Friday 10 August 2012

ചരിത്രപരമായ മണ്ടത്തരങ്ങള്‍ 

ചരിത്രപരമായ മണ്ടത്തരങ്ങള്‍  എന്ന പ്രയോഗം അന്തരിച്ച ജോതി ബസു ഒരിക്കല്‍ ഉപയോഗിച്ചതും ഏറെക്കാലം ഇന്‍ഡ്യന്‍  രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയം ആയതുമാണ്. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്ന ഒരു തെരഞ്ഞെടുപ്പില്‍  കേന്ദ്ര സര്‍ക്കാരിനെ നയിക്കാനുള്ള ദൌത്യം സി പി എം ഏറ്റെടുക്കണമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുണ്ടായി. ചരിത്രപരമായ ആ നിയോഗം വന്നു വീണത് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ അതികായനായ ജോതി ബസുവില്‍ ആയിരുന്നു. സി പി എമ്മിലെ ആരെങ്കിലും പ്രധാനമന്ത്രി ആകണമെന്നായിരുന്നില്ല നിര്‍ദ്ദേശമുണ്ടായത്. ലോക് സഭയിലോ രാജ്യസഭയിലോ അംഗമല്ലാതിരുന്ന ജോതി ബസു പ്രധാന മന്ത്രി ആകണമെന്നായിരുന്നു. ബംഗാളിനെ രണ്ട് പതിറ്റാണ്ട് നയിച്ച അനുഭവസമ്പത്തായിരുന്നു ആ നിര്‍ദ്ദേശത്തിനു നിദാനം. പക്ഷെ ബസുവിന്റെ പാര്‍ട്ടി അതിനു മുഖം തിരിച്ചു നിന്നു. അതിന്റെ ഫലമായി ദേവ ഗൌഡ എന്ന ദുരന്തം ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയും ആയി.

ബസു പ്രധാനമന്ത്രി ആകരുതെന്ന് ശഠിച്ച വ്യക്തികളില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആളായിരുന്നു. അന്നത്തെ സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ കാരാട്ട്. പിന്നീട് പ്രകാശ് സി പി എമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയും ആയി. കാലചക്രം ഒരു വട്ടം കൂടി കറങ്ങിത്തിരിഞ്ഞ് മറ്റൊരു ഘട്ടത്തില്‍ എത്തി. 2009 ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി എന്ന സഖ്യമുണ്ടാക്കാന്‍ ഓടി നടക്കുമ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒരു ചോദ്യമുണ്ടായി. മൂന്നാം മുന്നണി അധികാരത്തില്‍ വന്നാല്‍ പ്രകാശ് കാരാട്ട് പ്രധാനമന്ത്രി ആകുമോ? ഉത്തരം ഇതായിരുന്നു. ആകുന്നതില്‍ വിരോധമില്ല.



ചരിത്രപരമായ മണ്ടത്തരം എന്നു ജോതി ബസു വിശേഷിപ്പിച്ച അബദ്ധം തിരുത്തുന്നതായി അതിനെ വ്യാഖ്യാനിക്കുന്നത് തികച്ചും തെറ്റാണ്. സാധാരണ ഇതുപോലുള്ള ചോദ്യങ്ങള്‍ ആരെങ്കിലും  ചോദിച്ചാല്‍ സെക്രട്ടറി ഉത്തരം പറയുക, അതൊക്കെ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും എന്നാണ്. പിന്നെ എന്തുകൊണ്ട് പ്രകാശ് അങ്ങനെ  പറഞ്ഞു. അതിന്റെ ഉത്തരം പിന്നീടു വന്ന അദ്ദേഹ ത്തിന്റെ പല നിലപാടുകളിലും വായിച്ചെടുക്കാം.

ഒരു ചരിത്രപരമായ മണ്ടത്തരത്തില്‍  ആരംഭിച്ച് അനേകം മണ്ടത്തരങ്ങളിലൂടെയാണദ്ദേഹം പാര്‍ട്ടിയെ നയിക്കുന്നത്. ജനകീയനായ സി പി എം നേതാവ് എ കെ ഗോപാലന്റെ സഹായി ആയി പാര്‍ട്ടി ഓഫീസില്‍ എത്തിയ പ്രകാശ് പിന്നീട് പാര്‍ട്ടിയില്‍ പല പദവികളും വഹിച്ച് അഖിലേന്ത്യാ സെക്രട്ടറി ആയി. അടിസ്ഥാന വര്‍ഗ്ഗമായ തൊഴിലാളികളുടെ ഇടയില്‍  അദ്ദേഹം ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. ആ പോരായ്മ പ്രകാശിന്റെ പല നിലപാടുകളിലും കാണുവാന്‍ സാധിക്കും. ഇന്‍ഡ്യയിലെ ഇടതുപക്ഷത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്ന ജവഹര്‍ ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ ആയിരുന്നു പ്രകാശിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പ്രകാശിന്റെ ഏറ്റവും പുതിയ മണ്ടത്തരം അവിടെ അരങ്ങേറി എന്നത് യാദൃഛികവും അല്ല.

അവിടത്തെ എസ് എഫ് ഐ യൂണിറ്റില്‍ അടുത്തിടെ ഒരു കലാപമുണ്ടായി.എസ്എഫ്ഐയില്‍ ഒരു ആശയസമരം ആയിട്ടാണത് ആരംഭിച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ച പ്രണബ് മുഖര്‍ജി എന്ന സ്ഥാനാര്‍ത്ഥിയെ സിപിഎം പിന്തുണയ്ക്കാന്‍ തീരുമാനിച്ചതില്‍ അവിടെ പ്രതിഷേധമുണ്ടായി. കമ്യൂണിസ്റ്റുകാരനായിരുന്ന റ്റി പി ചന്ദ്രശേഖരനെ സി പി എം കാര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് അവിടെ എസ് എഫ് ഐ പ്രമേയവും പാസാക്കിയിരുന്നു. ഇതിന്റെയൊക്കെ   കാരണം അന്വേഷിക്കാന്‍ പോലും ശ്രമിക്കാതെ എസ് എഫ് ഐ യുണിറ്റ് പിരിച്ചു വിടുകയാണ്, പ്രകാശ് ചെയ്തത്. ജോതി ബസു പ്രധാന മന്ത്രിയാകുന്നത് തടഞ്ഞ ചരിത്രപരമായ  മണ്ടത്തരത്തേക്കാള്‍ വലിയ മണ്ടത്തരമാണ്, പ്രകാശ് ചെയ്തതും. ഇതിനെ അരക്കിട്ടുറപ്പിക്കുന്ന ചില പ്രതികരണങ്ങള്‍  അടുത്ത നാളില്‍ പ്രകാശില്‍ നിന്നുണ്ടായി.

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ സാമൂഹിക വികസന ദര്‍ശനവും രാഷ്ട്രീയ വെല്ലുവിളികളും എന്ന വിഷയത്തില്‍ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്മെന്റ് ഡെല്‍ഹിയില്‍ ഒരു സെമിനാര്‍ സം ഘടിപ്പിച്ചിരുന്നു ഇടതുപക്ഷ ചിന്തകരും, എഴുത്തുകാരും നേതാക്കളുമൊക്കെ ആ സെമിനാറില്‍ പങ്കെടുത്തു.  അവിടെ വച്ച് പലരും പ്രകാശിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. പ്രകാശ് നല്‍കിയ ഉത്തരങ്ങള്‍ അമ്പരപ്പിക്കുന്നത് എന്നതിനപ്പുറം നാണക്കേടുണ്ടാക്കുന്നതും ആയിരുന്നു.

എന്തുകൊണ്ട് ഇടതുപക്ഷത്തിന്, ഇന്‍ഡ്യയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല എന്നതിനു സെമിനാറില്‍ സംസാരിച്ച  പ്രകാശ് നല്‍കിയ വിശദീകരണം അത്ഭുതപ്പെടുത്തുന്നതാണ്. രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന  നവ ഉദാരവത്കരണം (Neo liberalism)  ആണത്രെ ഇടതു മുന്നേറ്റം അസാധ്യമാക്കുന്ന സംഭവവികാസം.

പ്രകാശ് ഉദ്ദേശിക്കുന്ന ഉദാരവത്കരണം ഇന്‍ഡ്യയില്‍ നടപ്പിലാക്കി തുടങ്ങിയത് മന്‍ മോഹന്‍ സിംഗ് ധനകാര്യമന്ത്രി ആയിരുന്ന 1991- 1996 കാലത്താണ്. ഇടതു പക്ഷം അന്നുമുതലേ എതിര്‍ത്തിരുന്ന നയമാണത്. അതിനു ബദലായി ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി പി എമ്മിന്, ഒരു നയമുണ്ടായിരുന്നു. അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനധികാരം നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ ഉദാരവത്കരണ നയം ജങ്ങള്‍ക്ക് സ്വീകാര്യമായില്ല എന്നതിന്റെ തെളിവാണത്. ആ തെരഞ്ഞെടുപ്പിലാണ്, ജോതി ബസുവിന്, ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാനുള്ള അവസരം കൈ വന്നത്. അത് സി പി എമ്മിനു നേരെ അന്ന്  വച്ചു നീട്ടിയതായിരുന്നു. അന്നത്തെ ജെനെറല്‍ സെക്രട്ടറി സുര്‍ജിത്തിനും ബസുവിനും  സ്വീകാര്യമായിരുന്ന ആ  നിര്‍ദ്ദേശം  പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ആദ്യം എതിര്‍ത്തത് പ്രകാശും ആയിരുന്നു. പാര്‍ലമെന്ററി വ്യാമോഹം എന്നു പറഞ്ഞായിരുന്നു അതിനെ പരാജയപ്പെടുത്തിയത്. മന്‍ മോഹന്‍  സിംഗിന്റെ നവ ഉദാരവത്കരണ നയങ്ങള്‍ക്ക് ബദലായി ഇടതു നയങ്ങള്‍ അന്ന് ഇന്‍ഡ്യക്കാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ലഭിച്ച അസുലഭ അവസരം അങ്ങനെ പ്രകാശിന്റെ കാര്‍മ്മികത്വത്തില്‍  കളഞ്ഞു കുളിച്ചു. അതേ പ്രകാശാണിപ്പോള്‍ നവ ഉദാരവത്കരണം ഇടതുമുന്നേറ്റത്തിനു തടയിടുന്നു എന്ന് വിലപിക്കുന്നതും.

ഒരു പതിറ്റാണ്ടിനു ശേഷം വീണുകിട്ടിയതുപോലെ കോണ്‍ഗ്രസിനു വീണ്ടും  മന്ത്രിസഭയുണ്ടാക്കാന്‍ അവസരം കൈവന്നു. ഇതിനിടയില്‍ പ്രകാശ് സി പി എമ്മിന്റെ അഖിലേന്ത്യ സെക്രട്ടറിയും ആയിരുന്നു. ബംഗാളില്‍ ബസുവിന്റെയും കേരളത്തില്‍ വി എസിന്റെയും പ്രതിഛായ മുതലെടുത്ത് സി പി എമ്മിനു പര്‍ലമെന്റില്‍ അംഗ ബലവും കൂടി. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന അവസ്ഥയില്‍ കേന്ദ്രത്തില്‍ ബി ജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിറുത്തുക എന്ന ഒറ്റ അജണ്ടയില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണക്കന്‍ തീരുമാനിച്ചു. ചില നയപരിപാടികളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ പിന്തുണയോടെ മന്‍ മോഹന്‍സിംഗ് പ്രധാനമന്ത്രി ആയി. ദേശീയ തൊഴിലുറപ്പു പദ്ധതി, ആദിവാസി ക്ഷേമ പദ്ധതി തുടങ്ങി ഇടതുപക്ഷം മുന്നോട്ടു വച്ച ചില പദ്ധതികളൊക്കെ കോണ്‍ഗ്രസ് നടപ്പിലാക്കിയെങ്കിലും  നവ ഉദരവത്കരണം മന്‍ മോഹന്‍ സിംഗ് കൈവെടിഞ്ഞില്ല. പ്രകാശിന്റെ മൌന സമ്മതത്തോടെ പലതും നടപ്പിലാക്കി. ആണവകരാര്‍ വിഷയത്തില്‍ മന്‍ മോഹന്‍ സിംഗ് പ്രകാശിനെ അതി സമര്‍ദ്ധമായി പറ്റിച്ചു.

