. കൂടുതലൊന്നും പറയാനില്ല.

കുര്യന്‍ പ്രതിയാകേണ്ട എന്ന് ഭരിക്കുന്നവര്‍ തീരുമാനിച്ചു. അതില്‍ നായനാരുടെ പങ്കെത്ര ശശിയുടെ പങ്കെത്ര എന്നതൊക്കെ വെറും സാങ്കേതിക വിഷയം മാത്രം. അതുകൊണ്ട് അന്വേഷിച്ച ഓരേജന്‍സിയും കുര്യനെ പ്രതിയാക്കിയില്ല.ഇത്രക്കു നിസാരമായ കാര്യം ഞാന്‍ കൂടുതല്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നില്ല.

kaalidaasan said...

>>>further whatever opinions courts may have expressed, going by the victims statement alone goes against common sense in that it would result in wilful blackmailing with malicious intent and could cause irreparable damages to counterparty even if he is able to prove his innocence in course of time<<<

സൂര്യനെല്ലി പെണ്‍കുട്ടിക്ക് കുര്യനോട് മുന്‍ വൈരഗ്യമുണ്ടോ എന്നൊക്കെ അന്വേഷിച്ചു കണ്ടു പിടിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്റെ കടമയാണ്. ആ വഴിയില്‍ അന്വേഷണം  നടത്തിയതായി എങ്ങും പറഞ്ഞു കേട്ടിട്ടില്ല. കുര്യനെ അന്നു വരെ കണ്ടിട്ടില്ലാത്ത കുട്ടിക്ക് എങ്ങനെ ആണു കുര്യനോട് മുന്‍ വൈരാഗ്യം ഉണ്ടാകുക? ആ കുട്ടിക്ക് പ്രതികളില്‍  ആകെ അറിയാമായിരുനത് ബസ് കണ്‍ഡക്ടറെ മാത്രമായിരുന്നു. ബാക്കി 41 പേരുയും ജീവിതത്തില്‍ ആദ്യമായിട്ടാണൌ കണ്ടതും. ഇഅവരോടൊന്നുമില്ലാത മുന്‍  വൈരാഗ്യം എങ്നഗ്നെ കുര്യനോടുണ്ടാകും? ഇവരെയൊക്കെ ആ കുട്ടി തിരിച്ചറിഞ്ഞത് തിരിച്കഹ്റിയല്‍ പരേഡിലാണ്. പേരു ചൂണ്ടികാണിച്ചപ്പോള്‍ അവരെയൊക്കെ പ്രതികളാക്കി. അവര്‍ കുറ്റം ചെയ്തു എന്ന് കോടതിയില്‍ തെളിയുകയും ചെയ്തു. അതുകൊണ്ടാണവരെ കോടതി വിവിധ ശിക്ഷകള്‍ക്ക് വിധേയരാക്കിയതും.

wilful blackmailing with malicious intent ഉണ്ടോ എന്നൊക്കെ കുറ്റാരോപിതന്‍ തെളിയിക്കണം. അല്ലെങ്കില്‍ അന്വേഷ്ണ ഉദ്യോഗസ്ഥന്‍ തെളിയിക്കണം. അതു വരെ ഇര ചൂണ്ടികാണിക്കുന്ന വ്യക്തിക്കെതിരെ കേസെടുക്കണമെന്നാണ്, നീതി ന്യായ വ്യവസ്ഥ അനുശാസിക്കുന്നത്. പീഢിപ്പിച്ചു എന്ന് ഇര പറഞ്ഞാല്‍  കേസെടുക്കണമെന്ന നീതി ന്യായവ്യവസ്ഥയിലെ പ്രാഥമിക വ്യവസ്ഥ ഇവിടെ അട്ടിമറിക്കപ്പെട്ടു.

തെറ്റു ചെയ്യാത്ത എത്രയോ ആളുകള്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയുടെ ചങ്ങലകളില്‍ കിടന്ന് നട്ടം തിരിഞ്ഞ് നരകിക്കുന്നു. 30 വര്‍ഷങ്ങള്‍ ഭരണ കക്ഷിയുടെ ഭഗമായി നിയമ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്നിട്ടും ഇതിനൊരു പരിഹാരമുണ്ടാക്കന്‍ കുര്യനായിട്ടില്ല. അപ്പോള്‍ പിന്നെ ഇതൊക്കെ സഹിക്കാതെ പറ്റില്ല. കുര്യനു മാത്രം രണ്ടു കൊമ്പും ഒരു വാലും ഇല്ല. നിയമത്തിന്റെ മുന്നില്‍ ഗോവിന്ദ ച്ചാമിയും കുര്യനും ഒരു പോലെയാണ്. അതാണു ജനാധിപത്യ വ്യവസ്ഥിതിയിഎ ബാലപാഠം. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കത് മനസിലാകാതെ പോകുന്നു.

kaalidaasan said...