മുന്നണിമര്യാദകളെ കാറ്റില്‍പ്പറത്തി ഇടതുപക്ഷത്തിന്റെ പിന്തുണയെ മന്‍ മോഹന്‍ സിംഗ് പലവട്ടം പരിഹസിച്ചു. ലോകം മുഴുവന്‍ ആണവ വൈദ്യുതിയെ സംശയത്തോടെ വീക്ഷിക്കുകയും, പല രാജ്യങ്ങളും ആണവ പദ്ധതി നിറുത്തി വയ്ക്കുകയും ചെയ്യുന്ന അവസരത്തില്‍  മന്‍ മോഹന്‍ സിംഗ് വിദേശ കുത്തകകളുടെ വ്യവസായ താല്പര്യം  സംരക്ഷിക്കാനാണ്, ഇന്‍ഡ്യയില്‍ കൂടുതല്‍ ആണവ നിലയങ്ങളുണ്ടാക്കാന്‍ പദ്ധതി ഇടുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങളായി ഒരാണവ നിലയവും ഉണ്ടാക്കാത്ത അമേരിക്കയിലെ വ്യവസായികളാണിതില്‍ കൂടുതലും പങ്കാളികളാകുന്നത്. രാഷ്ട്രതാല്പര്യത്തെയും ജനതാല്പര്യത്തെയും അവഗണിക്കുന്ന ഈ നയത്തിന്റെ പേരില്‍.  ഇടതുപക്ഷത്തിനു പിന്തുണ പിന്‍വലിക്കേണ്ടി വന്നു. അതിന്റെ പേരില്‍ സമുന്നതനേതാവായ സോമ്നാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിക്ക് ബലി കൊടുക്കേണ്ടിയും വന്നു. പ്രകാശ് ഊണുമുറക്കവും ഉപേക്ഷിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പടിവാതിലില്‍ മുട്ടിവിളിച്ചിട്ടും കുതിര കച്ചവടത്തിലൂടെ കോണ്‍ഗ്രസ് മന്ത്രിസഭ പിടിച്ചു നിന്നു. ഇടതുപക്ഷ രാഷ്ട്രീയത്തെ അവഹേളിച്ച്  ആണവക്കരാറില്‍ ഒപ്പിടുകയും ചെയ്തു.

പിന്തുണ പിന്‍വലിക്കുമെന്ന താക്കീതുമായി നിലയുറപ്പിച്ച സിപിഎമ്മിനെ കൊച്ചുകുട്ടികളെ കളിപ്പിക്കുന്നതു പോലെ അവഹേളിക്കുന്ന വിധത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തികള്‍.,. വീണ്ടും അധികാരത്തില്‍ വന്ന മന്‍മോഹന്‍ സിംഗിന്റെ നവ ഉദാരവത്കരണ നയങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ വലിയ പങ്കു വഹിച്ച  വ്യക്തിയാണ്, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്ത പ്രണാബ് കുമാര്‍ മുഖര്‍ജി. അദ്ദേഹത്തിന്റെ രാഷ്ട്രപതി സ്ഥാനര്‍ത്ഥിത്തത്തെ സി പി എം പിന്തുണച്ചപ്പോള്‍ ജെ എന്‍ യുവിലെ യുവത്വത്തിനത് ദഹിച്ചില്ല. ഇക്കാര്യത്തിലെ പ്രകാശിന്റെ ഇരട്ടത്താപ്പിനെ ജെ എന്‍ യുവിലെ യുവതുര്‍ക്കികള്‍ക്ക് അംഗീകരിക്കാന്‍ ആയില്ല. അവര്‍ പരസ്യമായി പ്രതിഷേധിച്ചു. അതിന്റെ പ്രതികരണമായിരുന്നു, പ്രകാശിന്റെ വക നടപടിയും.

ഈ നടപടി എടുക്കാനുണ്ടായ കാരണം ജെ എന്‍ യുവിലെ യുവ തുര്‍ക്കികള്‍ ജനാധിപത്യ കേന്ദ്രീകരണം എന്ന ലെനിനിസ്റ്റ് സംഘടനാ തത്വം അംഗീകരിച്ചില്ല എന്നതായിരുന്നു.

പ്രകാശ് പങ്കെടുത്ത സെമിനാറില്‍ ഇടതുപക്ഷത്തെ പ്രശ്നങ്ങളേക്കുറിച്ച് പരാമര്‍ശമുണ്ടായി. ഇന്‍ഡ്യയിലെ പാര്‍ട്ടി തകരാതെ നില്‍ക്കുന്നത് ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടന തത്വം ഉള്ളതുകൊണ്ടാണെന്നാണ്, പ്രകാശിന്റെ മതം. ഇന്‍ഡ്യയിലെ പാര്‍ട്ടി വളരാത്തതിന്റെ കാരണം പക്ഷെ പ്രകാശിനു നന്നായറിയാം. നവ ഉദാരവത്കരണം. 


 നവ ഉദാരവത്കരണംകാരണം മുരടിച്ചു പോയ പാര്‍ട്ടിയെ തകരാതെ പിടിച്ചു നിറുത്തുന്ന മന്ത്രമാണ്, ജനാധിപത്യ കേന്ദ്രീകരണം.  മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു വൈരുദ്ധ്യാത്മകത ഈ വാദത്തിലുണ്ട്.

എന്താണീ ജനാധിപത്യ കേന്ദ്രീകരണം?

ജനാധിപത്യ കേന്ദ്രീകരണമെന്ന ലെനിനിസ്റ്റ് സംഘടനാ തത്വത്തിന്റെ കാതല്‍, ഉയര്‍ന്ന ഘടകങ്ങള്‍ ഭൂരിപക്ഷപിന്തുണയോടെ എടുക്കുന്ന ഒരു തീരുമാനം എല്ലാ കീഴ്ഘടകങ്ങളും അംഗീകരിച്ചുകൊള്ളണമെന്നതാണ്.


പ്രകാശ് എടുത്തു പറഞ്ഞ ഒരു കാര്യം, ഈ വ്യവസ്ഥിതി ഉള്ളതുകൊണ്ടാണ്, ഇന്‍ഡ്യയില്‍ സി പി എം തകരാതെ നിലനില്‍ക്കുന്നതെന്നാണ്. ഉദാഹരണമായി യൂറോപ്പിലെ കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ തകര്‍ച്ച ചൂണ്ടിക്കാണിക്കുകയും ചെയ്തു.  ജനാധിപത്യ കേന്ദ്രീകരണമെന്ന ലെനിനിസ്റ്റ് സംഘടനാ തത്വം കര്‍ശനമായി നടപ്പിലാക്കിയ മറ്റു രാജ്യങ്ങളുണ്ട്. പ്രകാശ് പക്ഷെ ആ പേരുകള്‍ ഉച്ചരിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാകില്ല. പഴയ സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും. ഇന്‍ഡ്യയിലെ സി പി എമ്മില്‍ ഉള്ളതിലും കര്‍ശനമായ അച്ചടക്കമായിരുന്നു സോവിയറ്റ് യൂണിയനിലെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. റഷ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആരംഭ ദശയില്‍ ട്രോട്സ്കി  ഈ ലെനിനിസ്റ്റ് സംഘടനാ തത്വത്തെ  എതിര്‍ത്തിരുന്നു. അതിന്റെ കാരണം തെറ്റായ തീരുമാനങ്ങളും, പാര്‍ട്ടി അണികള്‍ക്കും പൊതു ജനത്തിനും അംഗീകരിക്കാന്‍ സാധ്യമല്ലാത്ത തീരുമാനങ്ങളും  ഉന്നത സമിതിക്ക് എടുക്കാന്‍ ആകും എന്നതായിരുന്നു. അത് പാര്‍ട്ടിയുടെ അപചയത്തിലേക്ക് നയിക്കുമെന്നദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തു. പരമോന്നത സമിതിയില്‍ ഭൂരിപക്ഷം ഉണ്ടാക്കിഎടുത്താല്‍ ഏത് തീരുമാനവും പാര്‍ട്ടി തീരുമാനമാക്കി എടുക്കാന്‍ ആകുമെന്നദ്ദേഹം ഭയപ്പെട്ടു. അതുപോലെ തന്നെ സംഭവിച്ചു. റഷ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയിലും ലോകം മുഴുവനുമുള്ള കമ്യൂണിസ്റ്റുപാര്‍ട്ടികളൊലൊക്കെയും. പിന്നീട് ലെനിനുമായി സന്ധി ചെയ്തെങ്കിലും ട്രോട്സ്കി  റഷ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ അനഭിമതനായി തീര്‍ന്നു. സ്റ്റാലിന്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ അദ്ദേഹം കമ്യൂണിസ്റ്റുപര്‍ട്ടിയില്‍ നിന്നും പുറത്തായി എന്നു മാത്രമല്ല നാടുകടത്തപ്പെടുകയും കുടുംബത്തോടൊപ്പം വധിക്കപ്പെടുകയും ചെയ്തു. സ്റ്റലിനെ ലെനിന്‍ ഭയപ്പെട്ടിരുന്നു. സ്റ്റലിന്‍ പാര്‍ട്ടി സെക്രട്ടറി ആകുന്നത് ലെനിന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ അത് തടയാനുമായില്ല. സ്റ്റലിന്‍ അധികാരത്തിന്റെ  ഉരുക്കു മുഷ്ടി ഉപയോഗിച്ചു തന്നെ കേന്ദ്ര തീരുമാനങ്ങള്‍ നടപ്പിലാക്കി. കുലം കുത്തികളെന്ന് മുദ്ര കുത്തി അനേകം പേരെ നാടുകടത്തി. വധിച്ചു.

ജനാധിപത്യ കേന്ദ്രീകരണമെന്ന ലെനിനിസ്റ്റ് സംഘടനാ തത്വം തകര്‍ത്തു കളഞ്ഞ സോവിയറ്റ് യൂണിയനില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ പ്രകാശിനും കൂട്ടര്‍ക്കും ആകുന്നില്ല.

ഇതേ തത്വത്തിന്റെ നഗ്നമായ ലംഘനത്തിലൂടെയാണ്, അദ്ദേഹം ​സെക്രട്ടറി ആയിരിക്കുന്ന പാര്‍ട്ടി ഉണ്ടായതെന്ന സത്യമദ്ദേഹം മറക്കുന്നു. ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ തീരുമാനത്തിനു കീഴ്പെടണം എന്ന തത്വം കാറ്റില്‍ പറത്തിയാണ്, സി പി ഐയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും 32പേര്‍ ഇറങ്ങിപ്പോയി സി പി എം എന്ന പാര്‍ട്ടി ഉണ്ടാക്കിയത്. ജനാധിപത്യ കേന്ദ്രീകരണം ഉണ്ടായിരുന്നിട്ടും സി പി ഐയുടെ തകര്‍ച്ച തടയാന്‍ സാധിച്ചില്ല. സി പി എമ്മിന്റെ തകര്‍ച്ചയും അത് തടയില്ല. ഏത് പാര്‍ട്ടിയും തകരുന്നത് തെറ്റായ നയ സമീപങ്ങളേയും തെറ്റായ തീരുമാനങ്ങളെയും  തുടര്‍ന്നാണ്.

ഇന്ന് ഇതേ തത്വത്തിനു കീഴ്പ്പെടുന്നില്ല എന്നാരോപിച്ചാണ്, സമുന്നത നേതാവായ വി എസിനെ അച്ചടക്കം പഠിപ്പിക്കുന്നതും. ട്രോട്സ്കി ഭയപ്പെട്ടതാണിപ്പോള്‍ കേരള സി പി എമ്മില്‍ സംഭവിച്ചിരിക്കുന്നത്. സംഘടനാ സംവിധാനം കൈപ്പിടിയില്‍ ഒതുങ്ങിയപ്പോള്‍ സ്വന്തം ഇഷ്ടങ്ങളൊക്കെ വിജയന്‍ പാര്‍ട്ടി തീരുമാനമായി അടിച്ചേല്‍പ്പിക്കുന്നു. സെക്രട്ടേറിയറ്റിലെയും സംസ്ഥാന സമിതിയിലെയും മൃഗീയ ഭൂരിപക്ഷം അതിനുപയോഗിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും കൂട്ടുകൂടാന്‍ ആകാത്ത സംഘടനകളും വ്യക്തികളുമായി സഖ്യമുണ്ടാക്കുന്നു. കമ്യൂണിസ്റ്റു നയത്തിനു വിരുദ്ധമായ നടപടികള്‍ എടുക്കുന്നു.


സെക്രട്ടറിയും കുറച്ചു പേരും കൂടി ഇരുന്ന് ഒരു തീരുമാനം എടുത്ത്  അത് പാര്‍ട്ടിയുടെ താഴെ തട്ടു വരെ ചര്‍ച്ച ചെയ്യുന്നു. എതിരഭിപ്രായം  ഉണ്ടായാലും തീരുമാനം അംഗീകരിക്കപ്പെടുന്നു.  എതിരഭിപ്രായം രേഖപ്പെടുത്തുന്നവരെ പ്രത്യേകം അടയാളപ്പെടുത്തുന്നു. മിക്കപ്പോഴും അപഹസിക്കുന്നു. കേരള സെക്രട്ടേറിയറ്റ് വി എസിനെതിരെ കുറ്റപത്രം തയ്യാറാക്കി സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചപ്പോള്‍ പലരും വി എസിനെ വര്‍ഗ്ഗ വഞ്ചകന്‍ എന്നും, ഒറ്റുകാരന്‍ എന്നും, ക്യാപിറ്റല്‍ പണീഷ്മെന്റനര്‍ഹന്‍, എന്നുമൊക്കെ അധിക്ഷേപിച്ചു. അപ്പോള്‍ വയനാട്ടില്‍ നിന്നുള്ള ഒരംഗം  അതില്‍ അതൃപ്തി രേഖപ്പെടുത്തി. അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി തന്നെ അധിക്ഷേപിച്ചു. അവര്‍ക്ക് നല്‍കാന്‍ സെക്രട്ടറിക്ക് ഒരു പേരുമുണ്ട്. കുലം കുത്തി. ഇതുപോലെ താഴെ തട്ടില്‍ വരെ ചര്‍ച്ച ചെയ്ത് വീണ്ടും മുകള്‍ തട്ടിലെത്തും. അത് പാര്‍ട്ടി  തീരുമാനമായി തുല്യം ചാര്‍ത്തപ്പെടുന്നു. ഇതാണീ പറഞ്ഞ ജനാധിപത്യ കേന്ദ്രീകരണം. എല്ലാ കാര്യങ്ങളും ഇതുപോലെ ചര്‍ച്ച ചെയ്യും. വളരെ വിരളായി സെക്രട്ടറിയുടെ തീരുമാനം മാറ്റിയിട്ടുമുണ്ട്. അതാണു പ്രകാശ് കഴിഞ്ഞ ദിവസം എടുത്തു പറഞ്ഞതും. ജോതി ബസു പ്രധാനമന്ത്രി ആകണമെന്ന സെക്രട്ടറി സുര്ജിത്തിന്റെ തീരുമാനം താന്‍ മുന്‍ കൈ എടുത്ത്  മാറ്റിച്ചതിനേക്കുറിച്ചാണീ അഴകിയ രാവണന്‍ സൂചിപ്പിച്ചത്.


കഴിഞ്ഞ 10 വര്‍ഷങ്ങളായി  കമ്യൂണിസ്റ്റു ചിന്താഗതിക്കനുസരിച്ചുള്ള ഒരു തീരുമാനവും കേരളത്തിലെ പാര്‍ട്ടി എടുക്കുന്നില്ല. കമ്യൂണിസ്റ്റു വിരുദ്ധ നടപടികള്‍ അനേകം എടുക്കുന്നു. അതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഒന്നുകില്‍ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കപ്പെടുന്നു. അല്ലെങ്കില്‍ അച്ചടക്കനടപടിയിലൂടെ പുറത്താക്കപ്പെടുന്നു. ജനാധിപത്യ കേന്ദ്രീകരണമെന്ന ലെനിനിസ്റ്റ് തത്വത്തിന്റെ ഏറ്റവും വികൃതവും, മലീമസവും, വളച്ചൊടിക്കപ്പെട്ടതുമായ രൂപമാണ്, കേരളത്തിലെ സി പി എമ്മിലുള്ളത്. വര്‍ഗ്ഗീയ ശക്തികളുമയി കൂട്ടുകൂടുന്നതും, മുതലളിത്ത ശക്തികളുമായി ഒത്തുതീര്‍പ്പിലെത്തുന്നതും, പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനുമൊക്കെ കണ്ടെത്തുന്ന ന്യായീകരണം  എല്ലാം ഈ ജനാധിപത്യ കേന്ദ്രീകരണമെന്ന ആശയം കൊണ്ട് മൂടി വയ്ക്കുന്നു. ഭൂരിപക്ഷ അഭിപ്രായപ്രകാരം കേരള സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും എടുക്കുന്ന തീരുമാനങ്ങളെ കേന്ദ്ര കമ്മിറ്റിക്കും പോളിറ്റ് ബ്യൂറോക്കും അംഗീകരിക്കേണ്ടി വരുന്നു.

പാര്‍ട്ടി പിന്നീട് തെറ്റാണെന്നു സമ്മതിച്ച പല തീരുമാനങ്ങളും ഇതുപോലെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം സംസ്ഥാന സമിതികള്‍ എടുത്തവയായിരുന്നു. കേരളത്തില്‍ മദനിയുമായി സഖ്യമുണ്ടാക്കാനുള്ള  കേരള ഘടകത്തിന്റെ ഭൂരിപക്ഷ തീരുമാനത്തിനു കേന്ദ്ര ഘടകം അന്ന് അനുമതി നല്‍കി. മദനിയെ ശരിക്കും അറിയാവുന്നവര്‍ തന്നെയാണതിനനുമതി നല്‍കിയതും. വി എസ് ഉള്‍പ്പടെയുള്ള പലരുമതിനെ എതിര്‍ത്തത്  ലെനിനിസ്റ്റ് സംഘടനാ തത്വം ഉപയോഗിച്ച് നിശബ്ദമാക്കപ്പെട്ടു. കേരളത്തില്‍ ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ കേന്ദ്ര കമ്മിറ്റിക്ക് അത് തെറ്റായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നു എന്നോര്‍ക്കുക . ബംഗാളില്‍ നടന്നതും സമാനമായതാണ്. സിംഗൂരും നന്ദിഗ്രാമിലും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കര്‍ഷകരുടെ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന കമ്മിറ്റി ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിച്ചതായിരുന്നു. അതിനെ യതൊരു സങ്കോചവും കൂടാതെ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. അതി ദയനീയമായ തോല്‍വി, അതും മുഖ്യമന്ത്രി വരെ പരാജയപ്പെടുന്ന തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ അത് തെറ്റായിരുന്നു എന്ന് കേന്ദ്ര കമ്മിറ്റിക്ക് സമ്മതിക്കേണ്ടി വന്നു.

ലെനിന്‍ ആര്‍ജ്ജവമുള്ള നേതാവായിരുന്നതുകൊണ്ട്  കമ്യൂണിസ്റ്റുകാര്‍ കമ്യൂണിസത്തില്‍ നിന്നും വ്യതിചലിക്കാതെ കമ്യൂണിസ്റ്റു നയങ്ങള്‍ മാത്രമേ നടപ്പിലാക്കാന്‍ ശ്രമിക്കൂ എന്നദ്ദേഹം തന്റെ നിഷ്കളങ്കത കൊണ്ട്  ചിന്തിച്ചിരുന്നു. കമ്യൂണിസ്റ്റു നയങ്ങള്‍ നടപ്പിലാക്കാന്‍ സഹായിക്കുമെന്ന ധാരണയിലാണ്, ലെനിന്‍ ജനാധിപത്യ  കേന്ദ്രീകരണം നടപ്പിലാക്കിയത്. പക്ഷെ അത് ദുരുപയോഗം ചെയ്യപ്പെടും എന്ന് അദ്ദേഹത്തിനു  മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. അതേ തത്വമാണ്, പതിറ്റാണ്ടുകള്‍ക്ക് ശേഷം സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും പാര്‍ട്ടികളെ ചിഹ്നഭിന്നമാക്കിയത് എന്ന സത്യം പക്ഷെ പ്രകാശിനു മനസിലാകാതെ പോകുന്നു. പുറമെ നിന്നും  നോക്കുമ്പോള്‍ പാര്‍ട്ടിക്ക് കെട്ടുറപ്പുണ്ടെന്നു  തോന്നിപ്പിക്കുന്ന നല്ല ആശയമാണി ജനാധിപത്യ കേന്ദ്രീകരണം. പക്ഷെ ഉള്ളില്‍ നീറിപ്പുകയുന്നുണ്ടാകും. അപൂര്‍വം  ചില അവസരങ്ങളില്‍ അത് പൊട്ടിത്തെറിയിലേക്ക്  നയിക്കും. ജെ എന്‍ യുവില്‍ ഉണ്ടായത് അതാണ്.

ഒരേ സമയം ​ഉദാരവത്കരണത്തെ എതിര്‍)ക്കുകയും അതിന്റെ നടത്തിപ്പു കാരനെ പിന്തുണക്കുകയും ചെയ്യുന്ന വിരോധാഭാസം  ജെ എന്‍ യുവിലെ യുവാക്കള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.  അവര്‍ പരസ്യമായി തന്നെ പ്രതിക്ഷേധിച്ചു. അത് ലെനിനിസിറ്റ് സംഘടന തത്വത്തിന്റെ ലംഘനമായിരുന്നു. അതില്‍ അരിശം പൂണ്ട പ്രകാശ് ആ യൂണിറ്റ് തന്നെ പിരിച്ചുവിട്ടു.  അവര്‍ കമ്യുണിസ്റ്റാശയങ്ങളില്‍ ഊന്നിയുള്ള മറ്റൊരു സംഘടന ഉണ്ടാക്കി തിരിച്ചടിച്ചു. ഫലത്തില്‍ അവിടെ എസ് എഫ് ഐ ഇല്ലാതായി. തീവ്ര ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള ഐ സ എന്ന സംഘടനാണിപ്പോള്‍ ജെ എന്‍ യു ഭരിക്കുന്നത്.

ഇതു തന്നെയാണ്, മറ്റൊരു രൂപത്തില്‍ ഒഞ്ചിയത്തും സംഭവിച്ചത്. വി എസിനെ എന്നും പിന്തുണച്ചിരുന്ന ചന്ദ്രശേഖരനെ ഒതുക്കാന്‍ നടത്തിയ ഹീനതയായിരുന്നു ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തോടനുബന്ധിച്ച് നടന്ന അസംബന്ധം. കീഴ്ഘടകത്തിന്റെ ഭൂരിപക്ഷ തീരുമാനം മേല്‍ഘടകത്തിലെ ഭൂരിപക്ഷം ഉപയോഗിച്ച് അട്ടിമറിച്ചു. ലെനിനിസ്റ്റ് സംഘടനാ തത്വത്തിന്റെ  വികലമായ നടപ്പാക്കലായ അതിനെതിരെ പ്രതിഷേധിച്ച് ഒരു ഏരിയ കമ്മിറ്റി അപ്പാടെ പുറത്തുപോയി. സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കി അവര്‍ തിരിച്ചടിച്ചു. ആ അടി കനലായി പലരുടെയും മനസില്‍ കിടന്നു നീറി. ആ നീറ്റലാണ്, ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ എത്തിയതും, ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയെ അടിമുടി ഉലയ്ക്കുന്നതും.

ഈ പശ്ചാത്തലത്തിലാണ്, ഞാന്‍ ആദ്യം സൂചിപ്പിച്ച സെമിനാര്‍ നടന്നത്. സെമിനാറില്‍ പങ്കെടുത്ത സുമന്ത ബാനര്‍ജി എന്ന എഴുത്തുകാരന്‍ പ്രകാശിനോട് ചോദിച്ചു.

ഇടതുപക്ഷത്തിനുള്ളിലെ അഴിമതിയെയും കുറ്റകൃത്യങ്ങളെയും കുറിച്ച് എന്തു പറയുന്നു?

അതിനു പ്രകാശ് നല്‍കിയ മറുപടി ഇങ്ങനെ.

ബംഗാളിലെ സിംഗൂരിലുണ്ടായ സംഭവം അഴിമതിയോ കുറ്റകൃത്യമോ അല്ല.

 സിംഗൂരിനേക്കുറിച്ച് ബാനര്‍ജിയെ പഠിപ്പിക്കാന്‍ പ്രകാശ് തുനിഞ്ഞു. സിംഗൂരിലെ ഭൂമി ബഹുരാഷ്ട്ര കുത്തകക്ക് ഏറ്റെടുത്ത് നല്‍കിയതില്‍ അദ്ദേഹം അപാകത കണ്ടില്ല. ഉദാരവത്കരണത്തെ എതിര്‍ക്കുന്നു എന്നു നടിക്കുന്ന പ്രകാശ് തന്നെയാണിത് പറയുന്നതെന്നോര്‍ക്കുക. പ്രകാശിന്റെ വാക്കുകള്‍,  സിംഗൂരില്‍ നിന്നുള്ള എം എല്‍ എ തൃണമൂല്‍  പാര്‍ട്ടിക്കാരനും സിംഗൂര്‍ പഞ്ചായത്ത് ഭരിച്ചിരുന്നത് തൃണമൂല്‍ പാര്‍ട്ടിയും. അതുകൊണ്ട് അവിടെയുണ്ടായ എതിര്‍പ്പ് രാഷ്ട്രീയപ്രേരിതം.

സുമന്ത ബാനര്‍ജി ചിന്തിച്ചിരിക്കുക മറ്റൊന്നായിരിക്കും.
"കേരളത്തിലെ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി പ്രമാദമായ ഒരഴിമതി കേസില്‍ പ്രതിയാണ്. ലോക്കല്‍ സെക്രട്ടറി മുതല്‍ ജില്ലാ സെക്രട്ടറി വരെയുള്ളവര്‍  ഒരു പറ്റം കൊലക്കേസുകളില്‍ പ്രതികളാണ്. പലരും ജയിലിലുമാണ്. രണ്ടു ജില്ലാ സെക്രട്ടറിമാര്‍ സദാചാര വിരുദ്ധ പ്രവര്‍ത്തികളുടെ പേരില്‍ പാര്‍ട്ടിക്കു പുറത്താണ്. എന്നിട്ടും ഇതുപോലെ ഒരു മറുപടി പറയാന്‍  ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സെക്രട്ടറിക്ക് നാണം തോന്നുന്നില്ലേ" എന്ന പുച്ഛത്തോടെ തന്നെ സുമന്ത ബാനര്‍ജി വിശദീകരിച്ചു.