>>>the stay of proceedings that remained in force till karunakarans death ....is what achuthanandan sought to remove immediately before his death.....and in fact balakrishna pillai made a remark alluding to this after vs went to pay his respects after karunakarans death and made some eulogising remarks<<<

വി എസ് Special Leave Petition കൊടുത്തു എന്നു തെളിയിക്കാന്‍ കരുണകാരന്‍ Special Leave Petition കൊടുത്തു എന്നാണോ പറയേണ്ടത്? വി എസ് Special Leave Petition കൊടുത്ത കഥ കേള്‍ക്കട്ടെ. എവിടെയാണത്?

കരുണാകരന്‍ മരിക്കുന്നതിനു തൊട്ടു മുന്നെ ഈ കേസിലെ സ്റ്റേ നീക്കാനായി വി എസ് സുപ്രീം കോടതിയില്‍ Special Leave Petition കൊടുത്തു എന്നാണു താങ്കളെഴുതിയത്. എവിടെയാണതിന്റെ വിശദാംശങ്ങള്‍? എന്നാണത് കൊടുത്തത്? അതാണെനിക്കറിയേണ്ടത്.

kaalidaasan said...

>>>he might have said that in the confines of the party fora ....but that is an information only the party faithfuls are privy to ....

in public he has never mentioned any such thing explicitly.....though he has conveyed such an impression obliquely.....that is what i said...reading between the line of his statements
<<<


താങ്കളത് കേട്ടിട്ടില്ല. പല പ്രാവശ്യം അത് മാദ്ധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞിട്ടുണ്ട്. വിജയനെ ഡങ്കേയോടുപമിച്ച പത്രസമ്മേളനത്തില്‍ അത് പറഞ്ഞിരുന്നു. പിന്നീട് കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശപ്രകാരം പരസ്യമായി അത് പറഞ്ഞപ്പോള്‍ പത്രക്കാര്‍ ഈ വിഷയം എടുത്ത് ചോദിച്ചിരുന്നു. അപ്പോള്‍ നടന്ന സംഭാഷണം ഇങ്ങനെ.

ചോ: റ്റി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് അങ്ങെടുത്ത നിലപാട്, അതിനെ പിന്തുണച്ചു കൊണ്ട് നിരവധി ആള്‍ക്കാര്‍ കേരളത്തിലും പൊതു സമൂഹത്തിലുമുണ്ട്. ഇപ്പോള്‍ ചുവടുമാറ്റുമ്പോള്‍ അവരോട് വി എസിനെന്താണു പറയാനുള്ളത്?

വി എസ്:ഒരു ചുവടും ഞാന്‍ മാറ്റിയിട്ടില്ല. നിങ്ങള്‍ക്കെഴുതാനുദ്ദേശമുള്ളത് നിങ്ങളെഴുതിക്കോളൂ. ഞാന്‍ ഒരു ചുവടും മാറ്റിയിട്ടില്ല. അന്നു പറഞ്ഞ കാര്യങ്ങള്, പിന്നെ തെരഞ്ഞെടുപ്പു ദിവസം തന്നെ അവിടെ പോകണ്ട കാര്യമുണ്ടായിരുന്നോ എന്ന് എന്നോട് പാര്‍ട്ടി നേതൃത്വം ചോദിച്ചു. ഇല്ലായിരുന്നു. അവിടെ ചന്ദ്രശേഖരന്റെ അമ്മയേയും വിധവയായ ഭാര്യയേയും മകനേയും കാണാനും അവരുടെ ദുഖത്തില്‍ പങ്കുചേരാനും ഞാന്‍ അന്വേഷിച്ചിരുന്നു. ചന്ദ്രശേഖരന്റെ മൃത ദേഹം കോഴിക്കോട് ടൌണ്‍ ഹാളില്‍ വച്ചപ്പോള്‍ ഇവിടെ നിന്നും പോയി റീത്തു സമര്‍പ്പിച്ചവനാണ്. നിങ്ങള്‍ക്കറിയാമല്ലൊ.അപ്പോള്‍ വീട്ടില്‍ പോയില്ല. മറ്റൊരു ദിവസമാകട്ടെ എന്നു കരുതി. പിന്നീട് വയനാട്ടിലെ കുറിച്യര്‍ കലാപത്തിന്റെ വാര്‍ഷികത്തിനു പോയി തിരിച്ച് കോഴിക്കേട്ടെത്തിയപ്പോള്‍ ഫ്ളൈറ്റ് പോയി. വരാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഞാന്‍ അവരെ വീട്ടില്‍ കാണാന്‍ പോയി. അത് വാസ്തവത്തില്‍ ഒരു യാദൃഛികമായ പോക്കായിരുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ടാല്ലായിരുന്നെങ്കില്‍ ഇതൊന്നുമില്ലാതെ ശാന്തമായ അന്തരീക്ഷത്തില്‍ പോയാല്‍ മതിയായിരുന്നു.