ഞാന്‍ പരാമര്‍ശിക്കുന്നത് സിംഗൂരും നന്ദിഗ്രാമുമല്ല. ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പൊതുവായുള്ള അഴിമതിയും കുറ്റകൃത്യങ്ങളുമാണ്. ബംഗാളില്‍ സംഭവിച്ചത് എന്താണ്? ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നത് എന്താണ്?

പ്രകാശിനു മറുപടി ഉണ്ടായില്ല. മൌനം വിദ്വാനു ഭൂക്ഷണം.

മെയിന്‍സ്ട്രീം വാരികയുടെ പത്രാധിപര്‍ സുമിത് ചക്രവര്‍ത്തി ചോദിച്ച ചോദ്യം.

'പ്രകാശ് കാരാട്ട്,  ജനാധിപത്യവാദിയായ താങ്കളെങ്കിലും ഒഞ്ചിയം സംഭവത്തിനെതിരെ പാര്‍ട്ടിയില്‍ ശബ്ദമുയര്‍ത്തുമെന്നു പ്രതീക്ഷിച്ചു. അതുണ്ടായില്ല. താങ്കള്‍ പരാജയപ്പെട്ടു.

പ്രകാശിന്റെ ഉത്തരം ഇങ്ങനെ.

ഞാന്‍ ജനാധിപത്യ കേന്ദ്രീകരണ വാദിയാണ്.

പ്രകാശ് നല്‍കിയ ഉത്തരം വലിയ മാനങ്ങളുള്ളതാണ്. അതെ അദ്ദേഹം ജനാധിപത്യ വാദിയല്ല, ജനാധിപത്യകേന്ദ്രീകരണ വാദി ആണെന്ന്. സുമിത് ചക്രവര്‍ത്തി മനസില്‍ പറഞ്ഞിരിക്കും, ഈ മന്തന്‍ ശരിക്കും ഒരു വരട്ടുവാദിയാണ്. 

പാര്‍ട്ടി നയപരിപാടികള്‍ തയ്യാറാക്കുമ്പോഴും തീരുമാനങ്ങളെടുക്കുമ്പോഴും അച്ചടക്ക നടപടി എടുക്കുമ്പോഴും അദ്ദേഹം മുറുകെ പിടിക്കുന്ന ഏക തത്വം ജനാധിപത്യ കേന്ദ്രീകരണം എന്ന ദിവ്യ ഔഷധമാണ്.

ചന്ദ്രശേഖരനെ വിജയന്‍ കുലം കുത്തി എന്നു വിളിച്ചതിനെ ന്യായീകരിക്കുന്ന  പരാമര്‍ശമാണ്, കേന്ദ്ര കമ്മിറ്റി പ്രമേയം എന്ന പേരില്‍ വി എസിനെ അധിക്ഷേപിക്കുന്ന ഒരു വാറോലയുടെ  രൂപത്തില്‍   പ്രകാശ് തന്നെ കേരളത്തില്‍ പാര്‍ട്ടി അണികളുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്തായിരിക്കാം പ്രകാശ് അപ്പറഞ്ഞതിന്റെ യഥാര്‍ത്ഥ മാനം? ജനാധിപത്യ കേന്ദ്രീകരണം  എന്ന ഗതികേട് കൊണ്ട് എനിക്ക് ചന്ദ്രശേഖരനെ വധിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ ആകുന്നില്ല എന്നാണോ? ആയിരിക്കാന്‍ സാധ്യതയില്ല.

വിഭാഗീയത നിറഞ്ഞു നില്‍ക്കുന്നു എന്ന് പ്രകാശ്  ആരോപിക്കുന്ന കേരളത്തിലെ ഒരു വിഭാഗത്തോടുള്ള തികഞ്ഞ കൂറാണത്. ഇതേ കൂറാണ്, കോടിയേരിക്കും, രാമചന്ദ്രന്‍ പിള്ളക്കും, എം എ ബേബിക്കും ഒക്കെയുള്ളത്. കേരളത്തിലെ വിഭാഗീയത പരിഹരിക്കാനെന്ന നാട്യത്തില്‍ വി എസിനെതിരെ അച്ചടക്ക നടപടിക്ക് മാത്രമായി കേന്ദ്ര കമ്മിറ്റി അടുത്തിടെ സമ്മേളിച്ചിരുന്നു. യോഗത്തില്‍ ഉണ്ടായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രമേയം  എഴുതിയുണ്ടാക്കാന്‍ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ ചുമതല ഇവര്‍ ഏറ്റെടുത്തു. അതിന്റെ മറവില്‍  വി എസിനെതിരെ കുറ്റപത്രം തയ്യാറാക്കുകയാണുണ്ടായത്. പാര്‍ട്ടി ജെനറല്‍ സെക്രട്ടറി അതിനു കൂട്ടു നില്‍ക്കുന്നു എന്നതാണ്, പാര്‍ട്ടിയുടെ ഏറ്റവും വലിയ ഗതികേട്.  ഇതാദ്യസംഭവമൊന്നുമല്ല.

ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട് പാര്‍ട്ടിക്കതീതമായ സ്വീകാര്യത നേടിയ പ്രതിപക്ഷ നേതാവായിരുന്ന വി എസിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ട എന്ന് 2006 ല്‍ വിജയന്‍ ലെനിനിസ്റ്റ് തത്വം ഉപയോഗിച്ച് തീരുമാനിച്ചു. ആ അഭിപ്രായം അന്ന് പ്രകാശും അംഗീകരിച്ചു. പോളിറ്റ് ബ്യൂറോയേക്കൊണ്ട്  തീരുമാനിപ്പിച്ചു. പക്ഷെ അന്നത്  തിരുത്തേണ്ടി വന്നു. വിജയനെ വിഷമിപ്പിച്ചുകൊണ്ടാണെങ്കിലും  വി എസിനെ ,മുഖ്യമന്ത്രിയാക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ചിറകുകള്‍ അരിയാന്‍  എല്ലാ ഒത്താശയും വിജയനു വേണ്ടി ചെയ്തു. 2011ല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പൊതു ജനം അംഗീകരിച്ച വി എസിനെ, മത്സരിപ്പിക്കേണ്ട എന്നായിരുന്നു പതിവു പോലെ വിജയന്റെ തീരുമാനം. അതും ലെനിനിസ്റ്റ് തത്വം ഉപയോഗിച്ചായിരുന്നു നടപ്പിലാക്കാന്‍ ശ്രമിച്ചതും.  വി എസിന്റെ ജനസമ്മിതി പക്ഷെ പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷത്തിനും തള്ളിക്കളയാന്‍ സാധിച്ചില്ല. അത് കേരളത്തില്‍ ചെന്ന് പറയണമെന്ന് പ്രകാശിനെ ചുമതലപ്പെടുത്തി. പക്ഷെ പ്രകാശ് ആ തീരുമാനവും അട്ടിമറിച്ചു. വിജയന്റെ ഇംഗിതത്തിനു  പരിപൂര്‍ണ്ണ പിന്തുണയും കൊടുത്തു. വീണ്ടും പോളിറ്റ് ബ്യൂറോ ഇടപെട്ട് പ്രകാശിന്റെ അട്ടിമറിയെ പരാജയപ്പെടുത്തി.

കേരളത്തിലെ വിഭാഗീയതയില്‍ വിജയന്റെ ഭാഗത്ത് ചേര്‍ന്നു നില്‍ക്കുന്നു എന്നു മാത്രമല്ല പ്രകാശ് ചെയ്യുന്നത്, കേന്ദ്ര കമ്മിറ്റി തീരുമാനം വരെ അട്ടിമറിക്കുന്നു. പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്ത കാര്യം വരെ നടപ്പിലാക്കന്‍ ശ്രമിക്കുന്നു. പൊതു ജനത്തോട് പരസ്യമായി തെറ്റു ഏറ്റുപറയുക എന്നത് പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്ത അച്ചടക്ക നടപടിയാണ്. വി എസ് അത് ചെയ്യണമെന്നാണ്, പ്രകാശ് ശഠിക്കുന്നത്.

ജനാധിപത്യ കേന്ദ്രീകരണത്തേപ്പിടിച്ച് ആണയിടുന്ന പ്രകാശ് തന്നെ അതിനെ വ്യഭിചരിക്കുന്ന വിചിത്രമായ കാഴ്ചയാണ്, സി പി എമ്മില്‍ സംഭവിക്കുന്നത്.

സുമന്ത ബാനര്‍ജി ഒരുപദേശം നല്‍കിയായിരുന്നു പ്രകാശുമായുള്ള സംഭാക്ഷണം അവസാനിപ്പിച്ചത്.  തുറന്ന സമീപനത്തോടെ ആത്മപരിശോധന നടത്തുക.

പക്ഷെ അതിനുള്ള വിവേകം  പ്രകാശിനുണ്ടോ? സംശയമാണ്.

സെമിനാറില്‍ പങ്കെടുത്ത പ്രഭാത് പട്നായിക്ക് പറഞ്ഞതിത്രമാത്രം. സ്വന്തം സഖാക്കളോടു പാര്‍ട്ടി എങ്ങനെ പെരുമാറുന്നുവെന്നതു സുപ്രധാന സംഗതിയാണ്.

ഇതൊക്കെ മാധ്യമ സിന്‍ഡിക്കേറ്റുകളോ രാഷ്ട്രീയ എതിരാളികളോ കുലം കുത്തികളോ പറഞ്ഞവയല്ല. ഇടതുപക്ഷ സഹയാത്രികരും ഇടതുപക്ഷ അനുഭാവികളും ഒക്കെയായ സാമ്പത്തിക  വിദഗ്ദ്ധരും പത്ര പ്രവര്‍ത്തകരും പറഞ്ഞതാണ്. ഇതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാനുള്ള മാനസിക വളര്‍ച്ച പ്രകാശിനുണ്ടോ എന്നതാണു പ്രസക്തമായ ചോദ്യം.


ചന്ദ്രശേഖരനെ വധിച്ചത് കേരളത്തിലെ പാര്‍ട്ടിയെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് എത്തിച്ചു എന്നത് പ്രകാശിനു മനസിലാകാത്തതല്ല. വിജയന്റെ ഇംഗിതത്തിനു വിരുദ്ധമായി പാര്‍ട്ടി അണികള്‍ അതില്‍ ദുഖിതരാണ്. വിജയന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചു കൊണ്ട് പലരും അനുശോചന യോഗം ചേര്‍ന്നു. എസ് എഫ് ഐ സമ്മേളനത്തില്‍ വരെ അനുശോചന പ്രമേയം പാസാക്കി.  പാര്‍ട്ടി ഭാരവഹികള്‍ പിരിവു നടത്തി ചന്ദ്രശേഖരന്റെ കടങ്ങള്‍ വീട്ടുന്നു. മകന്റെ വിദ്യാഭ്യാസത്തിനുള്ള തുക സംഭരിക്കുന്നു. പ്രകാശിന്റെ വരട്ടു വാദത്തിനപ്പുറം മാനവികത ഉണ്ടെന്ന് കുറച്ച് സഖാക്കളെങ്കിലും പരസ്യമായി തെളിയിക്കുന്നു. ഇതൊക്കെ അച്ചടക്ക ലംഘനമായി വിജയന്‍ വരവു വയ്ക്കും. ജനാധിപത്യ കേന്ദ്രീകരണ ലെനിനിസ്റ്റ് തത്വം ഉപയോഗിച്ച് നടപടികളും എടുക്കും. പക്ഷെ ഇപ്പോള്‍ നിവര്‍ന്നു നില്‍ക്കാന്‍ സമയമില്ല.

സി പി എം പോലുള്ള ബഹുജന സംഘടനയുടെ മുഖം വരട്ടു വാദത്തിന്റേതാകരുത്, മാനവികതയുടേതാകണം.



21 comments:

kaalidaasan said...

സി പി എം പോലുള്ള ബഹുജന സംഘടനയുടെ മുഖം വരട്ടു വാദത്തിന്റേതാകരുത്, മാനവികതയുടേതാകണം.

dethan said...