ചോ:റ്റി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് അങ്ങ് സ്വീകരിച്ച നിലപാടില്‍ ഇപ്പോഴും മാറ്റമില്ല എന്നാണോ?

വി എസ്: ഒരു മാറ്റവുമില്ല.

kaalidaasan said...

>>>the official party line is that those members of the party who are charge sheeted have been falsely implicated.....vs has not contradicted this stand at least in public.

this tightrope walk is part of what i referred to as compromises to continue in the party and postions accruing therefrom
<<<


അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനു 24 മണിക്കൂറും താങ്കളേപ്പോലുള്ളവര്‍ക്ക് തൃപ്തിയാകും വരെ പാര്‍ട്ടി നിലപാടിനെ എതിര്‍ത്തുകൊണ്ടിരിക്കാന്‍ ആകില്ല. അതുകൊണ്ട് പറയാനുള്ളത് ഒന്നോ രണ്ടോ പ്രാവശ്യം പൊതു വേദിയില്‍ പറയും. പിന്നീടത് പാര്‍ട്ടി വേദികളിലാണു പറയുക. പല വിഷയങ്ങളും പാര്‍ട്ടി വേദികളില്‍ പറഞ്ഞിട്ട് ഫലമുണ്ടായില്ല. അപ്പോഴണു വി എസ് അത് പരസ്യമായി പറയാറുള്ളത്. ശശിക്കെതിരെ നടപടി വേണമെന്ന് പാര്‍ട്ടി വേദികളില്‍ ഒരു വര്‍ഷക്കാലം പറഞ്ഞിട്ടും ഫലമുണ്ടായില്ല. പൊതു വേദിയില്‍ അതേക്കുറിച്ച് പരാമര്‍ശമുണ്ടായ ഉടനെ നടപടി ഉണ്ടായി. ഗോപിയുടെ കാര്യത്തിലും സംഭവിച്ചത് അതായിരുന്നു.

ഈ tightrope walk എന്നതുകൊണ്ട് താങ്കളുദ്ദേശിക്കുന്നത് എന്താണെന്ന് എനിക്കൊട്ടും മനസിലാകുന്നില്ല. റ്റി പി വിഷയത്തില്‍ വി എസ് compromise ചെയ്തു എന്നാണോ? എവിടെ ചെയ്തു? പാര്‍ട്ടി വേദികളില്‍ ഇന്നുമദ്ദേഹം  പാര്‍ട്ടിക്കതില്‍ പങ്കുണ്ടെന്നു പറയുന്നു. സംസ്ഥാന സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞത് അരിയാഹാരം കഴിക്കുന്നവര്‍ പാര്‍ട്ടിക്കു പങ്കില്ല എന്നു വിശ്വസിക്കില്ല ഏന്നായിരുന്നു. അതിന്റെ മറുപടി അടുത്ത ദിവസം നല്ല വറ്റു കഴിക്കുനവരുടെ ഉപമയിലൂടെ വിജയന്‍ പറഞ്ഞു.

റ്റി പി വിഷയത്തില്‍ വി എസ് compromise ചെയ്തു എന്ന താങ്കളുടെ അഭിപ്രായം പച്ചക്കള്ളമാണ്. അതാണു ഞാന്‍ താങ്കളുടെ ഇംഗ്ളീഷിലുള്ള വാചാടോപത്തോട് പ്രതികരിക്കാനും കാരണം.

ഞാന്‍ ആവര്‍ത്തിച്ച് പറയട്ടെ. റ്റി പി വിഷയത്തില്‍ വി എസ് ഇന്നു വരെ ഒരു compromise ഉം ചെയ്തിട്ടില്ല. പിന്നെ താങ്കളേപ്പോലെയുള്ളവരെ സുഖിപ്പിക്കാന്‍ വേണ്ടി എന്നും പൊതു വേദിയില്‍ അത് പറഞ്ഞു നടക്കുമെന്നൊന്നും വ്യാമോഹിക്കയും വേണ്ട. മനസിലാക്കാന്‍ ശേഷിയുള്ളവര്‍ക്ക് മനസിലാകും വിധം വി എസ് അത് പറഞ്ഞിട്ടുണ്ട്. ചിന്താശേഷി കുറഞ്ഞവരെ മനസിലാക്കിക്കേണ്ട ബാധ്യത വി എസിനില്ല. അത് പ്രതീക്ഷിക്കയും വേണ്ട.

kaalidaasan said...

>>>now....i am not so sure....some people think that....if you speak english you are pretending to be a ബുദ്ധിജീവി......with friends like these ...i really pity your plight
<<<


Do not worry about my plight. I am able to handle any situation. I have been writing online for more than 7 years now. I do have more critics than supporters. I do handle them by my own.

You unnecessarily provoked Baiju and he retorted. Whether he is not writing or rather cheering me, should not have bothered you any way. But you accused him without any reason. And he responded. You are free to answer him. But do not try that on my expense.