കാളിദാസൻ,
ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതിരിക്കുവാൻ ഏറ്റവും കൂടുതൽ കളിച്ചത് ഇ.എം.എസ്.നമ്പൂതിരിപ്പാടാണു.അന്ന് പ്രകാശ് കാരാട്ടിനു ഇത്ര ശക്തിയുണ്ടായിരുന്നോ എന്നു സംശയമാണു.തന്നെ കെട്ടിയിറക്കിയതാണെന്ന അപകർഷതാ ബോധം പ്രകാശിനുണ്ട്.പിന്നെ ഏറ്റവും കൂടുതൽ കാശു പിരിച്ചു കൊടുക്കുന്നത് വിജയനും കൂട്ടരുമല്ലേ?അപ്പോൾ അവരെ എതിർത്തു പറയാൻ കാരാട്ടിനു ഇമ്മിണി പുളിക്കും.ജയവിജയന്മാരും ബേബിയുമൊക്കെ കമ്യൂണിസത്തെ കൈവെടിഞ്ഞിട്ട് എത്രയോ നാളുകളായി!അങ്ങനെയുള്ളവരോട് മാനവികതയുടെ മുഖം വേണമെന്നു പറഞ്ഞാൽ വല്ല പ്രയോജനവുമുണ്ടോ?

Baiju Elikkattoor said...

ഈ ശുഭാന്മാരുടെ തലയില്‍ വിരിയുന്നത്‌ ‘അനിമല്‍ ഫാമി’ലെ കമ്മ്യുണിസം ആണെന്ന് തോന്നുന്നൂ.....! നല്ല ലേഖനം.

kaalidaasan said...

>>>>ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതിരിക്കുവാൻ ഏറ്റവും കൂടുതൽ കളിച്ചത് ഇ.എം.എസ്.നമ്പൂതിരിപ്പാടാണു.അന്ന് പ്രകാശ് കാരാട്ടിനു ഇത്ര ശക്തിയുണ്ടായിരുന്നോ എന്നു സംശയമാണു.<<<<

ദത്തന്‍,

എന്റെ അറിവ് അങ്ങനെയല്ല. ഇ എം എസും സുര്‍ജിത്തും ബസു പ്രധാനമന്ത്രി ആകുന്നതിനെ പിന്തുണച്ചു എന്നാണ്. അന്ന് പി ബി യില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന അംഗങ്ങളൊക്കെ ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ചു. കാരാട്ട് എതിര്‍പ്പുമായി വന്നു. മറ്റ് ചിലരും  കാരാട്ടിനോട് യോജിച്ചു. പോളിറ്റ് ബ്യൂറോക്ക് ഏക കണ്ഠമായ ഒരു തീരുമാനത്തിലെത്താന്‍ സാധിക്കാതെ വന്നതുകൊണ്ട് വിഷയം കേന്ദ്ര കമ്മിറ്റിയുടെ ചര്‍ച്ചക്ക് വിട്ടു.

പി ബി യില്‍ എന്തു നടന്നു എന്നതിനേക്കുറിച്ച് പുറത്തുള്ളവര്‍ക്ക് ശരിയായ വിവരമില്ല. പക്ഷെ കേന്ദ്ര കമ്മിറ്റിയില്‍ നടന്നതെന്താണെന്ന് ബസു തന്നെ പറഞ്ഞിട്ടുണ്ട്.

Communist memories

So we called a meeting of the central committee on their request: This new situation has arisen and so we have to have a programme that they want us to enter the government and I become the Prime Minister. In the voting there was a division. It was a serious meeting and there was a division. I think by 8 or 10 votes, we lost – our general secretary and I were in the minority. We thought politically it would be excellent thing and the right thing to do to join this government and head it, try to lead it. Even though it may be for few months, it would be politically advantageous. (I am not going into all the arguments.) But the others, the majority thought otherwise that it would be a great risk for us to join with these people, but we said: Already we had worked out Common Minimum Programme for West Bengal. Now we will have a Common Minimum Programme at the Centre. We said: As people saw in West Bengal United Front government, similarly, on an all-India's scale it will help our party, it will help the Left forces, the democratic forces. This was our argument. Others said: Nothing can be done with leading the government but we can support 12 of them. Some of them, that is true also, were very much against our policies like the then Finance Minister, he was very much against our policy, but our argument was: In the Centre, the Prime Minister is unlike what we have in West Bengal, in Kerala. In the Centre the Prime Minister wields a lot of influence and we can for the time being influence them. Other partners [said], you see the World Bank is there; the IMF [International Monetary Fund] is there; they are blindly accepting all that advice given to them, which we shall not do. The people will have a new experience. Within these limitations so many things could be done. Then if we are thrown out and we shall leave a new experience for the people cannot last for five years. The Congress is supporting. When they will withdraw support, people will judge who is to blame. If it breaks up, then we can leave something behind for the people. As I said, this is how people will understand with whom lies the responsibility. But this argument was not accepted by the majority. So we went back and reported that. But they said: The President is waiting. We have to tell him the name of the Prime Minister. No, once again, you please call your meeting. I said: Eight people have left the meeting already, but we know for whom they have voted.

“So we called a meeting second time. This time also we failed. One or two changes were there, but we failed, majority was there for not participating and we, who were for participating, were in minority. Among the comrades of West Bengal there was division also. Four or five of us were for participating and some others were against participating.

kaalidaasan said...

>>>>തന്നെ കെട്ടിയിറക്കിയതാണെന്ന അപകർഷതാ ബോധം പ്രകാശിനുണ്ട്.പിന്നെ ഏറ്റവും കൂടുതൽ കാശു പിരിച്ചു കൊടുക്കുന്നത് വിജയനും കൂട്ടരുമല്ലേ?അപ്പോൾ അവരെ എതിർത്തു പറയാൻ കാരാട്ടിനു ഇമ്മിണി പുളിക്കും.<<<<



ദത്തന്‍,

അപകര്‍ഷത അല്ല. അഹന്തയാണെന്നാണ്, എനിക്ക് തോന്നുന്നത്. ഒരു വക ബുദ്ധി ജീവി ജാഡ.

പ്രകാശ് സെക്രട്ടറി ആയശേഷം എടുത്ത എല്ലാ നയപരമായ നിലപാടുകളും പാളിപ്പോയി. ഒരു പാര്‍ട്ടി ഘടകത്തിനും ശരിയായ ദിശാബോധം നല്‍കാന്‍ സാധിച്ചില്ല. ബംഗാള്‍ ഘടകം പ്രകാശിനെ വക വയ്ക്കുന്നേ ഇല്ല. വിജയന്‍ കേരളത്തിലെ സെക്രട്ടറി ആയശേഷം എടുത്ത എല്ലാ നിലപടുകളും പാളിപ്പോയി. രണ്ടുപേരുടെ അവസ്ഥയും ഒരേ തൂവല്‍ പക്ഷികള്‍ എന്നതാണ്.

കൂടുതൽ കാശു പിരിച്ചു കൊടുക്കുന്നത് വിജയനും കൂട്ടരുമാണ്. പക്ഷെ വിജയനല്ല സെക്രട്ടറി എങ്കിലും ഈ പിരിവു നടക്കും.
വിജയന്റെ പാര്‍ട്ടി വിരുദ്ധ കമ്യൂണിസ്റ്റു വിരുദ്ധ നിലപാടുകളെ ഇതുപോലെ പിന്തുണക്കണമെങ്കില്‍ കാരണം മറ്റെന്തോ ഉണ്ട്.

kaalidaasan said...

ബൈജു,

പ്രകാശിനേപ്പോലുള്ളവരെ ആം ചെയര്‍( arm chair) കമ്യൂണിസ്റ്റെന്നു വിളിക്കാം. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാത്തതിന്റെ കുഴപ്പമാണ്. അതുകൊണ്ട് പ്രായോഗിക രാഷ്ട്രീയത്തേക്കുറിച്ച് വലിയ പിടിപാടില്ല. അതിന്റെ പോരായ്മ പ്രകാശിന്റെ മിക്ക നിലപാടുകളിലും കാണാം. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രം ഇന്‍ഡ്യ ഭരിച്ചാല്‍ മതി എന്ന നിലപാടായിരുന്നു പ്രകാശിനുണ്ടായിരുന്നത്.

പ്രയോഗിക രാഷ്ട്രിയം പക്ഷെ അതല്ല. തനിച്ച് ഭൂരിപക്ഷമില്ലാതിരുന്നിട്ടും പല പ്രവശ്യം കേരളവും  ബംഗാളും ഭരിച്ചതും ഇടതു നയങ്ങള്‍ അവിടെയൊക്കെ നടപ്പിലാക്കിയതും മറ്റും  അദ്ദേഹത്തിന്റെ കണ്ണു തുറന്നില്ല.

ബസു ചരിത്രപരമായ മണ്ടത്തരം എന്നു പറഞ്ഞതിനെ വെറും മണ്ടത്തരം എന്ന വാക്കിലൊതുക്കാനാണ്, എല്ലാവര്‍ക്കും  ഇഷ്ടം. ബസു ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആകണമെന്ന നിര്‍ദ്ദേശം ഉണ്ടായത് അന്ന് മാത്രമായിരുന്നില്ല. അതിനു മുന്നെയും അതുണ്ടായിരുന്നു. അതൊക്കെ ബസു തന്നെ ഒരഭിമുഖ സംഭാക്ഷണത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ലോക കമ്യൂണിസം ഒരു വഴിത്തിരിവില്‍ എത്തി. മോഡല്‍ എന്നു പറയത്തക്ക ഒന്നുമന്നില്ലായിരുന്നു. ലാറ്റിന്‍ അമേരിക്കയിലേയും ആഫ്രിക്കയിലെയും  കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളൊക്കെ ദിശാബോധം നഷ്ടപ്പെടുന്ന അവസരത്തില്‍ ഇന്‍ഡ്യ ലോകത്തിന്റെ ശ്രദ്ധകേന്ദ്രം ആകുമായിരുന്ന അവസ്ഥയാണ്, പ്രകാശൊക്കെ ചേര്‍ന്ന് തട്ടിത്തെറിപ്പിച്ചത്.

1996 നു ശേഷം ഇന്‍ഡ്യയില്‍  മുഖ്യധാര രാഷ്ട്രീയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തകര്‍ച്ചയെ നേരിട്ടതായി മനസിലാക്കാം. ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നൊക്കെ അത് ക്രമേണ ശോഷിച്ച് കേവലം മൂന്നു സംസ്ഥാങ്ങളിലേക്കൊതുങ്ങി. പക്ഷെ പലയിടത്തും തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളായ മാവോയിസ്റ്റുകളും നക്സലുകളും ശക്തി പ്രാപിച്ചു. കേരളത്തിലും ബംഗാളിലും മറ്റും ഇവര്‍ ശക്തിപ്പെട്ടില്ല. തീവ്ര ഇടതുപക്ഷത്തിനു പകരം  ഇവിടങ്ങളില്‍ മിതവാദ ഇടതുപക്ഷത്തെ ജനങ്ങള്‍ സ്വീകരിച്ചു. ക്ഷയിച്ചുപോയ നക്സല്‍ പ്രസ്ഥാനം ​ പിനീട് ബംഗാളില്‍ ഉയര്‍ത്തെഴുന്നേറ്റു. പക്ഷെ അത് സി പി എമ്മില്‍ ഉണ്ടായ അപചയത്തിന്റെ പ്രതിഷേധമയിട്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇന്ന് 200 ജില്ലകളില്‍ തീവ്ര ഇടതുപക്ഷം ശക്തമായി പ്രവര്‍ത്തിക്കുന്നു. അതു ജനങ്ങളുടെ പിന്തുണയോടെയാണെന്നത് വലിയ ഒരു സത്യം വിളിച്ചു പറയുന്നുണ്ട്. മുഖ്യധാര കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് എളുപ്പം വേരോട്ടമുണ്ടാക്കന്‍ പറ്റിയ സമൂഹിക പരിതസ്ഥിതിയാണവിടെയൊക്കെ ഉള്ളതെന്നാണത്.

50 എം പി മാരെ പാര്‍ലമെന്റിലേക്കയക്കാന്‍ മുഖ്യ ധാര ഇടതുപക്ഷത്തിന്, 50 ജില്ലകളിലെ സ്വാധീനം മതി. അപ്പോള്‍ ഈ 200 ജില്ലകളില്‍ നിന്നു കൂടി എം പി മാരെ അയക്കാന്‍ മുഖ്യ ധാര ഇടതുപക്ഷത്തിനു ശേഷിയുണ്ടാകുന്ന അവസ്ഥയേക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. അവിടെയാണ്, ബസുവിന്റെ പ്രസ്താവനയുടെ പ്രസക്തി. ഇന്ന് നക്സലുകളും മാവോയിസ്റ്റുകളും നിയന്ത്രിക്കുന്ന അധസ്ഥിതരും അടിച്ചമര്‍ത്തപ്പെട്ടവരുമൊക്കെ കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ കൊടിക്കീഴില്‍ വരേണ്ടിയിരുന്നവരാണ്. അതായിരുന്നു ബസു കണ്ടതും, പ്രകാശിനേപ്പൊലുള്ളവര്‍ കാണാതെ പോയതും.

പ്രകാശിന്റെ വരട്ടു വാദത്തേക്കാള്‍ ഇന്‍ഡ്യക്ക് ആവശ്യം ബസുവിന്റെ പ്രായോഗികത ആയിരുന്നു. കേരളത്തിലും ബംഗാളിലും നടപ്പിലാക്കിയ നയങ്ങള്‍ മുഴുവന്‍ ഇന്‍ഡ്യയില്‍  നടപ്പിലാക്കാന്‍  സാധിച്ചില്ലെങ്കിലും കുറച്ചെങ്കിലും നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നു. സമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ വളരെയേറെയുള്ള ഇന്‍ഡ്യയില്‍ ഒരു പുതിയ ഇടതുപക്ഷത്തിന്റെ ആരംഭം കുറിക്കാന്‍ ബസുവിന്റെ പ്രധാനമന്ത്രി സ്ഥാനം തുടക്കമിടുകയും ചെയ്യുമായിരുന്നു. സോവിയറ്റ് പതനത്തിനു ശേഷം ദിശാബോധം നഷ്ടപ്പെട്ട ലോക കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു നേതൃത്വം നല്‍കാന്‍ അയില്ലെങ്കിലും അവര്‍ക്ക് ഒരു ഉദഹരണമായി ചൂണ്ടിക്കാണിക്കുവാന്‍ ഇന്‍ഡ്യന്‍ ഇടതുപക്ഷത്തിനാകുമായിരുന്നു. വരട്ടു വാദം ഉപേക്ഷിച്ച് പ്രായോഗികത നടപ്പിലാക്കുന്ന ഇടതുപക്ഷം.

ജനാധിപത്യ ഇന്‍ഡ്യയുടെ കമ്യൂണിസ്റ്റു പ്രധാന മന്ത്രി എന്ന നിലയില്‍ ഇന്‍ഡ്യയെ മാത്രമല്ല ലോകത്തെ തന്നെ സ്വാധീനിക്കുവാന്‍ ബസുവിനാകുമായിരുന്നു. അതിനുള്ള അവസരം അദ്യം തല്ലിക്കെടുത്തിയത് പ്രകാശായിരുന്നു. ഇന്നും ഇന്‍ഡ്യയുടെ മറ്റ് ഭാഗങ്ങളിലേക്കിറങ്ങിചെല്ലാനുള്ള ഒരു അജണ്ട സി പി എമ്മിനില്ല. അതൊക്കെ മനസിലാക്കി കൊണ്ടാണ്, വി എസിനേപ്പോലുള്ള പ്രായോഗിക രാഷ്ട്രീയക്കാര്‍ ദേശീയ നേതൃത്വത്തിലേക്ക് വരണമെന്ന് മേഥാ പട്കര്‍ അടുത്തകാലത്ത് പറഞ്ഞതും. ഇടതു പക്ഷത്തിനു വേരോട്ടമുണ്ടാക്കാന്‍ പറ്റിയ കാലാവസ്ഥ ഇന്‍ഡ്യയുടെ പകുതിയോളം ഭാഗങ്ങളിലുണ്ട് എന്നും ഇടതുപക്ഷത്തിനവിടങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും  അവിടെയൊക്കെ ഇറങ്ങി പ്രവര്‍ത്തിക്കുന്ന അവര്‍ക്കറിയം.

മുക്കുവന്‍ said...

സി പി എം പോലുള്ള ബഹുജന സംഘടനയുടെ മുഖം വരട്ടു വാദത്തിന്റേതാകരുത്, മാനവികതയുടേതാകണം.


I wish!

Anonymous said...

പ്രകാശിന് ബ്രണ്ടയെ എങ്ങിനെ എങ്കിലും എം പി ആക്കണം , യെച്ചൂരി വരാനും പാടില്ല , ഇതിനു പിണറായി സമ്മതിച്ചേ പറ്റു , പിണറായിക്ക് നോര്‍ത്ത് ഇന്ത്യ വേണ്ടേ വേണ്ട എങ്ങിനെയും വീ എസിനെ ഒന്ന് ഒതുക്കി തന്നാല്‍ മതി അതിനും കാരാട്ടിന് കഴിയുന്നില്ല

യെച്ചൂരിക്ക് ഒരു ചാന്‍സ് കൊടുത്തു നോക്കേണ്ടാതാണ് പാര്‍ട്ടി

ajith said...

യെച്ചൂരിക്ക് ഒരു ചാന്‍സ് കൊടുത്തു നോക്കേണ്ടാതാണ് പാര്‍ട്ടി

ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു
കാരാട്ട് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തിരിക്കാന്‍ അരശതമാനം പോലും യോഗ്യതയില്ലാത്തൊരാള്‍ ആണ്
അഴകിയ രാവണന്‍ എന്ന പ്രയോഗം ഇഷ്ടപ്പെട്ടു

ഇത്രത്തോളം അഴകുള്ള ഒരു ബോസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇന്‍ഡ്യയില്‍ ഉണ്ടായിട്ടില്ല. ഇത്രത്തോളം കമ്യൂണിസ്റ്റ് അല്ലാത്ത ബോസും.

ഇ.എ.സജിം തട്ടത്തുമല said...

ജ്യോതി ബാസുവിനെ പ്രധാനമന്ത്രിയാക്കാൻ അന്ന് തയ്യാറാകാതിരുന്നത് ചരിത്രപരമായ മണ്ടത്തരമായിരുന്നു എന്ന് ഈയുള്ളവനും അഭിപ്രായമുണ്ട്. എന്നാൽ അന്ന് വി.എസ്.അച്യുതാനന്ദനും ആ ചരിത്രപരമായ മണ്ടത്തരത്തിന് അനുകൂലമായി നിന്നു എന്നാണ് ഈയുള്ളവന്റെ അറിവ്. താങ്കളുടെ ഈ പോസ്റ്റിൽ പറയുന്ന ചില കാര്യങ്ങൾ പല പാർട്ടി പ്രവർത്തകർക്കും തോന്നാവുന്നതാണ്. താങ്കളുടെ അന്ധമായ പിണറായി വിരുദ്ധതയോടും അന്ധമായ വി.എസ്. ഭക്തിയോടും ഈയുള്ളവനു യോജിപ്പില്ല. രണ്ടു പേർക്കുമുണ്ട് കുറ്റങ്ങളും കുറവുകളും.ഒപ്പം ഏറെ ഗുണങ്ങളും. അതൊക്കെ മനുഷ്യ സഹജമാണ്. എല്ലാം തികഞ്ഞവരെ വച്ച് പാർട്ടിയെ നയിപ്പിക്കാനാകില്ല. തെറ്റുകൾ തിരിച്ചരിഞ്ഞാൽ സ്വയം തിരുത്തണം എന്നു മാത്രം. അത് ആരായാലും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വി.എസിനെ സ്ഥാനാർത്തിയാക്കാതിരിക്കാൻ പിണറായിയും മറ്റും ശ്രമിച്ചു എന്നതൊക്കെ താങ്കളുടെ തെറ്റിധാരണയാണ്. അന്ന് സംഭവിച്ചതും വി.എസിന്റെ നിലപാടുകളും നിലപാടു മാറ്റങ്ങളുമൊക്കെ തിരുവനന്തപുരത്തുകാർക്കെങ്കിലും അറിയാം. പിന്നെ ടി.പി. വധം നിർഭാഗ്യകരമാണങ്കിലും കുലം കുത്തികൾ എന്ന പ്രയോഗം പള്ളൊനുമല്ല. അതിന്റെ അർത്ഥം എല്ലാവർക്കും അറിയാം. കുലം കുത്തുന്നതിനെ കുലം കുത്തൽ എന്നുതന്നെയേ വിശേഷിപ്പിക്കുവനാകൂ. താങ്കളുടെ പിണറായി വിരോധം മാറ്റിനിർത്തിയാൽ താങ്കൾ പറയുന്ന ചില കാര്യങ്ങൾ ചർച്ചയ്ക്കെടുക്കാവുന്നതേയുള്ളൂ.ഒരു ഫോർവേർഡ് ബ്ലോക്കുകാരന്റെ ഓവെർ സ്മാർട്ട് അഭിപ്രായത്തിനു വഴങ്ങിയാണ് മുൻ യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചത്. അതുതന്നെ അബദ്ധമായിരുന്നുവെന്നു ധരിക്കുന്നവരുണ്ട്.ഇന്ത്യയിൽ പാർട്ടി വളരാത്തതിന്റെ കാരണം ഒരുപാടുണ്ട്. അത് കേരളവും ബംഗാളും ത്രിപുരയും അല്ലാത്ത സംസ്ഥാനങ്ങളിൽ പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം. അതിനു നേതൃത്വത്തെ കുറ്റം പറഞ്ഞിട്ടുതന്നെ കാര്യമില്ല. അതാണ് സാമൂഹ്യ യാഥാർത്ഥ്യങ്ങൾ. ജാതി-മത- അന്ധ വിശ്വാസങ്ങൾ രൂഢ മൂലമായ ഇതര സംസ്ഥാനങ്ങളിൽ സാംസ്കാരിക നവോത്ഥാനം ഉണ്ടാകാത്തിടത്തോളം കമ്മ്യൂണീസത്തിനൊന്നും കടന്നു ചെല്ലാൻ കഴിയില്ല. ഒപ്പം ഫ്യുഡം-ജന്മി-ഗുണ്ടാ വാഴ്ച അവിടെയൊക്കെ ഇപ്പോഴും നില നിൽക്കുന്നു.അതിനെയൊക്കെ അതിജീവിക്കാൻ വളരെ പ്രയാസമാണ് ഇതുവരെയുള്ള നിലയിൽ. തൽക്കാലം കമന്റു ചുരുക്കുന്നു.

എന്ന്, ഒരു പിണറായി ഭക്തൻ!

kaalidaasan said...

അജിത്,

പ്രകാശ് കാരാട്ട് ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ തലപ്പത്തിരിക്കാന്‍ യോഗ്യതയുള്ള ആളല്ല . പ്രായോഗിക രാഷ്ട്രീയം എന്തെന്നദ്ദേഹത്തിനറിയില്ല.

പ്രായോഗിക രാഷ്ട്രീയത്തില്‍ ജ്യോതി ബസു നല്ലതുപോലെ ശോഭിച്ചു.

kaalidaasan said...

>>>>എന്നാൽ അന്ന് വി.എസ്.അച്യുതാനന്ദനും ആ ചരിത്രപരമായ മണ്ടത്തരത്തിന് അനുകൂലമായി നിന്നു എന്നാണ് ഈയുള്ളവന്റെ അറിവ്. <<<<

സജിം,

താങ്കള്‍ക്കിവിടെ ഹാര്‍ദ്ദവമായ സ്വാഗതമുണ്ട്. എന്റെ അഭിപ്രയങ്ങള്‍ താങ്കളുടെ ബ്ളോഗില്‍ സ്വീകാര്യമല്ല എങ്കിലും ഇവിടെ അങ്ങനെയല്ല. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് സ്വീകാര്യതയുണ്ട്.

ബസു പ്രധാനമന്ത്രി ആകുന്നതിനെ വി എസ് അനുകൂലിച്ചു എന്നാണെന്റെ അറിവ്. സി പി എം ഉണ്ടായ കാലം മുതലേ അവര്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു. ബസു മരിക്കുന്നതു വരെ വി എസിന്റെ നിലപാടുകളെ പിന്തുണച്ചിരുന്നു. വി എസ് തിരിച്ചു ബസുവിന്റെ നിലപാടുകളെയും പിന്തുണച്ചിരുന്നു. 2006 ല്‍ കേരള ഘടകം വി എസിനെ ഒഴിവക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തതും ബസു ആയിരുന്നു.

kaalidaasan said...

>>>>താങ്കളുടെ അന്ധമായ പിണറായി വിരുദ്ധതയോടും അന്ധമായ വി.എസ്. ഭക്തിയോടും ഈയുള്ളവനു യോജിപ്പില്ല. രണ്ടു പേർക്കുമുണ്ട് കുറ്റങ്ങളും കുറവുകളും.ഒപ്പം ഏറെ ഗുണങ്ങളും. അതൊക്കെ മനുഷ്യ സഹജമാണ്. <<<<


സജിം,

എനിക്ക് അന്ധമായ വി എസ് ഭക്തി ആണെന്നത് താങ്കളുടെ തോന്നലാണു സജീമേ. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ വിജയന്‍ സ്വീകരിച്ച നയപരമായി വിജയിച്ച ഒരു തീരുമാനം താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാമോ? വി എസ് ആയിരുന്നു ഇതൊക്കെ ചെയ്തതെങ്കില്‍ അദ്ദേഹത്തെയും ഞാന്‍ വിമര്‍ശിക്കുമായിരുന്നു. വി എസ് സെക്രട്ടറി ആയിരുന്നപ്പോള്‍ എടുത്ത പലതും തെറ്റിയിട്ടുണ്ടാകും. പക്ഷെ അത് വിജയനും തെറ്റുപറ്റുന്നതിനു ന്യായീകരണമല്ല. അന്നൊന്നും ഞാന്‍ ബ്ളോഗുകളില്‍ എഴുതാറില്ലായിരുന്നു. അതുകൊണ്ട് വിമര്‍ശിക്കാന്‍ സാധിച്ചില്ല. ഞാന്‍ ബ്ളോഗില്‍ എഴുതാന്‍ തുടങ്ങിയത് 2006 ലാണ്. അന്ന് വി എസ് കേരളത്തിലെ ഏറ്റവും  ജനകീയനായ നേതാവായി മാറിക്കഴിഞ്ഞിരുന്നു. അതിനു മുന്നേ അദ്ദേഹത്തിന്റെ സംസാര രീതിയും ശരീര ഭഷയുമൊക്കെ തികച്ചും അനാകര്‍ഷകവും ആരും വിമര്‍ശിക്കുന്ന തരത്തിലുമായിരുന്നു. അദ്ദേഹം സ്വയം മാറുകയാണു ചെയ്തത്. അതദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനുമാക്കി. അതിനു ശേഷം വിമര്‍ശിക്കപ്പെടേണ്ട എന്തെങ്കിലും അദ്ദേഹം ചെയ്യുന്നില്ല. ചെയ്യുകയാണെങ്കില്‍ വിമര്‍ശിക്കും.