I do not care whether you pity me or not. Got the point?

kaalidaasan said...

>>>from the above what comes out is that

ഒരന്വേഷണ ഏജന്‍സിക്കും കുര്യനെതിരെ ഒരു തളിവും കണ്ടെത്താനായില്ല

and നായനാര്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി കുര്യനെ രക്ഷപ്പെടാന്‍ അനുവദിച്ചു

are both true.....
<<<


രണ്ടും ശരിതന്നെ. പക്ഷെ വെവ്വേറെയല്ല. ഒരുമിച്ച്. തലയില്‍ ആള്‍ത്താമസമുള്ളവര്‍  ഇത് വായിച്ചാല്‍, നായനാര്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി കുര്യനെ രക്ഷപ്പെടാന്‍ അനുവദിച്ചതുകൊണ്ട്, ഒരന്വേഷണ ഏജന്‍സിയും  കുര്യനെതിരെ ഒരു തളിവും കണ്ടെത്തിയില്ല , എന്നു മനസിലാക്കും..

ഇത് വ്യാഖ്യാനം ചെയ്തപ്പോള്‍ താങ്കള്‍ ആദ്യം  പറഞ്ഞ ഒരു കാര്യം വിഴുങ്ങുന്നു. ശശിക്ക് ഇതില്‍ പങ്കില്ല എന്നത്. ഇപ്പോള്‍ പറയുന്നു, നായനാരും, ശശിയും, എം  കെ ദമോദരനും കൂടി കുര്യനെതിരെ തെളിവില്ല എന്ന് തീരുമാനിച്ച്, കുര്യനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു എന്നും കൂട്ടിചേര്‍ക്കുന്നു. ഇവര്‍ മറിച്ച് തീരുമാനിച്ചിരുന്നെങ്കില്‍ കുര്യന്‍ പ്രതിപ്പട്ടികയില്‍ ഇടം നേടുമായിരുന്നു എന്നാണതിന്റെ അന്തരാര്‍ത്ഥം.

ഇതേ എം കെ ദാമോദരനായിരുന്നു കുഞ്ഞലിക്കുട്ടിക്കു വേണ്ടിയും ഇടനിലക്കാരാനായി നിന്നത്.

പീഢനക്കേസില്‍ ഇര ചൂണ്ടിക്കാണിക്കുന്ന ഏത് വ്യക്തിയുടെ പേരിലും കേസെടുക്കണം, എന്ന് ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുശാസിക്കുന്നുണ്ട്. അതാണു ജനാര്‍ദ്ദനക്കുറുപ്പു പറഞ്ഞത്. രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി ലാഭമുണ്ടാക്കിയവര്‍ പക്ഷെ അത് ചെവിക്കൊണ്ടില്ല. ഇടനിലക്കാരുടെ അഭിപ്രായത്തിനു വില കല്‍പ്പിച്ചു. ചിലതൊക്കെ വാങ്ങിച്ചു. അത്രയേ ഇതില്‍ ഉണ്ടായിട്ടുള്ളു. താങ്കളൊക്കെ അതിനെ കയ്യടിച്ച് അംഗീകരിക്കുന്നു.

ഐ ക്രീം കേസില്‍ എം കെ ദാമോദരന്‍ എന്തൊക്കെ വാങ്ങിച്ചു എന്ന് പലരും വെളിപ്പെടുത്തിയിട്ടുണ്ട്.

Ananth said...
This comment has been removed by the author.
Ananth said...

ഒരന്വേഷണ ഏജന്‍സിക്കും കുര്യനെതിരെ ഒരു തളിവും കണ്ടെത്താനായില്ല

and നായനാര്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി കുര്യനെ രക്ഷപ്പെടാന്‍ അനുവദിച്ചു

are both true.....
<<<

രണ്ടും ശരിതന്നെ.


so if you know that you are swallowing what you wrote

"ഒരന്വേഷണ ഏജന്‍സിക്കും കുര്യനെതിരെ ഒരു തളിവും കണ്ടെത്താനായില്ല എന്നു പറയുന്നതിന്റെ കൂടെ ,നായനാര്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി കുര്യനെ രക്ഷപ്പെടാന്‍ അനുവദിച്ചു എന്ന്.

I really think that, there is some serious problem with your comprehending capacity."


>>>നായനാര്‍ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായി കുര്യനെ രക്ഷപ്പെടാന്‍ അനുവദിച്ചതുകൊണ്ട്, ഒരന്വേഷണ ഏജന്‍സിയും കുര്യനെതിരെ ഒരു തളിവും കണ്ടെത്തിയില്ല <<<

here it is your comprehension that is wrong.....first event was the investigating agency under sibi mathews reporting that they could not find any corraborating evidence and sibi mathew advising against chargesheeting kurien....that event preceded the event of decison making by nayanar

next event of the decison by nayanar on the conflicting advices by sibi mathews and janardanakurup about chargesheeting kurien..... even though kurien could have been chargesheeted without supporting evidence the decision not to do so, was definitely a political one and part of some give and take is what i already said......the decision was taken by nayanar and the role of psasi and mkdamodaran were of advisory nature.....i said that "he was a very seasoned and senior politician and i do not think he could be influenced in these crucial matters by the like of p sasi etc." you may have a different opinion about nayanar and you are entitled to hold it.....i expressed mine, that is all

Ananth said...