വി എസിന്റെ പഴയകാലം ചികഞ്ഞു നോക്കി വിമര്‍ശിക്കാന്‍ എനിക്കുദ്ദേശ്യമില്ല. ഇന്നത്തെ സമൂഹത്തോട് അദ്ദേഹം എങ്ങനെ പ്രതികരിക്കുന്നു എന്നാണു ഞാന്‍ നോക്കുന്നത്. അതില്‍ പാകപ്പിഴ കണ്ടാല്‍ വിമര്‍ശിക്കും. പിന്നെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നം. അത് പൊതു സമൂഹത്തെ ബാധിക്കുന്നില്ല. ബാധിക്കേണ്ട ആവശ്യവുമില്ല. വി എസ് അച്ചടക്കം ലംഘിച്ചാല്‍ നടപടി എടുക്കുക. പുറത്താക്കാന്‍ പറ്റുമെങ്കില്‍ പുറത്താക്കുക.

പക്ഷെ ഒന്നുണ്ട്. വി എസ് നിശബ്ദനായിരിക്കുന്നു. ഇത്രയേറെ കാലുഷ്യം നിറഞ്ഞ ഒരു ഭരണം കേരളത്തില്‍ ഉണ്ടായിട്ടില്ല. പഴയ വി എസിനിടപെടാന്‍ പറ്റിയ വിഷയം ദിവസേന ഉണ്ടാകുന്നു. ഈ നിശബ്ദത കേരളത്തിലെ സാംസ്കാരിക രംഗത്തെ അതിശയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. വി എസ് മാറിനില്‍ക്കുന്ന ഇടങ്ങളിലേക്കിപ്പോള്‍ കോണ്‍ഗ്രസിലെ ചില യുവ നേതാക്കള്‍ കയറി നില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവിടെയാണു വി എസ് ഉയര്‍ത്തിയ ആശയങ്ങളുടെ പ്രസക്തി. ഹരിത രാഷ്ട്രീയത്തേക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ചില കോണ്‍ഗ്രസ് എം എല്‍ എ മാര്‍ മന്ത്രിസഭയെ പോലും വെല്ലുവിളിച്ച് ചില നീക്കങ്ങള്‍ നടത്തുന്നു. ഹസന്‍ അതിനെ വിശേഷിപ്പിച്ചത് ആര്‍ത്തി രാഷ്ടിയം എന്നാണ്. അതാണു കോണ്‍ഗ്രസ് രാഷ്ട്രീയം. ദോഷം പറയരുതല്ലോ. ഏഴു ജന്മം ജനിച്ചാലും വിജയനൊന്നും ആ വഴി പോകില്ല. ബംഗാളിലെ ഇടതുപക്ഷം ഉപേക്ഷിച്ചു പോയിടത്തേക്ക് മമത കയറിനിന്ന പോലെ വി എസ് മാറിനില്‍ക്കുന്ന ഇടങ്ങളിലേക്ക് കോണ്‍ഗ്രസും കയറി വരുന്നതിന്റെ സൂചനയാണിത്.

വിജയന്‍ നല്ല സംഘാടകനാണ്. തന്റെ ബുദ്ധി വൈഭവം ഉപയോഗിച്ച് പാര്‍ട്ടിയെ കൈപ്പിടിയിലും  ഒതുക്കിയിട്ടുണ്ട്. പക്ഷെ അത് സി പി എമ്മിലെ അനിക്ഷേധ്യ നേതാവേ ആക്കു. കേരളത്തിന്റെ നേതവാക്കില്ല. സി പി എമ്മിനു പുറത്ത് ഒരു കുട്ടിക്കു പോലും വിജയനെ ഇഷ്ടമില്ല. പക്ഷെ പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടിക്കു പുറത്തും പൊതു ജനത്തിനു വി എസിനെ ഇഷ്ടമാണ്. വിജയനൊക്കെ ഇ എം എസിനെ ഉദ്ധരിച്ചാണാ ഇഷ്ടത്തെ അവഹേളിക്കുന്നത്. പാര്‍ട്ടിക്കു പുറത്തുള്ളവര്‍ പുകഴ്ത്തുന്നത് എന്തോ കുഴപ്പത്തിന്റെ ലക്ഷണമാണെന്ന ഇ എം എസിന്റെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ ഇടപെടലുകള്‍ അദ്ദേഹത്തെ ജനകീയനാക്കി. അത് അടുത്ത തെരഞ്ഞെടുപ്പിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലും കേരളം കണ്ടതാണ്. വിജയനൊന്നും ഇപ്പോഴും അതിന്റെ അര്‍ത്ഥം മനസിലാക്കാനാകുന്നില്ല.

വഴിയെ പോകുന്ന എല്ലാവരോടും തട്ടിക്കയറി മാദ്ധ്യമങ്ങളെ അധിക്ഷേപിച്ചു നടന്നാലൊന്നും സ്വീകാര്യത ഉണ്ടാകില്ല. അതുണ്ടായില്ലെങ്കില്‍ ഭരണവും  ലഭിക്കില്ല. മാദ്ധ്യമങ്ങളെ വെറുപ്പിക്കുന്നത് അത്ര നല്ലതല്ല എന്ന് വൈകിയാണെങ്കിലും വിജയനു വിവേകമുണ്ടായിട്ടുണ്ട് എന്നാണു വാര്‍ത്തകള്‍. അത് ആത്മാര്‍ത്ഥമാണെങ്കില്‍ ശുഭ ലക്ഷണമാണ്.

kaalidaasan said...

>>>>കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വി.എസിനെ സ്ഥാനാർത്തിയാക്കാതിരിക്കാൻ പിണറായിയും മറ്റും ശ്രമിച്ചു എന്നതൊക്കെ താങ്കളുടെ തെറ്റിധാരണയാണ്. അന്ന് സംഭവിച്ചതും വി.എസിന്റെ നിലപാടുകളും നിലപാടു മാറ്റങ്ങളുമൊക്കെ തിരുവനന്തപുരത്തുകാർക്കെങ്കിലും അറിയാം. <<<<


സജിം,

അപ്പോള്‍ അതാണു വിഷയം. ഈ തിരുവനന്തപുരത്തുകാരുടെ ഒരു ഭാഗ്യമേ. അവര്‍ക്ക് മറ്റ് മലയാളികള്‍ക്ക് അറിയാത്ത പലതും അറിയാം. പക്ഷെ പുറത്തു പറയില്ല. ഈ പാര്‍ട്ടിയേപ്പറ്റി മറ്റുള്ളവര്‍ക്ക് ഒരു ചുക്കുമറിയില്ല.

വി എസ് സ്വയം മാറിന്നിന്നതായിരിക്കുമല്ലേ.

വെറുതെ പുകമറ സൃഷ്ടിക്കാതെ തെളിച്ചു പറ സജീമേ. വി എസിന്റെ ഏത് നിലപാടുമാറ്റം കൊണ്ടാണ്, അദ്ദേഹം സ്ഥാനാര്‍ത്ഥി ആകാനുള്ള യോഗ്യത ഇല്ലാതാക്കിയത്?
കേരളം മുഴുവന്‍ പയറുപോലെ ഓടി നടന്ന വി എസിന്, ആരോഗ്യമില്ല എന്നു പറഞ്ഞായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്തം നിഷേധിച്ചതെന്ന് പരസ്യ പ്രസ്താവന പോലും  നടത്തിയിരുന്നു.

വി എസിനെ സ്ഥാനാര്‍ത്ഥി ആക്കി കിട്ടാന്‍ വേണ്ടി വിജയന്‍ നടത്തിയ വീര പോരാട്ടങ്ങളൊക്കെ കേരളത്തിലെ മറ്റുള്ളവര്‍ക്കൊക്കെ ശരിക്കും അറിയാം.

വി എസ് പല നിലപാടുകളും മാറ്റിയിട്ടുണ്ട്. പഴയ നിലപാടുകളും ശരീര ഭാഷയുമായി നടന്നാല്‍ ജനങ്ങള്‍ പുച്ചിക്കും തിരസ്കരിക്കും എന്ന് മനസിലായപ്പോള്‍ ജനോപകാര പ്രദമായ നിലപാടുകളിലേക്കദ്ദേഹം മാറിയിട്ടുണ്ട്. അന്നു വരെ അദ്ദേഹത്തെ എതിര്‍ത്തിരുന്ന മാദ്ധ്യമങ്ങളും, മറ്റ് പാര്‍ട്ടികളും പൊതു ജനവും നിലപാടു മാറിയപ്പോള്‍ അദ്ദേഹത്തെ അംഗീകരിച്ചു. പിന്തുണച്ചു. വി എസ് 2006 ല്‍ സ്ഥാനാര്‍ത്ഥി അല്ല എന്നറിഞ്ഞപ്പോള്‍ പാര്‍ട്ടിക്കുള്ളിലുണ്ടായതിനേക്കാള്‍ പ്രതിക്ഷേധം  പാര്‍ട്ടിക്കു പുറത്തു നിന്നാണുണ്ടായതെന്നോര്‍ക്കുക. മാദ്ധ്യമ പ്രവര്‍ത്തകരും, എഴുത്തുകാരും, സാംസ്കാരിക പ്രവര്‍ത്തകരും ഒന്നുപോലെ അതിനെ വിമര്‍ശിച്ചു. പാര്‍ട്ടിക്ക് വി എസിനെ സ്ഥാനാര്‍ത്ഥി ആക്കേണ്ടിയും വന്നു. നാലഞ്ചു പേര്‍ പ്രകടനം നടത്തിയതുകൊണ്ടൊന്നും പാര്‍ട്ടി തീരുമാനം മാറ്റില്ല എന്നൊക്കെ വീമ്പു പറഞ്ഞ വിജയനു തീരുമാനം മാറ്റേണ്ടിയും വന്നു. അതിന്റെ നേട്ടം പാര്‍ട്ടിക്കുമുണ്ടായിട്ടുണ്ട്. വി എസിന്റെ പഴയ നിലപാടുകളല്ല ഇന്നത്തെ നിലപാടുകളാണു ശരി എന്ന് ജനം അംഗീകരിക്കുന്നതൊന്നും ഏതായാലും സജീമിനു കാണാനുള്ള ശേഷി ഇല്ലല്ലോ.

വിജയന്‍ ഇതു വരെ നിലപാടുകള്‍ മാറ്റിയില്ല എന്നത് ശരിയാണ്. അതുകൊണ്ട് അന്നത്തേപ്പോലെ ഇന്നും പൊതു ജനം പുച്ഛിക്കുന്നു. തിരസ്കരിക്കുന്നു.

kaalidaasan said...

സജിം,

കുലം കുത്തല്‍ എന്ന പ്രയോഗം പള്ളൊന്നുമല്ല. പക്ഷെ ഒരു കോങ്കണ്ണന്‍ മറ്റൊരു കോങ്കണ്ണനെ കോങ്കണ്ണാ എന്നു വിളിക്കുന്ന അപഹാസ്യതയാണു വിജയന്റെ ആ പ്രയോഗത്തിലുള്ളത്. സി പി ഐ യില്‍ നിന്നും പുറത്തുപോയി സി പി ഐക്കെതിരെ പ്രവര്‍ത്തിച്ച കുലം കുത്തലേ സി പി എമ്മില്‍ നിന്നും പുറത്തു പോയി സി പി എമ്മിനെതിരെ പ്രവര്‍ത്തിക്കുന്നതിലും ഉള്ളു.

കുലം കുത്താത്തവര്‍ കുലം കുത്തല്‍ പ്രയോഗം നടത്തുമ്പോഴേ അതിനന്തസുള്ളു. അല്ലെങ്കില്‍ അപഹാസ്യമാണ്.

കുലം കുത്തി ആയാല്‍ തന്നെ അതിക്രൂരമായി കൊല്ലപ്പെട്ടു കിടക്കുന്നയാളെ കുലം കുത്തി എന്നു വിളിക്കുന്നതിലെ അപഹാസ്യത താങ്കള്‍ക്ക് മനസിലാകാതെ പോയതല്ല. അഭിനയിക്കുന്നതാണ്. മനുഷ്യ ജാതിയില്‍ ജനിച്ചവര്‍ക്കൊക്കെ ഒരൌചിത്യ ബോധമുണ്ട്. ഏത് കൊടിയ ശത്രു ആയാലും വീണു കഴിയുമ്പോള്‍ ചെറിയ ഒരു സഹതാപം ​തോന്നും. അതിനു മനുഷ്യ രൂപം ഉണ്ടായാല്‍ മാത്രം പോരാ, മനുഷ്യനു ചേരുന്ന പെരുമാറ്റം കൂടെ പഠിക്കണം.

kaalidaasan said...

>>>>ഒരു ഫോർവേർഡ് ബ്ലോക്കുകാരന്റെ ഓവെർ സ്മാർട്ട് അഭിപ്രായത്തിനു വഴങ്ങിയാണ് മുൻ യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചത്<<<<

സജിം,

ആരെയാണു സജീമേ താങ്കള്‍ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്?

ഒരു ഫോർവേർഡ് ബ്ലോക്കുകാരന്റെ ഓവെർ സ്മാർട്ട് അഭിപ്രായത്തിനു വഴങ്ങി എന്നൊക്കെ പറഞ്ഞാല്‍ അന്ധമായ പാര്‍ട്ടി വിരോധമുള്ള താങ്കളൊക്കെ അത് വിശ്വസിക്കും.

എന്നിട്ടെന്തിനാണു പ്രകാശ് ഇന്‍ഡ്യ മുഴുവന്‍ ഓടി നടന്ന് യു പി എ സര്‍ക്കാരിനെ വീഴ്ത്താന്‍ പാടുപെട്ടത്? ദീദി എനു വിളിച്ച് മായവതിയുടെ പിന്നാലെ നടന്നത്?

യു പി എ സര്‍ക്കരിനെ തഴെ ഇടാന്‍ ശ്രമിച്ച പാര്‍ട്ടി യു പി എ സര്‍ക്കാരിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ കൊടുത്തു. ഇതൊന്നും യുവതലമുറക്ക് മനസിലാകുന്നില്ല. അതിന്റെ പേരിലാണ്, ജെ എന്‍ യുവിലെ കലാപമുണ്ടായതും എസ് എഫ് ഐ യൂണിറ്റ് പിരിച്ചു വിടുന്നതിലേക്ക് നയിച്ചതും. വെറുതെ ഫോര്‍വേഡ് ബ്ളോക്കുകാരനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല സജീമേ. ഫോര്‍വേഡ് ബ്ളോക്കുകാരനും സി പി ഐ കാരനും എതിര്‍ത്തിട്ടും പിന്നെങ്ങനെ പ്രണബ് മുഖര്‍ജിയെ പാര്‍ട്ടി പിന്തുണച്ചു?

kaalidaasan said...

>>>>ഇന്ത്യയിൽ പാർട്ടി വളരാത്തതിന്റെ കാരണം ഒരുപാടുണ്ട്. അത് കേരളവും ബംഗാളും ത്രിപുരയും അല്ലാത്ത സംസ്ഥാനങ്ങളിൽ പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം. അതിനു നേതൃത്വത്തെ കുറ്റം പറഞ്ഞിട്ടുതന്നെ കാര്യമില്ല. അതാണ് സാമൂഹ്യ യാഥാർത്ഥ്യങ്ങൾ. ജാതി-മത- അന്ധ വിശ്വാസങ്ങൾ രൂഢ മൂലമായ ഇതര സംസ്ഥാനങ്ങളിൽ സാംസ്കാരിക നവോത്ഥാനം ഉണ്ടാകാത്തിടത്തോളം കമ്മ്യൂണീസത്തിനൊന്നും കടന്നു ചെല്ലാൻ കഴിയില്ല.<<<<


സജിം,

കഷ്ടം. ഞാന്‍ ഇത്രത്തോളം പ്രതീഷിച്ചില്ല.

സാംസ്കാരിക നവോത്ഥാനം ഉണ്ടായി കഴിഞ്ഞിട്ട് പിന്നെന്തിനു കമ്യൂണിസം അവിടേക്ക് കടന്നു ചെല്ലണം?. അവരെ ഭരിച്ച് അവരില്‍ നിന്നും ലെവി പിരിച്ച് അവരുടെ പണം കൊണ്ട് പാര്‍ട്ടിക്ക് മണിമന്ദിരങ്ങളും, വ്യവസായ ശാലകളും, പഞ്ച നക്ഷത്ര ഹോട്ടലുകളും, അമ്യൂസ്മെന്റ് പാര്‍ക്കുകളുമൊക്കെ ഉണ്ടാക്കി സുഖിക്കാനോ?

ബംഗാളും ത്രിപുരയും  വിട്ടു കള. കേരളത്തില്‍ സാംസ്കാരിക നവോത്ഥാനം ആരാണുണ്ടാക്കിയത്?

കേരളത്തിനും ത്രിപുരക്കും ബംഗാളിനും പുറത്തുള്ള 200 ജില്ലകളെ ഇന്ന് നിയന്ത്രിക്കുന്നത് മാവോയിസ്റ്റുകളും നക്സലുകളുമാണെന്ന സത്യം താങ്കള്‍ക്കറിയുമോ? അവിടെ കമ്യൂണിസം തന്നെയാണുള്ളത്. സി പി എം പതിറ്റാണ്ടുകള്‍ക്ക് മുമ്പുപേക്ഷിച്ച സായുധ കമ്യൂണിസം. അവിടെ പോയി ജീവിച്ചിട്ടുമിതൊന്നും താങ്കളറിയുന്നില്ലേ?

ജാതി-മത- അന്ധ വിശ്വാസങ്ങൾ രൂഢ മൂലമായിരുന്നു കേരളത്തില്‍,. അതിനു വ്യാപകമായ മാറ്റമുണ്ടായത് കമ്യൂണിസം പ്രചരിച്ചപ്പോളാണ്. അല്ലാതെ സാസ്കാരിക നവോത്ഥാനം നടത്തിയവരൊന്നുമല്ല . അന്നാണിവിടെ കമ്യൂണിസം പ്രചരിച്ചത്. അതൊക്കെ ഇല്ലാതാക്കാന്‍ അനേകായിരങ്ങള്‍ ത്യാഗങ്ങള്‍  സഹിച്ചു. കഷ്ടപ്പെട്ടു. അങ്ങനെ പണുതുയര്‍ത്തിയ പാര്‍ട്ടിയാണിപ്പോള്‍  ശീതീകരിച്ച പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങുന്ന പുത്തന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഒസ്യത്തായി കിട്ടിയത്.

മറ്റുള്ളവരുടെ ചരിത്രം പഠിച്ചില്ലെങ്കിലും  കമ്യൂണിസ്റ്റുകാരുടെ എങ്കിലും ചരിത്രം താങ്കള്‍ പഠിക്കണമെന്ന ഒരപേക്ഷയുണ്ട്. എങ്കിലേ കമ്യൂണിസ്റ്റാണെന്നു പറയുന്നതിനര്‍ത്ഥമുള്ളൂ.

kaalidaasan said...

>>>>ഒപ്പം ഫ്യുഡം-ജന്മി-ഗുണ്ടാ വാഴ്ച അവിടെയൊക്കെ ഇപ്പോഴും നില നിൽക്കുന്നു.അതിനെയൊക്കെ അതിജീവിക്കാൻ വളരെ പ്രയാസമാണ് ഇതുവരെയുള്ള നിലയിൽ. തൽക്കാലം കമന്റു ചുരുക്കുന്നു.<<<<


സജിം,

അതെ പ്രയാസമാണ്.

ആണുങ്ങള്‍ മേലനങ്ങി പണിയെടുത്ത് പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ ഭരിക്കുന്നതാണു കൂടുതല്‍ മെച്ചം. പാര്‍ട്ടി അംഗങ്ങള്‍ പിരിച്ചു തരുന്ന ലെവി കൊണ്ട് സുഭിക്ഷമായി ജീവിച്ചാല്‍ മതിയല്ലോ. കേരളത്തിനു പുറത്തുള്ളവര്‍ എങ്ങനെ ജീവിച്ചാല്‍ എന്താ.

അവിടങ്ങളിലെ ഗുണ്ടാ വാഴ്ച്ചയെ നമുക്ക് പുച്ഛിക്കാം. ഇവിടെ ഗുണ്ടകളെ സംരക്ഷിക്കാം. അവരുടെ ആഘോഷങ്ങളില്‍ പങ്കു ചേരാം. അവര്‍ക്ക് ക്വട്ടേഷന്‍ നല്‍കി കുലം കുത്തികളെ വധിക്കാം. അസ്ഥാനത്ത് ആലു മുളച്ചാല്‍ ആ തണലില്‍ നില്‍ക്കാനും ഒരു സുഖമുണ്ട്.

kaalidaasan said...

സജിം,

കേരളത്തിലും താങ്കളീ പറയുന്ന ഫ്യൂഡല്‍ ജന്മി ഗുണ്ടായിസം ഉണ്ടായിരുന്നു. അതൊക്കെ അര നൂറ്റാണ്ടുമുമ്പ്. എന്തുകൊണ്ടായിരുന്നു അത്? അതിനു ചരിത്രം പഠിക്കണം.

നാട്ടുപ്രമാണിമാരും ജന്മികളും സാധാരണക്കാരെ അടിമകളാക്കിയാണീ ഗുണ്ടായിസം നടപ്പിലാക്കിയിരുന്നത്. ഭൂരഹിതരായിരുന്ന സാധാരണക്കാര്‍ ഇവരുടെ അടിമപ്പണിക്കാരായിരുന്നു. ഇവരുടെ അധ്വാനത്തിന്റെ ഫലം അനുഭവിച്ച് ജന്മികളും അവരുടെ സില്‍ബന്ധികളും  തടിച്ചു കൊഴുത്തു. അടിമകളേപ്പോലെ അടിയാന്‍മാരെ പീഢിപ്പിച്ചു. ഒരു നവോത്ഥാന നായകനും ഈ അവസ്ഥക്ക് അറുതി വരുത്തിയില്ല. കമ്യൂണിസ്റ്റുപാര്‍ട്ടി അവിഷ്കരിച്ച ഭൂപരിഷ്കരണമാണിതിനറുതി വരുത്തിയത്. കുടിയാന്‍മാര്‍ അടിമത്തത്തില്‍ നിന്നും  മോചനം നേടിയത് അങ്ങനെയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ സെക്രട്ടറി ആയിരുന്ന ബാല കൃഷ്ണന്‍ ഭൂപരിഷ്കരണത്തെ അട്ടിമറിച്ച് ഭൂസ്വാമിമാരുടെ കയ്യില്‍ വീണ്ടും ഭൂമി കേന്ദ്രീകരിക്കാനുള്ള ശ്രമം ഒളിഞ്ഞും തെളിഞ്ഞും  നടത്തിയിരുന്നു. വ്യവസായ മന്ത്രി അതിനു മൌനാനുവാദവും കൊടുത്തിരുന്നു. കമ്യൂണിസത്തിനു നിരക്കാത്ത ഈ പ്രവര്‍ത്തിയെ കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടി എതിര്‍ത്തില്ല. മാത്രമല്ല സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൊടുക്കുന്നതിനെ അനുകൂലിക്കുകയും ചെയ്തു.

മറ്റ് സംസ്ഥാനങ്ങളിലൊക്കെ ജന്മിത്തം അവസാനിച്ചു കഴിഞ്ഞിട്ടേ കമ്യൂണിസത്തിനു കടന്നു ചെല്ലാനാകൂ എന്നൊക്കെ പറയുന്നത് അതിശയിപ്പിക്കുന്നതാണെന്നു പറയേണ്ടി വരുന്നു. ജന്മിത്തമൊക്കെ അവസാനിച്ച് സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോള്‍ അവിടത്തെ ജനത കമ്യൂണിസത്തെ സ്വീകരിച്ചുകൊള്ളും എന്ന താങ്കളുടെ ശുഭാപ്തി വിശ്വാസത്തിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.

Nishpakshan said...

Nice to see "COMMENT MUKKI SAJEEM" in Kaali's blog. I just wrote one sentense in sajeem's blog but it was not published. which is " Dont be a CPM lover, try to be a communist" It was my comment but sajeem sir didnot publish it.

kaalidaasan said...

നിഷ്പക്ഷന്‍,

സജീമിന്റെ ബ്ളോഗില്‍ പലരും അയിത്തജാതിക്കാരാണ്. പക്ഷെ എനിക്ക് സജീമിനോടാ മനോഭാവം ഇല്ല.