>>>>You unnecessarily provoked Baiju and he retorted. Whether he is not writing or rather cheering me, should not have bothered you any way. But you accused him without any reason. And he responded. You are free to answer him<<<<

Perhaps in your eyes making sarcastic comments is part of the cheerleading duty so you do not seem to have noticed that it was he who made a totally unwarranted sarcastic comment on the first place......………I do not mind anyone cheering you on…....but making a sarcastic comment by someone who is in no way contributing to the topic being discussed is not a practice worthy of encouragement in my view…....afterall it is your blog ….....and it is up to you to decide whether cheerleading is what you welcome or some meaningful discussions…......i suppose you have made your preference amply clear....so be it !

Baiju Elikkattoor said...

അനന്ത്,

ഞാന്‍ ഇട്ട കമന്റ്‌ വേദനിപ്പിച്ചു എങ്കില്‍ ക്ഷമിക്കുക; അങ്ങനെ ഉദ്ദേശിച്ചില്ലായിരുന്നൂ. കാളിദാസന്‍ ലളിതമായി വിശദീകരിച്ച ചിലത് അംഗീകരിക്കാന്‍ താങ്കള്‍ വീണ്ടും വീണ്ടും വിസമ്മതിക്കുന്നത് കണ്ടു പറഞ്ഞു പോയതാണ്.

താങ്കള്‍ പറഞ്ഞത് ശരിയാണ്. എനിക്ക് എഴുത്ത് അത്ര വശമില്ല. എന്ന് കരുതി എനിക്ക് അഭിപ്രായം ഇല്ല എന്നല്ല.

താങ്കള്‍ കരുതുന്ന പോലെ ഞാന്‍ കാളിദാസന്റെ ഫ്രെണ്ട് അല്ല. അദ്ദേഹത്തിനു എന്നെ എന്റെ പേരിലൂടെ അല്ലാതെ അറിയില്ല. അദ്ദേഹം എഴുതുന്ന പോസ്റ്റുകള്‍ സ്ഥിരമായി ഞാന്‍ തല്പരിയത്തോടെ വായിക്കാറുണ്ട്. കാളിദാസന്‍ സമകാലിക വിഷയങ്ങള്‍ സത്യസന്ധമായും ശക്തമായും കൈകാരിയം ചെയ്യാറുണ്ട് – ബ്ലോഗില്‍ പലര്ക്കും ഇന്നില്ലാത്ത ഈ സ്വഭാവ സവിശേഷതയോട് എനിക്ക് അങ്ങേയറ്റം ആദരവ് ഉണ്ട്.

ഇനി ഈ വിഷയത്തില്‍ ഒരു തര്ക്ക്ത്തിനു ആവശ്യം ഇല്ലല്ലോ. ഞാനും വിവേകപൂര്ണ്ണം ഇടപെടാന്‍ തീര്ച്ചയായും ശ്രമിക്കുന്നതായിരിക്കും.

kaalidaasan said...

>>>>>Perhaps in your eyes making sarcastic comments is part of the cheerleading duty so you do not seem to have noticed that it was he who made a totally unwarranted sarcastic comment on the first place.....<<<<<

താങ്കള്‍ എഴുതുന്നതിനേക്കുറിച്ച് ആദ്യമായി ബൈജു എഴുതിയ കമന്റും, ഉടനെ അതിനു താങ്കള്‍ കൊടുത്ത മറുപടിയും ആര്‍ക്കും വായിക്കത്തക്ക രീതിയില്‍ ഇവിടെ കിടക്കുന്നുണ്ട്.

Baiju Elikkattoor said...
അനന്ത്,

വിട്ടു കൊടുക്കരുത്! വീണിടത്ത് കിടന്നു ഉരുളാനും ഉരുണ്ടിടത്തു തന്നെ നിരങ്ങാനും ഇനിയും ധാരാളം scope ഉണ്ട്....!!!
25 FEBRUARY 2013 09:29
Ananth said...
Baiju Elikkattoor said...

അനന്ത്,

വിട്ടു കൊടുക്കരുത്! വീണിടത്ത് കിടന്നു ഉരുളാനും ഉരുണ്ടിടത്തു തന്നെ നിരങ്ങാനും ഇനിയും ധാരാളം scope ഉണ്ട്....!!!

apart from acting as a cheerleader i have never seen you express an opinion, or present an argument in any cogent fashion.....so, please, spare me your pathetic attempt at sarcasm......you are over-reaching....

25 FEBRUARY 2013 09:50


താങ്കള്‍ കിടന്ന് ഉരുളുന്നു എന്ന് ബൈജുവിനു തോന്നി. അതിനു കൊടുക്കേണ്ട മറുപടി ഇതായിരുന്നോ?

താങ്കള്‍ ഇതുപോലെ വ്യക്തിപരമായ തലത്തിലേക്ക് ഇത് കൊണ്ടുപോകാന്‍ തക്ക എന്താണു ബൈജു പറഞ്ഞത്? ബൈജു   എനിക്ക് വേണ്ടി ആര്‍പ്പുവിളിക്കുന്നു എന്നു പറയാന്‍ മാത്രം എന്താണു ബൈജുവിന്റെ കമന്റിലുള്ളത്? എന്തിനാണു വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്?

താങ്കളിത്രയധികം offended  ആകാന്‍ മാത്രം ആക്ഷേപകരമാണോ ബൈജുവിന്റെ കമന്റ്?

kaalidaasan said...

>>>>>next event of the decison by nayanar on the conflicting advices by sibi mathews and janardanakurup about chargesheeting kurien..... even though kurien could have been chargesheeted without supporting evidence the decision not to do so, was definitely a political one and part of some give and take is what i already said
<<<<<


ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജോലി എന്താണെന്നറിവുണ്ടെങ്കില്‍ താങ്കളിതുപോലെ വിഡ്ഢിത്തം പറയില്ല. സര്‍ക്കാരിനെ ഉപദേശിക്കലൊന്നുമല്ല ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജോലി. ഒരു കേസന്വേഷിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍  അതന്വേഷിക്കുക, എന്നിട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. അല്ലാതെ സര്‍ക്കാരിനെ ഉപദേശിക്കലല്ല. വേണമെങ്കില്‍ സര്‍ക്കാരിന്റെ ഉപദേശവും തേടാം. ഇവിടെ സിബി മാത്യൂസ്സിനെ വിളിച്ച് വരുത്തി കേസിനേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കില്‍ സര്‍ക്കാരിനിതില്‍ വ്യക്തമായ താല്‍പ്പര്യമുണ്ട്. അതാണിവിടെ പ്രധാനപ്പെട്ട സംഗതി.

സര്‍ക്കാരിനെന്തെങ്കിലും ഉപദേശം തേടണമെങ്കില്‍ അതിനധികാരപ്പെട്ട സ്ഥാപനമാണ്, director general of prosecution എന്ന സ്ഥാപനം. ഇപ്പോള്‍ കുര്യന്റെ പേരില്‍ അന്വേഷണം നടത്തണോ വേണ്ടയോ എന്നതിനേപ്പറ്റി കേരള സര്‍ക്കാര്‍ ഉപദേശം തേടിയത് ഏതെങ്കിലും പോലീസുകാരനോടല്ല.Director general of prosecution ആയ T Asif Ali യോടാണ്. ഉപദേശിക്കാനുത്തരവാദപ്പെട്ട സ്ഥാപ്നത്തിന്റെ ഉപദേശം തള്ളിക്കളഞ്ഞ്, ഒരു പോലീസുദ്യോഗസ്ഥന്റെ ഉപദേശം ​സ്വീകരിച്ചെങ്കില്‍, അതില്‍ ഗുരുതരമായ വീഴ്ചയുണ്ട്. താങ്കള്‍ക്കത് മനസിലാക്കാനുള്ള വിവേകമില്ലാതെ പോയി.

പീഢനത്തിരയായ പെണ്‍കുട്ടി ഒരാളെ ചൂണ്ടിക്കാണിച്ചാല്‍, supporting evidence നോക്കേണ്ട അവശ്യമില്ല എന്നതാണ്, ഇന്‍ഡ്യയിലെ നിയമം. അതൊക്കെ ഉണ്ടോ എന്ന് കോടതി നോക്കിക്കോളും. അതിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ അതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് കോടതിയാണ്. അല്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥനല്ല.

കുറ്റം നടന്ന ദിവസം കുര്യന്‍ ഡെല്‍ഹിയില്‍  ആയിരുന്നെങ്കില്‍ ഇപ്പറഞ്ഞ supporting evidence നു പ്രസക്തിയുണ്ട്. കേരളത്തിലുണ്ടായിരുന്ന കുര്യനെന്നെ കേന്ദ്ര മന്ത്രി, പോലീസ് എസ്കര്‍ട്ടില്ലാതെ കോട്ടയത്തേക്കു പോയി. അന്ന് 4 മണിക്കും 10 മണിക്കും ഇടയില്‍ കോട്ടയത്തുണ്ടായിരുന്നു എന്ന് പോലീസുകാരോട് രാഷ്ട്രീയക്കര്‍ പറഞ്ഞു എന്ന തെളിവേ ഉണ്ടായിരുന്നുള്ളു. അതും ഇപ്പോള്‍ ഇല്ല.

kaalidaasan said...

>>>>>and it is up to you to decide whether cheerleading is what you welcome or some meaningful discussions…......i suppose you have made your preference amply clear....so be it !
<<<<<


I really do not know what you mean by this. I have been discussing here with only Sandip, Manoj and you. I have not engaged in any sort of discussions with Baiju.

If what you are doing is not a meaningful discussion, I am really sorry. I am helpless.

On what basis do you again and again accuse Baiju of cheerleading? He had written only one comment in support of me. And that too just an appreciation of the article. A few others as well did the same.

Be a little bit mature, Ananth.

kaalidaasan said...

>>>here it is your comprehension that is wrong.....first event was the investigating agency under sibi mathews reporting that they could not find any corraborating evidence and sibi mathew advising against chargesheeting kurien....that event preceded the event of decison making by nayanar.<<<<<

First even, second event എന്നൊക്കെ പറഞ്ഞ് ഈ കേസിന്റെ വിവിധ വശങ്ങള്‍ വേര്‍തിരിച്ചു കാണുന്നതില്‍ താങ്കള്‍ക്ക് വ്യക്തമായ അജണ്ടയുണ്ട്. പി ജെ കുര്യന്‍ എന്ന കേന്ദ്ര മന്ത്രി, ഉള്‍പ്പടെ പല രാഷ്ട്രീയനേതക്കളും  ഈ കേസിലെ കുറ്റാരോപിതനായി എന്നതാണിവിടത്തെ പ്രധാനപ്പെട്ട വസ്തുത. അല്ലെങ്കില്‍ ഇത് മറ്റേത് പീഢനക്കേസും പോലെ ലോക്കല്‍ പോലീസ് അന്വേഷിക്കേണ്ട കേസുമാത്രമായിരുന്നു. സിബി മാത്യൂസിനേപ്പോലെ ഉന്നതന്യാ ഒരു പോലീസുദ്യോഗസ്തനെ ഇതിന്റെ അന്വേഷണ ചുമതല സര്‍ക്കാരാണേല്‍പ്പിച്ചു കൊടുത്തത്. കോണ്‍ഗ്രസിന്റെയും  കേരളാ കോണ്‍ഗ്രസിന്റെയും  നേതക്കള്‍ ഇതിലെ പ്രതികളായതും, കുര്യന്‍ കുറ്റാരോപിതനായതുകൊണ്ടുമാണ്, സര്‍ക്കാരും ഇതില്‍ ഒരു കക്ഷിയയത്. ആദ്യം മുതലേ തന്നെ സര്‍ക്കാരിനിതില്‍ വ്യക്തമായ താല്‍പ്പര്യങ്ങളുണ്ടായിരുന്നു.

കേരളത്തില്‍ അന്വേഷിക്കുന്ന എല്ലാ കേസുകളിലും സര്‍ക്കാരിനെ ഉപദേശിക്കാനൊന്നും ഒരന്വേഷണ ഉദ്യോഗസ്ഥനും പോകാറില്ല. കേസു ചാര്‍ജ് ചെയ്ത് അന്വേഷണം നടത്തി, പ്രതികളെ കണ്ടെത്തി , കുറ്റപത്രം സമര്‍പ്പിക്കുകയണു ചെയ്യാറുള്ളത്. അതല്ല ഇവിടെ ഉണ്ടായത്.

താങ്കളിവിടെ എഴുതി, nayanar played a role in letting pjkurien off the hook. എന്ന്. അതിന്റെ അര്‍ത്ഥം  kurien was already on the hook എന്നാണ്. അതുകൊണ്ടാണദ്ദേഹത്തെ hook ല്‍ നിന്നും നയനാര്‍ വിടുവിച്ചു എന്ന് താങ്കള്‍ കരുതുന്നതും.

പീഢനകേസ് അന്വേഷിക്കുമ്പോള്‍ പാലിക്കേണ്ട രീതി എന്താണെന്നൊക്കെ സു പ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. Corroborating evidence ഉണ്ടോ ഇല്ലയോ എന്നൊക്കെ അന്വേഷിക്കുന്നതില്‍ യതൊരു അപകതയുമില്ല. അതില്ല എന്നു കരുതി ഇരയുടെ അരോപണം തള്ളിക്കളയാന്‍ പാടില്ല എന്ന വ്യക്തമായ മര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. Corroborating evidence ഉണ്ടെങ്കില്‍ പോലും ഇര പ്രതികളെ തിരിച്ചറിയണം.അതിനു വേണ്ടിയാണ്, തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. ഒരു Corroborating evidence ഇല്ലെങ്കിലും ഇര പ്രതിയെ തിരിച്ചറിഞ്ഞാല്‍ അയാള്‍ പ്രതിപ്പട്ടികയില്‍ വരും.

സൂര്യനെല്ലിയില്‍  ജീവിക്കുന്ന ഒരു പെണ്‍കുട്ടിക്കോ അവളുടെ മാതാപിതാക്കള്‍ക്കോ കുര്യനോട് എന്തങ്കിലും പൂര്‍വ്വ വൈരാഗ്യമോ വ്യക്തി വിരോധമോ ഇല്ലെങ്കില്‍,  പെണ്‍കുട്ടി പറയുന്നത് മുഖവിലക്കെടുക്കണം. അതാണ്, ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുശാസിക്കുന്നത്. കുര്യന്‍ കുറ്റം ചെയ്തോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കേണ്ടത് വ്യവസ്ഥാപിതമായ രീതിയില്‍ വിചാരണ നടത്തി കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതിനു ശേഷമാണ്. അല്ലാതെ പെണ്‍കുട്ടി പേരു പറഞ്ഞു എന്നതുകൊണ്ടു മാത്രം കുര്യനെ ഒരു കോടതിയും ശിക്ഷിക്കില്ല.

kaalidaasan said...

>>>>as in the case of achuthanandans london visit and the related controversy, here again i suspect you are feigning ignorance...

here is portion of the supreme court verdict in cvc case.<<<<


എനിക്ക് വിവരമില്ലായ്മയാണെന്നു സ്ഥാപിക്കാനായി താങ്കള്‍ പകര്‍ത്തി വച്ച സുപ്രീം കോടതി ഉത്തരവ് വായിച്ചു ഞാന്‍ ചിരിച്ചു പോയി. ഈ വാചകങ്ങളില്‍ പറഞ്ഞിരിക്കുന്നത് കരുണാകരന്‍ പല പ്രാവശ്യം കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീലുകളേക്കുറിച്ചാണ്.

കരുണാകരനെയും മറ്റ് ചിലരെയും പാം ഓയില്‍ കേസില്‍ പ്രോസെക്യൂട്ട് ചെയ്യാം എന്ന 2003 ലെ കേരള ഹൈക്കോടതി ഉത്തരവിന്റെ legality യും correctness  ഉം ചോദ്യം ചെയ്ത് അദ്ദേഹം സുപ്രീം കോടതിയില്‍ ഒരു leave petition കൊടുത്തു. ഈ അപ്പീല്‍ കോടതി 2006 ല്‍ തള്ളിക്കളഞ്ഞു. എങ്കിലും ബന്ധപ്പെട്ട പരാതിക്കാര്‍ക്ക് plea of mala fides ചൂണ്ടാക്കാണിച്ച് കേരള ഹൈക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു. ഇതനുസരിച്ച് കോടതിയെ സമീപിച്ച കരുണാകരന്റെ plea of mala fides യും  ഹൈക്കോടതി 2007 ല്‍  തള്ളി. ഇതിനെ വീണ്ടും ഒരു special leave petition ലൂടെ കരുണാകരന്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. ഇതനുസരിച്ച് സുപ്രീം കോടതി trial court ല്‍ ഉള്ള വിചാരണ സ്റ്റേ ചെയ്തു. കരുണാകരന്‍ മരിക്കുന്നതു വരെ ഈ സ്റ്റേ നിലവിലുണ്ടായിരുന്നു. അതുകൊണ്ട് കൂട്ടു പ്രതിയായ പി ജെ തോമസിനു വിചാരണയെ നേരിടേണ്ടി വന്നില്ല. പക്ഷെ കരുണകാരന്‍ നല്‍കിയ അപ്പീലില്‍ അനുവദിച്ച സ്റ്റേ കരുണാകരന്‍ മരിച്ചപ്പോള്‍ സ്വാഭാവികമായി ഇല്ലാതായി.

ഇത് സി വി സി നിയമനകേസില്‍ പി ജെ തോമസ് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണമാണ്. ഇതില്‍ നിന്നും എങ്ങനെയാണ്, VS moved a special petition in supreme court to speed up the palm oil case and have karunakaran arrested just days before his death, knowing that he was in already in terminal stage എന്ന് താങ്കള്‍ വായിച്ചെടുത്തത്?

എനിക്ക് അറിവില്ലായ്മ ആണെന്ന് സ്ഥാപിക്കാന്‍ വ്വേണ്ടി താങ്കള്‍ പകര്‍ത്തി വയ്ക്കുന്ന വാചകങ്ങളുടെ അര്‍ത്ഥമെങ്കിലും വായിച്ച് മനസിലാക്ക് അനന്തെ.

ഒരു Minor Surgery ക്ക് വേണ്ടി വി എസ് ലണ്ടനില്‍ പോയി എന്നു താങ്കള്‍ വിശ്വസിച്ചോളൂ. എന്തായിരുന്നു ആ minor surgery എന്നു പോലും  അറിയാതെ വിശ്വസിച്ചോളൂ.മറ്റുള്ള ആരൊക്കെ വിശ്വസിച്ചാലും, പക്ഷെ ഇതുപോലെ ഒരു തമാശ വിശ്വസിക്കാന്‍ എന്നെ കിട്ടില്ല.